കാവാലം ലിസ്യു പ്രദേശത്ത് സാമൂഹ്യവിരുദ്ധശല്യം
1569780
Monday, June 23, 2025 11:35 PM IST
മങ്കൊമ്പ്: കാവാലം ലിസ്യു പ്രദേശത്ത് സാമൂഹ്യവിരുദ്ധശല്യം അതിരൂക്ഷമാകുന്നുവെന്ന് നാട്ടുകാരുടെ പരാതി. രാത്രികാലങ്ങളിൽ നാട്ടുകാരുടെ വസ്തുവകകൾ നശിപ്പിക്കുന്നതു പതിവു സംഭവമായതോടെയാണ് നാട്ടുകാർ പരാതിയുമായി രംഗത്തെത്തുന്നത്. കഴിഞ്ഞയാഴ്ച മുതൽ ലിസ്യു എഫ്സിസി കോൺവന്റ് സ്ഥാപിച്ചിരുന്ന ബോർഡ് പലവട്ടം സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. ലിസ്യു പള്ളിക്കു സമീപമുള്ള കലുങ്കിനോടു ചേർന്നു സ്ഥാപിച്ചിരുന്ന ബോർഡാണ് കഴിഞ്ഞയാഴ്ച സാമൂഹ്യവിരുദ്ധർ ഇളക്കിമാറ്റിയത്.
മഠം അധികൃതർ വീണ്ടും ബോർഡ് യഥാസ്ഥാനത്തു സ്ഥാപിച്ചെങ്കിലും രാത്രിയിൽ ആരോ ഇതു ചതുപ്പിൽ വലിച്ചെറിഞ്ഞു. ഇരുമ്പു പൈപ്പിൽ സ്ഥാപിച്ചിരുന്ന ബോർഡ് പിന്നീട് മഠത്തിനു സമീപത്തുള്ള അടഞ്ഞുകിടക്കുന്ന കടയ്ക്കുമുന്നിൽ സൂക്ഷിച്ചിരുന്ന ബോർഡ് കഴിഞ്ഞദിവസം കാണാതായി. മഠം അധികൃതർ കൈനടി പോലീസിൽ പരാതി നൽകി. ഇതിനു പുറമേ രണ്ടു ഏജൻസികളുടെ ഇന്റർനെറ്റ് കേബിളുകളും പലയിടത്തും മുറിച്ചുനീക്കി. കോൺവന്റിനു സമീപത്തെയും കലുങ്കിനു സമീപത്തുമുള്ള കേബിളുകളാണ് മുറിച്ചുകളഞ്ഞത്.
പ്രദേശത്തു രാത്രികാലങ്ങളിൽ പൊതുസ്ഥലത്തുള്ള മദ്യപാനവും ലഹരിവസ്തുക്കളുടെ ഉപയോഗവും വ്യാപകമാണെന്നു പരാതിയുണ്ട്. ദൂരെ സ്ഥലങ്ങളിൽനിന്നുപോലും ധാരളമാളുകൾ ഇവിടേക്കെത്തുന്നതായി നാട്ടുകാർക്കു പരാതിയുണ്ട്. നാട്ടുകാർ പലവട്ടം പരാതിപ്പെട്ടെങ്കിലും പോലീസ് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇവിടെ വാഹനപരിശോധനയും രാത്രികാല പട്രോളിംഗും ആവശ്യമാണെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.