കർഷകരെ കൈവെടിയരുത്; ഏത്തവാഴ ഉത്പന്നങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കണം
1570084
Tuesday, June 24, 2025 11:15 PM IST
എടത്വ: ഏത്തവാഴ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കണമെന്ന് കര്‍ഷകര്‍. കുട്ടനാട്ടിലെ നൂറുകണക്കിന് കര്‍ഷകരുടെ ഉപജീവനമാര്‍ഗമാണ് ഏത്തവാഴകൃഷി. അടിക്കടിയുണ്ടാകുന്ന പ്രകൃതിക്ഷോഭത്തില്‍ ഏത്തവാഴ കൃഷി അപ്പാടെ നശിക്കുകയാണെന്നും ഉത്പന്നങ്ങള്‍ സംഭരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്നുമാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
കാലവര്‍ഷക്കെടുതിയിലും വേനല്‍ മഴയിലും ഒരുപോലെ പ്രതിസന്ധിയിലായിരിക്കുകയാണ് കര്‍ഷകര്‍. ഓണം സീസണ് മുന്നില്‍കണ്ടാണ് ഒട്ടുമിക്ക കര്‍ഷകരും ഏത്തവഴ കൃഷി ഇറക്കുന്നത്. സീസണ് അടുക്കുന്നതിന് മുന്‍പ് തന്നെ വേനല്‍ മഴയും തുടര്‍ന്ന് കാലവര്‍ഷവും എത്തും. ഇതോടെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയാണ് അനുഭവിക്കുന്നത്.
നഷ്ടപരിഹാരം
ഇക്കുറി കാലവര്‍ഷം കര തൊടുന്നതിന് മുന്‍പേ ശക്തമായ കാറ്റും പേമാരിയും അടിച്ച് നിരവധി ഏത്തവാഴയാണ് കുട്ടനാട്ടില്‍ നിലംപറ്റിയത്. ഇന്‍ഷ്യുറന്‍സ് പരിരക്ഷ ലഭ്യമാണന്ന് കൃഷിവകുപ്പ് പറയുമ്പോഴും മുന്‍കാലങ്ങളിലെ കൃഷിനാശത്തിന്റെ നഷ്ടപരിഹാരം പലര്‍ക്കും ലഭിച്ചിട്ടില്ല. ഓരോ സീസണിലും പ്രതീക്ഷയോടു കൂടിയാണ് കര്‍ഷകര്‍ കൃഷി ഇറക്കുന്നത്. തമിഴ്നാട്ടില്‍നിന്ന് കുട്ടനാട്ടില്‍ എത്തുന്ന ഏത്തവാഴ വിത്ത് 70 രൂപയ്ക്ക് വാങ്ങിയാണ് കൃഷി ആരംഭിക്കുന്നത്.
സ്വന്തമായി ഭൂമിയില്ലാത്ത കര്‍ഷകര്‍ പാട്ടത്തിന് സ്ഥലമെടുത്ത് കൃഷി ആരംഭിക്കുമ്പോള്‍ തുടങ്ങുന്ന അധ്വാനമാണ് വിളവെടുപ്പ് എത്തിക്കാന്‍ കഴിയാതെ നഷ്ടപ്പെടുന്നത്. തൊഴില്‍ കൂലി, വളം, കീടനാശിനികള്‍, കുലച്ചു തുടങ്ങിയാല്‍ താങ്ങി നിര്‍ത്തുന്ന മുളംകമ്പ്, വേനല്‍ കാലത്ത് തോട്ടം നനയ്ക്കാനുള്ള പമ്പിംഗ് എന്നിങ്ങനെ ഭാരിച്ച ചെലവാണ് കര്‍ഷകര്‍ വഹിക്കുന്നത്.
പ്രതിസന്ധി
ഏത്തവാഴ വിളവെടുത്താല്‍ തന്നെ കര്‍ഷകരുടെ മുടക്കുമുതല്‍ തിരിച്ചു പിടിക്കാന്‍ പോലും കഴിയാറില്ല. പ്രകൃതി ക്ഷോഭത്തെ തരണം ചെയ്ത് വിളവെടുപ്പ് നടത്തിയാല്‍ തന്നെ സീസണ് അടുക്കുമ്പോള്‍ അന്യ സംസ്ഥാനത്ത് നിന്ന് എത്തുന്ന ഏത്തയ്ക്ക വിപണി കീഴടക്കും. ഇതോടെ തുശ്ചമായ വിലയ്ക്ക് ഏത്തയ്ക്ക കൊടുക്കേണ്ട അവസ്ഥയിലാകും കര്‍ഷകര്‍.
അടിക്കടിയുണ്ടാകുന്ന പ്രകൃതിക്ഷോഭവും വില തകര്‍ച്ചയും നേരിടാന്‍ സര്‍ക്കാര്‍ തലത്തില്‍ ഉത്പന്നങ്ങള്‍ സംഭരിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് കടുത്ത നിയന്ത്രണം നടപ്പിലാക്കുന്ന കാലത്ത് കായ്കള്‍ മാത്രമല്ല ഇലകളും സംഭരിച്ച് ഹോട്ടല്‍ ആവശ്യങ്ളക്ക് വിതരണം ചെയ്യണം.
കൂടാത വാഴ നൂലില്‍ നിന്ന് വിവിധ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കാലഘട്ടത്തില്‍ ഇവയുടെ സംഭരണവും സര്‍ക്കാര്‍ ഏറ്റെടുക്കണം. ഏത്തവാഴ കൃഷിയില്‍ കടുത്ത പ്രതിസന്ധി നേരിടുന്ന ഈ കാലത്ത് കൃഷിഭവന് വഴി പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്ത് ഏത്തവാഴ കര്‍ഷകരുടെ ദുരിതത്തിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.