ചെങ്ങന്നൂർ ബസ് അപകടം: കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും
1569781
Monday, June 23, 2025 11:35 PM IST
ചെങ്ങന്നൂർ: ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് ജംഗ്ഷനിൽ കഴിഞ്ഞ ഞായറാഴ്ച രാവിലെ കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസും വിവാഹനിശ്ചയ സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്യാനും ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നസ് റദ്ദാക്കാനും മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാത്തതിനാലാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു.
അപകടത്തിൽ 66 പേർക്കാണ് പരിക്കേറ്റത്. ഇതിൽ ആറു പേർ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മറ്റുള്ളവരെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടകാരണം:
സുരക്ഷാ ലംഘനങ്ങൾ
അടിമാലിയിൽനിന്നും തിരുവനന്തപുരത്തേക്കു പോയ കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസ് മുന്നിലുണ്ടായിരുന്ന കാറുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെയാണ് എതിർ ദിശയിൽനിന്ന് വന്ന ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ ഇരു ബസുകളിലെയും യാത്രക്കാർക്കാണ് പരിക്കേറ്റത്.
അപകടത്തെത്തുടർന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ ഇരു വാഹനങ്ങളും വിശദമായി പരിശോധിച്ചു. ഈ പരിശോധനയിലാണ് ടൂറിസ്റ്റ് വാഹനത്തിന്റെ ഗുരുതരമായ സുരക്ഷാ ലംഘനങ്ങൾ കണ്ടെത്തിയത്. ടൂറിസ്റ്റ് ബസിന്റെ എമർജൻസി എക്സിറ്റ് വെൽഡ് ചെയ്ത നിലയിലും പിന്നിലെ ചില്ലുകൾ ഉപയോഗിക്കേണ്ട സ്ഥലത്ത് തകരഷീറ്റുകൾ വെച്ച് മറച്ചതായും കണ്ടെത്തി. ഈ കണ്ടെത്തലുകൾ ദീപിക പത്രം കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്.
കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്യാനുള്ള തീരുമാനം ചെങ്ങന്നൂർ ജോയിന്റ് ആർടിഒ അറിയിച്ചു. കെഎസ്ആർടിസി ബസിന്റെ കൂടുതൽ പരിശോധനകൾ നടക്കാനുണ്ടെന്നും അതിനുശേഷം തുടർനടപടികൾ കൈക്കൊള്ളുമെന്നും ആർടിഒ വ്യക്തമാക്കി.
അപകടത്തിനന്റെ പശ്ചാത്തലത്തിൽ, ഹെവി കോൺട്രാക്ട് ക്യാരേജുകളായ ബസുകളിൽ ഇനിമുതൽ കർശന പരിശോധനകൾ നടത്താൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.