സർക്കാർ മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുന്നു: ജെബി മേത്തർ എംപി
1570077
Tuesday, June 24, 2025 11:15 PM IST
ആലപ്പുഴ: കപ്പൽ കമ്പനികളുമായി ഒത്തുകളിച്ച് സർക്കാർ മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുകയാണെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി പറഞ്ഞു.
കപ്പൽ കത്തിയ സംഭവത്തിലും മുങ്ങിയതിലും പ്രയാസം അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് കൃത്യമായ ആശ്വാസ ധനസഹായം വാങ്ങിച്ചു കൊടുക്കാതെ സർക്കാർ അവരെ പറ്റിക്കുകയാണ്. രണ്ടു സംഭവങ്ങളിലും പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടായിട്ടും സർക്കാർ കൃത്യമായി കേസെടുക്കുകയോ കമ്പനികൾക്കെതിരേ നടപടി എടുക്കുകയോ ചെയ്യുന്നില്ല. കോടതി വിമർശനം വന്നശേഷം പേരിനൊരു കേസെടുത്തിരിക്കുകയാണ്.
പാരിസ്ഥിതിക പ്രശ്നം മൂലം മത്സ്യസമ്പത്ത് നശിക്കുകയും മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം തടസപ്പെട്ടിരിക്കുകയുമാണ്. ജനങ്ങളെ സഹായിക്കുന്നതിനു പകരം ഒത്തുകളി സർക്കാരായി പിണറായി സർക്കാർ മാറിയിരിക്കുകയാണെന്നും അവർ പറഞ്ഞു. മഹിള സാഹസ് കേരള യാത്രയ്ക്ക് മാരാരിക്കുളം, കണിച്ചുകുളങ്ങര, വളവനാട്, കാട്ടൂർ, പാതിരപ്പള്ളി, കലവൂർ, മണ്ണഞ്ചേരി, ആര്യാട്, തുമ്പോളി, കോട്ടുംകുളങ്ങര, പൂന്തോപ്പ്, സനാതനം, തത്തംപള്ളി, കളർകോട്, ബീച്ച്, മുല്ലയ്ക്കൽ, പുത്തനങ്ങാടി എന്നീ മണ്ഡലങ്ങളിലെ സ്വീകരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അവർ.
കെപിസിസി ജനറൽ സെക്രട്ടറിമാരായ എം. ലിജു, എം.ജെ. ജോബ്, കെ.പി. ശ്രീകുമാർ എന്നിവർ സ്വീകരണ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബബിത ജയൻ, സംസ്ഥാന ഭാരവാഹികളായ ജയലക്ഷ്മി ദത്തൻ, രമ തങ്കപ്പൻ, ബിന്ദു ചന്ദ്രൻ, സുജാ ജോൺ, പ്രേമ അനിൽകുമാർ, ഉഷാ സദാനന്ദൻ, ജയാസോമൻ എന്നിവർ പ്രസംഗിച്ചു.