സംഗീത ജീവിതം
മരത്തടിയിൽ മഴുകൊള്ളുന്ന ശബ്ദത്തിൽ സംഗീതം കണ്ടെത്തിയയാൾ.. പക്കമേളക്കാർക്കു നടുവിലിരുന്ന് കച്ചേരികൾ നടത്തുന്നത് സദാ സ്വപ്നംകണ്ടയാൾ... കർണാടക സംഗീതത്തിലെ അദ്വിതീയനായ നെയ്യാറ്റിൻകര വാസുദേവന്‍റെ ഓർമദിനമായിരുന്നു കഴിഞ്ഞ 13ന്...

മുംബൈയിലെ ഒരു സംഗീതവേദിയിൽവച്ച് മൃദംഗ വിദ്വാൻ ഉമയാൾപുരം ശിവരാമൻ ഇങ്ങനെ പറഞ്ഞു: ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ, രാമനാട് കൃഷ്ണൻ, എം.ഡി. രാമനാഥൻ എന്നീ മഹാരഥന്മാരുടെ ആലാപനാനുഭവം ഒരുമിച്ചു നേടണമെങ്കിൽ നിങ്ങൾ നെയ്യാറ്റിൻകര വാസുദേവനെ കേൾക്കൂ!

അനുഗൃഹീതനായ നാദസ്വര വാദകനായിരിക്കുന്പോഴും മരംവെട്ടുകാരനായി ജീവിച്ചയാളാണ് നെയ്യാറ്റിൻകര വാസുദേവന്‍റെ പിതാവ്. ചെറുപ്പത്തിൽ ഏറെക്കാലം പിതാവിനൊപ്പം മരംമുറിക്കാനും അതിനെ കഷണങ്ങളാക്കി അറുത്തെടുക്കാനും വാസുദേവനും സഹായിയായിരുന്നു. മരത്തിൽ കോടാലി വീഴുന്പോൾ അതിലൊരു സംഗീതമുള്ളതായി തനിക്ക് അനുഭവപ്പെടാറുണ്ടെന്ന് ഒരിക്കൽ വാസുദേവൻ പറഞ്ഞു. അദ്ദേഹത്തിന്‍റെ ഹൃദയം സദാ സംഗീതത്തിൽ മുങ്ങിയിരുന്നു.

ആഹാരമില്ലാത്ത വിഷു

ഒരു വിഷുനാളിലാണ് വാസുദേവന്‍റെ അച്ഛൻ ചിറ്റാക്കോട് കൈവർവിള വീട്ടിൽ നാരായണൻ ഈ ലോകംവിട്ടത്. തവിലും നാദസ്വരവും മരമറുപ്പും ശ്രുതിചേർന്ന ജീവിതത്തിന്‍റെ അന്ത്യം. അന്നുമുതൽ വിഷുനാളിൽ വാസുദേവന് നിരാഹാരമാണ്. വീട്ടിലെ അടുപ്പിൽ തീപൂട്ടാറില്ല. പട്ടിണി കിടന്നാലും പാട്ടുകച്ചേരിക്കു പോകും. അത്രയ്ക്കുണ്ടായിരുന്നു അച്ഛനോടുള്ള സ്നേഹം, പാട്ടിനോടും.

വിഷുദിവസം കച്ചേരി ഏൽക്കുന്പോൾ ക്ഷീണമാകില്ലേ എന്നു പരിഭവിക്കും പത്നി അമ്മുക്കുട്ടി. ഇന്നാണ് എനിക്ക് ഏറ്റവും നന്നായി പാടാനാവുക. പാടിപ്പാടിയല്ലേ ഞാൻ വിശപ്പകറ്റിയിരുന്നത് എന്നാവും മറുപടി.

1939 ഡിസംബർ 25ന്, ക്രിസ്മസും അഷ്ടമിരോഹിണിയും ഒന്നിച്ചുവന്ന തിങ്കളാഴ്ചയാണ് തെക്കൻ തിരുവിതാംകൂറിലെ നെയ്യാറ്റിൻകര അത്താഴമംഗലം എന്ന നാട്ടിൽ വാസുദേവന്‍റെ ജനനം. അത്താഴത്തിനും പ്രാതലിനും പാടുപെട്ടിരുന്ന കുടുംബമാണ്.

ചെറിയ പാട്ടൊക്കെ പരിശീലിച്ച് കച്ചേരികൾക്കു പോയിത്തുടങ്ങിയപ്പോൾ അത്താഴമംഗലം വാസുദേവൻ എന്നു പേരു പരിഷ്കരിച്ചാലോ എന്നാലോചിച്ചിരുന്നു. എന്നാൽ താൻ ജനിച്ച അതേ നാളിൽത്തന്നെ ജന്മമെടുത്ത ശ്രീകൃഷ്ണ ഭഗവാന്‍റെ ക്ഷേത്രം നിലകൊള്ളുന്ന നെയ്യാറ്റിൻകരയുടെ പേരിൽ അറിയപ്പെടാനായിരുന്നു വാസുദേവന്‍റെ നിയോഗം.

ചെറുപ്പക്കാരുടെ സംഘത്തിനൊപ്പം ജന്മനാളിന്‍റെ സവിശേഷതപോലെ അന്പലമെന്നോ പള്ളിയെന്നോ ഭേദമില്ലാതെ വാസുദേവൻ നെയ്യാറ്റിൻകരയിലും അമരവിള, തക്കല, പാറശാല എന്നിവിടങ്ങളിലും കച്ചേരികൾക്കു പോകും.

പള്ളികളിലാണെങ്കിൽ കച്ചേരിപ്പാട്ടിനിടയ്ക്ക് യേശു, മറിയം, യഹോവ എന്നൊക്കെ ചേർക്കണമെന്നു പറയും അച്ചന്മാർ. എല്ലാം ദൈവത്തിന്‍റെ നാമങ്ങളാണല്ലോ എന്ന ഉറപ്പിൽ വാസുദേവൻ സമ്മതിക്കുകയും ചെയ്യും. അച്ചന്മാർതന്നെ വരികളെഴുതി ഏല്പിക്കും. ഓരോന്നിനും മുകളിൽ ഇങ്ങനെ കുറിപ്പുണ്ടാകും: വാതാപി എന്ന മട്ട്, നഗുമോമു എന്ന മട്ട്, ക്ഷീരസാഗര എന്ന മട്ട്..!

എണ്ണമൊത്ത പക്കമേളവുമായി വലിയ ജനക്കൂട്ടത്തിനു മുന്നിൽ കച്ചേരി നടത്തുന്നതു സ്വപ്നംകണ്ടു നടന്ന വാസുദേവൻ ആവേശത്തോടെ പാടും. കച്ചേരി കഴിഞ്ഞാൽ പള്ളിയിൽനിന്നു കേക്കും മരച്ചീനി പുഴുങ്ങിയതും സുഭിക്ഷം. അത്താഴം മംഗളം. (ഭക്ഷണത്തിന്‍റെ മഹത്വം നന്നായറിഞ്ഞതിനാൽ പിൽക്കാലത്ത് ആരെങ്കിലും ഭക്ഷണം വേണ്ട എന്നു പറഞ്ഞാൽ വാസുദേവന് ദേഷ്യമായിരുന്നു).

കുറച്ചേയുള്ളൂ എന്ന ആശ്വാസവാക്കോടെ പള്ളിമേടയിൽവച്ച് അച്ചൻ കൊടുക്കുന്ന കവറിലുള്ളത് എന്താണോ അതത്രയും തുല്യമായി സംഗീതസംഘത്തിനു വീതിച്ചാലേ വാസുദേവന് മനസമാധാനം വരുമായിരുന്നുള്ളൂ. കച്ചേരികൾ സ്വപ്നംകണ്ട വാസുദേവന്‍റെ സ്വരം പിൽക്കാലത്ത് ലോകമെങ്ങുമുള്ള മഹത്തായ വേദികളിൽ മുഴങ്ങി.

മധുരഗാംഭീര്യം

ശെമ്മാങ്കുടി ശ്രീനിവാസ അയ്യർക്കു കീഴിൽ തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളജിൽനിന്നും പിന്നീട് രാമനാട് കൃഷ്ണനിൽനിന്നും സംഗീതം അഭ്യസിച്ച നെയ്യാറ്റിൻകര വാസുദേവൻ തന്‍റെ ഗാംഭീര്യവും മാധുര്യവുമുള്ള സ്വരംകൊണ്ടും ഭാഷാ വ്യാകരണത്തിലെ പാണ്ഡിത്യംകൊണ്ടും കേൾവിക്കാരുടെ പ്രിയങ്കരനായി. പാരന്പര്യവും പരീക്ഷണങ്ങളും ഒരുപോലെ വഴങ്ങിയ നാല്പതാണ്ടുകൾ!

യേശുദാസ്, എം.ജി. രാധാകൃഷ്ണൻ, തിരുവിഴ ജയശങ്കർ, രവീന്ദ്രൻ തുടങ്ങിയവർ അദ്ദേഹത്തിന്‍റെ സഹപാഠികളായിരുന്നു. ശ്രീവത്സൻ ജെ. മേനോൻ, മുഖത്തല ശിവജി തുടങ്ങിയവർ ശിഷ്യരും.

തൃപ്പൂണിത്തുറ ആർഎൽവി സംഗീത കോളജിൽ അസിസ്റ്റന്‍റ് പ്രഫസറും, ആകാശവാണിയിൽ എ ഗ്രേഡ് ആർട്ടിസ്റ്റുമായിരുന്നു. ആകാശവാണി പ്രക്ഷേപണം ചെയ്തിരുന്ന കർണാടക സംഗീതപാഠത്തിലൂടെ വാസുദേവനിൽനിന്നു സ്വരം പകർന്നുകിട്ടിയവർ നിരവധി.

ആർ. കൃഷ്ണസ്വാമിയാണ് മുന്പ് സംഗീതപാഠം നിർവഹിച്ചിരുന്നത്. എങ്ങനെയോ മുടങ്ങിയപ്പോയ അത് വാസുദേവൻ പുനരാരംഭിക്കുകയായിരുന്നു. തൃശൂർ നിലയത്തിൽനിന്നുള്ള പ്രക്ഷേപണം കേട്ടിരുന്ന അത്രതന്നെ പഠിതാക്കൾ തിരുവനന്തപുരത്തുനിന്നും ഉണ്ടായി. ഒരു മാസമെടുത്താണ് ഒരു കീർത്തനം ഭംഗിയായി പഠിപ്പിക്കുക. ആകാശവാണിയിലെ സംഗീതം ഇഷ്ടപ്പെട്ട മറ്റു ജീവനക്കാരും ഇടവേളകളിൽ വാസുദേവന്‍റെ റെക്കോർഡിംഗ് കേൾക്കാൻ വന്നിരിക്കും. അത്ര സുന്ദരമായിരുന്നു ആ അനുഭവമെന്നതിന് മറ്റെന്തുവേണം തെളിവ്!

ഈശ്വരാനുഭവം!

ഈശ്വരൻ ഇല്ല എന്നു പറഞ്ഞുനടക്കുന്നവർക്കുപോലും വാസുദേവൻ പാടിക്കേൾക്കുന്പോൾ ആരൊക്കെയോ ഉണ്ട്, എന്തൊക്കെയോ ഉണ്ട് എന്നു തോന്നിപ്പോകുന്നു- കൃഷ്ണാ നീ ബേഗനേ ബാരോ എന്ന കീർത്തനത്തെ പരാമർശിച്ച് വാസുദേവനോട് ഇങ്ങനെ പറഞ്ഞത് അന്ന് മന്ത്രിയായിരുന്ന ടി.കെ. രാമകൃഷ്ണനാണ്. ഒരു ട്രെയിൻ യാത്രയിൽ ഒരുമിച്ചു ചേർന്നപ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകൾ. ജയ ജയ പത്മനാഭ വാസുദേവൻ പാടുന്നത്ര ആരു പാടിയാലും ഇഷ്ടപ്പെടില്ല എന്നുകൂടി പറഞ്ഞത്രേ ടി.കെ. രാമകൃഷ്ണൻ.

അത്രയും അനുഭവങ്ങൾ പല കേൾവിക്കാർക്ക് പലവിധങ്ങളിൽ പകർന്ന സ്വരം അവസാനകാലത്ത് മൗനത്തിലേക്കു മെല്ലെ നടന്നു. വാസുദേവനെ പ്രമേഹം തളർത്തിത്തുടങ്ങിയതോടെയാണത്. പഠിക്കാനെത്തുവരോടുപോലും നാളെയാവാം എന്നുപറഞ്ഞ് ഒന്നും പാടാതെ, ഒന്നും കേൾക്കാതെ ഇരുന്നുതുടങ്ങി അദ്ദേഹം.

ആകാശവാണിയിൽനിന്നു തന്നെയായിരുന്നു ഒടുവിലൊരു കച്ചേരിക്കുള്ള വിളി. പ്രമേഹം കാലുകളെ പിണക്കിയിട്ടും സ്റ്റുഡിയോയിൽ കസേരയിൽ ഇരുന്നുപാടാൻ വാസുദേവൻ സമ്മതിച്ചില്ല. കഷ്ടപ്പെട്ടു നിലത്തുതന്നെ ഇരുന്നു പാടി.

ഒടുവിലൊരുനാൾ മനസുതുറന്ന് ഇങ്ങനെ പറഞ്ഞു- സംഗീതത്തിന്‍റെയും എന്‍റെയും നല്ല സമയം അസ്തമിച്ചു. എല്ലാംകൊണ്ടും എനിക്കു സംഗീതം വരാതായി. മൗനമാണിപ്പോൾ കൂടുതലിഷ്ടം...

2008 മേയ് 13നായിരുന്നു നെയ്യാറ്റിൻകര വാസുദേവന്‍റെ അന്ത്യം.
(വിവരങ്ങൾക്കു കടപ്പാട്:
ചിട്ടസ്വരങ്ങൾ‍/ കൃഷ്ണമൂർത്തി)

ഹരിപ്രസാദ്