സ്ഥലം ഉടമയുടെ അനുമതിയില്ലാതെ വൈദ്യുതിലൈൻ വലിക്കാൻ ശ്രമമെന്നു പരാതി
1569769
Monday, June 23, 2025 11:35 PM IST
മുഹമ്മ: പാലിയേറ്റീവ് കെയർ ചികിത്സയിൽ കഴിയുന്ന രോഗികളുള്ള വീട്ടിൽ കെഎസ്ഇബി ഉദ്യാഗസ്ഥർ നിയമവിരുദ്ധമായി ലൈൻ വലിക്കാനെത്തിയതായി പരാതി. ജില്ലാ കളക്ടറുടെയും ആർഡിഒയുടെയും ഉത്തരവുണ്ടെന്ന് കളവ് പറഞ്ഞാണ് പോലീസുമായി ഉദ്യോഗസ്ഥരെത്തിയത്. ഉത്തരവുകൾ കാണിക്കാൻ പറഞ്ഞെങ്കിലും മറ്റ് പേപ്പറുകളാണ് ഉദ്യോഗസ്ഥർ കാണിച്ചതെന്ന് സ്ഥല ഉടമയായ മുഹമ്മ കായിപ്പുറം തോട്ടുങ്കൽ വീട്ടിൽ ടി.ജി. വിലാസൻ പറയുന്നു. ബലമായി ലൈൻ വലിക്കാൻ ശ്രമിക്കുന്നതിനിടെ ഉദ്യോഗസ്ഥർ തള്ളിയിട്ടതിനെത്തുടർന്ന് പരിക്കേറ്റ വിലാസൻ മുഹമ്മ ആശുപത്രിയിൽ ചികിത്സതേടി.
വൈദ്യുതി ലൈൻ വലിക്കാൻ താൻ സമ്മതം കൊടുത്തിട്ടില്ലെന്ന് പറഞ്ഞിട്ടും ഉദ്യോഗസ്ഥർ പിന്നോട്ടു പോയില്ലെന്നും തന്നെയും കുടുംബാംഗങ്ങളേയും ഉപദ്രവിച്ചുകൊണ്ട് ലൈൻ വലിക്കാൻ ശ്രമിക്കുകയാണ് ഉണ്ടായതെന്നും കളക്ടർക്കും മുഖ്യമന്ത്രിക്കും വൈദ്യുതിമന്ത്രിക്കും നൽകിയ പരാതിയിൽ പറയുന്നു. മാറാരോഗികളും 24 മണിക്കൂറും പരസഹായം വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളതുമായ ആൾക്കാരാണ് താനും ഭാര്യയുമെന്ന് പറഞ്ഞിട്ടും ഉദ്യോഗസ്ഥർ പിൻമാറിയില്ലെന്നും പറയുന്നു.
സമ്മതപത്രം കാണിക്കാൻ പറഞ്ഞപ്പോൾ തട്ടാമുട്ടി മറുപടിയാണ് പറഞ്ഞതെന്നും വിലാസൻ കുറ്റപ്പെടുത്തുന്നു.
എതിർകക്ഷിയുടെ പണക്കൊഴുപ്പാണ് നീയമം കാറ്റിൽ പറത്താൻ കാരണമെന്നും പരാതിയിൽ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് പരാതി നൽകാൻ മുഹമ്മ പോലീസ് സ്റ്റേഷനിൽ ചെന്നെങ്കിലും പരാതി സ്വീകരിയ്ക്കാൻ തയാറായില്ലെന്നും പരാതിയിൽ പറയുന്നു.