ഹന്ന ഉൾക്കാഴ്ചയുടെ പാഠപുസ്തകം
‘ഇന്നു നിന്നെ കളിയാക്കുന്നവരൊക്കെ ഒരിക്കൽ നിനക്കുവേണ്ടി കൈയടിക്കും.’
സഹപാഠികളുടെ പരിഹാസങ്ങൾ കേട്ടു കരഞ്ഞ ഹന്നയെ നെഞ്ചോടു ചേർത്ത് ഇങ്ങനെ പറയുന്പോൾ അമ്മ ലിജയും അവൾക്കൊപ്പം മൗനമായി കരയുന്നുണ്ടായിരുന്നു.

ജന്മനാലേയുള്ള പരിമിതിയുടെ പേരിലാണ് ഹന്ന പഠനനാളുകളുടെ ആദ്യവർഷങ്ങളിൽ കളിയാക്കപ്പെട്ടത്. അന്ധതയുടെ ഇരുളിൽനിന്ന് ആത്മവിശ്വാസവും ദൈവാശ്രയത്വവും ബലമാക്കി വിജയത്തിലേക്കു കുതിക്കാൻ ഇവൾക്ക് അമ്മയുടെ സാന്ത്വനവും കരുതൽ വാക്കുകളും മതിയായിരുന്നു. ബാല്യം മുതൽ പരിമിതികളോടു പോരാടി വിജയങ്ങളുടെ വിസ്മയ ഉയരങ്ങളിലേക്ക് അഭിമാനത്തോടെ കുതിച്ചുയർന്നതിന്‍റെ ജീവിതമാണ് പത്തൊന്പതുകാരി ഹന്നയ്ക്കു പറയാനുള്ളത്.

ഹന്ന ആലീസ് സൈമണ്‍. ഇക്കഴിഞ്ഞ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 500 ൽ 496 മാർക്കു നേടി ഭിന്നശേഷിവിഭാഗത്തിൽ ദേശീയതലത്തിൽ ഒന്നാം റാങ്ക് നേടിയ പ്രതിഭ. അമേരിക്കയിലെ നോട്ടർഡാം സർവകലാശാലയിൽ സ്കോളർഷിപ്പോടെ സൈക്കോളജി ബിരുദപഠനത്തിനായി പുറപ്പെടുകയാണ് ഹന്ന. പഠനത്തിനിടെ നിരവധി പാട്ടുകൾക്കു സംഗീതം നൽകുകയും കഥാസമാഹാരം പ്രസിദ്ധീകരിക്കുകയും ചെയ്ത ഹന്ന. കാഴ്ചപരിമിതിയെ അതിജീവിച്ച് അകക്കണ്ണിന്‍റെ വെളിച്ചത്തിലാണ് ഇവൾ അപാരമായ നേട്ടങ്ങളെ സ്വന്തമാക്കുന്നത്.


മൈക്രോഫ്തൽമിയ

അത്യപൂർവ നേത്രരോഗമായ മൈക്രോഫ്തൽമിയയാണ് ഹന്നയെ ബാധിച്ചത്. കണ്ണുകളുടെ ബാഹ്യഭാഗങ്ങളിലുള്ള വൈകല്യത്തിനൊപ്പം ആന്തരിക ഭാഗങ്ങളിലും സങ്കീർണതകളുള്ള രോഗമായതിനാൽ ചികിത്സ പ്രായോഗികമായിരുന്നില്ല. കോർണിയയെ മാത്രം ബാധിക്കുന്ന രോഗമല്ലാത്തതിനാൽ ശസ്ത്രക്രിയയ്ക്കും സാധ്യതയില്ല. കണ്ണുകളുടെ ആന്തരിക ഭാഗങ്ങൾക്കു വളർച്ചയില്ലെന്നു സ്ഥിരീകരിച്ചതിനാൽ ചികിത്സയില്ലെന്നാണ് വൈദ്യശാസ്ത്രം വിധിയെഴുതിയത്.
കാഴ്ചയിലേക്കുള്ള ജീവിതം അസാധ്യമാണെന്നു തിരിച്ചറിയുന്പോഴും ജീവിതവഴികളിൽ ഇരുട്ടുപരക്കാനും വെല്ലുവിളികൾക്കുമുന്നിൽ തോറ്റുകൊടുക്കാനും തയാറായിരുന്നില്ല. പരിമിതികളെ നേരിട്ടു മുന്നേറാനുള്ള കരുത്തും കരുതലും അകക്കണ്ണിന്‍റെ വെളിച്ചത്തിൽ ഇവൾ സ്വന്തമാക്കി.
കാഴ്ചപരിമിതിയുള്ള ഹന്നയെ സ്പെഷൽ സ്കൂളിൽ ചേർക്കാൻ മാതാപിതാക്കൾ തയാറായിരുന്നില്ല. മറ്റു കുട്ടികൾ പഠിക്കുകയും കളിക്കുകയും ചെയ്യുന്നതുപോലെ ഇവളും വളരണമെന്ന് അവർ തീരുമാനിച്ചു. ഇരുൾ മൂടിയ ജീവിതം വഴിയടഞ്ഞുപോകാൻ ആവർ ആഗ്രഹിച്ചില്ല. ഹന്നയുടെ അവകാശത്തെയും ആഗ്രഹത്തെയും പ്രചോദിപ്പിക്കാൻ മാതാപിതാക്കൾ ഒപ്പം നിന്നതാണ് ഇവൾക്കു വഴിത്തിരിവായത്.

പെരുന്പാവൂർ വെങ്ങോല സ്വദേശി സൈമണ്‍ മാത്യുവിന്‍റെയും ലിജയുടെയും മൂത്ത മകളാണു ഹന്ന. സ്വകാര്യ കന്പനിയിൽ ലീഗൽ അഡ്വൈസറായ സൈമണ്‍ ജോലിയുടെയും മകളുടെ പഠനത്തിന്‍റെയും സൗകര്യം കണക്കിലെടുത്ത് കൊച്ചി കലൂരിലാണു താമസം.
മകളുടെ പഠനവും വായനകളും എളുപ്പമാക്കാൻ അധ്യാപികയായ അമ്മ ലിജ ബ്രെയിലി ലിപി പഠിച്ചെടുത്തു. കലൂർ ഗ്രീറ്റ്സ് പബ്ലിക് സ്കൂളിലായിരുന്നു അഞ്ചാം ക്ലാസ് വരെ ഹന്നയുടെ പഠനം. ബ്രെയിലി പരിശീലിച്ചതോടെ ഹന്നയ്ക്ക് പഠനം എളുപ്പമായി.

ആറാം ക്ലാസു മുതൽ പന്ത്രണ്ടാം ക്ലാസു വരെ കാക്കനാട് രാജഗിരി ക്രിസ്്തുജയന്തി പബ്ലിക് സ്കൂളിലായിരുന്നു പഠനം. ഒന്പതാം ക്ലാസിലെത്തിയതോടെ കംപ്യൂട്ടർ സഹായത്തോടെ പഠനം കൂടുതൽ കാര്യക്ഷമമായി.
സൈമണും ലിജയും സഹോദരങ്ങളായ ഏഴാം ക്ലാസുകാരൻ ഹാനോക്കും ഒന്നാം ക്ലാസുകാരൻ ഡാനിയേലും ഹന്നയ്ക്ക് പിന്തുണയുമായി ഒപ്പമുണ്ട്.

‘എന്‍റെ ജീവിതത്തിൽ എനിക്ക് മാതൃകകളേറെയില്ല. എന്നാൽ ശ്രമിച്ച എല്ലാ കാര്യങ്ങളിലും വിജയിക്കാനായി. എനിക്ക് പ്രോത്സാഹനവും കരുതലും ധൈര്യവും നൽകിയ മാതാപിതാക്കളുടെ പങ്ക് വലുതാണ്. വീണുപോകാമായിരുന്ന സാഹചര്യങ്ങളെ മറികടന്നു മുന്നേറാനുള്ള ആത്മവിശ്വാസം സന്നിവേശിപ്പിച്ചത് അവരാണ്. ഒരു പ്രശ്നം നേരിടുന്പോൾ, ചിലരെങ്കിലും എന്നെ പിൻതള്ളാൻ ശ്രമിക്കുന്പോൾ, സാഹചര്യം പ്രതികൂലമാകുന്പോൾ മാതാപിതാക്കളും സഹോദരങ്ങളുമാണ് എനിക്കു ബലം.’ ഹന്ന പറയുന്നു.

മാതാപിതാക്കളായ സൈമണും ലിജയും ഹന്നയെക്കുറിച്ച് അഭിമാനത്തോടെ പങ്കുവയ്ക്കുന്നു:
ഇത്രയും നാൾ ദൈവമാണു ഹന്നയെ നടത്തിയത്. ഇനിയും ദൈവം മുന്നോട്ട വഴി നയിക്കുമെന്നു പ്രത്യാശിക്കുന്നു. കാഴ്ചപരിമിതി അവളുടെ ആഗ്രഹങ്ങൾക്കു തടസമാകരുതെന്നായിരുന്നു ഞങ്ങളുടെയൊക്കെ മനസിൽ. പ്രതിസന്ധികൾ ഒരുപാട് അതിജീവിച്ചു. ഇനിയും തടസങ്ങൾ ഉണ്ടായേക്കാം. ആത്മവിശ്വാസവും ദൈവവിശ്വാസവും അവൾക്കു ബലമാകുമെന്നു തന്നെയാണ് പ്രത്യാശ.


സംഗീതം, മോട്ടിവേഷൻ

ഈണത്തിൽ ഈരടികൾ പാടിത്തന്ന അമ്മയിൽ നിന്നാണ് സംഗീത പാഠങ്ങൾ ഹന്ന ആദ്യം പരിശീലിച്ചത്. പരിമിതികളുടെ പേരിൽ പരിഹസിക്കുന്നവർക്കു മുന്നിൽ സ്വതസ്സിദ്ധമായ കഴിവുകളും കഠിനാധ്വാനവും കൊണ്ടു തലയുയർത്തി നിൽക്കാൻ അമ്മ തുടരെ ഓർമിപ്പിച്ചു.
പത്താം ക്ലാസു വരെ സംഗീതം പഠിച്ചു. ഇക്കാലത്ത് പത്ത് ഇംഗ്ലീഷ് ഭക്തിഗാനങ്ങൾക്ക് ഈണമൊരുക്കി. ഹന്നയുടെ തന്നെ യുട്യൂബ് ചാനലിലൂടെ ആ ഗാനങ്ങൾ ആസ്വദിച്ചത് ഒട്ടേറെപ്പേരാണ്. അതിശയം ജനിപ്പിക്കുന്ന അതിജീവനവഴികൾ ഹൃദ്യമായി പൊതുവേദികളിൽ പങ്കുവച്ചിട്ടുള്ള ഹന്ന അറിയപ്പെടുന്ന മോട്ടിവേഷണൽ സ്പീക്കറുമാണ്. പഠനത്തിനൊപ്പം അനാഥമന്ദിരത്തിലെ കുട്ടികൾക്കു സ്്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുകൾ പരിശീലിപ്പിക്കാനും സമയം കണ്ടെത്തുന്നു.

സൈക്കോളജിയിൽ യുഎസിൽ ഉപരിപഠനം നടത്തുകയും എഴുത്തിലും സംഗീതത്തിലും പ്രതിഭ തെളിയിക്കുകയുമാണ് ചെറിയ ക്ലാസുകൾ മുതൽ ഹന്നയുടെ സ്വപ്നങ്ങൾ.
ഗ്രന്ഥരചയിതാവാകാനുള്ള മോഹം ഇക്കഴിഞ്ഞ ജൂലൈയിൽ സാക്ഷാത്കരിച്ചു. പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്പോൾ ‘വെൽക്കം ഹോം’ എന്ന ആറ് ഇംഗ്ലീഷ് ചെറുകഥകളുടെ സമാഹാരം. ഒന്പത്, പത്ത് ക്ലാസുകളിൽ പഠിച്ച സമയത്തായിരുന്നു ഈ കഥകൾ എഴുതിയത്.

ബാല്യം മുതൽ കഥകൾ കേൾക്കുന്നത് ഏറെ ഇഷ്ടമായിരുന്നു. പിതാവ് സൈമണ്‍ ഒട്ടേറെ കഥകൾ വായിച്ചുകൊടുത്തു. ഇംഗ്ലീഷ് മലയാളം കഥകൾക്കൊപ്പം, ബൈബിൾ വിവരണങ്ങളും മനസിൽ ഇടം നേടി.
ഇമാജിനേഷൻ എന്തെന്നും അതിന്‍റെ സൗന്ദര്യമെന്തെന്നും കഥകൾ വായിച്ചുതന്ന അപ്പയാണ് പഠിപ്പിച്ചതെന്നു ഹന്ന. ചെറിയ ക്ലാസുകളിൽതന്നെ ഇ പുസ്തകങ്ങൾ ഡൗണ്‍ലോഡ് ചെയ്തു വായിച്ചിരുന്നു. കഥയെഴുത്തിന്‍റെ ഭാവനാ ലോകത്തിലേക്ക് വഴിനടത്തിയതും അപ്പതന്നെ. പുസ്തകത്തിന്‍റെ എഡിറ്റിംഗ് ചുമതലയും സൈമണ്‍ മനോഹരമായി നിർവഹിച്ചു.എന്തെങ്കിലും എഴുതുകയെന്നതല്ല വായിക്കുന്നവർക്കു പോസിറ്റീവ് എനർജി നൽകുന്നതാവണം രചനകളെന്ന ചിന്തയാണ് ഹന്നയ്ക്ക്.

കണ്ണുകളുടെ വൈകല്യം നേരിൽകണ്ടു ‘പ്രേതം’ എന്നുവരെ വിളിച്ചു പരിഹസിച്ച സഹപാഠികളും എനിക്കുണ്ടായിരുന്നു. സ്കൂളിലും മറ്റിടങ്ങളിലും മാറ്റിനിർത്തപ്പെടുന്പോൾ സങ്കടപ്പെട്ടു കരഞ്ഞ നാളുകൾ...

എല്ലാവരും കളിയാക്കുന്പോൾ, ഞാൻ ദൈവത്തിന്‍റെ വ്യത്യസ്തമായ സൃഷ്ടിയെന്നു ചിന്തിക്കാനും വിശ്വസിക്കാനുമായിരുന്നു ഇഷ്ടം. ഇല്ലായ്മകളും സങ്കടങ്ങളുമറിഞ്ഞ് എല്ലാം ഒരുക്കിത്തന്ന ദൈവം അദ്ഭുതങ്ങൾ പ്രവർത്തിക്കുകയായിരുന്നെന്നാണു ഹന്നയുടെ ബോധ്യം.
കണ്ണിൽ ഇരുട്ടു പടരുന്പോൾ, ഓരോ അപരിചിതമായ ശബ്ദത്തിലും പരിഭ്രാന്തയാകുന്പോൾ, അമ്മയുടെ കൈകളിൽ മുറുകെപ്പിടിച്ചു നീങ്ങിയ അന്ധയായ പെണ്‍കുട്ടി. ഇന്ന് ഇത്രമേൽ ഉയരങ്ങളിലും നേട്ടങ്ങളിലും എത്തിയത് അദ്ഭുതമല്ലാതെ മറ്റെന്താണ്?
ദൈവത്തിൽ ആനന്ദിക്കുക, അവിടുന്ന് നിന്‍റെ ആഗ്രഹങ്ങൾ സാധിച്ചുതരും എന്ന സങ്കീർത്തകന്‍റെ വാക്കുകളാണ് ഹന്നയുടെ ബലവും ധൈര്യവും.

ഇന്നലെവരെ നടന്ന വഴികൾ കഠിനമായിരുന്നു. അമ്മയുടെ മടിയിൽ കിടന്ന് പൊട്ടിക്കരഞ്ഞുപോയ നിരാശാജനകമായ നിരവധി സന്ദർഭങ്ങളുണ്ട്. മാതാപിതാക്കളിലൂടെ ദൈവം പ്രത്യാശയും ആശ്വാസവും നൽകിയ അനേകം സന്ദർഭങ്ങളും ജീവിതത്തിൽ ഉണ്ടായി. ദൈവത്തിന്‍റെ ശക്തിയാൽ എല്ലാ സാഹചര്യങ്ങളെയും നേരിടാനുള്ള പ്രാപ്തി നിന്നിലുണ്ട് എന്ന അപ്പയുടെ തുടർ‌ച്ചയായ ഓർമപ്പെടുത്തലായിരുന്നു ഹന്നയുടെ ബലം.

ദൈവം സമ്മാനിച്ച ഏറ്റവും വിലപ്പെട്ട സമ്മാനങ്ങളിലൊന്നാണ് എന്‍റെ സഹോദരങ്ങൾ. ആരെങ്കിലും എന്നെ സങ്കടപ്പെടുത്താൻ ശ്രമിച്ചാൽ ഹാനോക്ക് എനിക്കൊപ്പം ചേർന്നു നിൽക്കും. ഡാനിയേൽ.. എന്‍റെ കുഞ്ഞനിയൻ. എന്‍റെ നല്ല അധ്യാപർ, സുഹൃത്തുക്കൾ അവരുടെയൊക്ക നൽകുന്ന അനുഗ്രഹവും പ്രോത്സാഹനവുമാണ് എനിക്കു നേട്ടമായത്.
മികവിലേക്കു പറന്ന്
ഹ്യുമാനിറ്റീസായിരുന്നു പ്ലസ്ടുവിനു ഹന്ന തെരഞ്ഞെടുത്തത്. സൈക്കോളജിയിൽ മികച്ച സർവകലാശാലയിൽ ഉപരിപഠനം നടത്താനും സൈക്കോളജിസ്റ്റാവാനുമുള്ള ആഗ്രഹം സാക്ഷാത്കരിക്കാൻ ഹന്ന അമേരിക്കയിലേക്കു പോവുകയാണ്.

60 ലക്ഷം വാർഷിക ഫീസുള്ള (ആകെ കോഴ്സ് ഫീസ് രണ്ടു കോടിയോളം രൂപ) നോട്ടർഡാം സർവകലാശാലയിലെ പഠനം അസാധ്യമെന്നു കരുതിയിരുന്നപ്പോഴാണ് സ്കോളർഷിപ്പോടെ പഠിക്കാനുള്ള അവസരം തേടിയെത്തിയത്. ഫീസും താമസവും ഹെൽത്ത് ഇൻഷ്വറൻസും അനുബന്ധ ചെലവുകളുമെല്ലാം കോളജ് തന്നെ വഹിക്കും.

മറ്റുള്ളവരുടെ വിഷമങ്ങൾ കേൾക്കാനും അവരെ സഹായിക്കാനും സാധിക്കണമെന്നതാണു സൈക്കോളജിസ്റ്റാവാനുള്ള ആഗ്രഹത്തിലേക്കു നയിച്ചത്. ദൈവ മഹത്വത്തിനായി ഇനിയും പാട്ടുകൾ എഴുതി പാടണം, പോസിറ്റീവ് എനർജി പകരുന്ന പുസ്തകങ്ങൾ എഴുതണം... ഹന്നയുടെ നല്ല സ്വപ്നങ്ങൾക്ക് എന്നും പുതുചിറകുകൾ.

ജീവിതം എപ്പോഴും ഒരു പൂന്തോട്ടമോ സുഗന്ധമുള്ള റോസാപ്പൂക്കളുടെ പരവതാനിയോ ആയിരിക്കില്ല, അതിനിടയിൽ മുള്ളുകളുള്ള കുറ്റിക്കാടുകളുണ്ടാകും. എന്നാൽ ഒന്നിനും നിങ്ങളെ താഴെയിറക്കാനോ വേദനിപ്പിക്കാനോ കഴിയില്ലെന്ന് നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ, ആ മുള്ളുകളുള്ള ചെടികൾ ശൂന്യതയിലേക്ക് മങ്ങിപ്പോകും.

അതിനാൽ ധീരമായ പുഞ്ചിരിയോടെ മുന്നോട്ട് നടക്കുക. സങ്കടങ്ങൾ, പരിമിതികൾ, ദുരിതങ്ങൾ, നിഷേധാത്മകമായ മാനസികാവസ്ഥ... അവയ്ക്കെതിരെ ധീരമായ പുഞ്ചിരിയോടെ പോരാടുക. അവസാനം സൂര്യകിരണങ്ങൾ നിങ്ങളുടെ കാർമേഘങ്ങളെ ഭേദിക്കും. വെള്ളിവെളിച്ചം കടന്നുവരും. എല്ലാ പ്രശ്നങ്ങളും അസ്തമിക്കും. ഒടുവിൽ നിങ്ങൾ വിജയത്തിലേക്കെത്തും. അന്ന് നിങ്ങൾക്ക് അഭിമാനത്തോടെ പറയാം;

‘ഞാൻ എന്‍റെ പ്രതിസന്ധികൾക്കെതിരേ പോരാടുന്നു; കഠിനാധ്വാനത്തിലും പ്രാർഥനയിലും ഞാൻ‌ വലിയ പരിമിതികളെ മറികടക്കുന്നു‘.

സിജോ പൈനാടത്ത്