1942-ലെ ഹേമന്തം അവസാനിക്കുന്നതു ഭീമമായ മഞ്ഞുവീഴ്ചയോടെയാണ്. ഞങ്ങൾ അച്ചന്മാർക്ക് അതു ഭീകരമായ ഒന്നായിരുന്നു. നാസിപ്പോലീസുകാരുടെ മർദനം ഏറ്റുവാങ്ങിക്കൊണ്ട് ഞങ്ങൾ മഞ്ഞുകോരുകയും കൊണ്ടുപോയി കളയുകയുംവേണം. മറ്റുജോലികൾ സ്ഥിരമായി ചെയ്യേണ്ടിയിരുന്നവർ ഈ പണി കിട്ടാത്തതു ഭാഗ്യമെന്നു കരുതി.
പ്രേട്സിഫിക്സ് ഫാക്ടറിയിലേക്കുള്ള വഴിയും മുറ്റവുമൊക്കെ ഞങ്ങൾ വൃത്തിയാക്കേണ്ടിവന്നു. പക്ഷേ, ഞങ്ങളോട് അവർ ദയ കാണിച്ചിരുന്നു; ക്യാന്പിൽ സാധാരണമായ പരപീഡനാസക്തി ഇല്ലായിരുന്നു എന്നു പറയണം.
ഞങ്ങളുടെ പുതിയ തലവൻ ഒരു വൃത്തികെട്ട മനുഷ്യനായിരുന്നു. വണ്ടിയുമായുള്ള ഞങ്ങളുടെ ഓട്ടം വളരെ കുറവാണെന്നാണ് അയാൾ കരുതിയത്. അയാളുടെ ഒരേയൊരു ലക്ഷ്യം ഇതായിരുന്നു: ഞങ്ങളുടെ വണ്ടി തകർക്കുക. ആ വണ്ടി വളരെ പഴയതാണെന്നും മറ്റൊന്നു പകരമായി കിട്ടാനില്ലെന്നും അയാൾക്ക് അറിയാമായിരുന്നു.
ഞങ്ങൾ വൈദികരായതുകൊണ്ട് അയാളെ തള്ളിപ്പറയുകയില്ലെന്ന് അയാൾക്ക് ഉറപ്പുണ്ടായിരുന്നു. ഞങ്ങളുടെ അഭ്യർഥനകൾ അയാൾ കേട്ടതായിപ്പോലും നടിച്ചില്ല.അങ്ങനെ വണ്ടിയിൽ കൊള്ളാവുന്നതിലേറെ ഭാരം നിറച്ചു. ചക്രങ്ങൾ ഞരങ്ങി. കുണ്ടിലും കുഴിയിലും കൂടി വാഹനം അതിവേഗത്തിൽ ഞങ്ങൾ തള്ളുകയാണ്. അവസാനം മുന്പിൽ വലതുവശത്തെ ചക്രം ചിതറിത്തെറിച്ചു. ഞങ്ങളിലാർക്കും പരിക്കുപറ്റിയില്ല എന്നതു ഭാഗ്യം.
ആ സംഭവത്തോടുകൂടി ബാറ്റിഎഷിന്റെ ഗ്രൂപ്പ് പിരിച്ചുവിടുകയും അവരുടെ വാഹനം ഞങ്ങൾക്ക് അനുവദിച്ചുതരികയും ചെയ്തു. കിട്ടിയിരുന്ന റൊട്ടി എഷിനു കൊടുക്കാൻ കഴിയാതായി. ഇതിനിടെ ദിവസങ്ങൾ കുറെ കഴിഞ്ഞു. ഞങ്ങളുടെ തലവൻ ഉണ്ടാക്കിയ മറ്റുകുഴപ്പങ്ങൾമൂലം പ്രേട്സിഫിക്സ് ഫാക്ടറി അധികാരികളും ക്യാന്പ് തലവന്മാരും തമ്മിൽ ഒരു ചർച്ച നടത്തേണ്ടതായിവന്നു. അവസാനം ഞങ്ങളുടെ സേവനം ഇനി ആവശ്യമില്ല എന്നു ഫാക്ടറിയുടെ ആളുകൾ അറിയിച്ചു.തലവന് അയാളുടെ ലക്ഷ്യം നേടാനായി.
ഞങ്ങളെ ഒന്നിച്ചുനിർത്തി പുതിയൊരു ജോലി ചെയ്യിക്കാൻ ശ്രമിച്ചെങ്കിലും ഞങ്ങൾക്കു കിട്ടിയിരുന്ന സൂപ്പിന്റെ ഇരട്ടി റേഷൻ അവസാനിച്ചു. മാത്രമല്ല ചീഫ് എൻജിനിയറുടെ വീടിന്റെ നിലവറയിൽ ഉരുളക്കിഴഞ്ഞ് ചുട്ടുതിന്നുകൊണ്ടു സുഖമായി ഇരിക്കാനുള്ള അവസരവും ഇല്ലാതായി.
ഞങ്ങൾ തൊഴിലില്ലാത്തവരായി. ക്യാന്പിലെ എന്റെ ജീവിതത്തിലെ ഏറ്റവും അസ്വസ്ഥമായ ആഴ്ചകളായിരുന്നു അവ. വൈദികരുടെ ബ്ലോക്കിൽ ഒറ്റപ്പെട്ട്, വിശപ്പും ദാഹവുംകൊണ്ടു വലഞ്ഞ്, പകൽ സമയം മുഴുവൻ പലവിധ ""വ്യായാമങ്ങൾ'' മാത്രം ചെയ്തുകൊണ്ട്, സകലവിധ അപമാനങ്ങൾക്കും അതിക്രമങ്ങൾക്കും ശാരീരിക പീഡനങ്ങൾക്കും വിധേയരായി തള്ളിനീക്കിയ ദിവസങ്ങൾ...
അത് 1942-ലെ വലിയ ആഴ്ച ആയിരുന്നു.ദുഃഖവെള്ളിയാഴ്ച ഉച്ചയ്ക്കുമുന്പുള്ള സമയം മുഴുവൻ മഴനനഞ്ഞുകൊണ്ട് ഞങ്ങൾ മുറ്റത്തായിരുന്നു. അവിടെനിന്നു ഞങ്ങൾ ഭക്ഷണച്ചെരുവങ്ങൾ ചുമക്കാൻ അടുക്കളയിലേക്കു മാർച്ചുചെയ്തുപോയി.
പിന്നീടു ഞങ്ങൾ 30 പേർ ക്ഷീണിച്ചവശരായി, നനഞ്ഞു കുതിർന്ന്, അരവയറോടെ ബാരക്കിലെത്തിയപ്പോൾ കണ്ട കാഴ്ച ഞങ്ങളുടെ പ്രാണനെടുത്തുകളഞ്ഞു.ഞങ്ങളുടെ മുറികളിലെ മുഴുവൻ സാധനങ്ങളും - മേശകൾ, സ്റ്റൂളുകൾ, ചകിരിമെത്തകൾ, അലമാരകളിലെ സാധനങ്ങൾ (റൊട്ടി, തൂവാല, പാത്രങ്ങൾ, കയിലുകൾ...) -ബാരക്കിനു മുന്പിലെ നിരത്തിൽ മഴയത്തു വലിച്ചെറിഞ്ഞനിലയിൽ കിടക്കുന്നു. ജനാലകളും വാതിലുകളും തുറന്നിരിക്കുകയാണ്.
""നിരയായി നിൽക്ക്!''
""നിങ്ങളിൽ തന്തയില്ലാത്ത ഒരുത്തൻ വിദേശകറൻസി ഒളിച്ചുവച്ചിരുന്നു. ഞങ്ങളതു കണ്ടുപിടിച്ചു. അതിനുള്ള ശിക്ഷയായി ഇനിയുള്ള ഒരാഴ്ചക്കാലം 28 ഉം 30 ബ്ലോക്കുകളിലുള്ള എല്ലാവരുടെയും സാധനങ്ങൾ ദിവസേന ഈരണ്ടു തവണ പുറത്തിടും. ദിവസേന ഈരണ്ടു തവണ നിങ്ങളതു വൃത്തിയാക്കി യഥാസ്ഥാനങ്ങളിൽ വയ്ക്കണം. കിടക്കകൾ ഉൾപ്പെടെ. നിരത്തിൽ ഒരു പൊടിപോലും കാണാൻ പാടില്ല. ഭക്ഷണം വൈകുന്നേരം മാത്രമേ തരൂ. അതും ക്ലർക്ക് എല്ലാം കണ്ടു പരിശോധിച്ചു ബോധ്യപ്പെട്ടതിനു ശേഷം.''
ഞങ്ങൾ എന്താണു കേൾക്കുന്നത്! നിലത്തു വേരിറങ്ങിയതുപോലെ ഞങ്ങൾ അവിടെത്തന്നെ നിന്നുപോയി.ഈ പുതിയ പീഡനത്തിന് അവർ പറഞ്ഞകാരണം ഒരു പുകമറയാണെന്നു ഞങ്ങൾക്കു ബോധ്യമായി. വെറും പുകമറ. എത്ര കർശനമായി പരിശോധിച്ചാണു തടവുകാരെ അകത്തുകയറ്റുന്നത്! പിന്നെങ്ങനെ വിദേശകറൻസി കൊണ്ടുവരാൻ കഴിയും!!
ഇതിന്റെ കാരണം മറ്റൊന്നാണ്. ഒരാൾ അതുപറഞ്ഞു. ഡാഹാവ് ക്യാന്പിൽ വൈദികരെ നിർദയം പീഡിപ്പിക്കുന്നു എന്നൊരു റിപ്പോർട്ട് വത്തിക്കാൻ റേഡിയോ പ്രക്ഷേപണം ചെയ്തതിന്റെ പ്രതികാരമാണത്രെ ഇത്.
വൈക്കോൽ നിറച്ചതും കീറിപ്പറിഞ്ഞതുമായ 750 ചാക്കുകൾ, അത്രയും തന്നെ തലയണകൾ, 500 പുതപ്പുകൾ - ഇവയെല്ലാം ചെളിയിലും വെള്ളത്തിലും കിടക്കുന്നതു വായനക്കാർക്കു സങ്കല്പിക്കാനാവുമോ? ഒപ്പം മറ്റ് ഉരുപ്പടികളും വ്യക്തിപരമായ സാധനങ്ങളും. ഉച്ചയ്ക്കുള്ള ഒരുമണിക്കൂർ സമയംകൊണ്ട് അവയെല്ലാം വൃത്തിയാക്കി യഥാസ്ഥാനങ്ങളിൽ വയ്ക്കുന്നതും സങ്കല്പിക്കണം. കിടക്കകൾ വിരിക്കുക, മുറികൾ തൂത്തുവൃത്തിയാക്കുക, നിരത്തിൽ കിടക്കുന്ന ചെറിയ തരിപോലും എടുത്തുമാറ്റുക...
സൈറൺ മുഴങ്ങിയപ്പോഴേക്കും ഞങ്ങൾ അതു ചെയ്തുകഴിഞ്ഞിരുന്നു. എല്ലാം വൃത്തിയായി അതതു സ്ഥലങ്ങളിൽ.ഉച്ചകഴിഞ്ഞു മുഴുവൻ വ്യായാമം. അതായത് ശിക്ഷാകാലത്തുള്ള വ്യായാമമുറകൾ. ഓട്ടം, ""കയറ്റവും ഇറക്കവും,'' മുട്ടുമടക്കിയുള്ള അഭ്യാസങ്ങൾ...
തിരിച്ചെത്തിയപ്പോൾ ഞങ്ങളുടെ സാധനങ്ങൾ എല്ലാം പഴയപടി നിരത്തിൽ. എല്ലാം വീണ്ടും വൃത്തിയായി തിരിച്ചുവയ്ക്കണം.അതുകഴിഞ്ഞപ്പോൾ ഭക്ഷണം കഴിക്കാനുള്ള അനുവാദം കിട്ടി. പിന്നെ ഞങ്ങൾ മൃതപ്രായരായി കിടക്കകളിലേക്കു വീണു; ഭ്രാന്തമായ കൃത്യതയോടെ ഞങ്ങൾ ഏതാനും മിനിറ്റുകൾക്കുമുന്പു മടക്കിവച്ച കിടക്കകളിൽ.
(തുടരും)