മലയാളത്തിന്റെ പ്രിയ കവി ഒ.എൻ.വി കുറുപ്പ് നവതി വർഷത്തിൽ. എന്തെഴുതിയാലും മനുഷ്യത്വമുള്ള കവിതയായി മാറുന്ന മായാജാലം കൈവശമുള്ളയാളായിരുന്നു അദ്ദേഹം. ആ കവിതകളും പാട്ടുകളും മലയാളിക്ക് എന്നും അനുഭവങ്ങളുടെ കടലും ആകാശവുമാണ്...
ഇതൊരാത്മകഥയല്ല, അങ്ങനെയൊന്നെഴുതാൻ വേണ്ട വലിപ്പവുമെനിക്കില്ല. കാലത്തേ വന്ന്, ഇരുണ്ട കരിയിലകളടിച്ചുവാരി, കുഞ്ഞുപൂക്കളെ വിളിച്ചുണർത്തി, ഇലകൾക്ക് "ഇങ്കു' കുറുക്കി കൊടുത്ത്, ഈറൻവിരികളെല്ലാമുണക്കി, ക്ഷീണിച്ചുപടിയിറങ്ങുന്ന പോക്കുവെയിൽ മണ്ണിലെഴുതിപ്പോകുന്ന സ്നേഹക്കുറിപ്പുകൾ മാത്രം.
-ആത്മകഥാംശമുള്ള അനുഭവക്കുറിപ്പുകളുടെ സമാഹാരമായ പോക്കുവെയിൽ മണ്ണിലെഴുതിയത് എന്ന പുസ്തകത്തിന്റെ അവസാനം പ്രിയകവി ഇങ്ങനെയെഴുതിവച്ചു.
പോക്കുവെയിൽ... അദ്ദേഹത്തിന്റെ പ്രിയങ്കരമായ സാന്നിധ്യങ്ങളിലൊന്ന്.. പോക്കുവെയിൽ പൊന്നുരുകി പുഴയിൽ വീണു പൂക്കളായ് അലകളിൽ ഒഴുകി പോകെ എന്നെഴുതിയ അദ്ദേഹം കടന്നുപോയിട്ട് അഞ്ചാണ്ടുകൾ കഴിഞ്ഞു. ഇത് അദ്ദേഹത്തിന്റെ നവതി വർഷമാണ്.
അതെ, കാവ്യവസന്തം ഒ.എൻ.വി കുറുപ്പിന്റെ 90-ാം ജന്മവാർഷികമായിരുന്നു വ്യാഴാഴ്ച.
അന്ന് നഷ്ടവസന്തത്തിൻ തപ്തനിശ്വാസമേ എന്ന പാട്ടുപാടി അദ്ദേഹത്തിന്റെ മകൻ രാജീവ് ഒഎൻവി ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചു:
ഇന്ന് അച്ഛന്റെ നവതി വർഷത്തിന് തുടക്കം. ഞങ്ങളെല്ലാവരോടുമൊപ്പം ഇന്നും അച്ഛൻ ഇവിടെയെവിടെയോ ഉണ്ടെന്ന തോന്നലാണ് മനസ്സിന് ശക്തി പകരുന്നത്. അക്ഷരങ്ങളായി, സംഗീതമായി, ഒരുപിടി നിറവാർന്ന ഓർമ്മകളായി പല തിരികൾ മനസ്സിൽ കെടാതെ തെളിഞ്ഞുനിൽക്കുന്നു. അതിൽനിന്നും ഒരു കൊച്ചു കൈത്തിരി ഇവിടെ കൊളുത്തിവയ്ക്കട്ടെ...അതെ, പാട്ടുകളായും കവിതകളായും ഒ.എൻ.വി പകർന്ന അനുഭവങ്ങളുടെ വെളിച്ചം മറയുന്നില്ല.
സാഗരങ്ങളെ പാടി ഉണർത്തി
പോക്കുവെയിലിന്റെ സ്വർണശോഭ പകർന്ന് സൂര്യൻ മറയുന്നത് സാഗരനീലിമയിലാണ്. കടൽത്തീരങ്ങളിൽ വിസ്മയത്തോടെയും വിപ്ലവാവേശത്തോടെയും നടന്നിട്ടുള്ള ഒ.എൻ.വി തന്റെ വരികളിൽ സാഗരങ്ങളെ പലവട്ടം നിറച്ചുവച്ചു. കടലിനെ പേരെടുത്തുപറഞ്ഞു തുടങ്ങുന്ന ഭംഗിയുള്ള പാട്ടുകൾ തന്നു.
സാഗരമേ ശാന്തമാക നീ.. (മദനോത്സവം), സാഗരങ്ങളെ പാടി ഉണർത്തിയ.. (പഞ്ചാഗ്നി) എന്നീ ഗാനങ്ങൾ നിരന്തരം അലയടിക്കാത്ത മനസുകൾ ഇന്നും ചുരുക്കം. കടലിന്നഗാധമാം നീലിമയിൽ.. (സുകൃതം), കടലേഴും താണ്ടുന്ന കാറ്റേ.. (കടലോരക്കാറ്റ്), സാഗരനീലിമ കടമിഴിക്കോണിൽ.. (പാരലൽ കോളേജ്), കടലിൻ നീലത്താളിൽ നിശയൊരു.. (ആകാശത്തിന്റെ നിറം), സാഗരമേ നിനക്കെത്ര ഭാവം.. (ലളിതഗാനം), കടലേ കടലേ നീ.. (തുറമുഖം- നാടകം), തീരം തീരം തീരം... (തീരം- നാടകം) തുടങ്ങിയ പാട്ടുകളും കേൾവിക്കാരിൽ ഓർമകളുടെ കാറ്റും തണുപ്പും കൊണ്ടുവരും.
കാതിൽ തേൻമഴയായ് (തുന്പോളി കടപ്പുറം) എന്ന പാട്ട് ഇന്നും കടൽക്കാറ്റിന്റെ മുത്തങ്ങൾ തരും. പൊന്നലയിൽ അമ്മാനമാടി.. (ദേവദാസി) അങ്ങേക്കരയ്ക്കുപോയ തോണി മുത്തുകൾ കോരിവരും. ഓളങ്ങളേ ഓടങ്ങളേ.. (തുന്പോളി കടപ്പുറം) തീരത്തു പൂവിട്ട പൂവരശുകളുടെ ഭംഗി കാട്ടിത്തരും. തിരയെണ്ണുന്നതുപോലെ ബാലിശമാണ് കവിതയുടെ ഈ കണക്കെടുപ്പ്!
പിറന്നത് ഒരു കടലോരഗ്രാമത്തിലാണെങ്കിലും കടൽ കാണുംമുന്പ് അതിന്റെ സംഗീതമാണ് താൻ ആദ്യം അനുഭവിച്ചതെന്ന് ഒ.എൻ.വി എഴുതിയിട്ടുണ്ട്. ചവറയിലെ കടലോരത്ത് നിരന്നിരിക്കുന്ന നാടൻ മീൻതോണികളും മുക്കുവരും മീൻ കോരിയെടുക്കാൻ വരുന്ന കടൽക്കാക്കകളും അദ്ദേഹത്തിന്റെ മനസിൽ വർണചിത്രങ്ങൾ വരച്ചിട്ടു.
ഒരു പക്ഷിയാകാനും കടലിനു മീതെയുള്ള ആകാശത്തെ ചിറകുകൊണ്ടളന്നു പറക്കാനും അദ്ദേഹം മോഹിച്ചു. ഈ മോഹം ഇന്ത്യയുടെ പല കടൽത്തീരങ്ങളിലേക്കും തന്നെ കൊണ്ടെത്തിച്ചുവെന്നും അദ്ദേഹം എഴുതി. കന്യാകുമാരി, ചെന്നൈ മറീന, മുംബൈ ജുഹു, കോഴിക്കോട് കാപ്പാട്, ഒഡീഷയിലെ ചന്ദ്രഭാഗ.. അങ്ങനെയങ്ങനെ...
ഒരുവട്ടംകൂടി...
മറീന ബീച്ചിനെക്കുറിച്ചെഴുതുന്പോൾ പ്രിയസംഗീതകാരൻ എം.ബി. ശ്രീനിവാസനെയും ഒ.എൻ.വി ഓർക്കുന്നു., പതിറ്റാണ്ടുകൾക്കുമുന്പ് ഏകാന്തദീപ്തമായി കിടന്ന ആ കടൽത്തീരത്തിരുന്ന് ചിട്ടപ്പെടുത്തിയ ഒരു പാട്ടിനെയും.
അതിങ്ങനെ വായിക്കാം:
അവിടെ എം.ബി.എസിനിഷ്ടമായ ഒരു മൂലയുണ്ടായിരുന്നു. ഒരിക്കലത്, ജനപ്രീതി നേടിയ ഒരു പാട്ടിന്റെ ഈറ്റില്ലമായി. അന്ന് പകൽ മുഴുവൻ ഹോട്ടലിലെ മുറിയിലിരുന്ന് പാട്ടുണ്ടാക്കുന്ന പണിത്തിരക്കിലായിരുന്നു. അവിടെനിന്നൊന്നു പുറത്തേക്കിറങ്ങി ശുദ്ധവായു ശ്വസിച്ച് ശരീരവും മനസ്സും നേരെയാവാൻ വേണ്ടിയാണ് മറീനയിലേക്ക് പുറപ്പെട്ടത്. അവിടം ""ശ്രാന്തമംബരം, നിദാഘോഷ്മളസ്വപ്നാക്രാന്തം'' എന്ന അവസ്ഥയിലായിരുന്നു. എം.ബി.എസിന്റെ "ഇഷ്ടപ്പെട്ട' ഇടത്തിൽ ചെന്നിരുന്നു ഞാൻ പാട്ടു പറഞ്ഞുകൊടുത്തു: ഒരു വട്ടംകൂടി... എം.ബി.എസ് തന്റെ ഡയറിയിൽ തമിഴ് ലിപിയിലത് കുറിച്ചെടുത്തു.
ഒടുവിൽ വെറുതേയീമോഹങ്ങളെന്നറിയുന്പോഴും, വെറുതേ മോഹിക്കുവാൻ മോഹം എന്നവസാനിപ്പിച്ചപ്പോൾ, എം.ബി.എസ് എഴുന്നേറ്റുനിന്ന് ഘനഗംഭീരമായ സ്വന്തം ശബ്ദത്തിൽ സമുദ്രാഭിമുഖമായി നിന്നു പാടി. പിന്നെ, അവിടെയിരുന്നുതന്നെ അതിന്റെ ഈണം ചിട്ടപ്പെടുത്തി. മറീനാക്കടപ്പുറത്ത് എന്റെ പാട്ട് ഒരു പക്ഷിയെപ്പോലെ പറന്നുനടന്നു.
കവിയുടെ വരികൾ പൂഞ്ചിറകുകൾവീശി ഇന്നും കടലും ആകാശവും അളക്കുന്നു.., ആ ചിറകുകളിൽ പോക്കുവെയിലും പുലരിവെളിച്ചവും ഒളിവീശുന്നു... ഹൃദയമാകുന്ന മണ്ണു തുടിക്കുന്നു..
ഹരിപ്രസാദ്