മൂവാറ്റുപുഴ: വഴിയരികിൽ കാത്തു നിൽക്കുന്ന വോട്ടർമാരോട് വോട്ട് അഭ്യർഥിച്ചും അവരുടെ അനുഗ്രഹം തേടിയും ഇടുക്കി ലോക്സഭ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് ദേവികുളത്തെ പൊതു പര്യടനം പൂർത്തിയാക്കി.
ഇന്നലെ അടിമാലി, വെള്ളതൂവൽ പഞ്ചായത്തുകളിൽ പ്രചാരണത്തിന് എത്തിയ യുഡിഎഫ് സ്ഥാനാർഥിക്ക് സമ്മതിദായകർ ഹൃദ്യമായ സ്വീകരണം നൽകി. രാവിലെ പഴംന്പിള്ളിച്ചാലിൽ കെപിസിസി നിർവാഹക സമിതിയംഗം എ.പി. ഉസ്മാൻ വാഹന പര്യടനം ഉദ്ഘാടനം ചെയ്തു.
പടിക്കപ്പ്, ഒഴുവത്തടം, ചില്ലിത്തോട്, വാളറ, പത്താം മൈൽ മുക്ക്, പത്താം മൈൽ, ഇരുന്പ് പാലം, പതിനാലാം മൈൽ, മച്ചിപ്ലാവ് സ്കൂൾ പടി എന്നിവിടങ്ങളിൽ പര്യടനം നടത്തി. ഉച്ചക്ക് ശേഷം മച്ചിപ്ലാവ് പോസ്റ്റോഫീസ് പടി, ചാറ്റുപാറ, കാംകോ, ചിന്നപ്പാറ എന്നിവിടങ്ങളിലെത്തി. മന്നാൻ കവലയിൽ പിച്ചച്ചട്ടി സമരത്തിലൂടെ കേരളത്തിന്റെ ശ്രദ്ധ നേടിയ മറിയക്കുട്ടി ഡീൻ കുര്യാക്കോസിനെ സ്വീകരിക്കാനെത്തി.
എൽഡിഎഫ് ഭരണത്തിൽ സാധാരണക്കാരായ ജനങ്ങൾക്ക് ജീവിക്കാൻ ഭയമായെന്ന് മറിയക്കുട്ടി പറഞ്ഞു. വണ്ടിപ്പെരിയാറിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട പെണ്കുട്ടിക്ക് നീതി ലഭിക്കാത്തത് പ്രതി ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നത് കൊണ്ടാണെന്ന് അവർ പറഞ്ഞു.
രാജീവ് ഗാന്ധി സർവകലാശാലയിൽ നിന്ന് ബിഎസ്സി നഴ്സിംഗിൽ റാങ്ക് നേടിയ ഹർഷ ഷൈജോയെ ഡീൻ ആദരിച്ചു. ഉച്ചക്കുശേഷം ആയിരം ഏക്കർ, സൗത്ത് കത്തിപ്പാറ, കല്ലാർക്കുട്ടി, വെള്ളതൂവൽ, കുത്തുംപാറ, മുതുവാൻകുടി, ശല്യംപാറ, നായ്ക്കുന്ന് എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കി.
വൈകുന്നേരം ഓടയ്ക്കാ സിറ്റി, കൂന്പൻപാറ, ഇരുന്നൂറ് ഏക്കർ, കൂന്പൻപാറ കവല എന്നിവിടങ്ങളിലെത്തി. രാത്രി അടിമാലി ടൗണിൽ സമാപിച്ചു. ഇന്ന് തൊടുപുഴ നിയോജക മണ്ഡലത്തിൽ പ്രചാരണം നടത്തും.
തൊടുപുഴ നഗരസഭയിലും കുമാരമംഗലം, കോടികുളം, വണ്ണപ്പുറം, കരിമണ്ണൂർ, ഉടുന്പന്നൂർ എന്നീ പഞ്ചായത്തുകളിലും പര്യടനത്തിനെത്തും. രാവിലെ പട്ടയം കവലയിൽ ആരംഭിച്ച് വൈകുന്നേരം ഉടുന്പന്നൂരിൽ വാഹന പര്യടനം അവസാനിക്കും.