മമ്മൂട്ടി, സിദ്ദിഖ്
മമ്മൂട്ടിയുടെ ദേഷ്യം തനിക്ക് മനസിലാക്കാൻ കഴിയാതിരുന്ന ഒരു സംഭവം ഓർത്തെടുത്ത് നടൻ സിദ്ദിഖ്. മമ്മൂട്ടി അല്ലാത്തപ്പോൾ തന്നെ എടാ എന്നേ വിളിക്കുകയുള്ളൂവെന്നും ദേഷ്യം വരുമ്പോൾ സിദ്ദിഖ് എന്നാണ് വിളിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഒരു ഷൂട്ടിംഗ് സെറ്റിൽ നടന്ന രസകരമായ സംഭവവും സിദ്ദിഖ് ഓർത്തെടുത്തു.
''മമ്മൂക്കയെ എനിക്ക് പേടിയില്ല. സംഘടനയുടെ മീറ്റിംഗ് നടക്കുമ്പോഴും റിഹേഴ്സല്‍ നടക്കുമ്പോഴുമൊക്കെ മമ്മൂക്കയോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എന്നെയാണ് ഏല്‍പ്പിക്കുക. ഞാന്‍ പോയി പറയും. എനിക്ക് പേടിയില്ല.
കാരണം ചീത്ത പറഞ്ഞാലും മമ്മൂക്കയല്ലേ പറയുന്നത്. മമ്മൂക്ക ചീത്ത പറയുന്നത് തന്നെ നമുക്കൊരു ഗമ അല്ലേ. മമ്മൂക്ക ചീത്ത പറഞ്ഞാലല്ല, പേര് പറഞ്ഞാല്‍ ദേഷ്യത്തിലാണെന്ന് മനസിലാവുക. അല്ലെങ്കില്‍ എടാ എന്നെ വിളിക്കൂ. സിദ്ധീഖേ എന്ന് വിളിച്ചാല്‍ ദേഷ്യമാണ്. പക്ഷെ ഞാന്‍ അതും ആസ്വദിക്കും. മമ്മൂക്ക വഴക്ക് പറഞ്ഞുവെന്ന് കരുതി നമുക്ക് മമ്മൂക്കയോട് പെണങ്ങി നടക്കാന്‍ ആകില്ലല്ലോ.
ഒരിക്കല്‍ ഞാന്‍ എന്തോ തമാശ പറഞ്ഞു. മമ്മൂക്കയ്ക്ക് അത് ഇഷ്ടപ്പെട്ടില്ല. എനിക്കത് മനസിലായതുമില്ല. മമ്മൂക്കയ്ക്ക് കഴിക്കാനുള്ള ചോറ് കൊണ്ടു വച്ചു. എന്തോ പ്രത്യേക അരി കൊണ്ടുള്ള ചോറാണ് മമ്മൂക്കയ്ക്ക് വേണ്ടിയുണ്ടാക്കുന്നത്. ഞാന്‍ അതില്‍ നിന്നും കുറച്ച് ചോറെടുത്തു. മമ്മൂക്ക ആ ചോറ് മുഴുവന്‍ എന്റെ പാത്രത്തിലേക്ക് ഇട്ടു. മമ്മൂക്കയ്ക്ക് വേണ്ടേ എന്ന് ഞാന്‍ ചോദിച്ചു. എനിക്ക് വേണ്ട, നീ കഴിച്ചോ എന്ന് പറഞ്ഞു. ഞാന്‍ മീന്‍ കറിയൊക്കെ ഒഴിച്ച് വയറു നിറയെ കഴിച്ചു.
തമിഴ്നാട്ടില്‍ എവിടെയോ ആണ് ഷൂട്ടിംഗ്. ഞങ്ങളെല്ലാം ഒരു വില്ലയിലാണ് താമസിക്കുന്നത്. വൈകുന്നേരം കുളിയൊക്കെ കഴിഞ്ഞ് ഞാന്‍ മമ്മൂക്കയുടെ മുറിയിലേക്ക് ചെന്നു. സുലു ഇത്തയും ഉണ്ട്. ഞാന്‍ ചെന്ന് വര്‍ത്തമാനമൊക്കെ പറഞ്ഞിരിക്കുകയാണ്. അപ്പോള്‍ മമ്മൂക്ക ഇത്തയോട്, സുലു ഇവന് ഇന്നൊരു തമാശ പറഞ്ഞു.
എനിക്കത് ഇഷ്ടപ്പെട്ടില്ല. ഞാന്‍ ഇവനോട് പിണങ്ങി. അത് ഈ പൊട്ടന് ഒഴികെ സെറ്റിലെ ബാക്കിയെല്ലാവര്‍ക്കും മനസിലായി എന്നു പറഞ്ഞു. എനിക്ക് മനസിലായില്ല മമ്മൂക്ക എന്നോട് ദേഷ്യപ്പെട്ടതാണെന്ന്. എനിക്കത് അതൊരു വിഷയമേയല്ല. മമ്മൂക്ക ചീത്ത പറഞ്ഞാല്‍ എന്താ? എത്രയോ തവണ പറഞ്ഞിരിക്കുന്നു. എനിക്ക് അതൊരു വിഷയമേയല്ല. അതുകൊണ്ട് എനിക്ക് മമ്മൂക്കയെ പേടിയുമില്ല''. സിദ്ദിഖ് പറഞ്ഞു.
Tags : siddique mammootty cinema malayalam movie