എണ്ണവില കൂടിയതോടെ കലർപ്പുള്ള എണ്ണ വ്യാപകം; നോക്കുകുത്തിയായി ഭക്ഷ്യസുരക്ഷാവകുപ്പ്
1570079
Tuesday, June 24, 2025 11:15 PM IST
അന്പലപ്പുഴ: ഭക്ഷ്യ സുരക്ഷാവകുപ്പ് നോക്കുകുത്തിയാകുന്നു. തട്ടുകടകളിലടക്കം പഴകിയ എണ്ണ വ്യാപകമായി ഉപയോഗിക്കുന്നു. നാട്ടിലിപ്പോൾ എല്ലായിടത്തും തട്ടുകടകളും പൊരിക്കടകളുമാണ്. എന്നാൽ, ഇവിടങ്ങളിലെ ല്ലാം ആഴ്ചകൾ പഴക്കമുള്ള എണ്ണ ഉപയോഗിച്ചാണ് ഭക്ഷണം പാകം ചെയ്യുന്നത്.
വെളിച്ചെണ്ണയ്ക്ക് ഇപ്പോൾ കൊക്കിലൊതുങ്ങാത്ത തരത്തിൽ വില 400 ആയി. ഇതോടെയാണ് പഴകിയ എണ്ണയിൽ പലഹാരങ്ങൾ നിർമിക്കുന്നത്. തട്ടുകടകളിലും ഇത്തരത്തിൽ ദിവസങ്ങൾ പഴക്കമുള്ള എണ്ണയാണ് ഉപയോഗിക്കുന്നത്.
എന്നാൽ, ഇവയൊന്നും പരിശോധിക്കാൻ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ തയാറായിട്ടില്ല. കാൻസർ ഉൾപ്പെടെയുള്ള മാരകരോഗങ്ങൾക്കു കാരണമാകുന്ന തരത്തിലുള്ള പഴകിയ എണ്ണയുടെ ഉപയോഗം വ്യാപകമായിട്ടും ഭക്ഷ്യ സുരക്ഷാ വിഭാഗം യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
പഴകിയ പലഹാരങ്ങൾ വിൽക്കുന്നതു കൂടാതെ ആഴ്ചകൾ പഴക്കമുള്ള മത്സ്യ വ്യാപാരവും വ്യാപകമാണ്. രാസവസ്തുക്കൾ കലർന്ന പഴകിയ മത്സ്യമാണ് പലയിടത്തും വിൽക്കുന്നത്. ഇതും ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധിക്കാൻ തയാറായിട്ടില്ല. സർക്കാർ അനുവദിക്കുന്ന ഫണ്ടുകളുപയോഗിച്ച് വർഷത്തിൽ ചില ദിവസങ്ങളിൽ മറ്റേതെങ്കിലും സംഘടനയുമായി സഹകരിച്ച് സെമിനാറുകൾ നടത്തുന്നതല്ലാതെ മറ്റൊരു പ്രവർത്തനവും ഭക്ഷ്യ സുരക്ഷാവകുപ്പ് നടത്താറില്ല.
യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് തട്ടുകടകളും പൊരിക്കടകളും പ്രവർത്തിക്കുന്നത്. ജനങ്ങളുടെ ആരോഗ്യത്തിന് ദോഷകരമായി പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളിൽ ആഴ്ചയിലൊരിക്കലെങ്കിലും പരിശോധന നടത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് തയാറാകണമെന്ന ആവശ്യമുയരുകയാണ്.