അഖിൽ Vibe
വി. ശ്രീകാന്ത്
Saturday, June 28, 2025 8:37 PM IST
വായനക്കാരെ, യുവതലമുറയെ വേട്ടയാടിപ്പിടിച്ച പുസ്തകം, അതായിരുന്നു അഖിൽ പി. ധർമജൻ എന്ന ചെറുപ്പക്കാരന്റെ റാം കെയർ ഒാഫ് ആനന്ദി. വായിക്കാനായി ഒരിക്കൽപ്പോലും ഒരു പുസ്തകം കൈകൊണ്ടു തൊടാത്തവരും ഈ പുസ്തകത്തെ നെഞ്ചോടു ചേർത്തു.
തന്നിലും ഒരു മികച്ച വായനക്കാരനും സാഹിത്യപ്രേമിയുമുണ്ടെന്നു പലരെയും തോന്നിപ്പിച്ച വൈബ്. അഖിൽ പി. ധർമജൻ എന്ന ചെറുപ്പക്കാരനെത്തേടി ഇതാ ഒടുവിൽ കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവപുരസ്കാരവും. സൺഡേ ദീപികയോടു സംസാരിക്കുകയാണ് അഖിൽ.
എഴുത്തിന്റെ വൈബ്... അതായിരുന്നു "റാം കെയർ ഒാഫ് ആനന്ദി'' എന്ന പുസ്തകം യുവതലമുറയ്ക്കിടയിൽ വൈറൽ ആകാൻ വഴിയൊരുക്കിയത്.
സർവസമയവും മൊബൈൽ ഫോണിൽ തോണ്ടി നടന്നവർക്കു പോലും ഈ പുസ്തകം വായിച്ചു തീർക്കാതെ സമാധാനം ഇല്ലെന്നായി. അങ്ങനെ വായ്മൊഴിയിലൂടെ ഈ പുസ്തകം പറന്നു. വെറും നാലു വർഷംകൊണ്ട് നാലു ലക്ഷത്തിലേറെ കോപ്പികൾ മലയാളികളുടെ കൈകളിലൂടെ കൈമറിഞ്ഞു. ഒരു വായനവേട്ടക്കാരന്റെ നിലയ്ക്കാത്ത സഞ്ചാരം.
കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ തന്റെ എഴുത്തുമായി നടന്ന ഈ ചെറുപ്പക്കാരൻ കേന്ദ്രസഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹനായപ്പോഴും പൂച്ചെണ്ടുകൾക്കൊപ്പം കല്ലേറുമുണ്ട്. എന്നാൽ, കല്ലെറിയുന്നവർ കല്ലെറിഞ്ഞോട്ടെ, താൻ എഴുത്ത് തുടരുമെന്നതാണ് അഖിലിന്റെ മറുപടി.
"എന്റെ ഭാഷ ലളിതമാണ്, അതു സാധാരണക്കാരുടെ ഭാഷയാണ്. അതിനെ പൈങ്കിളിയെന്നോ പൾപ്പെന്നോ നിങ്ങൾക്ക് ഇഷ്ടമുള്ളതെല്ലാം വിളിക്കാം. എന്തു വിളിച്ചാലും ഈ ശൈലി കൈവിടാൻ എനിക്കാവില്ല. അതു കൈവിട്ടാൽ പിന്നെ അഖിൽ എന്ന എഴുത്തുകാരനില്ല.''''
യുവതലമുറിയിൽനിന്ന് വായന അകലുകയാണെന്ന് എല്ലാവരും വിലപിക്കുന്ന കാലത്തായിരുന്നു അഖിലിന്റെ മൂന്നാമത്തെ പുസ്തകം റാം കെയർ ഒാഫ് ആനന്ദി യുവതലമുറയിൽ വായനാതരംഗമായി അവതരിച്ചത്.
അന്പത്തിനാല് പതിപ്പ്, നാലുലക്ഷത്തോളം കോപ്പികൾ. റാമും ആനന്ദിയും മല്ലിയുമെല്ലാം യുവാക്കൾക്കിടയിലെ സ്ഥിര വർത്തമാനമായിട്ട് വർഷം നാലഞ്ചാകുന്നു. യുവാക്കൾ വായിച്ചു തുടങ്ങിയ 320 പേജുള്ള നോവൽ മുതിർന്നവർക്കും പ്രിയപ്പെട്ടതായി മാറുന്നുവെന്നതാണ് മറ്റൊരു വർത്തമാനം.
ആ നിരയിൽ മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ ശ്രീകുമാരൻ തന്പി പോലും ഉണ്ട്. അഖിലിന് ആനന്ദിക്കാൻ മറ്റെന്തുവേണം! എളിമയാണ് അഖിലിനെ മറ്റുള്ളവർക്കു പ്രിയങ്കരനാക്കുന്ന മറ്റൊരു കാര്യം. പുതിയ എഴുത്തുകാരെ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പരിചയപ്പെടുത്താനും പ്രോത്സാഹിപ്പിക്കാനും ഈ യുവ എഴുത്തുകാരൻ സമയം കണ്ടെത്തുന്നു.
റാം കെയർ ഒാഫ് ആനന്ദിയിലെ കഥാപാത്രങ്ങളുടെ ശക്തി?
റാം കെയർ ഓഫ് ആനന്ദിയിലെ കഥാപാത്രങ്ങൾക്കു ആളുകളുടെ മനസിനെ പിടിക്കാൻ ഒരു പ്രത്യേക ശക്തിയുള്ളതായി എനിക്കും തോന്നിയിട്ടുണ്ട്.
എഴുതിക്കഴിഞ്ഞ ശേഷം ഇവർ മനസിൽനിന്നു പോകുന്നില്ലായിരുന്നു. ഇപ്പോഴും കൂടെയുണ്ട്. വിട്ടുപോകാത്ത രീതിയിൽ അവർ സന്തോഷം തന്നുകൊണ്ടേയിരിക്കുന്നു. ഒടുവിൽ അവാർഡിന്റെ രൂപത്തിൽ. ചില പ്രതിസന്ധി ഘട്ടങ്ങളിലും ഈ കഥാപാത്രങ്ങൾ എനിക്കു തുണയായി. കോവിഡ് സമയത്താണ് റാം കെയർ ഓഫ് ആനന്ദി റിലീസ് ചെയ്യുന്നത്.
പുസ്തകം വിറ്റുപോകാത്ത സാഹചര്യമുണ്ടായിരുന്നു. ഞാൻ പെട്ടെന്നു ഡൗണായി. പക്ഷേ, പുസ്തകക്കടകളെല്ലാം വൈകാതെ തുറന്നതോടെ പതുക്കെ വിറ്റ് പോകാൻ തുടങ്ങി. പിന്നെ ഇൻസ്റ്റഗ്രാം റീൽസിലൂടെ പുസ്തകം വൈറലാകാൻ തുടങ്ങിയ സമയം ഞാൻ മറ്റു പല കാരണങ്ങളാൽ ഡൗണായിരുന്നു. അപ്പോഴും പുസ്തകം എനിക്കു താങ്ങായി നിന്നു.
ഇപ്പോൾ ശാരീരികമായ ചില പ്രശ്നങ്ങൾ എന്നെ അലട്ടിയിരിക്കുന്പോഴാണ് അവാർഡ് വരുന്നത്. എപ്പോഴൊക്കെ ഞാൻ ഡൗണാകുന്നോ അപ്പോഴെല്ലാം "റാം കെയർ ഓഫ് ആനന്ദി'' എന്നെ കെയർ ചെയ്തിട്ടുണ്ട്. അത് ഇനിയും തുടരുമെന്നാണ് എന്റെ വിശ്വാസം.
ആരാണ് അവാർഡ് വിവരം അറിയിച്ചത്?
ഞാൻ വീട്ടിൽ സിനിമ കണ്ടിരിക്കുകയായിരുന്നു. എന്റെ പുസ്തകമൊക്കെ വായിക്കുന്ന അഗധയെന്ന കുട്ടി എനിക്കൊരു കണ്ഗ്രാറ്റ്സ് മെസേജ് അയച്ചു. ഇപ്പോൾ എന്തിനാ കണ്ഗ്രാറ്റ്സ് എന്നു ഞാൻ തിരിച്ചുചോദിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്കാരം കിട്ടിയതിനെന്നു മറുപടി.
തമാശ പറയല്ലേയെന്ന് പറഞ്ഞപ്പോഴേക്കും ഒരു സ്ക്രീൻ ഷോട്ട് കൂടി എത്തി. കേന്ദ്ര സാഹിത്യ അക്കാദമി അറിയിപ്പിന്റെ സ്ക്രീൻ ഷോട്ട്. എന്റെ കൈയും കാലുമെല്ലാം വിറയ്ക്കുന്നതുപോലെ. ഇനിയെന്തു സംഭവിക്കുമെന്നായിരുന്നു അടുത്ത ആകാംക്ഷ. മാധ്യമങ്ങളിൽ വാർത്ത വന്നതോടെ ഫോൺ വിളികളുടെ പെരുമഴ, നിരവധി പേർ വീട്ടിലേക്ക്, റോഡിലെല്ലാം വാഹനങ്ങൾ... ആകെ ബഹളം. എന്നെ സ്നേഹിക്കുന്ന ഒരുപാടു പേരുണ്ടെന്ന് കുറച്ചു മിനിറ്റുകൾക്കൊണ്ടു തന്നെ ഞാൻ തിരിച്ചറിഞ്ഞു.
പൂച്ചെണ്ടിനൊപ്പം കല്ലേറുമുണ്ടായല്ലോ?
വാർത്ത വന്നു ഒരു മണിക്കൂറിനുള്ളിൽ സാഹിത്യത്തിന്റെ തലപ്പത്തു നിൽക്കുവെന്നു വിചാരിക്കുന്ന ചിലർ അവാർഡിനെ വിവാദക്കോളത്തിലേക്കു വച്ചു. പ്രതീക്ഷിച്ച മറ്റു പലർക്കും കിട്ടാതെ പോയതിന്റെ ദേഷ്യം എന്നോടു തീർത്തു. ഒരാളെ മുകളിൽ കയറ്റി നിർത്തി ഒരു കൂട്ടം ആളുകൾ ചുറ്റുംനിന്ന് കല്ലെറിയുന്നതുപോലെ തോന്നി. ആദ്യം സോഷ്യൽ മീഡിയയിൽ അഭിനന്ദനക്കുറിപ്പുകൾ കണ്ടു.
തൊട്ടുപിന്നാലെ ചിലരുടെ വിമർശനവും. വിമർശനം വ്യക്തിഹത്യയിലേക്കു നീങ്ങിയതോടെ പ്രതികരിക്കണമെന്നു തോന്നി. പിന്നെ അവഗണിക്കുന്നതാണ് നല്ലതെന്നു മനസിലായി. ചീത്ത വിളിക്കുന്നതിലൂടെ ആർക്കെങ്കിലും ആനന്ദം കിട്ടുന്നുണ്ടെങ്കിൽ കിട്ടിക്കോട്ടെ. ഞാൻ എന്നെ സ്നേഹിക്കുന്നവർക്കൊപ്പം സന്തോഷം പങ്കിട്ടു.
ശ്രീകുമാരൻ തന്പിയുടെ പിന്തുണ ?
പലരും കല്ലെറിഞ്ഞപ്പോൾ ശ്രീകുമാരൻ തന്പി സാറിന്റെ സപ്പോർട്ട് ഒരു വൻമതിൽ പോലെ എനിക്കു തോന്നി. എനിക്കു നേരിട്ടു പരിചയമില്ല. ഒരു വർഷം മുന്പേ നോവൽ വായിച്ചെന്നാണ് സാർ പറഞ്ഞത്. ആരാണ് ഇവരൊക്കെ ഇങ്ങനെ ആ പയ്യനെ വിമർശിക്കാനെന്നു പറഞ്ഞ് എന്നെ ചേർത്തുപിടിച്ചു. അതൊരു അവാർഡ് പോലെ തോന്നി. എന്നും നന്ദിയും കടപ്പാടുമുണ്ടാകും.
വായനക്കാരുടെ പ്രതികരണം?
ആദ്യ പുസ്തകമായ ഓജോ ബോർഡ് മുതൽ ഒപ്പം നിൽക്കുന്നവരാണ് വായനക്കാർ. എല്ലാവർക്കും എന്റെ മനസിൽ ഇടമുണ്ട്. റാം കെയർ ഓഫ് ആനന്ദി ഇറങ്ങിയ ശേഷം എല്ലാവരിലേക്കും എത്താൻ പറ്റുന്നില്ല. എങ്കിലും സോഷ്യൽ മീഡിയ വഴി ശ്രമിക്കുന്നുണ്ട്.
പ്രമുഖർ എന്നെ വിമർശിച്ചപ്പോൾ സാധാരണക്കാരാണ് രക്ഷാവലയമൊരുക്കിയത്. ഞാൻ വായനക്കാർക്കു കൊടുത്ത മര്യാദയാണ് അവർ എന്നോടു കാണിക്കുന്നത്. ഇപ്പോഴും എനിക്കു വേണ്ടി പലരും വാദിക്കുന്നു. ആ നോവൽ അത്രത്തോളം അവരെ സ്പർശിച്ചിട്ടുണ്ടാകും. ദിവസം രണ്ടു മണിക്കൂറെങ്കിലും ഞാൻ വായനക്കാർക്കു മറുപടി നൽകാനും മറ്റും മാറ്റിവയ്ക്കാറുണ്ട്.
വീട്ടുകാർ എങ്ങനെ ആഘോഷിച്ചു?
സാഹിത്യ പശ്ചാത്തലമൊന്നുമുള്ള കുടുംബമല്ല എന്റേത്. അച്ഛന് പാതിരിപ്പള്ളിയിൽ ലോട്ടറി തട്ടുണ്ട്. കച്ചവടത്തിനിടയിലാണ് ഞാൻ അവാർഡ് കിട്ടിയ കാര്യം വിളിച്ചു പറയുന്നത്. അച്ഛന് ഇതിനെപ്പറ്റിയൊന്നും വലിയ പിടിയില്ല. അതുകൊണ്ട് വിശദീകരിച്ചു പറയേണ്ടി വന്നു. കേന്ദ്ര അവാർഡാണെന്നു കേട്ടപ്പോൾ "എടാ''യെന്ന് വിളിച്ചു സന്തോഷം പ്രകടിപ്പിച്ചു.
നാട്ടിൽനിന്നുള്ളവർ അന്നെന്നെ കാണാൻ വന്നപ്പോഴാണ് അച്ഛൻ അവിടുള്ള ബേക്കറികളിലെ ലഡുവെല്ലാം തീർത്തെന്നും ലോട്ടറി വാങ്ങാൻ വന്നവർക്കും വഴിയിൽകൂടെ പോകുന്നവർക്കുമെല്ലാം വിതരണമായിരുന്നെന്നും അറിഞ്ഞത്. ചേട്ടൻ അമലും അമ്മ മഹേശ്വരിയുമെല്ലാം വലിയ സന്തോഷത്തിലായിരുന്നു. ഇത്തിരി കൂടുതൽ സന്തോഷം അച്ഛൻ ധർമജനുതന്നെ.
കൂട്ടുകാരും നാട്ടുകാരും ആഘോഷിച്ചു തകർത്തല്ലോ...
കൂട്ടുകാരെല്ലാം ചേർന്ന് കേക്കുമായി വന്നു വീട്ടിൽ മുറിച്ച് അയൽപക്കത്തെല്ലാം വിതരണം ചെയ്തു. എനിക്കു പത്തു പേരടങ്ങിയ ഒരു സൗഹൃദവലയമുണ്ട്. ഇമോഷണലി അടുപ്പമുള്ളവർ. എന്റെ കഷ്ടപ്പാടെല്ലാം നേരിട്ട് കണ്ടവർ. സന്തോഷംകൊണ്ടാവാം ഞങ്ങൾക്കു കുറെ നേരത്തേക്കു സംസാരിക്കാൻതന്നെ കഴിഞ്ഞില്ല. ചില മൗനങ്ങളിൽ എല്ലാം ഉണ്ടാവും, അത്രമേൽ ഭംഗിയും.
എന്റെ കിറുക്കുകളെ പിന്തുണച്ച് വിഷമഘട്ടങ്ങളിൽ കൂടെ നിന്ന് ആദ്യ പുസ്തകം ഇറങ്ങുന്ന വിവരം നാട്ടുകാരെ അറിയിക്കാൻ പോസ്റ്റർ ഒട്ടിക്കാൻ പാതിരാത്രി കൂടെ വന്നവർ. അവാർഡ് കിട്ടിയ വിവരം അറിഞ്ഞ് വീട്ടിലെത്തിയവർക്കു വെള്ളം കൊടുക്കാനും വഴി ബ്ലോക്കാകാതെ വണ്ടികൾ നിയന്ത്രിച്ചതുമെല്ലാം ഇവരാണ്. എല്ലാം കണ്ടറിഞ്ഞു ചെയ്യുന്നവർ.
അക്ഷരങ്ങളോടുള്ള പ്രണയം എന്നു തുടങ്ങി?
കുഞ്ഞുനാൾ മുതലേ കഥകൾ ഇഷ്ടം. കഥ വായിച്ചു കഴിയുന്പോൾ ആളുകളുടെ മുഖത്തു വിരിയുന്ന ഭാവങ്ങൾ പണ്ടേ ശ്രദ്ധിക്കാറുണ്ട്. തമിഴ്നാട്ടിൽ ഫിലിം അക്കാഡമി കോഴ്സ് ചെയ്യാൻ പോയപ്പോൾ ക്ലാസിൽ 19 തമിഴരും ഞാനൊരു മലയാളിയും ആയിരുന്നു. ഞാൻ അവരോടൊപ്പം ചേർന്നു തമിഴ് പഠിച്ചു.
റാം കെയർ ഓഫ് ആനന്ദി എഴുതുന്ന സമയത്തെ കാര്യമാണ് കേട്ടോ. എന്റെ പുസ്തകം ഇംഗ്ലീഷിൽ ഇറങ്ങി, തമിഴിലും തെലുങ്കിലും ഒഡിയ ഭാഷയിലും വരുന്നുണ്ട്. പുതിയ പുതിയ മനുഷ്യരെ ജീവിതത്തിലേക്കു കൊണ്ടുതരാനുള്ള മീഡിയമായിട്ടാണ് ഞാൻ എന്റെ അക്ഷരങ്ങളെ കാണുന്നത്.
നോവൽ എഴുതുന്പോൾ?
കഥയോ നോവലോ എഴുതി കഴിഞ്ഞാൽ ഞാൻ അതു വീണ്ടും വായിച്ചു നോക്കും. ഒരു വായനക്കാരനെ പോലെ, എന്നിട്ട് വിലയിരുത്തും. കുറച്ചു നാളത്തേക്ക് ആ കഥ മാറ്റിവയ്ക്കും.
പിന്നീട് സിനിമ കാണാൻ, പുസ്തകങ്ങൾ വായിക്കാൻ, യാത്ര ചെയ്യാനെല്ലാം സമയം കണ്ടെത്തും. കുറെ നാളുകൾക്കു ശേഷം ഒരു നിരൂപകനെ പോലെ ആ കഥ വായിക്കും. അപ്പോൾ ആ കഥയിലുള്ള പോരായ്മകളും മറ്റും പിടികിട്ടും. ചിലപ്പോൾ അതു മാറ്റി എഴുതും തിരുത്തുകൾ വരുത്തും. ഒടുവിൽ മിനുക്കിയെടുക്കും.
മാറ്റി എഴുതി ക്ലിക്കായി
റാം കെയർ ഓഫ് ആനന്ദിയും ഇതേ രീതിയിലാണ് എഴുതിയത്. രണ്ടു വർഷം ചെന്നൈയിൽനിന്നാണ് എഴുതിയത്. പിന്നീട് അതിനെക്കുറിച്ചുള്ള ചിന്ത കുറെ നാളത്തേക്ക് ഉപേക്ഷിച്ചിട്ടാണ് നാട്ടിലേക്കു വന്നത്.
ആ സമയത്താണ് "2018'' സിനിമയുടെ സ്ക്രിപ്റ്റ് എഴുതാൻ ജൂഡ് ചേട്ടൻ വിളിക്കുന്നത്. നേരേ അങ്ങോട്ടുപോയി. ആ സിനിമയുടെ പരിപാടിയെല്ലാം കഴിഞ്ഞ് ഒരു കഥയിലും കയറിയിറങ്ങി ലൈഫിൽ കുറച്ചു മാറ്റങ്ങൾ വന്ന സമയത്താണ് എഴുതിവച്ച സംഗതി ഞാൻ ഒന്നുകൂടി വായിച്ചു നോക്കുന്നത്. വീണ്ടും വായിച്ചപ്പോൾ അയ്യോ ഇതു ഭയങ്കര മോശം വർക്കായി പോയല്ലോയെന്നു തോന്നി.
അവിടെനിന്നാണ് റാം കെയർ ഓഫ് ആനന്ദിയുടെ കഥ അടിമുടി സിനിമാറ്റിക് രീതിയിലേക്കു മാറുന്നത്. അതുവരെ ആ കഥ മറ്റൊരു രീതിയിലായിരുന്നു. ഒന്നേന്ന് പൊളിച്ചെഴുതി ഇപ്പോഴത്തെ പരുവത്തിലേക്കു എത്താൻ പിന്നെയും ആറു മാസം സമയം വേണ്ടി വന്നു. ആലപ്പുഴ പാതിരപ്പള്ളിയിലുള്ള വീട്ടിലിരുന്നാണ് നോവൽ ഇപ്പോഴത്തെ രൂപത്തിലാക്കിയത്.
എഴുതിക്കഴിഞ്ഞപ്പോൾ എന്തു തോന്നി?
ഒന്നെങ്കിൽ ഈ പുസ്തകം വൻ പരാജയം ആയിരിക്കും. അല്ലെങ്കിൽ വൻ ക്ലിക്കാകുമെന്നു വിഷ്ണുവെന്ന കൂട്ടുകാരനോടു പുസ്്തകം എഴുതിയ ശേഷം പറഞ്ഞിരുന്നു. പക്ഷേ, ഇത്രയും വിജയം പ്രതീക്ഷിച്ചില്ല.
100 പേരെ എടുത്താൽ അതിൽ 10 പേർ ഗൗരവമായി വായിക്കുന്നവരായിരിക്കും. ബാക്കിയുള്ള തൊണ്ണൂറ് പേർ പകുതിക്കു വച്ച് വായന ഉപേക്ഷിച്ചവരോ അല്ലെങ്കിൽ പുതുതായി വായിക്കാൻ തുടങ്ങിയവരോ ആയിരിക്കും. ആ 90 പേരെയാണ് ഞാൻ ലക്ഷ്യമിട്ടത്. ബാക്കി 10 പേർ എങ്ങനെ വേണമെങ്കിലും നോവലിനെ വിലയിരുത്തട്ടേയെന്ന ചിന്താഗതിയായിരുന്നു എനിക്ക്.
ഇത്തിരി അത്യാഗ്രഹമല്ലേയെന്നു വിഷ്ണു ചോദിച്ചു. ഞാനിത് സാധാരണക്കാർക്കു വേണ്ടി സിനിമാറ്റിക് ആയാണ് എഴുതിയത്. ആളുകൾ ഇതു സ്വീകരിക്കുമെന്നും ഞാൻ പറഞ്ഞു. എന്റെ ഉൾവിളി അങ്ങനെയായിരുന്നു.അനിയത്തി പ്രാവ് സിനിമയിൽ ബുക്ക് സ്റ്റാളിൽ വച്ച് ലൗ ആൻഡ് ലൗ ഒണ്ലി പുസ്തകം കൊടുക്കുന്ന സീനുണ്ട്.
ഇങ്ങനെ എന്റെ ബുക്ക് ആൾക്കാർ പരസ്പരം സമ്മാനം കൊടുക്കണമെന്ന പ്രാർഥനയും ആഗ്രഹവും ഉണ്ടായിരുന്നു. പലരും ഇന്ന് ഈ പുസ്തകം ഗിഫ്റ്റ് കൊടുക്കുന്നു. നടി മമിത ബൈജു അച്ഛന്റെ പിറന്നാളിനു സമ്മാനമായി കൊടുത്ത പുസ്തകങ്ങളിലൊന്ന് റാം കെയർ ഓഫ് ആനന്ദിയായിരുന്നു.
സമയമെടുത്താണല്ലോ റാം കെയർ ഒാഫ് ആനന്ദി കയറി വന്നത്?
സിനിമ പോലെയല്ല പുസ്തകം. ഇറങ്ങിയാൽ അതിനു കുറച്ചു സമയം കൊടുക്കണം. എന്റെ അഭിപ്രായത്തിൽ മൂന്നു വർഷമെങ്കിലും വേണം ഒരു പുസ്തകം എല്ലായിടങ്ങളിലേക്കും എത്താൻ.
വായിച്ച് മറ്റൊരാളോടു പറയാൻ, സോഷ്യൽ മീഡിയയിൽ ഒന്നു കുറിക്കാൻ അതിനൊക്കെ സമയമെടുക്കും. 2020 ഡിസംബറിലാണ് ബുക്ക് റിലീസ് ചെയ്തത്. അതേസമയം, കഴിഞ്ഞ രണ്ടു വർഷങ്ങളിലായിരുന്നു പുസ്തകം നല്ല രീതിയിൽ വിറ്റഴിഞ്ഞത്. റാം കെയർ ഓഫ് ആനന്ദി വായിച്ച് ഇഷ്ടപ്പെട്ടവരാണ് എന്റെ അടുത്ത നോവലായ "രാത്രി 12ന് ശേഷം’ ഇറങ്ങാൻ കാത്തിരുന്നത്.
അനുഭവങ്ങളുടെ കൂടിച്ചേരൽ
വീടെന്ന കംഫർട്ട് സോണിൽനിന്നാണ് ചെന്നൈ എന്ന അപരിചിത നാട്ടിൽ പഠിക്കാൻ പോയത്. ഫിലിം അക്കാഡമിയിൽ പഠിക്കണമെങ്കിൽ കോഴ്സ് ഫീ അടയ്ക്കണം. ഭക്ഷണത്തിനു കാശ് വേണം. അതിനുള്ളതൊന്നും കൈയിലില്ല. നോവൽ എഴുതണമെന്ന മോഹം വേറെ. എല്ലാം വിട്ടു പിടിച്ചു നിൽക്കാനുള്ള വഴികളെക്കുറിച്ചായി ആലോചന.
കിട്ടിയ പണിക്കെല്ലാം പോയി. കാറ്ററിംഗ്, ഹോട്ടലുകളിൽ പച്ചക്കറി അരിയൽ, പാചക സഹായി, ബലൂണ് വീർപ്പിക്കൽ, ഇവന്റ്സ് ഡെക്കറേഷൻ, കാമറാമാന് ലൈറ്റ് പിടിക്കൽ...എല്ലാ പണിയും ആസ്വദിച്ചു തന്നെയാണ് ചെയ്തത്. അത്തരം അനുഭവങ്ങളുടെ കൂടിച്ചേരലാണ് റാം കെയർ ഓഫ് ആനന്ദി.
അവാർഡ് പ്രതീക്ഷിച്ചിരുന്നോ?
അവാർഡിനായി റാം കെയർ ഓഫ് ആനന്ദി പരിഗണിച്ച കാര്യം പോലും എനിക്കറിയില്ലായിരുന്നു. അപ്പോൾ പിന്നെ പ്രതീക്ഷയ്ക്കു വകുപ്പില്ലല്ലോ. റാം കെയർ ഓഫ് ആനന്ദി നോവൽ സിനിമയാകും. അതിന്റെ എഴുത്തും കാര്യങ്ങളുമെല്ലാം നടക്കുന്നതേയുള്ളൂ. വേറെ ഒരു ടീം ആണ് എഴുതുന്നത്.
രാത്രി 12ന് ശേഷം ഞെട്ടിച്ചു
"രാത്രി 12ന് ശേഷം'''' നോവലിന്റെ ആദ്യ പതിപ്പിൽ 25,000 കോപ്പി ഇറക്കാമെന്നു ഡിസി ബുക്സ് പറഞ്ഞു. മലയാളത്തിൽ അപൂർവമായിട്ടേ ഒരു എഡിഷനിൽ ഇത്രയും കോപ്പി അടിക്കാറുള്ളു. റിസ്ക് അല്ലേയെന്നു ഞാൻ ചോദിച്ചു. ആവേശം കയറി പ്രിന്റിംഗ് ദിനം ഞാനും അവിടെ ചെന്നു. അവർക്കൊപ്പം ഒരു ദിവസം നിന്നു. തൊട്ടടുത്ത ദിവസം രാവിലെ ഡിസിയിൽനിന്നു വിളി എത്തി.
ഒരൊറ്റ ദിവസംകൊണ്ട് മുഴുവൻ വിറ്റുപോയി എന്ന് അവർ പറഞ്ഞു. ആനന്ദിയുടെ ശക്തി തന്നെയാണത്. ഒരു മാസംകൊണ്ട് നാല് എഡിഷനിലായി അറുപത്തി അയ്യായിരം കോപ്പി വിറ്റുപോയി. സിനിമ ഇറങ്ങാൻ കാത്തിരിക്കുന്ന പോലെ പലരുടെയും പുസ്തകം ഇറങ്ങാൻ ജനം കാത്തു നിൽക്കുന്നുവെന്നു പറയുന്നത് വലിയ ഒരു മാറ്റമാണ്.
ജോലികൾ നിരവധി...
എട്ടാം ക്ലാസിൽ പഠിക്കുന്പോൾ പാതിരപ്പള്ളി പെട്രോൾ പന്പിൽ കാറിന്റെ ഗ്ലാസ് ക്ലീൻ ചെയ്യാൻ പോകുമായിരുന്നു. 10-ാം ക്ലാസിൽ പെട്രോൾ അടിക്കാൻ തുടങ്ങി. പിന്നെ 12-ാം ക്ലാസ് കഴിഞ്ഞ് എലൈറ്റ് കേക്ക് കന്പനിയിൽ ചുമട്ടുപണി. പിന്നെ പോളിടെക്നിക് മെക്കാനിക്കൽ എടുത്തു പഠിച്ചു. ഒന്നര വർഷത്തോളം വർക്ക് ഷോപ്പിൽ പോയി.
പിന്നെ എഴുത്തിലേക്കു തിരിച്ചു വന്നു. ഏറെ പണിപ്പെട്ട് പബ്ലിഷിംഗ് കന്പനി തുടങ്ങി. പിന്നെ അതിന്റെ മേൽനോട്ടമായി. എന്റെ ബുക്ക് പബ്ലിഷ് ചെയ്യാൻ ആരുമില്ലാത്ത കാരണമാണ് പബ്ലിഷിംഗ് കന്പനി തുടങ്ങിയത്. കഴിഞ്ഞ വർഷം പബ്ലിഷിംഗ് കന്പനി നിർത്തി.ഇപ്പോൾ അഖിലിന്റെ പുസ്തകത്തിനായി പബ്ലിഷിംഗ് കന്പനികൾ കാത്തുനിൽക്കുന്നു!
ട്രെൻഡിംഗ് കവർ ഡിസൈൻ
ഹരിണ് കൈരളി പുന്നപ്ര, വിഷ്ണു പിന്നെ ഞാൻ. ഞങ്ങൾ മൂന്നുപേർ ചേർന്നാണ് ഇങ്ങനെ ഒരു ഡിസൈനിലേക്ക് എത്താം എന്നു തീരുമാനിക്കുന്നത്. കളർ പാറ്റേണിന്റെ ആശയം വിഷ്ണുവിന്റേതാണ്.
എല്ലാവരെയും ആകർഷിക്കുന്ന കളർ പാറ്റേണ് വേണമെന്നു മാത്രമേ ഞാൻ പറഞ്ഞുള്ളു. പുസ്തകത്തിനു പേരിട്ടതു ഞാനാണ്. ആനന്ദിയെന്നാൽ മനസിൽ ഒരു ആനന്ദം തോന്നുമല്ലോ. 2020 ഫെബ്രുവരി 13ന് കവർ ഡിസൈൻ ചെയ്ത് ഫെബ്രുവരി 14ന് പുറത്തിറക്കി.
ഇറങ്ങിയ അന്നു മുതൽ ഈ ബുക്ക് എവിടെ കിട്ടുമെന്നുള്ള അന്വേഷണം എത്തിത്തുടങ്ങി. കവർ ഇത്രത്തോളം ട്രെൻഡാകുമെന്ന് പ്രതീക്ഷിച്ചില്ലായിരുന്നു. ഇലക്ഷനാണെങ്കിലും അമൂൽ, മിൽമ, ലുലു ഗ്രൂപ്പ്, ടൈമെക്സും എല്ലാം പരസ്യങ്ങൾക്കായും ഈ കവറും ഈ പേരിനോടു ചേർന്ന് നിൽക്കുന്ന പേരുകളും കൊണ്ടുവന്നതോടെ സംഗതി ട്രെൻഡിംഗായി മാറി. അതു പുസ്തകത്തിനു കുറച്ചുകൂടി റീച്ച് കൂട്ടി.
ഒരു രൂപ പോലും മേടിക്കാതെ സൗഹൃദത്തിന്റെ പുറത്താണ് ഹരിണ് കൈരളി പുന്നപ്രയും വിഷ്ണുവും ഈ കവർ ചെയ്തുതന്നത്. ആകെ ചെലവ് വന്നത് ഒരു കുഴിമന്തിയാണ്. വിഷ്ണുവും ഹരിണും നല്ല ഡിസൈനർമാരാണ്. സിനിമാ മോഹമുള്ളവരും.