District News
നെല്ലിയാമ്പതി: ദേശീയ മന്തുരോഗ നിവാരണ പരിപാടിയുടെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ മന്തുരോഗ സമൂഹ ചികിത്സാപരിപാടി തുടങ്ങി. നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മായാണ്ടി ഉദ്ഘാടനം ചെയ്തു.
ഡോ. ലക്ഷ്മിപ്രിയ അധ്യക്ഷത വഹിച്ചു. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അബിത പ്രശാന്ത്, ഹെൽത്ത് ഇൻസ്പെക്ടർ ആരോഗ്യം ജോയ്സൺ എന്നിവർ ബോധവത്കരണ ക്ലാസെടുത്തു.
വരുംദിവസങ്ങളിൽ ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി മന്തുരോഗ നിവാരണ ഗുളികകൾ വിതരണം ചെയ്യും.
District News
മുണ്ടൂർ: യുവക്ഷേത്ര കോളജിലെ കരിയർ ഗൈഡൻസ് സെല്ലും കോമേഴ്സ് വിഭാഗവും ഐക്യുഎസിയും ചേർന്ന് ദ ന്യൂ ഏജ് ഫിനാൻസ് കരിയർ എന്ന വിഷയത്തിൽ നടത്തിയ കരിയർ ഗൈഡൻസ് പ്രോഗ്രാം അലുമ്നിയും തൃശൂർ ഫിൻലിറ്റ് എഡ്യൂടെക്ക് ഫൗണ്ടറുമായ കെ.എ. അനീസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഫാ.ഡോ. ജോസഫ് ഓലിക്കൽകൂനൽ അധ്യക്ഷനായിരുന്നു.
അസിസ്റ്റന്റ് ഡയറക്ടറും ട്രെയിനിംഗ് ആൻഡ് പ്ലേസ്മെന്റ് ഓഫീസറുമായ ഫാ.ഡോ. ലിനോ സ്റ്റീഫൻ ഇമ്മട്ടി, കൊമേഴ്സ് വിഭാഗം മേധാവി ഡോ.എം.എസ്. കീർത്തി എന്നിവർ ആശംസകളർപ്പിച്ചു. അസിസ്റ്റന്റ് പ്രഫ. കെ.ആർ. ആതിര സ്വാഗതവും വിദ്യാർഥിനി എം.എം. അമൃത നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന കരിയർ ഗൈഡൻസ് സെമിനാറിൽ കെ.എ. അനീസ് ക്ലാസെടുത്തു.
District News
ചിറ്റൂർ: പാചകവാതക വിലവർധനവിൽ പ്രതിഷേധിച്ച് മഹിളാ ജനത ചിറ്റൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഹെഡ് പോസ്റ്റാഫിസ് ധർണ യുവജനത സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി. മഹേഷ് ഉദ്ഘാടനം ചെയ്തു.
മഹിളാജനത മണ്ഡലം പ്രസിഡന്റ് ഷർമിള രാജൻ അധ്യക്ഷത വഹിച്ചു. പെരുമാട്ടി മണ്ഡലം പ്രസിഡന്റ് ഷീബ രാധാകൃഷ്ണൻ, മിനി മുരളി എന്നിവർ പ്രസംഗിച്ചു. കച്ചേരിമേട്ടിൽനിന്നും ഹെഡ് പോസ്റ്റാഫിസിലേക്കുള്ള പ്രകടത്തിൽ നൂറോളംപേർ പങ്കെടുത്തു.
District News
മണ്ണാർക്കാട്: കാലാവസ്ഥ വ്യതിയാനവും മനുഷ്യന്റെ ഇടപെടലുകളും ഭൂമിക്കുമേൽ ചെലുത്തുന്ന ആഘാതത്തെക്കുറിച്ച് വിദ്യാർഥികളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹൈസ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റിന് കീഴിൽ പോസ്റ്റർ നിർമാണ മത്സരവും പ്രദർശനവും സംഘടിപ്പിച്ചു. മത്സരം പ്രധാനാധ്യാപകൻ കെ.എ. അബ്ദു മനാഫ് ഉദ്ഘാടനം ചെയ്തു.
സ്കൗട്ട് മാസ്റ്റർമാരായ സി. ബഷീർ, കെ.ടി. സിദ്ദീഖ്, ഗൈഡ് അധ്യാപികമാരായ വി.പി. നൗഷിദ, പി. ബൽക്കീസ് ഇബ്രാഹിം, ഗൈഡ് ക്യാപ്റ്റൻമാരായ തുഹ്ഫ ജൗഹർ, ഫാത്തിമ നദ, പി. അഹന, സ്കൗട്ട് ക്യാപ്റ്റൻമാരായ ഹസൂർ ബിൻ സഅദ്, അചൽദേവ്, മുഹമ്മദ് റിസ് വാൻ, കെ. അഫ്സഹ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
District News
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് ഉറപ്പുനൽകിയ ഇന്ദിരാ ഗ്യാരണ്ടി പദ്ധതി യാഥാർഥ്യമാക്കി സ്ത്രീകൾക്ക് സൗജന്യയാത്ര എന്ന ജനകീയ പരിപാടിക്ക് പിന്തുണ അറിയിച്ച് 15 ന് രാവിലെ പത്തിന് ജില്ലയിലെ കെസ്ആർടിസി ഡിപ്പോകളും ബസ് സ്റ്റാൻഡുകളും കേന്ദ്രീകരിച്ച് എല്ലാ നിയോജകമണ്ഡലം യുഡിഎഫ് കമ്മിറ്റികളുടെയും ആഭിമുഖ്യത്തിൽ ആഹ്ലാദദിനമാചരിക്കുമെന്ന് ജില്ലാ ചെയർമാൻ മരക്കാർ മാരായമംഗലം, കണ്‍വീനർ പി. ബാലഗോപാൽ എന്നിവർ അറിയിച്ചു.
ജില്ലാ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് കെഎസ്ആർടി സി ബസ് സ്റ്റാൻഡിനു മുന്നിലാണ് ദിനാചരണപരിപാടികൾ.
District News
വടക്കഞ്ചേരി: പഞ്ചായത്തിന്റെ അധീനതയിലുള്ള വടക്കഞ്ചേരി ബസ് സ്റ്റാൻഡിൽ വളച്ചുകെട്ടലും വേലിയും. സ്റ്റാൻഡിൽ വാഹനങ്ങൾ നിർത്തിയിടുന്നവരാണ് അവരുടെ സൗകര്യങ്ങൾക്ക് പൊതുസ്ഥലം കെട്ടിത്തിരിച്ചിട്ടുള്ളത്.
സ്റ്റാൻഡിന്റെ മുൻഭാഗം കല്ലും ബാരിക്കേടുകളും കയറും ഉപയോഗിച്ച് വേലി പോലെ സ്ഥാപിച്ചിരിക്കുകയാണ്. ബസുകൾ നിൽക്കേണ്ട സ്റ്റാൻഡിൽ വാടകയ്ക്ക് ഓടുന്ന വാഹനങ്ങളാണ് നിർത്തിയിടുന്നത്.
കാലങ്ങളായി തുടരുന്ന സ്ഥിതിയാണിത്. മാറിവരുന്ന പഞ്ചായത്ത് ഭരണനേതൃത്വങ്ങളും ഇതിനുപരിഹാരം കാണുന്നുമില്ല. ബസുകൾക്കോ സ്റ്റാൻഡിലെ കടകളിലേക്ക് വരുന്നവരുടെ വാഹനങ്ങൾ നിർത്തുന്നതിനോ സ്റ്റാൻഡിൽ ഇടമില്ലാത്തവിധമാണ് പൊന്നുംവിലയുള്ള വലിയൊരു സ്ഥലം കുറച്ചുപേരുടെ സൗകര്യങ്ങൾക്കായി മാറ്റിവയ്ക്കേണ്ടി വരുന്നത്.
ഫോണിലൂടെയും ട്രാവൽ ഗ്രൂപ്പുകൾ വഴിയാണ് ഇപ്പോൾ ടാക്സി വാഹനങ്ങൾ ആളുകൾ വിളിക്കുന്നത്. അതിന് പഞ്ചായത്തിന്റെ പ്രധാന സ്ഥലംതന്നെ മാറ്റിവയ്ക്കണോ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.
കൃഷിഭവൻ, സപ്ലൈകോ സ്റ്റാൾ, മലഞ്ചരക്ക് കടകൾ എന്നിവക്കു പുറമെ നിരവധി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്റ്റാൻഡിലെ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.
ഇവിടേക്കെല്ലാം വരുന്നവരുടെ വാഹനങ്ങൾ ദൂരെ എവിടെയെങ്കിലും നിർത്തിവേണം കാര്യം നടത്താൻ. സ്കൂൾ ട്രിപ്പുകൾ പോകുന്ന വാഹനങ്ങളും ഇവിടെ നിർത്തിയിടുന്നതായി പറയുന്നുണ്ട്. ടാക്സി വാഹനങ്ങൾക്ക് മറ്റൊരു സ്ഥലം കണ്ടെത്തി സ്റ്റാൻഡിൽ ബസുകൾക്കും യാത്രക്കാർക്കും സൗകര്യം ഒരുക്കണമെന്നാണ് ആവശ്യം. അനധികൃതമായി സ്ഥാപിച്ചിട്ടുള്ള വേലി മാറ്റണമെന്നാവശ്യപ്പെട്ടിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി. പ്രസാദ് പറഞ്ഞു.
District News
കല്ലടിക്കോട്: ജില്ലാ പഞ്ചായത്തിന്റെ ജലവൈദ്യുതി പദ്ധതി പ്രദേശമായ മീൻവല്ലത്തേക്കുള്ള റോഡ് മഴയിൽ തകർന്നു. ഇന്നലെ പെയ്ത മഴയിൽ വെള്ളം കുത്തിയൊലിച്ച് ഒരുമീറ്ററോളം വലിയ കുഴികൾ റോഡിന്റെ ഇരുവശത്തും രൂപപ്പെട്ടു.
ടൂറിസ്റ്റ് കേന്ദ്രത്തിലേക്കും ജില്ലാപഞ്ചായത്തിന്റെ വൈദ്യുതി ഉത്പാദന നിലയത്തിലേക്കുമുള്ള ഇതോടെ യാത്ര ദുസഹമായി. ശക്തമായ മഴയുണ്ടായാൽ ഏതുസമയത്തും ബാക്കി റോഡിന്റെ വശങ്ങളും തകർന്നു പോകാൻ ഇടയുണ്ട്. അഴുക്കുചാലുകൾ നിർമിച്ച് റോഡിന്റെ വശങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
District News
പാലക്കാട്: രമേഷ് പിഷാരടി എംഎൽഎ യുടെ ഓഫീസ് പ്രവർത്തനമാരംഭിച്ചു. മണപ്പുള്ളിക്കാവ് ദുർഗാനഗർ സ്ട്രീറ്റ് ഒന്നിലാണ് ഓഫീസ് പ്രവർത്തനം തുടങ്ങിയത്. വി.കെ. ശ്രീകണ്ഠൻ എംപിയാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്.
ചടങ്ങിൽ മാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ ഖാദർ, വൈസ് പ്രസിഡന്റ് പ്രവിതാ മുരളീധരൻ, പിരായിരി പഞ്ചായത്ത് പ്രസിഡന്റ് ഇസ്മയിൽ, വൈസ് പ്രസിഡന്റ് സഫിയ അബു താഹിർ, കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, മുസ്ലീംലീഗ് ജില്ലാപ്രസിഡന്റ് മരയ്ക്കാർ മാരായമംഗലം, പി.വി. രാജേഷ്, എം.എം. ഹമീദ്, സി. ബാലൻ, മുജീബ്, സി. വി. സതീഷ്, പ്രിയ കുമാരൻ, സുധാകരൻ പ്ലക്കാട്ട്, സൈതലവി പൂളക്കാട്, എ.എ. ഇബ്രാഹിം പ്രസംഗിച്ചു.
District News
നെന്മാറ: വക്കാവ് കിഴക്കംപാടത്ത് മോഹനൻ താമസിച്ചുവരുന്ന ഷെഡ് പൂർണമായും കത്തിനശിച്ചു. ഇന്നലെ രാവിലെ പതിനൊന്നിനായിരുന്നു സംഭവം.
അപകടസമയത്ത് വീട്ടിൽ ആരുമില്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
ഷെഡിൽനിന്ന് പുക ഉയരുന്നതും തീ പടരുന്നതും ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ പോലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. തുടർന്ന് പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പ്രാഥമികമായി തീ നിയന്ത്രണവിധേയമാക്കാൻ ശ്രമം നടത്തി. പിന്നീട് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പൂർണമായും തീയണച്ചു.
തീപിടിത്തത്തിൽ ഷെഡും അതിനകത്തുണ്ടായിരുന്ന ഫർണീച്ചറുകൾ, ടെലിവിഷൻ, ഫ്രിഡ്ജ്, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവ പൂർണമായും കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
District News
പാലക്കാട്: മങ്കര മാങ്കുറിശിയിൽ വൻതോതിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥരും മങ്കര പോലീസും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് പാൻ മസാല കടത്തുകയായിരുന്ന പിക്കപ്പ് വാൻ കസ്റ്റഡിയിലെടുത്തത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.
പാലക്കാട് ഭാഗത്തുനിന്ന് ഒറ്റപ്പാലത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാൻ മാങ്കുറിശി ഭാഗത്ത് പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ തടഞ്ഞുനിർത്താൻ ശ്രമിക്കുന്പോൾ ഡ്രൈവർ വാഹനം റോഡരികിൽ നിർത്തി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന് ജിഎസ്ടി ഉദ്യോഗസ്ഥർ മങ്കര പോലീസിനെ വിവരം അറിയിച്ചു.
ഉടൻ തന്നെ നൈറ്റ് പട്രോളിംഗ് സംഘം സ്ഥലത്തെത്തി വാഹനവും പരിസരവും പരിശോധിച്ചു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് വാഹനത്തിനുള്ളിൽ നിരവധി ചാക്കുകളിലായി ഒളിപ്പിച്ച നിലയിൽ വൻതോതിൽ നിരോധിത പാൻമസാല ശേഖരം കണ്ടെത്തിയത്.
മങ്കര സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹനം സ്റ്റേഷനിലേക്ക് മാറ്റി. വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ട ഡ്രൈവറേയും കടത്തിനുപിന്നിലെ സംഘത്തേയും കണ്ടെത്തുന്നതിനായി അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്.
District News
വടക്കാഞ്ചേരി: കഴിഞ്ഞദിവസംപെയ്ത ശക്തമായ മഴയിൽ റോഡ് തകർന്നു. പ്രദേശവാസികളുടെ യാത്ര ദുരിതമായി. വടക്കാഞ്ചേരി നഗരസഭയിലെ ഒന്നാംകല്ല് കുംഭാരനഗർ റോഡാണ് തകർന്നത്. 2023 - 24 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച റോഡാണ് തകർന്നത്.
പ്രദേശത്ത് കുന്നിൻമുകളിൽ പുതിയ നിർമാണ പ്രവർത്തികൾ നടക്കുന്നതുമൂലം ചെട്ടിക്കുന്ന് പ്രദേശത്തുനിന്നു ശക്തമായി ഒഴുകിയെത്തുന്ന മഴവെള്ളം റോഡിലൂടെ കുത്തിയൊഴുകിപോകുന്നതുകൊണ്ടാണ് റോഡ് തകരാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. റോഡ് തകർന്നതോടെ പ്രദേശത്തേക്ക് ഒരു വാഹനവും വരുന്നില്ലന്ന് നാട്ടുകാർ പറഞ്ഞു.
ആർക്കെങ്കിലും അസുഖംവന്നാൽ രോഗിയെ ഏറ്റികൊണ്ടുപോകേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.
കളിമൺ തൊഴിലാളികൾ തിങ്ങിപാർക്കുന്ന സ്ഥലമാണ് ചെട്ടിയാംകുന്ന്. റോഡ് തകർന്നതോടെ കളിമൺപാത്രനിർമാണത്തിന് ആവശ്യമായ കളിമൺപോലും എത്താതായതോടെ തങ്ങളുടെ തൊഴിലും നഷ്ടപ്പെട്ടിരിക്കുകയാണെന്ന് തൊഴിലാളികൾ പറഞ്ഞു.
എന്നാൽ 2026 - 27 സാമ്പത്തികവർഷത്തിൽ റോഡിന്റെ നിർമാണം പൂർണമായും നിർമിക്കുന്നതിന് ആവശ്യമായ ഫണ്ട് നഗരസഭ അനുവദിച്ചിട്ടുണ്ടെന്ന് വാർഡ് കൗൺസിലർ സുമയ്യ പറഞ്ഞു.
District News
വാടാനപ്പിള്ളി: സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ആർസിയുപി സ്കൂളിൽ ഫിഫ ലോകകപ്പിനെ വരവേറ്റ് വിവിധ ടീമുകളുടെ ജഴ്സിയണിഞ്ഞും കൊടികളേന്തിയും വിളംബരഘോഷയാത്ര നടത്തി.
പ്രവചനമത്സരത്തിന്റെ ഉദ്ഘാടനം പ്രധാനാധ്യാപിക സീജ ജോസഫ് നിർവഹിച്ചു. ഫുട്ബോൾ ഷൂട്ടൗട്ട് മത്സരത്തിന്റെ ഉദ്ഘാടനം പിടിഎ പ്രസിഡന്റ് സി.എസ്. സുനിൽകുമാർ നിർവഹിച്ചു.
അഞ്ചാംക്ലാസ് വിദ്യാർഥി മുഹമ്മദ് ബിലാലിന്റെ പിതാവ് വരച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെൻസിൽചിത്രം പ്രധാനാധ്യാപിക സീജ ജോസഫ്, പിടിഎ പ്രസിഡന്റ് സി.എസ്. സുനിൽകുമാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. അധ്യാപകരായ അബ്രഹാം ബേസിൽ, പി.ആർ. രാഗിൻ, ആൻസി എസ്. മാറോക്കി എന്നിവർ നേതൃത്വം നൽകി.
District News
അത്താണി: പോപ്പ് ജോൺപോൾ പീസ് ഹോമിൽ റമ്പൂട്ടാൻതോട്ടത്തിലെ ആദ്യവിളവെടുപ്പിന്റെ ഉദ്ഘാടനം അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ നിർവഹിച്ചു.
പീസ് ഹോമിലെ നിവാസികൾക്കു സ്വന്തം കൃഷിയിടത്തിൽനിന്നുള്ള പഴവർഗങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ലോക പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി 2024ൽ തരിശായി കിടന്നിരുന്ന ഒരു ഏക്കർ സ്ഥലത്ത് ആരംഭിച്ച റമ്പൂട്ടാൻകൃഷിയാണ് രണ്ടുവർഷത്തിനുശേഷം വിളവെടുത്തത്.
വാർഡ് കൗൺസിലർ മധു അമ്പലപുരം, പീസ് ഹോം ഡയറക്ടർ ഫാ. ജോൺസൺ ചാലിശേരി, ഫാ. ജോൺസൺ അന്തിക്കാട്ട്, ഫാ. അനീഷ് ചിറ്റിലപ്പള്ളി, സുപ്പീരിയർ സിസ്റ്റർ ജോസ്ഫീന വാഴപ്പള്ളി എന്നിവർ പ്രസംഗിച്ചു. സിസ്റ്റർ ലിജി, സിസ്റ്റർ റോസി, സിസ്റ്റർ അന്നക്കുട്ടി, സിസ്റ്റർ സിമി, മിനി, സീത, അന്തോണി എന്നിവർ നേതൃത്വം നൽകി.
District News
വടക്കാഞ്ചേരി: ഓട്ടുപാറ സെന്ററിലെ ബേക്കറി കത്തിനശിച്ചു. ഇന്നലെ പുലർച്ചെയാണ് സംഭവം. ഓട്ടുപാറ സ്വദേശി ഷാഹുൽ ഹമീദിന്റെ ഉടമസ്ഥതയിലുള്ള ബേക്കറിയും ഫ്രൂട്സ് കടയുമാണ് കത്തിയമർന്നത്. സംഭവമറിഞ്ഞ് ഓടിയെത്തിയ ഫയർഫോഴ്സ് സംഘമാണ് തീയണച്ചത്.
ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ഷോട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പറയുന്നത്. കൃത്യസമയത്ത് ഫയർഫോഴ്സിന്റെ ഇടപടലിനെ തുടർന്ന് സമീപത്തെ ജ്വല്ലറി ഉൾപ്പടെയുള്ള സ്ഥാപനങ്ങളിലേക്ക് തീ പടരാതിരുന്നത് വൻ അപകടം ഒഴിവാക്കി. വടക്കാഞ്ചേരി പോലീസും സ്ഥലത്തെത്തി.
District News
ഗുരുവായൂര്‍: ലോകകപ്പ് ഫുട്ബോള്‍ പ്രദര്‍ശനം വിലക്കികൊണ്ടുള്ള തദ്ദേശവകുപ്പ് ജോ. ഡയറക്ടറുടെ ഉത്തരവിനെ നിയമപരമായി നേരിടുമെന്ന് ഗുരുവായൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സുനിത അരവിന്ദന് അറിയിച്ചു. നഗരസഭാ തീരുമാനത്തെ മറിക്കടന്നുകൊണ്ട് ഇങ്ങനെയൊരു ഉത്തരവ് സമ്പാദിച്ച നഗരസഭാ സെക്രട്ടറിയുടെ പേരില്‍ നടപടിയെടുക്കുമെന്നും അവര്‍ അറിയിച്ചു.
ജോ. ഡയറക്ടര്‍ക്ക് സെക്രട്ടറി കത്തുനല്‍കിയതും അതിന്മേല് ഉത്തരവ് പുറപ്പെടുവിപ്പിച്ചതും ചട്ടവിരുദ്ധമാണ്. കുന്നംകുളം ഉള്‍പ്പെടെയുള്ള നഗരസഭകളിലെ ടൗണ്‍ഹാളുകളില്‍ ഫുട്ബോള്‍ പ്രദര്‍ശനം നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ ഗുരുവായൂരില്‍ നഗരസഭാ സെക്രട്ടറിയെ കൂട്ടുപിടിച്ച് പ്രദര്‍ശനം അട്ടിമറിക്കാന്‍ ശ്രമിച്ചത് യുഡിഎഫാണ്. പ്രദര്ശനംനടത്താനുള്ള കൗണ്‍സില്‍ തീരുമാനത്തിനെതിരേ പ്രതിപക്ഷനേതാവ് സെക്രട്ടറിക്ക് രഹസ്യമായി കത്തുനല്‍കിയതും അത് പരിഗണിച്ച നടപടിയും ശരിയല്ല.
യുഡിഎഫിന്റെ താല്പര്യങ്ങള്ക്കുവേണ്ടിയാണ് സെക്രട്ടറി പ്രവര്‍ത്തിച്ചത്. കായികപ്രേമികളുടെ വികാരം കണക്കിലെടുത്ത് ഫുട്ബോള്‍ പ്രദര്‍ശനം നടത്താന്‍ നഗരസഭ മുന്‍കൈയെടുക്കുമെന്നും ചെയര്‍പേഴ്സണ്‍ അറിയിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ കെ.കെ. ജ്യോതിരാജ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ വി. അനുപ്, എ.ടി. ഹംസ, ബിന്ദു അജിത് കുമാര്‍, ഷാനി റെജി എന്നിവര്‍ പങ്കെടുത്തു.
District News
ചേർപ്പ്: ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങിയതിന്റെ ആവേശത്തിൽ ഗ്രാമങ്ങളിലെ ഫുട്ബോൾ പ്രേമികളും ക്ലബുകളും.
ലോകകപ്പ് താരങ്ങളുടെയും പങ്കെടുക്കുന്ന രാജ്യങ്ങളുടെയും പടുകൂറ്റൻ ഫ്ലക്സ് ബോർഡുകൾ, പതാകകൾ, കൊടിതോരണങ്ങൾ എന്നിവകൊണ്ട് ചേർപ്പും പരിസരപ്രദേശങ്ങളും സജീവമായി. ക്രിസ്റ്റിനോ റൊണാൾഡോ, ലയണൽ മെസി, കിലിയൻ എംബാപ്പെ, നെയ്മർ തുടങ്ങിയവരുടെ കട്ടൗട്ടുകളും വേറിട്ട കാഴ്ചയായി.
ലോകകപ്പ് ഫുട്ബോളിനെ വരവേറ്റ് ബ്രസീൽ, അർജന്റീന, ജർമനി, ഫ്രാൻസ്, ഇംഗ്ലണ്ട്, പോർച്ചുഗൽ, സ്പെയിൻ തുടങ്ങിയ ടീമുകളുടെ ഫ്ലക്സ് ബോർഡുകളും പതാകകളുമാണ് ചേർപ്പ് ഭഗവതിക്ഷേത്രം നട, ആശാരിക്കുന്ന് പരിസരം, ചേന്ദം കുളങ്ങര റോഡ്, പെരുമ്പിള്ളിശേരി, എന്നിവടങ്ങളിൽ വിവിധ ക്ലബുകളും ഫുട്ബോൾ പ്രേമികളും സ്ഥാപിച്ചിരിക്കുന്നത്.
ചേന്ദംകുളങ്ങര ന്യൂലൈറ്റ് ക്ലബിൽ ഫുട്ബോൾ കളി കാണുന്നതിന് ടെലിസ്ക്രീൻ ഒരുക്കിയുണ്ട്. പലയിടങ്ങളിലും ക്ലബുകളും കവലകളും കേന്ദ്രീകരിച്ച് കളികാണുന്നതിന് മിനി, ബിഗ് സ്ക്രീനുകളും ഒരുക്കിയിട്ടുണ്ട്.
District News
ആമ്പല്ലൂര്‍: അളഗപ്പനഗര്‍ ത്യാഗരാജാര്‍ പോളിടെക്നിക് കോളജില്‍ ഫിഫ വേള്‍ഡ് കപ്പിന്റ ഭാഗമായി വിളംബരജാഥ നടത്തി. ബ്രസീല്‍, അര്‍ജന്റീന, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ജര്‍മനി, സ്പെയിന് എന്നീ ആറ് രാജ്യങ്ങളെ പ്രതിനിധീകരിച്ച് അവരുടെ ജെയ്സി അണിഞ്ഞുകൊണ്ട് ടൂര്‍ണമെന്റും നടത്തി.
പ്രിന്‍സിപ്പൽ ലിജോ ജോണ്‍ ടൂര്‍ണമെന്റിന്റെ കിക്കോഫ് നിര്‍വഹിച്ചു. നാഷണല്‍ റഫറി സെബി ജോസഫ് കളികള്‍ നിയന്ത്രിച്ചു.
കോളജ് ഫിസിക്കല്‍ ഇന്‍സ്ട്രക്ടര്‍ ജോബി മൈക്കിള്‍ സമ്മാനദാനംനിര്‍വഹിച്ചു.
District News
തൃശൂർ: ലോകം കാത്തിരുന്ന കാൽപന്തുകളിയുടെ ആവേശം കൊട്ടിക്കയറിയതോടെ സെന്റ് തോമസ് കോളജ് ഹയർസെക്കൻഡറി സ്കൂളിലും ആവേശം അലയടിച്ചു. കളിയാണ് ലഹരി, ജീവിതമാണ് ലഹരി എന്ന സന്ദേശവുമായി ഫുട്ബോൾമാമാങ്കത്തെ വരവേറ്റ സ്കൂളിൽ ഭീമൻ വേൾഡ്കപ്പ് മാതൃകയും ഫ്ലെക്സും നിരന്നതോടെ അധ്യാപകരും വിദ്യാർഥികളും ഒരേപോലെ ഹാപ്പി.
പൂരത്തിന് അണിനിരക്കുന്ന കരിവീരന്മാരുടെ ഗാംഭീര്യത്തോടെയാണ് ബ്രസീൽ, അർജന്റീന, ഫ്രാൻസ്, പോർച്ചുഗൽ, ജർമനി ടീമുകളുടെ 12 അടി ഉയരമുള്ള കൂറ്റൻ ഫ്ലെക്സ് ബോർഡുകളും കൊടിതോരണങ്ങളും സ്കൂൾമുറ്റത്തു തലയുയർത്തി നിൽക്കുന്നത്. ഇതിനെല്ലാം നടുവിലായി കണ്ണഞ്ചിപ്പിക്കുന്ന ആറടി ഉയരമുള്ള ഭീമൻ ലോകകപ്പും കൂടിയായതോടെ സ്കൂൾ അങ്കണം ഒരു മിനി സ്റ്റേഡിയമായി മാറി.
സ്കൂളിലെതന്നെ ചിത്രകലാ അധ്യാപകനായ മെജിസൺ തോമസ് ലോറൻസ് രണ്ടാഴ്ചക്കാലത്തോളം രാവും പകലും ഊണും ഉറക്കവും കളഞ്ഞ് അതീവസൂക്ഷ്മതയോടെയാണ് ഈ സുന്ദരൻശിൽപം ഒരുക്കിയത്. എട്ടിഞ്ചിന്റെ തെർമോക്കോൾ ഒട്ടിച്ചുചേർത്ത്, ബ്ലേഡ് ഉപയോഗിച്ച് ചെത്തിയെടുത്ത്, പ്ലാസ്റ്റർ ഓഫ് പാരീസിൽ രൂപംനൽകി പെയിന്റടിച്ചാണ് ഈ സ്വർണക്കപ്പ് വിരിയിച്ചെടുത്തത്. നിർമാണത്തിൽ സഹഅധ്യാപകരും വിദ്യാർഥികളും കൈകോർത്തു.
കഴിഞ്ഞ തവണയും ഇദ്ദേഹം കപ്പ് നിർമിച്ചിരുന്നു. മൊബൈൽ സ്ക്രീനുകളിലും മറ്റ് ഡിജിറ്റൽ ലഹരികളിലും കുട്ടികൾ അടിമപ്പെടുന്ന ഇക്കാലത്ത്, കളിമുറ്റത്തിന്റെ ആവേശം തിരികെപ്പിടിക്കുകയും പഠനത്തോടൊപ്പം കുട്ടികളുടെ മാനസിക ഉല്ലാസവും കായികക്ഷമതയും വീണ്ടെടുക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്നു കായിക അധ്യാപകൻ വിനു പീറ്റർ പറഞ്ഞു.
പ്രിൻസിപ്പൽ ജോസഫ് ആന്റണി, എച്ച്എം വി.ഡി. ജോഷി എന്നിവരുടെ പിന്തുണയോടെ അധ്യാപകരും വിദ്യാർഥികളും ഒത്തൊരുമിച്ചാണ് പരിപാടികൾക്കു നേതൃത്വം നൽകിയത്. ലോകകപ്പ് ഫുട്ബോളിനെ വരവേറ്റ് ഇന്നലെ റാലിയും വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.
District News
കയ്പമംഗലം: കളിക്കാൻ ഫുട്ബോൾ ഇല്ലേ..? സങ്കടപ്പെടേണ്ടന്നേ... സ്മാർട്ട് കയ്പമംഗലം പദ്ധതിയിലൂടെ നിങ്ങളുടെ കൈ കളിലും ഫുട്ബാൾ എത്തും. മുൻ ജില്ലാപഞ്ചായത്ത് മെമ്പർ ശോഭാസുബിൻ നേതൃത്വം നൽകുന്ന സ്മാർട്ട് കയ്പമംഗലം പദ്ധതിയിലൂടെ എടത്തിരുത്തി മുതൽ അഴിക്കോട് വരെയുള്ള പ്രദേശങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും ഫുട്ബോൾ ലഭ്യമല്ലാത്തവരുമായ വിദ്യാർഥികൾക്കും യുവാക്കൾക്കുമാണു സ്മാർട്ട് കയ്പമംഗലം പദ്ധതിയുടെ ഭാഗമായി ഫുട്ബോളുകൾ വിതരണം ചെയ്യുന്നത്.
ഫുട്ബോൾ ഇല്ലാത്തതിന്റെ പേരിൽ ആരും ഫുട്ബോളിൽ നിന്ന് അകലരുത്.എല്ലാവർക്കും ഫുട്ബോൾ ലഭ്യമാക്കാനുള്ള അവസരം സൃഷ്ടിക്കുമെന്നും സമാർട്ട് കയ്പമംഗലം കോ-ഓർഡിനേറ്റർ ശോ ഭാ സുബിൻ പറഞ്ഞു.
എടത്തിരുത്തി വെസ്റ്റ് എസ് എൻവി എൽപി സ്കൂളിൽ നടന്ന ചടങ്ങിൽ പൊതുപ്രവർത്തകൻ ടി.കെ.പ്രകാശൻ പദ്ധതി ഉദ്ഘാടനം ചെയ്തു. സ്മാർട്ട് കയ്പമംഗലം കോ-ഓർഡിനേറ്റർ ശോഭ സുബിൻ അധ്യക്ഷത വഹിച്ചു.
District News
കൊടകര: ലോകകപ്പ് ഫുട്ബോള്‍ ആവേശം കൊടുമുടിയിലെത്തി നില്‍ക്കെ, കൊടകര സര്‍ക്കാര്‍ ബോയ്സ് ഹൈസ്കൂള്‍ സ്റ്റേഡിയത്തിലെ ഗാലറിക്ക് ബ്രസീല്‍ പതാകയുടെ നിറം നല്കി ആരാധകര്‍. ഇതു മൂന്നാംതവണയാണ് കൊടകരയിലെ ബ്രസീല്‍ ആരാധകര്‍ ഫിഫ ലോകകപ്പ് കാലത്ത് സ്റ്റേഡിയം ഗാലറിയെ കാനറിപ്പടയുടെ മഞ്ഞയും പച്ചയും കലര്‍ന്ന പതാകയുടെ മാതൃകയില്‍ ചായം തേച്ച് മനോഹരമാക്കുന്നത്.
നേരത്തെ 2018, 2022 ഫിഫ ലോകകപ്പ് വേളകളിലും ഇതേ ആരാധകസംഘം സ്റ്റേഡിയംഗാലറി ബ്രസീലിയന്‍ നിറങ്ങളില്‍ കുളിപ്പിച്ചിരുന്നു. ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല. ഫുട്ബോള്‍ പ്രേമികളായ വി.ആര്. സുജിത്ത്, പ്രജീഷ് ഗോവര്ധന്, അബിന്‍ കൃഷ്ണ, പി.എം. ആദര്‍ശ്, രാഗേഷ് രാജു, വിഷ്ണു ഉണ്ണി, ടി.എസ്. ആദില്‍, എ.ബി. അഭിനവ്, ഷാരോണ്‍, രോഹിത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഈ വര്‍ണവിസ്മയം ഒരുക്കിയത്.
0 ലിറ്റര്‍ പെയിന്റ് ഉപയോഗിച്ച് രണ്ടുദിവസം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവര്‍ ഗാലറിയെ കളറാക്കിയത്. ഇത്തവണ മഞ്ഞപ്പട കപ്പുയര്‍ത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഈ ആരാധകകൂട്ടായ്മ.
District News
മറ്റത്തൂര്‍: അവിട്ടപ്പിള്ളി ചാഴിക്കാട് പ്രവര്‍ത്തിക്കുന്ന ഫര്‍ണീച്ചര്‍ നിര്‍മാണ സ്ഥാപനം ഭാഗികമായി കത്തിനശിച്ചു. ഇന്നലെ പുലര് ച്ചെ നാലോടെയാണ് സംഭവം. തീയും പുകയും ഉയരുന്നതുകണ്ട് നാട്ടുകാര്‍ ഓടിക്കൂടി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണു തീപിടിത്തമുണ്ടായതെന്നു സംശയിക്കുന്നു.
സ്ഥാപനത്തിലുണ്ടായിരുന്ന മോട്ടോറുകളും അനുബന്ധസാമഗ്രികളും മരഉരുപ്പടികളും തീപിടിത്തത്തില്‍ നശിച്ചു. പത്തുലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. തേവര്‍പ്പാടം സ്വദേശി പള്ളിപ്പുറത്ത് ശരവണന്റേതാണു സ്ഥാപനം.
District News
ഇരിങ്ങാലക്കുട: ഉപയോഗശൂന്യമായി തള്ളിക്കളയുന്ന പഴയ സിഡി കഷണങ്ങള്‍ ഉപയോഗിച്ച് വിശുദ്ധ അന്തോണീസിന്റെ ചിത്രമൊരുക്കി യുവാക്കൾ. ഐക്കരക്കുന്ന് പാദുവാനഗര്‍ സെന്റ് ആന്റണീസ് ഇടവകയിലെ കെസിവൈഎം പ്രവര്‍ത്തകരാണ് അതിമനോഹരമായ ചിത്രം രൂപകല്പന ചെയ്തിരിക്കുന്നത്. ഇടവകയിലെ ഊട്ടുതിരുനാളിനോടനുബന്ധിച്ചാണ് കലാസൃഷ്ടി ഒരുക്കിയത്.
പലനിറങ്ങളിലും വലിപ്പത്തി ലുമുള്ള സിഡികള്‍ കൃത്യമായ അളവില്‍ മുറിച്ചെടുത്ത്, അവയുടെ തിളക്കവും വര്ണരാചികളും നഷ്ടപ്പെടാത്ത രീതിയിലാണ് ചിത്രത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രകാശത്തി ന്റെ പ്രതിഫലനമനുസരിച്ച് ചിത്രത്തിനു വ്യത്യസ്തഭാവങ്ങള്‍ കൈവരുന്നു എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.
ഇരുന്നൂറിലധികം പഴയ സിഡികളുടെ തുണ്ടുകള്‍ സൂക്ഷ് മമായി മുറിച്ചൊരുക്കിയാണു വിശുദ്ധ അന്തോണീസിന്റെ മുഖഭാവം, വസ്ത്രധാരണം, ദിവ്യമായ സാന്നിധ്യം എന്നിവ അതീവ സൂക്ഷ്മതയോടെ ചിത്രത്തില്‍ ആവിഷ്കരിച്ചിരിക്കുന്നത്. ദിവസവും വൈ കീട്ട് അഞ്ചു മുതല്‍ രാത്രി പതിനൊന്നുവരെ ഇരുപതോളം യുവജനങ്ങളാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തി ച്ചത്. കോ-ഓര്‍ഡിനേറ്റര്‍മാരായ ഹെല്‍ന വര്‍ഗീസ്, ജിബിന്‍ ജോസഫ്, അലീന ആന്റണി എന്നിവർ നേതൃത്വം നല്കി.
കത്തീഡ്രല്‍ വികാരി ഫാ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ അന്തോണീസിന്റെ ചിത്രം ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. സീജൊ ഇരിമ്പന്‍ അധ്യക്ഷത വഹിച്ചു. 14 നാണു തിരുനാള്‍. തിരുനാള്ദിനംവരെ പള്ളിക്കുമുമ്പില്‍ പൊതുദര്‍ശനത്തിനായി ചിത്രംവച്ചിട്ടുണ്ട്.
മുന്‍ വര്‍ഷങ്ങളില്‍ സോഡാ കുപ്പി അടപ്പുകള്‍, നൂൽ, ജല ഛായംഎന്നിവയിൽ വിശുദ്ധന്റെ ചിത്രം ഒരുക്കിയിരുന്നു.
District News
അതിരപ്പിള്ളി: പ്ലാന്റേഷന് കോര്‍പറേഷന്റെ അയ്യമ്പുഴയിലുള്ള പൈനാപ്പിള്‍ തോട്ടത്തില്‍നിന്നും വലിയ രാജവെമ്പാലയെ പിടികൂടി. വനംവകുപ്പിന്റെ ആര്‍ആര്‍ടി സംഘം പിടികൂടിയ രാജവെമ്പാലയെ ഉള്ക്കാട്ടിലെത്തിച്ചു.
ഇന്നലെ വൈകീട്ടാണ് ഭീമൻപാമ്പിനെ കണ്ടെത്തിയത്. ഏകദേശം പതിനഞ്ച് അടി നീളമുണ്ട്. തൊഴിലാളികള്‍ വിവരംഅറിയിച്ചതിനെത്തുടര്ന്ന് അതിരപ്പിള്ളിയില്നിന്നെത്തിയ ആര്‍ആര്‍ടി വിഭാഗമാണ് പിടികൂടിയത്.
District News
മാള: ഇന്ത്യൻ ഭക്ഷ്യസുരക്ഷാ മാനദണ്ഡ അഥോറിറ്റിയുടെ "ഈറ്റ് റൈറ്റ് കാന്പസ്’ഫുൾ കംപ്ലയൻസ് സർട്ടിഫിക്കറ്റ് നേടി മാള കാർമൽ കോളജ് (ഓട്ടോണമസ്).
തൃശൂർ സെന്റ് മേരീസ് കോളജിൽ നടന്ന ചടങ്ങിൽ രാജൻ പല്ലൻ എംഎൽഎയിൽനിന്ന് കാർമൽ കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. റിനി മരിയ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. 2026 മാർച്ച് 31 മുതൽ 2028 മാർച്ച് 30 വരെയാണ് സർട്ടിഫിക്കേഷന്റെ കാലാവധി.
കോളജ് കാന്പസിലെ ഭക്ഷണശാലയായ "ഇത്തിരി നേരം’, ശുചിത്വം, സുരക്ഷിതമായ ഭക്ഷ്യസംസ്കരണം, ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കൽ, മാലിന്യനിർമാർജനം, കുടിവെള്ള സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിൽ ഉയർന്നനിലവാരം പുലർത്തിയതിനാണ് അംഗീകാരം.
District News
കാറളം: കാട്ടിക്കുളം ഭരതന്റെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു. ഓര്‍മകളുടെ ഒരുവര്‍ഷം എന്ന പേരില്‍ കാറളം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന അനുസ്മരണം ശിവഗിരി ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദസ്വാമി ഉദ്ഘാടനം ചെയ്തു. "വിദ്യകൊണ്ട് സ്വതന്ത്രരാകൂ, വ്യവസായം കൊണ്ട് അഭിവൃദ്ധിപ്പെടൂ' എന്ന ശ്രീനാരായണഗുരുവിന്റെ സന്ദേശം തന്റെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ മഹദ് വ്യക്തിത്വമായിരുന്നു കാട്ടിക്കുളമെന്ന് അദ്ദേഹം അനുസ്മരിച്ചു.
കാറളം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അനുഗ്രഹപ്രഭാഷണം നടത്തി. അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ മുഖ്യാതിഥിയായി.
"പാരീസില്‍നിന്ന് ഹൃദയങ്ങളിലേക്ക്' എന്ന പേരില്‍ കാട്ടിക്കുളം ഭരതനു മായി ബന്ധപ്പെട്ട് വിവിധ വ്യക്തികളെഴുതിയ ഓര്‍മക്കുറിപ്പുകളുടെ സമാഹാരം എഴുത്തുകാരന് അശോകന് ചരുവില്‍ പ്രകാശനം ചെയ്തു. സച്ചിദാനന്ദസ്വാമി പുസ്തകം ഏറ്റുവാങ്ങി. മുന്‍ എംപി പ്രഫ. സാവിത്രി ലക്ഷ്മണന്, മുന്‍ എംഎല്‍എ കെ.യു. അരുണന്, ലാല്‍ ഭരതന്, ലിന്റ രാഗേഷ് എന്നിവര്‍ പ്രസംഗിച്ചു. ഡോ. അബ്ദുള്‍മജീദ്, ഡോ.പി. മധു, റഷീദ് കാറളം, മോഹനന് തൈവളപ്പില്‍ എന്നിവരെ ആദരിച്ചു.
District News
മൂര്‍ക്കനാട്: സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഫുട്ബോള്‍ ലോകകപ്പിനെ വരവേറ്റുകൊണ്ട് ഷൂ ട്ടൗട്ട് മത്സരം നടത്തി. സ്കൂള്‍ മാനേജര്‍ ഫാ. സിന്റോ മാടവന ഉദ്ഘാടനം ചെയ്തു.
ജെയിംസ് ജോണ്‍ പേങ്ങിപ്പറമ്പില്‍, ഐ.കെ. മേരി, റെറ്റി മാത്യു, എ.ജെ. സെന്‍സണ്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.എ. വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
District News
ഇരിങ്ങാലക്കുട: ഇക്കഴിഞ്ഞ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്സി, സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ്, എവണ്‍ നേടിയ നിയോജകമണ്ഡലത്തിലെ വിദ്യാര്‍ഥികളെയും നൂറുശതമാനം വിജയം നേടിയ വിദ്യാലയങ്ങളെയും എംഎല്‍എ എക്സലന്‍സി പുരസ്കാരം നല്കി ആദരിക്കുന്നതിന്റെ നിയോജകമണ്ഡലംതല ഉദ്ഘാടനം നടവരമ്പ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.
വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് വത്സല ബാബു, വേളൂക്കര പഞ്ചായത്തംഗങ്ങളായ ശ്രീഷ്മ സലീഷ്, രേണു ക സജി, സതീഷ്കുമാര്‍, പ്രദീപ് മേനോന്, കെ.പി. അനില്‍കുമാര്‍, സനിജ സന്തോഷ്, എം.കെ. പ്രീതി, എം.വി. ഉഷ, കോ-ഓര്‍ഡിനേറ്റര്‍മാരായ മിനി മോഹന്‍ദാസ്, സേതുമാധവന് പറയംവളപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
അതിരപ്പിള്ളി: ഷോളയാറില്‍ കാട്ടാന കബാലിയെ പ്രകോപിക്കാന്‍ ശ്രമിച്ച വിനോദ സഞ്ചാരികളെ വനം വകുപ്പ് തെരയുന്നു. കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ നിന്നുള്ള രണ്ട് യുവാക്കളാണ് കബാലിയുടെ ഫോട്ടോ എടുത്തത്.
ഇതിനായി ഇവര്‍ ആനയെ പ്രകോപിക്കുന്നതിന് ശബ്ദമുണ്ടാക്കി. കുറച്ചകലെയായിരുന്ന ആന ഇതോടെ റോഡിലേക്കെത്തി. ബൈക്കിലായിരുന്ന യുവാക്കള്‍ സ്ഥലംവിട്ടു.
വിവരം അറിഞ്ഞവനപാലകർ ഇവരെ പിടികൂടാൻ ശ്രമിച്ചെങ്കിലും കണ്ടെത്തിയില്ല. ഇവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരുടെ ബൈക്കിന്റെ നമ്പര്‍ വ്യക്തമായിരുന്നില്ല.
District News
തൃശൂർ: ജില്ലയിലെ മലയോരപ്രദേശങ്ങളിലെ ജനവാസമേഖലയിൽ വീണ്ടും ഭീതിപടർത്തി ആനകൾ. പീച്ചിഡാമിന്റെയും കുതിരാന്റെയും പരിസരപ്രദേശങ്ങളിലും പുത്തൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന വെള്ളക്കാരിത്തടം, ആനക്കുഴി, താമരവെള്ളച്ചാൽ, പഴവെള്ളച്ചാൽ, വഞ്ചിക്കുഴി ഭാഗത്തുമെല്ലാം ആന ശല്യം രൂക്ഷമാണ്. ചിലയിടത്ത് പകൽസമയത്തും ആന എത്തുന്നു.
മാസങ്ങൾക്കുമുന്‍പ് ഒരു ആന കിണറ്റിൽവീണ് ചരിഞ്ഞിരുന്നു. രാമൻചിറ, കൊന്പഴ ഇരുന്പുപാലം എന്നീ പ്രദേശങ്ങളിൽ ആനശല്യം സ്ഥിരമാണ്. ഇവിടങ്ങളിൽ വീട്ടുമുറ്റത്തുവരെ ആനയെത്തും.
കഴിഞ്ഞദിവസം രാത്രി പുത്തൂർ മാന്ദാമംഗലം ഭാഗത്ത് കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു. കുന്നുമ്മേൽ ശ്രീനിവാസന്റെ നൂറോളം പൂവൻവാഴകളാണ് ആന ചവിട്ടിനശിപ്പിച്ചത്.
തുടർച്ചയായുള്ള ആനകളുടെ വരവിൽ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്. രാത്രി ഉറങ്ങാനാകാത്ത സാഹചര്യമാണെന്നു നാട്ടുകാർ പറയുന്നു. നിരവധി വീടുകളുള്ള പ്രദേശത്തു കൃഷിക്കുമാത്രമല്ല ജീവനും ആന ഭീഷണിയാണ്. അടിയന്തരനടപടി ആവശ്യപ്പെട്ട് കർഷകർ ഫോറസ്റ്റ് സ്റ്റേഷനിൽ യോഗം ചേർന്നു.
കൃഷിനാശം സംഭവിച്ചവർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കാനോ, ആനശല്യം പരിഹരിക്കാനോ നടപടികൾ വേണ്ടവിധം തദ്ദേശവകുപ്പിൽനിന്നുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. ഒരു മാസത്തിനകം ആന ഇറങ്ങുന്ന വഴികളിലും സമീപപ്രദേശങ്ങളിലുമുള്ള കാടുംപടലും ചപ്പുചവറുകളും തൊഴിലുറപ്പുതൊഴിലാളികളെ ഉൾപ്പെടുത്തി വെട്ടി വൃത്തിയാക്കുമെന്ന് നേരത്തേ ജനപ്രതിനിധികളും തദ്ദേശവകുപ്പും ഉറപ്പുനൽകിയിരുന്നു. ആനയ്ക്ക് മറഞ്ഞുനിൽക്കാനുള്ള സാഹചര്യം ഒഴിവാക്കാനാണ് കാടുവെട്ടാൻ ധാരണയായത്. എന്നാൽ, ഈ ഉറപ്പ് ഇതുവരെ പാലിച്ചിട്ടില്ല.
ഈ വർഷമാദ്യം പീച്ചിയിൽ യുവാവ് ആനയുടെ ആക്രമണത്തിൽ മരണപ്പെട്ടിരുന്നു. കൂടുതൽ അനിഷ്ടസംഭവങ്ങൾക്കുമുന്പ് ആനകളെ തുരത്താനും ജനവാസമേഖലയിലേക്ക് ആനകൾ ഇറങ്ങുന്ന സാഹചര്യം ഇല്ലാതാക്കാനും അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
തൃശൂർ: ശക്തമായ മഴയിൽ ഒളരിക്കര അമ്പാടിക്കുളത്തിന്റെ സംരക്ഷണഭിത്തി വീണ്ടും ഇടിഞ്ഞുവീണു. കുളത്തിനുസമീപമുള്ള തൃശൂർ കോർപറേഷൻ ഒളരിക്കര സോണൽ ഓഫീസിന്റെ വരാന്തയുടെ ഒരു ഭാഗവും ഇതോടൊപ്പം തകർന്നു. മഴക്കാലം പൂർണമായി ആരംഭിക്കുന്നതിനു മുന്‍പുതന്നെ മതിൽ തകർന്നത് പ്രദേശത്തു വലിയ അപകടഭീതിയാണ് ഉയർത്തുന്നത്.
മൂന്നാംതവണയും തകർച്ച; കെട്ടിടങ്ങൾ അപകടത്തിൽ
ഇതു മൂന്നാംതവണയാണ് അമ്പാടിക്കുളത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുതാഴുന്നത്. കഴിഞ്ഞദിവസം പെയ്ത കനത്ത മഴയിലാണ് ഭിത്തി വീണ്ടും കുളത്തിലേക്കു പതിച്ചത്. സോണൽ ഓഫീസ് കെട്ടിടത്തിലെ പില്ലറുകളോടുചേർന്ന്, ജനറേറ്റർ സ്ഥാപിച്ചിരിക്കുന്ന ഭാഗം പൂർണമായി ഇടിഞ്ഞുവീണ് വലിയ ഗർത്തം രൂപപ്പെട്ടു. ഇനിയും മഴ ശക്തമായാൽ സോണൽ ഓഫീസ് കെട്ടിടവും സമീപത്തെ ഹെൽത്ത് സെന്ററും ഏതുനിമിഷവും തകർന്നുവീഴുമെന്ന ഭീതി നിലനിൽക്കുന്നു.
കണ്ണിൽ പൊടിയിടൽതന്ത്രമെന്ന് ആക്ഷേപം
നേരത്തേ രണ്ടു തവണകളിലായി കുളത്തിന്റെ സംരക്ഷണഭിത്തിയുടെ രണ്ടു ഭാഗങ്ങൾ തകർന്ന് കുളത്തിലേക്കു പതിച്ചിരുന്നു. അന്നൊന്നും ആളപായം ഉണ്ടാകാതിരുന്നതുതന്നെ ഭാഗ്യംകൊണ്ടുമാത്രമാണ്. ഓരോ തവണയും സംരക്ഷണഭിത്തി തകരുമ്പോൾ എംസാൻഡ് മാത്രം നിറച്ച് താത്കാലികമായി അറ്റകുറ്റപ്പണി നടത്തി അധികൃതർ കണ്ണിൽ പൊടിയിടുകയാണെന്നു നാട്ടുകാർ ആരോപിക്കുന്നു.
അഴിമതി ആരോപണം
മുൻ ഭരണസമിതി വലിയ താത്പര്യമെടുത്തു നടപ്പിലാക്കിയ ഈ പദ്ധതിക്കുപിന്നിൽ വൻതോതിലുള്ള അഴിമതി നടന്നിട്ടുണ്ടെന്നു പൊതുപ്രവർത്തകൻ സലീഷ് ധർമൻ ആരോപിച്ചു. ഇനിയൊരു കനത്ത മഴപെയ്താൽ ഈ കുളവും ഓഫീസും പൂർണമായി തകരും. അത്രമാത്രം ഗുരുതരമാണ് ഇപ്പോഴത്തെ സാഹചര്യം. അധികൃതർ അടിയന്തരമായി ഇടപെട്ട് തുടർനടപടികൾ സ്വീകരിക്കണം. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
District News
തൃശൂർ: ലോകകപ്പ് വിളംബരമായി അർജന്റൈൻ, ബ്രസീലിയൻ ജഴ്സികളണിഞ്ഞു കളിക്കളത്തിലിറങ്ങി ആവേശമായി മുൻ സന്തോഷ് ട്രോഫി താരങ്ങൾ.
വിക്ടർ മഞ്ഞില, സി.വി. പാപ്പച്ചൻ, ഇട്ടി മാത്യു, സി.ഡി. ഫ്രാൻസീസ്, കെ.എഫ്. ബെന്നി, സോളി സേവ്യർ, തൃക്കൂർ സന്തോഷ്, സുർജിത്, സി.വി. സണ്ണി, അശോക് കുമാർ തുടങ്ങിയവരും കോച്ചുമാരായ എം. പീതാംബരൻ, അസീസ് തുടങ്ങിയവരും കളിക്കളത്തിലിറങ്ങി. എതിർടീമിൽ ഡിഎഫ്എ പ്രസിഡന്റ് സി. സുമേഷ് ഉൾപ്പടെ കളിക്കാനുണ്ടായിരുന്നു. മത്സരത്തിൽ ഒന്നിനെതിരേ രണ്ടുഗോളുകൾക്കു ഡിഎഫ്എ ടീം വിജയിച്ചു.
ആദ്യമത്സരത്തിൽ കോർപറേഷൻ കൗൺസിലർമാരും മാധ്യമപ്രവർത്തകരും തമ്മിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു മാധ്യമപ്രവർത്തകരുടെ ടീം വിജയിച്ചു.
ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മത്സരം രാജൻ പല്ലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മേയർ ഡോ. നിജി ജസ്റ്റിൻ, ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി കെ.ആർ. സുരേഷ്, പ്രസ് ക്ലബ് പ്രസിഡന്റ് എം.ബി. ബാബു, സെക്രട്ടറി രഞ്ജിത്ത് ബാലൻ എന്നിവർ പ്രസംഗിച്ചു.
District News
തൃശൂർ: അമലയിലെ മൂന്നു ഗവേഷകർ ലോകപ്രശസ്ത ശാസ്ത്രജ്ഞരുടെ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചു. 2025 ലെ സയന്റിഫിക് ഗ്ലോബൽ രജിസ്ട്രി പ്രകാരം അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഡോ.ടി. എ.അജിത്ത്, ഡോ.കെ.ആർ. അനിലകുമാർ, ഡോ. മനു ആര്യൻ എന്നിവരാണ് ലോകത്തിലെ മുൻപന്തിയിലുള്ള അഞ്ചുശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടംപിടിച്ചത്.
District News
ഇരിങ്ങാലക്കുട: ലോക ഫുട്ബോളിന്റെ മഹാമേളയ്ക്കു വേദിയാകുന്ന യുഎസ്എയിലെ സ്റ്റേഡിയത്തില്‍ ഇരിങ്ങാലക്കുടക്കാരന്റെ സാന്നിധ്യം. ഫിഫ ലോകകപ്പ് ഔദ്യോഗിക വോളന്റിയര്‍ സംഘത്തില്‍ ഇടംനേടി ലോജോ കോലങ്കണ്ണി നാടിന്റെ അഭിമാനമായി.
ലോസ് ആഞ്ചലസിലെ ഇങ്കിള്‍വുഡ് സോഫി സ്റ്റേഡിയത്തിലാണ് ലോജോ സേവനത്തിനെത്തുന്നത്. നാളെ ഇന്ത്യന്‍ സമയം രാവിലെ 5.30നു നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പരാഗ്വേയുടെ പതാകയുമായി വോളന്റിയര്‍മാരുടെ നിരയിലും ലോജോ ഉണ്ടാകും. തുടര്‍ന്നു രാവിലെ 6.30 ന് യുഎസ്എയും പരാഗ്വേയും തമ്മിലുള്ള ആദ്യമത്സരം ഇതേ സ്റ്റേഡിയത്തില്‍ അരങ്ങേറും.
ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ ചിറമ്മല്‍ കോലങ്കണ്ണി ലോന - ഏല്യ ദമ്പതികളുടെ മകനാണ് ലോജോ. മൂന്നു പതിറ്റാണ്ടിലേറെയായി കുടുംബത്തോടൊപ്പം ലോസ് ആഞ്ചലസിലാണ് താമസം.
District News
തൃശൂർ: അടാട്ട് ഗ്രാമപഞ്ചായത്ത് കാവൽകൂട്ടായ്മയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന തെരുവുനായരഹിത പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ വിവിധയിടങ്ങളിൽനിന്നു പിടികൂടിയ നായ്ക്കുഞ്ഞുങ്ങളെ താത്കാലികമായി പാർപ്പിക്കുന്നതിനായി നിർമിച്ച ഡോഗ് ഷെൽട്ടർ ഷെഡിന്റെ ഉദ്ഘാടനം നടൻ ഗോപാലൻ അടാട്ട് നിർവഹിച്ചു.
പുഴയ്ക്കൽ റിവർ ടൂറിസം വില്ലേജിൽ പ്രവർത്തിക്കുന്ന ബാരിസ്റ്റർ ക്ലബ്ബാണ് ഷെൽട്ടർ സ്പോണ്സർ ചെയ്തത്. നായ്ക്കുഞ്ഞുങ്ങളെ ഇവിടെ താത്കാലികമായി സംരക്ഷിക്കുകയും പിന്നീട് വളർത്താൻ താൽപര്യമുള്ളവർക്കു കൈമാറുകയും ചെയ്യും. ഗ്രാമപഞ്ചായത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സമഗ്ര തെരുവുനായനിയന്ത്രണ പദ്ധതിയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് കാവൽകൂട്ടായ്മയുടെ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കുന്നത്.
ഉദ്ഘാടനച്ചടങ്ങിൽ അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിൽ അക്കര, ബാരിസ്റ്റർ ക്ലബ് ഭാരവാഹികളായ അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത്, അഡ്വ. മൗനീഷ്, അഡ്വ. ജനീഷ് ജോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.ഡി. വിൽസണ്‍, രത്നവല്ലി സത്യൻ, എസ്.ഡി. രാജീവ്, സോഫി സുനിൽ, അജിത കൃഷ്ണൻ, ജിനോ ജേക്കബ്, എം.എസ്. സദാശിവൻ, പി.ജെ. സണ്ണി, കാവൽകൂട്ടായ്മ പ്രസിഡന്റ് സിനോയ് അടാട്ട് എന്നിവർ പങ്കെടുത്തു.
District News
തൃശൂർ: വിദ്യാർഥികൾക്ക് ആഗോളനിലവാരത്തിലുള്ള വ്യവസായാധിഷ്ഠിത വിദ്യാഭ്യാസവും ഭാവിയിലേക്കു വഴികാട്ടുന്ന നൂതന പരിശീലനവും ഉറപ്പാക്കുന്നതിനായി മണ്ണുത്തി ഡോണ്‍ ബോസ്കോ കോളജ് ഐബിഎം ഇന്നോവേഷൻ സെന്റർ ഫോർ എഡ്യുക്കേഷൻ ആൻഡ് ക്യു2ഡിയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഇതിന്റെ ഭാഗമായി കോളജിൽ ഐബിഎം ആൻഡ് ക്യു2ഡി പേൾ പ്രോഗ്രാം ആരംഭിക്കും.
ഐബിഎമ്മിന്റെ ആഗോള ടാലന്റ് ഡിസ്കവറി ആൻഡ് ഡെവലപ്മെന്റ് പദ്ധതിയായ പേൾ പ്രോഗ്രാം വഴി വിദ്യാർഥികൾക്കു സംരംഭകത്വം, നവോഥാനചിന്ത, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ സയൻസ്, സൈബർ സെക്യൂരിറ്റി തുടങ്ങിയ ഭാവിസാങ്കേതികമേഖലകളിൽ പരിശീലനം ലഭ്യമാക്കും. വ്യവസായരംഗവുമായി നേരിട്ടുള്ള ബന്ധം സ്ഥാപിക്കുന്ന മെന്ററിംഗ്, പ്രോജക്ടുകൾ, ഹാക്കത്തോണുകൾ, സ്റ്റാർട്ടപ്പ് പിന്തുണ തുടങ്ങിയ അവസരങ്ങളും ലഭ്യമാകും.
കോളജിലെ പഠനത്തെ ആഗോളനിലവാരത്തിലേക്ക് ഉയർത്തുന്നതിനും വിദ്യാർഥികളുടെ തൊഴിൽസാധ്യതകൾ വർധിപ്പിക്കുന്നതിനും ഈ സഹകരണം വലിയ മുന്നേറ്റമാകുമെന്നു കോളജ് പ്രിൻസിപ്പൽ ഫാ.ഡോ. ജിമ്മി ജോസ് പറഞ്ഞു. ഐബിഎം ആൻഡ് ക്യു2ഡി പേൾ പ്രോഗ്രാം സ്റ്റേറ്റ് കോഓർഡിനേറ്റർ നിധിൻ നവദത്ത്, ഡിസ്ട്രിക്ട് കോഓർഡിനേറ്റർ അഖിൽ രത്നകുമാർ, കോളജ് വൈസ് പ്രിൻസിപ്പൽ മിനു തോമസ്, ഐക്യുഎംസി കോഓർഡിനേറ്റർ ആന്റണി പി. ജെയിംസ് എന്നിവർ പങ്കെടുത്തു.
District News
കായംകുളം: ആയിരങ്ങൾ വാടകയും ലക്ഷങ്ങൾ അഡ്വാൻസും നൽകി നടത്തുന്ന വ്യാപാര സ്ഥാപനങ്ങൾക്കു മുമ്പിൽ മാർഗതടസമുണ്ടാക്കി വഴിയോരവാണിഭം നടത്തിവരുന്ന പ്രവണത അനുവദിക്കാൻ കഴിയില്ലന്നും ശക്തമായ നടപടി വേണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര.
സംഘടനാ ബലത്തിൽ റോഡിൽ വാരിവലിച്ചിട്ട് വ്യാപാരം ചെയ്ത് മിടുക്കരായി പോകുന്ന വഴിയോരക്കച്ചവടക്കാർ സ്ഥിരം കച്ചവടക്കാരെ കുത്തുപാളയെടുപ്പിക്കുകയാണ്. ഈ പ്രവണത യാതൊരു കാരണവശാലും അനുവദിച്ചുകൊടുക്കാൻ കഴിയില്ലെന്നും രാജു അപ്സര പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് വാർഷിക സമ്മേളനം കായംകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ ഭാരവാഹികളായി എ.ബി.എസ് ഷിബു-പ്രസിഡന്റ്, പി. സോമരാജൻ-ജനറൽ സെക്രട്ടറി, എം. ജോസഫ്-ട്രഷറർ, എ.എം. ഷെരീഫ്-രക്ഷാധികാരി, വി.കെ. മധു, അബുജനത, സലീം അപ്സര, ശശി പൗർണമി, സജു മറിയം, വിഷ്ണു വിജയൻ എന്നിവരെ വൈസ് പ്രസിഡന്റുമാരായും എസ്.കെ. സുബൈർ, പ്രവീൺകുമാർ, ആരിഫ് അനു, നാഗൻ രാജാസ്, ദേവസി എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായി എസ്.കെ. നസീർ, പ്രദീപ് കുമാർ സ്വപ്ന, ഷമീം ചീരാമത്ത് എന്നിവരെയും തെരഞ്ഞെടുത്തു.
District News
ദേശീയപാത നിർമാണത്തിലെ അപാകതകളിൽ പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കും
തുറവൂർ: അരൂർ നിയോജകമണ്ഡലത്തിലെ വിവിധ പദ്ധതികളുടെ വിലയിരുത്തൽ യോഗം കളക്ടറേറ്റിൽനടന്നു. തുറവൂരിൽ 220 കെവി സബ്സ്റ്റേഷൻ നിർമിക്കുന്നതിന്റെ ഭാഗമായി കേരള വാട്ടർ അഥോറിറ്റിയുടെ കൈവശമുള്ള സ്ഥലത്തുനിന്ന് രണ്ടേക്കർ കെഎസ്ഇബിക്ക് വിട്ടുനൽകും. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള യോഗം വാട്ടർ അഥോറിറ്റിയുടെ പ്രതിനിധികൾ, കെഎസ്ഇബി, റവന്യു വകുപ്പ് ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ കളക്ടറുടെ ചേംബറിൽ കൂടി. സ്ഥലവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുന്നതിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. സബ്സ്റ്റേഷന്റെ ടെൻഡർ നടപടികൾ ഒരു മാസത്തിനുള്ളിൽ ആരംഭിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പദ്ധതി പൂർത്തീകരിക്കുന്നതോടെ ഈ മേഖലയിലുള്ള വൈദ്യുതി പ്രതിസന്ധികൾ ഭൂരിഭാഗവും പരിഹരിക്കാൻ കഴിയും.
ദേശീയപാതയിൽ അരൂരിൽനിന്നു തുറവൂർ വരെ നിർമിക്കുന്ന ഉയരപ്പാതയുടെയും റോഡുകളുടെയും നിർമാണത്തിലെ അപാകതകൾ സംബന്ധിച്ച് പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കും. ഇതിനായി ദേശീയപാത അഥോറിറ്റിയുടെയും കരാറുകാരുടെയും പരാതിക്കാരുടെയും യോഗം കളക്ടറേറ്റിൽ കൂടി. റോഡിനു സമീപമുള്ള കാന നിർമാണത്തിലെ ഉയരവർധനവ് സമീപത്തെ താമസക്കാർക്കും കച്ചവടക്കാർക്കും വഴിയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന വിവരം ദേശീയപാതാ അധികൃതരെ ബോധ്യപ്പെടുത്തി.
ഇതു സംബന്ധിച്ച് സംയുക്ത പരിശോധന നടത്താൻ യോഗം തീരുമാനിച്ചു. പരാതിക്കാരുടെ ആശങ്കകൾ പരിഹരിച്ചു മാത്രം നിർമാണം മുന്നോട്ടു കൊണ്ടുപോകണമെന്ന് ഡെപ്യൂട്ടി സ്പീക്കർ കർശന നിർദേശം നൽകി.
തുറവൂർ ജംഗ്ഷന് തെക്കുവശം അണ്ടർപാസ് നിർമിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യവും നാഷണൽ ഹൈവേ അഥോറിറ്റിയുമായി ചർച്ച ചെയ്തു. തീരദേശ മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള അഞ്ചു കോടി രൂപയുടെ ഡിപിആർ ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കും.
നിർമാണം സമയബന്ധിതമായി ആരംഭിക്കും. കുത്തിയതോട്, എഴുപുന്ന, തുറവൂർ പഞ്ചായത്തുകളിലെ തീരദേശത്തെ കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കും. ചേരിങ്കൽ, മൂർത്തിങ്കൽ ഹേലാപുരം പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടി ഉണ്ടാകണമെന്ന് ഷാനിമോൾ ഉസ്മാൻ എംഎൽഎ ആവശ്യപ്പെട്ടു.
District News
മാങ്കാംകുഴി: ഗ്രാമങ്ങളിലെ മലയാളിയുടെ ഹൃദയസ്പന്ദനങ്ങൾക്ക് ഇനി കാൽപന്തിന്റെ താളം. കൂറ്റൻ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ച് അർജന്റീന, ബ്രസീൽ, പോർച്ചുഗൽ ആരാധകർ ഗ്രാമങ്ങൾ കീഴടക്കിയിരിക്കുകയാണ്. വെട്ടിയാർ പാറക്കുളങ്ങര, നാലുമുക്ക് ഇരട്ടപ്പള്ളിക്കൂടം ജംഗ്ഷൻ എന്നീവിടങ്ങളിൽ അർജന്റീന ആരാധകർ കൂറ്റൻ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ച് ആവേശം വാനോളം ഉയർത്തി.
പറക്കുളങ്ങരയിലും ഇരട്ടപ്പള്ളിക്കൂടം ജംഗ്ഷനിലും ബ്രസീൽ ആരാധകർ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കുറത്തികാട് ആൽത്തറ ജംഗ്ഷന് സമീപം പോർച്ചുഗലിന്റെയും റൊണാൾഡോയുടെയും കൂറ്റൻ ഫ്ളക്സ് ബോർഡ് സ്ഥാപിച്ചു. മാങ്കാംകുഴി അറുനൂറ്റിമംഗലം നാലുമുക്ക് പാറക്കുളങ്ങര വെട്ടിയാർ പ്രദേശങ്ങളിലെ അർജന്റീന ആരാധകർ ആരംഭിച്ച അർജന്റീന ഫാൻസ് അസോസിയേഷനും മാങ്കാംകുഴി വാട്സ്ആപ് ഗ്രൂപ്പും സജീവമായി ഫുടബോൾ ആവേശം നവമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയാണ്.
District News
രാമങ്കരി: പുളിങ്കുന്ന് കൃഷിഭവനു കീഴിലെ ഏക്കർകണക്കിന് വിസ്തൃതിവരുന്ന തെക്കേ മേച്ചേരിവാക്ക പാടത്ത് കൃഷി കഴിഞ്ഞ് തരിശിട്ടതോടെ പുളിങ്കുന്ന് പുത്തേഴും-കൊച്ചാലുംമൂട് റോഡ് വെള്ളത്തിൽ മുങ്ങി. കാലവർഷം ശക്തിപ്പെട്ടതിനു പിന്നാലെ റോഡിൽ വെള്ളക്കെട്ട് വീണ്ടും രൂക്ഷമായി. നാട്ടുകാരുടെയും നൂറുകണക്കിന് വിദ്യാർഥികളുടെയും യാത്ര ഇതോടെ ദുരിതത്തിലായി.
പ്രദേശത്തെ യാത്രാക്ലേശത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടി എംഎൽഎ ആയിരുന്ന കാലത്ത് നാട്ടുകാർ നിരവധിത്തവണ നിവേദനങ്ങൾ നല്‍കിയെങ്കിലും കാര്യമായൊരു ഇടപെടൽ നടത്താൻ അദ്ദേഹമോ പഞ്ചായത്ത് അധികൃതരോ തയാറായില്ല. എന്നുമാത്രമല്ല അദ്ദേഹത്തിന്റെ പ്രത്യേക താത്പര്യപ്രകാരം ഇതിനോടു ചേർന്നുള്ള നാലു കുടുംബങ്ങൾക്കു മാത്രം പ്രയോജനപ്പെടുന്ന മറ്റൊരു വഴിക്ക് 26 ലക്ഷം രൂപ അനുവദിക്കുകയുണ്ടായി. ഇതോടെ ഈ വഴി പൂർണമായും അവഗണിക്കപ്പെട്ടു.
പ്രദേശത്തെ 35 കുടുംബങ്ങളുടെയും മറ്റു നാട്ടുകാരുടെയും മാത്രമല്ല പുളിങ്കുന്ന് സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ, ലിറ്റിൽ ഫ്ലവർ, മങ്കൊന്പ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പഠിക്കുന്ന നൂറുകണക്കിന് വിദ്യാർഥികളുടെയും യാത്ര ഇതുമൂലം ഏറെ ദുരിതത്തിലായെന്നു പറയാം. നിലവിൽ ഈ റോഡ് മുഴുവൻ വെള്ളക്കെട്ടായി മാറിയതിനാൽ കുട്ടികൾക്ക് സമയത്ത് സ്കൂളിലെത്താനോ പഠിക്കാനോ കഴിയാത്ത സ്ഥിതിയാണ്.
അതിനാൽ പ്രശ്നത്തിൽ ഇടപെടാനും അടിയന്തര പരിഹാരം കാണാനും പുളിങ്കുന്ന് പഞ്ചായത്ത് അധികൃതരെങ്കിലും തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റെജി ചെറിയാൻ എംഎൽഎ സ്ഥലം സന്ദർശിച്ച് തങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരം കാണാനോ തയാറാകണമെന്ന് ഇവർ ആവശ്യപ്പെടുന്നു.
District News
മങ്കൊമ്പ്: തെരഞ്ഞെടുപ്പിനു മുൻപു പൈപ്പുലൈൻ സ്ഥാപിക്കുന്നതിനായി കുഴിച്ച റോഡുകൾ മാസങ്ങൾ കഴിഞ്ഞിട്ടും മൂടാത്തത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടു തിരക്കിട്ടു കുഴിച്ച റോഡുകൾ മൂടി ഗതാഗതയോഗ്യമാക്കുന്നതിൽ ബന്ധപ്പെട്ട വകുപ്പുകൾ കാട്ടുന്ന അനാസ്ഥയിൽ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാർ.
തെരഞ്ഞെടുപ്പിനു രണ്ടു മാസം മുൻപാണ് കുട്ടനാട്ടിലാകെ പൈപ്പുലൈനുകളിട്ടത്. കുട്ടനാട് കുടിവെള്ളപദ്ധതിയുടെ ഭാഗമായി യുദ്ധകാലാടിസ്ഥാനത്തിലാണ് പ്രവൃത്തികൾ നടന്നത്. പൊതുമരാമത്ത് റോഡുകൾ, ഗ്രാമീണ റോഡുകൾ, നടപ്പാതകൾ തുടങ്ങി ഏറെക്കുറെ മുഴുവൻ പാതകളും കുഴിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ ജോലികൾ മന്ദഗതിയിലായി. ചിലയിടങ്ങളിൽ നിലയ്ക്കുകയും ചെയ്തു.
ഉൾപ്രദേശങ്ങളിലുള്ള കോൺക്രീറ്റ് റോഡുകളും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു കുത്തിപ്പൊളിച്ചു. ഇവയിൽ ഭൂരിഭാഗവും തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്കു മുൻപു മാത്രം നിർമിച്ചവയാണ്. ഏറെക്കാലത്തെ മുറവിളികൾക്കുശേഷം അനുവദിച്ചു കിട്ടിയ റോഡുകളിൽ സ്വതന്ത്രമായി യാത്രചെയ്യാൻ പോലും പറ്റാതിരുന്നതിന്റെ സങ്കടത്തിലാണ് കുട്ടനാട്ടുകാർ. രണ്ടു മീറ്റർ മാത്രം വീതി വരുന്ന കോൺക്രീറ്റ് റോഡുകളും കുത്തിപ്പൊളിച്ചവയിൽപ്പെടുന്നു.
ഇവിടെയൊക്കെ ഏറെക്കുറെ റോഡിന്റെ മധ്യഭാഗത്തായിട്ടാണ് കുഴികളെടുത്തിരിക്കുന്നത്. ഇതുമൂലം ഇത്തരം വഴികളിൽ സൈക്കിൾ, ഇരുചക്രവാഹനങ്ങൾ എന്നിവയിലുള്ള യാത്ര അപകടം വരുത്തുന്നു.
അടിത്തട്ടിലുള്ള ചെളിയും മഴവെള്ളവും കലർന്ന് പല റോഡുകളിലും കാൽനടയാത്ര പോലും അസാധ്യമായിരിക്കുകയാണ്. ചിലയിടങ്ങളിൽ കുഴികൾ രൂപപ്പെട്ട സ്ഥലങ്ങളിൽ ക്വാറി മാലിന്യം വിതറുന്ന ജോലികൾ മാത്രമാണ് ചെയ്തിട്ടുള്ളത്.
ഇതോടെ ഇത്തരം വഴികളിലൂടെയുള്ള വാഹനയാത്ര കൂടുതൽ പ്രയാസകരമായി. സ്കൂളുകൾ തുറന്നതോടെ കുരുന്നുകളടക്കമുള്ള വിദ്യാർഥികളാണ് ഏറ്റവുമധികം ദുരിതത്തിലായിരിക്കുന്നത്.
പൈപ്പുലൈൻ സ്ഥാപിക്കുന്നതിനായി റോഡുകൾ കുഴിക്കുമ്പോൾ, പൈപ്പുകളിട്ടശേഷം ഇതു പൂർവസ്ഥിതിയിലാക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ ഈ വ്യവസ്ഥകൾ കാറ്റിൽപ്പറത്തിയാണ് ബന്ധപ്പെട്ടവർ പ്രവർത്തിക്കുന്നത്. അടിയന്തരമായി കുഴികളടച്ച് ടാറിംഗും കോൺക്രീറ്റ് ജോലികളും നടത്തി റോഡുകൾ ഗതാഗതയോഗ്യമാക്കണമെന്നാണ് കുട്ടനാട്ടുകാരുടെ ആവശ്യം.
District News
മങ്കൊമ്പ്: ചമ്പക്കുളം ഗ്രാമപഞ്ചായത്തിലെ മണപ്ര-പുല്ലങ്ങടി കോതറത്തോട് പാലം പിഡബ്ല്യുഡി ഫണ്ടുപയോഗിച്ച് നിർമിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് റെജി ചെറിയാൻ എംഎൽഎ. കേരളകോൺഗ്രസ് നേതാക്കൾ നൽകിയ നിവേദനത്തിൻമേലാണ് എംഎൽഎയുടെ ഉറപ്പു ലഭിച്ചത്.
പാലം നിർമാണം തുടങ്ങുന്നതിനായി പൊതുമരാമത്ത് വകുപ്പിൽനിന്ന് ആവശ്യമായ അധികഫണ്ട് അനുവദിക്കുന്നതിന് ഇടപെടൽ നടത്തുമെന്നും അദ്ദേഹം ഉറപ്പു നൽകി.
ഗ്രാമപഞ്ചായത്തത്തംഗം സുജ ട്രീസാ ബേബി, സാജു കടമ്മാട് പാർട്ടി ഉന്നതാധികാര സമിതി അംഗങ്ങളായ ജോസ് കോയപ്പള്ളി, സണ്ണി തോമസ്, കെ. വേണുഗോപാൽ, രാജു വർഗീസ്, മാത്യു ചാക്കോ, പി.സി. ഓമനക്കുട്ടൻ, ജോസഫ് കുഞ്ഞ് എട്ടിൽ, ബെന്നിച്ചൻ കിഴക്കേത്തലക്കൽ, ചിത്രാംഗദൻ എന്നിവരാണ് നിവേദനം നൽകിയത്.
District News
ആലപ്പുഴ: കോൺവെന്റ് സ്ക്വയർ ജംഗ്ഷനിൽ അപകടം പതിവായിട്ടും ട്രാഫിക് സംവിധാനം ഒരുക്കാൻ പോലീസ് തയാറാകുന്നില്ലെന്ന് പരാതി.
മാസങ്ങൾക്കു മുൻപ് അപകടത്തിൽ തകർന്ന ട്രാഫിക് സിഗ്നൽ പുനഃസ്ഥാപിക്കാനോ മറ്റ് ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ ഒരുക്കാനോ ബന്ധപ്പെട്ട അധികാരികൾ തയാറാകുന്നില്ല.
കഴിഞ്ഞദിവസം രാത്രി അന്യസംസ്ഥാന വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടമുണ്ടായി.സ്കൂളുകളിലേക്കും കോളജുകളിലേക്കും നിരവധി വിദ്യാർഥികൾ കടന്നുപോകുന്ന തിരക്കേറിയ ജംഗ്ഷനായിട്ടും ബന്ധപ്പെട്ട അധികാരികൾ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
District News
അമ്പലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിപ്രവേശന കവാടത്തിനു മുന്നിലെ വെള്ളക്കെട്ടും അകത്തേക്കുള്ള റോഡിന്റെ ഒരു ഭാഗം അടച്ചിരിക്കുന്നതും യാത്രക്കാർക്കും രോഗികൾക്കും ദുരിതമാകുന്നു. അത്യാസന്ന നിലയിലായ രോഗികളെ കയറ്റിയ ആംബുലൻസുകളടക്കം നൂറുകണക്കിനു ചെറുതും വലുതുമായ വാഹനങ്ങൾ പ്രവേശിക്കുകയും ഇറങ്ങുകയും ചെയ്യുന്ന കവാടമാണ് കുണ്ടും കുഴിയുമായി വെള്ളക്കെട്ട് നിറഞ്ഞു കിടക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോടിക്കണക്കിന് രൂപ ചെലവഴിച്ച് ആശുപത്രി കെട്ടിടങ്ങൾ പണിതെങ്കിലും റോഡ് നവീകരണത്തിന് പ്രാധാന്യം നൽകിയില്ലെന്ന ആക്ഷേപം ശക്തമാണ്.
ദേശീയപാത പള്ളിമുക്ക് ജംഗ്ഷൻ മുതൽ ആശുപത്രിയിലേക്ക് പ്രവേശിക്കുന്ന അര കിലോമീറ്ററോളം ഭാഗം വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. ഇതിനെതിരേ ആശുപത്രി കേന്ദ്രമായിപ്രവർത്തിക്കുന്ന ജനകീയ ജാഗ്രതാസമിതി അടക്കം സംഘടനകൾ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്തംഗം എ.ആർ. കണ്ണൻ പ്രവേശന കവാടത്തിനു മുന്നിൽ കുത്തിയിരിപ്പു സമരംവരെ നടത്തിയിരുന്നു.
പ്രതിഷേധം ശക്തമായപ്പോൾ അഞ്ചു ലക്ഷം രൂപ ചെലവിൽ പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങളിൽ അറ്റകുറ്റപ്പണി നടത്തി. ഇതിൽ റോഡിന്റെ ഒരു ഭാഗം ഈ അടുത്ത സമയത്താണ് ടൈൽ പാകിയത്. ഈ ഭാഗത്തുകൂടി വാഹനങ്ങൾ കയറാതിരിക്കാനാണ് ഓട്ടോറിക്ഷാ സ്റ്റാൻഡിനു സമീപത്തെ കവാടത്തിനു സമീപം വാഹനങ്ങൾക്ക് അകത്തേക്കുള്ള പ്രവേശനം തടഞ്ഞിരിക്കുന്നത്.
അതേസമയം വലതുഭാഗത്തെ വഴിയിൽകൂടി വാഹനങ്ങൾക്കു പ്രവേശിക്കാമെങ്കിലും കനത്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടും കുഴിയും ഏറെ ദുരിതമാണ് സമ്മാനിക്കുന്നത്.വാഹനാപകടത്തിൽപ്പെട്ട് ഗുരുതര പരിക്കു പറ്റിയവരെ ഓട്ടോറിക്ഷകളിൽ എത്തിക്കുമ്പോൾ രോഗി കൂടുതൽ ഗുരുതരാവസ്ഥയിലാകുന്ന സ്ഥിതിയാണുള്ളത്. ജില്ലയുടെ നാനാഭാഗത്തുനിന്നുള്ള കെഎസ്ആർടിസി സർവീസും ആശുപത്രിയിലേക്കു പ്രവേശിക്കുന്ന റോഡു കൂടിയാണിത്. റോഡിന്റെ നിർമാണം പൂർത്തിയാക്കാൻ കാലതാമസം വരുത്തിയ അധികൃതരുടെ നടപടിയിൽ പ്രതിഷേധം ശക്തമാണ്.
District News
ബൈക്കും സ്വർണവും പണവും കവർന്നു
ചെങ്ങന്നൂർ: ചെറിയനാട് പതിനഞ്ചാം വാർഡ് അത്തിമൺചേരി ഭാഗത്ത് അഞ്ചു വീടുകളിൽ മോഷണവും മോഷണശ്രമവും. ബുധനാഴ്ച രാത്രി 11.30നും 12.30നും മധ്യേയാണ് മോഷണപരമ്പര അരങ്ങേറിയത്. വീടുകളിൽനിന്ന് 5000 രൂപ, കാൽ പവന്റെ സ്വർണമോതിരം, ബൈക്ക്, കുട, മഴക്കോട്ട് എന്നിവ മോഷ്ടിച്ചു. കണ്ണങ്ങാട്ടിൽ ചന്ദ്രൻ, കെട്ടിട നിർമാണ കരാറുകാരൻ തോമസ് വാടകയ്ക്കു താമസിക്കുന്ന വീട്, മാമ്പള്ളി തെക്കേതിൽ സോമനാഥക്കുറുപ്പ്, സോമൻപിള്ള, സുമേഷ് എന്നിവരുടെ വീടുകളിലാണ് മോഷ്ടാവ് എത്തിയത്.
ചന്ദ്രന്റെ വീട്ടിൽനിന്നാണ് ബൈക്കും കുടയും നഷ്ടപ്പെട്ടത്. കെട്ടിട നിർമാണ കരാറുകാരനായ തോമസ് തൊഴിലാളികളോടൊപ്പം താമസിക്കുന്ന വാടകവീടിന്റെ ജനാലവഴി വാതിൽകുറ്റി മാറ്റിയാണ് മോഷ്ടാവ് അകത്തുകടന്നത്. തൊഴിലാളികളുടെ ബാഗിൽ സൂക്ഷിച്ചിരുന്ന 5000 രൂപയും കാൽ പവന്റെ സ്വർണമോതിരവുമാണ് ഇവിടെനിന്ന് കവർന്നത്. സുമേഷിന്റെ വീട്ടിലെ കാർപോർച്ചിലിരുന്ന മഴക്കോട്ടും മോഷ്ടാവ് അപഹരിച്ചു. മറ്റു രണ്ടു വീടുകളിൽനിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല.
സോമനാഥക്കുറുപ്പിന്റെയും സോമൻപിള്ളയുടെയും വീടുകളിലെ സിസിടിവി കാമറകളിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. മുഖം തുണികൊണ്ട് മറച്ച നിലയിലായതിനാൽ ആളെ വ്യക്തമല്ല. അടിവസ്ത്രം മാത്രം ധരിച്ചാണ് മോഷ്ടാവ് എത്തിയതെന്ന് ദൃശ്യങ്ങളിൽ കാണാം. മതിൽ ചാടിക്കടന്ന് എത്തുന്നതും കവർച്ചയ്ക്കു ശേഷം തിരികെ പോകുന്നതുമായ ദൃശ്യങ്ങളാണ് ലഭിച്ചിട്ടുള്ളത്. സോമനാഥക്കുറുപ്പിന്റെ വീട്ടിൽ രാത്രി 11.30ഓടെയും സോമൻപിള്ളയുടെ വീട്ടിൽ പന്ത്രണ്ടരയോടെയുമാണ് പ്രതി എത്തിയത്.
ചന്ദ്രന്റെ വീട്ടിൽ നിന്ന് മോഷ്ടിച്ച ബൈക്കിൽ പ്രതി കോട്ടയംവഴി കടന്നുപോയതായാണ് പോലീസിന് ലഭിച്ച സൂചന. ഇവിടത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കണ്ടെത്താനായി കൂടുതൽ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. കഴിഞ്ഞ വർഷവും ഇതിനു സമീപപ്രദേശത്ത് സമാന രീതിയിൽ മോഷണശ്രമം നടന്നിരുന്നു. അന്ന് ഒന്നിലധികം പേരുള്ള സംഘാണ് എത്തിതെന്ന് വ്യക്തമായിരുന്നു. ഈ സംഘത്തെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
District News
ചാരുംമൂട്: കൊല്ലം-തേനി ദേശീയപാതയിലെ കൊല്ലം കടവൂർ ബൈപാസ് ജംഗ്ഷൻ മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെ 54.37 കിലോമീറ്റർ റോഡ് വികസനത്തിന് 1663.15 കോടി രൂപയുടെ പദ്ധതിക്ക് അന്തിമാനുമതിയായി. ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചു. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ശിപാർശ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി അംഗീകരിച്ചതിനെത്തുടർന്നാണ് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി 689.20 കോടി രൂപ സിവിൽ പ്രവൃത്തികൾക്കായി വകയിരുത്തിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലിനും അനുബന്ധ നടപടികൾക്കുമായി 331.64 കോടി രൂപയും കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിനും നഷ്ടപരിഹാരത്തിനുമായി 394.19 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. എൻജിനിയറിംഗ്, പ്രൊക്യുർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ മാതൃകയിൽ നടപ്പാക്കുന്ന പദ്ധതി രണ്ടുവർഷത്തിനകം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
നിലവിൽ 20 മീറ്റർ വീതിയുള്ള നാലുവരി ദേശീയപാതയായാണ് എൻഎച്ച്-183 നവീകരിക്കുക.
മൂന്ന് വലിയ പാലങ്ങൾ, ആറ് ചെറിയ പാലങ്ങൾ, 103 കലുങ്കുകൾ, ഒരു റെയിൽവേ ഓവർബ്രിഡ്ജ്, രണ്ട് വാഹന അണ്ടർപാസുകൾ എന്നിവ പദ്ധതിയുടെ ഭാഗമാണ്. യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിനായി 48 ബസ് ബേകളും 88.81 കിലോമീറ്റർ നീളത്തിൽ ആധുനിക ഡ്രെയിനേജ് സംവിധാനവും ഒരുക്കും. സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി ന്യൂജഴ്സി ക്രാഷ് ബാരിയറുകൾ, ആധുനിക സൈൻബോർഡുകൾ, സോളാർ എൽഇഡി ബ്ലിങ്കറുകൾ, മീഡിയം മാസ്റ്റ് ലൈറ്റുകൾ, ഹൈമാസ്റ്റ് ലൈറ്റുകൾ എന്നിവ സ്ഥാപിക്കും.
കൊല്ലം ബൈപാസ്, പ്രാക്കുളം, മുക്കട, പേരയം, കുണ്ടറ-ചിറ്റുമല, ഭരണിക്കാവ്, ചക്കുവള്ളി, ചാരുംമൂട്, കോട്ടമുക്ക്, നാലുമുക്ക്, മാങ്കാംകുഴി, കൊച്ചാലുംമൂട് , പെണ്ണുക്കര, ആഞ്ഞിലിമൂട് തുടങ്ങി 16 പ്രധാന ജംഗ്ഷനുകൾ നവീകരിക്കും. ഇതോടൊപ്പം ചിറ്റുമല, മൂന്നു മുക്ക്, കടപുഴ, പുന്നമൂട്, ഊക്കൻ മുക്ക്, ശൂരനാട് തെക്കേമുറി, കണ്ണമം, ആനയടി, വയ്യങ്കര, ചാവടി, ഗുരുനാഥൻകളങ്ങര ചുനക്കര, നാലുമുക്ക്, കോടുകുളഞ്ഞി, പണിപ്പുരപ്പടി ഉൾപ്പെടെ 18 ചെറു ജംഗ്ഷനുകൾ ആധുനിക നിലവാരത്തിലേക്ക് ഉയർത്തും.
എന്നാൽ ആദ്യഘട്ടത്തിൽ തീരുമാനിച്ചതുപോലെ നിലവിലുള്ള ഗാതാഗതത്തിരക്കിന്റെ അടിസ്ഥാനത്തിൽ റോഡ് 24 മീറ്ററിൽ വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ വീണ്ടും കാണുമെന്നു കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു .
District News
ഹരിപ്പാട്: തമിഴ്നാട് സ്വദേശികളും സഹോദരങ്ങളുമായ കുട്ടികളെ ഹരിപ്പാട് എത്തിച്ച് നിർബന്ധിത ഭിക്ഷാടനത്തിന് ഇരയാക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായ പിതൃസഹോദരനെ റിമാൻഡ് ചെയ്തു. തമിഴ്നാട് തൂത്തുക്കുടി സ്വദേശി അന്തോണി(31)യെയാണ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. മാന്നാർ തട്ടാരമ്പലത്തിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ഹരിപ്പാട് പോലീസ് തന്ത്രപരമായി പിടികൂടുകയായിരുന്നു.
അന്തോണിയുടെ സഹോദരന്റെ മക്കളായ മഹാരാജ (14), ചിലമ്പരശൻ (11) എന്നിവരെ ഒരു മാസം മുൻപാണ് ഇയാൾ തൂത്തുക്കുടിയിലെ അനാഥമന്ദിരത്തിൽനിന്നു ഹരിപ്പാട്ട് എത്തിച്ചത്. ഹരിപ്പാട് ഭാഗത്ത് കുടനിർമാണ ജോലികൾ ചെയ്തുവന്നിരുന്ന ഇയാൾ കുട്ടികളെ ഭിക്ഷാടനത്തിന് നിയോഗിക്കുകയായിരുന്നു. ദിവസവും 1500 രൂപയായിരുന്നു കുട്ടികൾക്ക് ഇയാൾ നൽകിയിരുന്ന ടാർജറ്റ്. ഈ തുക ഭിക്ഷയെടുത്ത് നൽകിയില്ലെങ്കിൽ കുട്ടികൾക്ക് ഭക്ഷണം നൽകാതെ തലയ്ക്ക് പുറകിൽ ക്രൂരമായി മർദിക്കുമായിരുന്നു.
പീഡനം സഹിക്കവയ്യാതെ മൂത്തകുട്ടി മഹാരാജ ഓടി രക്ഷപ്പെട്ട് ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ അഭയം തേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയുടെ കരച്ചിൽ കണ്ട് നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് പോലീസിലും ചൈൽഡ് ലൈനിലും വിവരമറിയിച്ചു. താൻ കുടുങ്ങുമെന്ന് മനസിലാക്കിയ അന്തോണി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് കുടുംബത്തോടൊപ്പം ഒളിവിൽ പോയെങ്കിലും പോലീസ് രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇയാളെയും ഒപ്പമുണ്ടായിരുന്ന ഇളയകുട്ടിയെയും കണ്ടെത്തി.
പ്രതിക്കെതിരേ ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരം പോലീസ് കേസെടുത്തു. കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുഖേന ബാലഭവനിലേക്ക് മാറ്റി.
District News
ആലപ്പുഴ: വധശ്രമ കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ചു. വീട്ട് മുറ്റത്ത് അതിക്രമിച്ച് കയറി വടിവാൾകൊണ്ട് വെട്ടി കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയായ കാഞ്ഞിരംചിറ വാർഡിൽ തൈപറമ്പ് വീട്ടിൽ രഞ്ചിഷിന് (31) മൂന്നു വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.
അഡീഷണൽ ജില്ലാ സെഷൻസ് കോടതി- മൂന്ന് ജഡ്ജി എം. ഷുഹൈബാണ് വിധി പ്രസ്താവിച്ചത്.
പ്രതിയോടൊപ്പം ബോട്ടിൽ മത്സ്യബന്ധനത്തിന് ചൊല്ലാൻ തയാറാകാത്തതിന്റെ വിരോധത്തിൽ 2018 ഏപ്രിൽ 13 ന് വൈകിട്ട് മൂന്നിന് പ്രതി രഞ്ചിഷ് വടിവാളുകൊണ്ട് മാളികമുക്ക് പടിഞ്ഞാറ് കുരിശടിക്കു സമീപം തെക്കേതൈയിൽ വീട്ടിൽ ബെന്നി(50) യെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
നോർത്ത് പോലീസ് സബ് ഇൻസ്പെക്ടർ എസ്. ബൈജു എഫ്ഐആർ രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കി.
District News
ആലപ്പുഴ: അതിർത്തികൾ അടച്ച വസ്തുവിൽ ജീവിക്കുന്ന കുടുംബത്തിന്റെ ദുരിതത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു. മൂന്നു സെന്റ് ചതുപ്പിലെ ഒറ്റമുറി വീട്ടിൽനിന്നു പുറത്തിറങ്ങാൻ കഴിയാത്തവിധത്തിൽ ചുറ്റുമുള്ള വസ്തുവിന്റെ ഉടമസ്ഥർ വേലികെട്ടിയെന്ന പരാതിയിൽ അടിയന്തര നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത ജില്ലാ കളക്ടർക്ക് നിർദേശം നൽകി.
ഹരിപ്പാട് ചിങ്ങോലി 13-ാം വാർഡിൽ സച്ചുഭവനത്തിൽ സി. സുധയുടെയും മകൻ സച്ചുവിന്റെയും ദുരവസ്ഥയിലാണ് കമ്മീഷൻ ഇടപെട്ടത്. പട്ടികജാതി വിഭാഗത്തിലുള്ള ഇവരുടെ ദുരവസ്ഥ പരിശോധിച്ച് ഏഴു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.
വീടിനു സമീപമുള്ള കൈത്തോടിന്റെ വേലിയുടെ കമ്പികൾക്കിടയിലൂടെയാണ് ഇവർ ഇപ്പോൾ പുറത്തുകടക്കുന്നത്. സുധ വീട്ടുജോലി ചെയ്താണ് ജീവിക്കുന്നത്. ഒരു മാസം മുമ്പ് സുധയ്ക്ക് രോഗം വന്നപ്പോൾ തുണിവിരിച്ച് നിലത്ത് കിടത്തി വേലിക്കിടയിലൂടെ അപ്പുറത്തേക്ക് വലിച്ചുകടത്തിയാണ് ആശുപത്രിയിലെത്തിച്ചത്.
ചിങ്ങോലി ഗ്രാമപഞ്ചായത്തിൽനിന്ന് 20 മീറ്റർ അകലെയാണ് സുധയുടെ വീട്. പഞ്ചായത്തിൽ പരാതികൾ നൽകിയെങ്കിലും ഒരു നടപടിയുമെടുത്തില്ലെന്ന് സുധ പറഞ്ഞു. പഞ്ചായത്താണ് വാസയോഗ്യമല്ലാത്ത ഭുമി സുധയ്ക്ക് കൈമാറിയത്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
District News
കർഷകർക്ക് കൃത്യമായി വില നൽകണം
ആലപ്പുഴ: കൃത്യസമയത്ത് നെല്ല് സംഭരിക്കാനും കൃത്യമായി വില നൽകാനും സർക്കാരും സപ്ലൈകോയും ശ്രദ്ധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷനംഗം വി. ഗീത സപ്ലൈകോ എംഡിക്ക് നിർദേശം നൽകി. കർഷകരുടെയും സമൂഹത്തിന്റെയും നിലനിൽപ്പിന് ഇത് അനിവാര്യമാണെന്നും ഇക്കാര്യത്തിൽ വീഴ്ച വരുത്തരുതെന്നും ഉത്തരവിൽ പറഞ്ഞു. കൃഷിയെ തകർച്ചയുടെ വക്കിൽനിന്നു രക്ഷിക്കാൻ സർക്കാരും സപ്ലൈകോയും ശ്രദ്ധിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.
നെല്ല് സംഭരിക്കുന്ന സർക്കാരും വില നൽകുന്ന ബാങ്കുകളും ഗൂഢാലോചന നടത്തി നെല്ലിന്റെ വിലയായി നൽകുന്ന തുക വായ്പയായി രേഖപ്പെടുത്തി കർഷകരെകൊണ്ട് പ്രോമിസറി നോട്ടിൽ ഒപ്പിടുവിക്കുന്നുവെന്ന പരാതിയിലാണ് നടപടി.
നെല്ലുസംഭരണത്തിന്റെ ചുമതല ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിനാണെന്നും വിശദാംശങ്ങൾ കൃഷിവകുപ്പിൽ ലഭ്യമല്ലെന്നും കൃഷി ഓഫീസർ പറഞ്ഞു.
കേന്ദ്രസർക്കാർ നൽകുന്ന താങ്ങുവില കൃത്യസമയത്ത് നൽകാത്തതു കാരണമാണ് കർഷകർക്ക് നെല്ലിന്റെ വില നൽകുന്നതിന് സപ്ലൈകോ പിആർഎസ് വായ്പാ പദ്ധതി തുടങ്ങിയതെന്ന് സപ്ലൈകോ കമ്മീഷനെ അറിയിച്ചു. ഇതിനായി വിവിധ ബാങ്കുകളുമായി സപ്ലൈകോ കരാറിൽ ഏർപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു. കർഷകർക്ക് നൽകുന്ന തുകയുടെ മുതലും പലിശയും സപ്ലൈകോ അടയ്ക്കും. അതിനാൽ കർഷകർക്ക് ബാധ്യതയില്ല. കർഷകർക്ക് കൃത്യസമയത്ത് സംഭരണവില നൽകാനാണ് ഇങ്ങനെയൊരു ക്രമീകരണം ഏർപ്പെടുത്തിയത്.
ആലപ്പുഴ ഐക്യ കർഷക സംഘം വൈസ് പ്രസിഡന്റ് പി.എൻ. നെടുവേലി സമർപ്പിച്ച പരാതിയിലാണ് നടപടി.
District News
ചെങ്ങന്നൂർ: പെരിയാർ കടുവ സങ്കേതത്തിൽ അപൂർവയിനം മത്സ്യത്തെ ശാസ്ത്രജ്ഞർ കണ്ടെത്തി. ഈച്ചത്തലക്കണ്ട ഇൻകോഗ്നിറ്റ എന്നാണ് ഈ പുതിയ മത്സ്യത്തിന് പേരിട്ടിരിക്കുന്നത്. പെരിയാർ കടുവ സങ്കേതത്തിൽ മാത്രം കാണപ്പെടുന്ന ഒൻപതാമത്തെ മത്സ്യയിനമാണ് ഇത്. അന്താരാഷ്ട്ര ശാസ്ത്ര ജേർണലായ സിസ്റ്റമാറ്റിക്സ് ആൻഡ് ബയോഡൈവേഴ്സിറ്റിയിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കാലാവസ്ഥാ പ്രതിസന്ധിയും ആവാസവ്യവസ്ഥയുടെ തകർച്ചയും ഈ അപൂർവ മത്സ്യങ്ങളുടെ നിലനിൽപ്പിന് വെല്ലുവിളിയാണ്. ഫലപ്രദമായ ഇടപെടലിലൂടെ ഇവയുടെ സംരക്ഷണം അടിയന്തരമായി ഉറപ്പാക്കണമെന്നാണ് ഗവേഷകർ പറയുന്നത്.
ഗവേഷണത്തിനു പിന്നിൽ മലയാളി തിളക്കം
കേരള സർവകലാശാലയിലെ ഗവേഷകയും പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളജ് അധ്യാപികയുമായ ശ്വേത ചന്ദ്ര, കുഫോസിലെ അധ്യാപകൻ ഡോ. രാജീവ് രാഘവൻ, റയാൻ ബാബു, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് അധ്യാപകൻ ഡോ. അഭിലാഷ് രവിമോഹനൻ, ജർമനിയിലെ സെൻകെൻബെർഗ് നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ ഡോ. റാൽഫ് ബ്രിറ്റ്സ്, ഡൽഹി ശിവ് നാടാർ സർവകലാശാലയിലെ ഡോ. നീലേഷ് ദഹനുകർ എന്നിവരടങ്ങിയ അന്താരാഷ്ട്ര ഗവേഷക സംഘമാണ് ഈ കണ്ടെത്തലിനു പിന്നിൽ.
District News
ചേര്‍ത്തല: കളരിപ്പയറ്റിലെ ഏറ്റവും അപകടകരമായ ഉറുമിവീശലില് നാലുവയസുകാരന്റെ അത്ഭുതപ്രകടനം. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 12-ാം വാര്‍ഡ് വലിയവീട്ടില്‍ അനില്‍ പ്രശാന്ത്-ജീതു ദമ്പതികളുടെ മകനായ സെലസ്റ്റീനോ വര്‍ഗീസാണ് നാല് റിക്കാർഡുകൾ സ്വന്തം പേരിൽ കുറിച്ചത്. പട്ടണക്കാട് സെന്റ് ജോസഫ്സ് സ്കൂളില്‍ എല്‍കെജി വിദ്യാര്‍ഥിയാണ്.
കളരിപ്പയറ്റില്‍ ഉറുമി വിഭാഗത്തില്‍ 30 സെക്കന്‍ഡില്‍ 93 തവണ വീശിയ സെലസ്റ്റീനോ ഏഷ്യന്‍ ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ ഇടംപിടിച്ചു. പിന്നാലെ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇന്ത്യന്‍ ബുക്സ് ഓഫ് സ്കൂള്‍ റിക്കാര്‍ഡ്സിലും കേരള ബുക്ക് ഓഫ് റിക്കാര്‍ഡ്സിലും സെലസ്റ്റീനോ സ്ഥാനം നേടി.
12 വയസില്‍ താഴെയുള്ളവര്‍ അനായാസം ഉറുമി വീശുന്നത് അപൂര്‍വമാണെന്ന് മേഖലയിലുള്ളവര്‍ പറയുന്നg. ആലപ്പുഴ തത്തംപള്ളിയിലെ കളരിപ്പയറ്റ് അക്കാഡമിയില്‍ ചേര്‍ന്ന സെലസ്റ്റിന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ് ഉറുമി അഭ്യസിപ്പിച്ചത് പരിശീലകൻ യേശുദാസ് ജസ്റ്റിനാണ്. മൂന്നാം വയസിലാണ് പരിശീലനം തുടങ്ങിയത്. കളരിപ്പയറ്റ് ആചാര്യന് കോമളന് ഗുരുവിന്റെ പ്രോത്സാഹനം കൂടിയായപ്പോള്‍ ഉറുമിവീശലില് സെലസ്റ്റിനോ കത്തിക്കയറി.
ആയോധനകലകൾക്കൊപ്പം മോഡലിംഗിലും ഈ കുഞ്ഞുമിടുക്കന് തിളങ്ങുകയാണ്. മോഡലിംഗ് രംഗത്ത് പ്രശസ്തനും ഇന്റര്‍നാഷണല്‍ ട്രെയിനറുമായ അതുല്‍ സുരേഷിന്റെ കീഴിലാണ് പരിശീലനം. സഹോദരന് അഡ്രിയാനോ വര്‍ഗീസ് കളരി സംസ്ഥാന ചാമ്പ്യനാണ്.
District News
അമ്പലപ്പുഴ: വാഹനമിടിച്ച് കൊല്ലാൻ ശ്രമിക്കുന്നതിനിടെ ഗുരുതര പരിക്കേറ്റ യുവാവിന്റെ മൊഴി മാസങ്ങൾ കഴിഞ്ഞിട്ടും പോലീസ് രേഖപ്പെടുത്തിയില്ലെന്നാരോപിച്ച് ഡിജിപിക്ക് പരാതി. തകഴി കുന്നുമ്മ രതീഷ് ഭവനത്തിൽ ശോഭനയുടെ മകൻ രതീഷിനെയാണ് വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.
മാർച്ച് 23ന് അമ്പലപ്പുഴ-തിരുവല്ല റോഡിൽ തകഴി പെട്രോൾ പമ്പിന് സമീപമായിരുന്നു സംഭവം. നടന്നു വന്ന രതീഷിനെ മുൻവൈരാഗ്യത്തെത്തുടർന്ന് പതിനൊന്നോളം പേർ തടഞ്ഞുവച്ച് മർദിക്കുകയും താഴെ വീണ രതീഷിന്റെ ദേഹത്ത് KL 05 K 8816 എന്ന നമ്പരിലുള്ള ജീപ്പ് കയറ്റുകയുമായിരുന്നു. പരിക്കേറ്റ രതീഷിനെ നാട്ടുകാർ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.
ഇടതുകാലിന്റെ ഇടുപ്പു ഭാഗത്തെ അസ്ഥിയും വാരിയെല്ലുകളും പൊട്ടിയ രതീഷ് പിന്നീട് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മെഡിക്കൽ കോളജാശുപത്രിയിലെത്തി അമ്പലപ്പുഴ മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയിരുന്നു. ഇവിടെവച്ച് മാതാവ് ശോഭനയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു.എന്നാൽ ഡിസ് ചാർജായി വീട്ടിലെത്തി ആഴ്ചകൾ പിന്നിട്ടിട്ടും തന്റെ മൊഴി പോലീസ് രേഖപ്പെടുത്തി യില്ലെന്ന് രതീഷ് പറയുന്നു.
കൊലപാതകശ്രമമായിട്ടും വാഹനാപകടത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.അപകട ദിവസം സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പോലീസ് തകഴി സ്വദേശി ഗണപതി, അപ്പു എന്നിവരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും അന്നു തന്നെ വിട്ടയച്ചു. ശരത് ശിവാനന്ദൻ, അരുൺ, അക്ഷയ്, കണ്ടാലറിയാവുന്ന മറ്റ് അഞ്ചു പേർ എന്നിവരാണ് കേസിലെ പ്രതികളെന്ന് ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു.കൊലപാതക ശ്രമത്തിന് എല്ലാ തെളിവും സാക്ഷികളുമുണ്ടായിട്ടും പ്രതികളെ രക്ഷപെടുത്തുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നും പരാതിയിൽ പറയുന്നു.
District News
തുറവൂർ: കൂലിവർധന അംഗീകരിച്ചിട്ടും ചില അനധികൃത പീലിംഗ് ഷെഡുകൾ വ്യാഴാഴ്ച മുതൽ നടത്തുന്ന സമരം മത്സ്യ സംസ്കരണ, കയറ്റുമതി മേഖലയെ തകർക്കുമെന്ന് വ്യവസായികൾ. ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനമാർഗമായ ചെമ്മീൻ സംസ്കരണ-കയറ്റുമതി മേഖല ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണ് സമരം. സമര പ്രഖ്യാപനത്തിനെതിരേ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ രംഗത്തെത്തി.
ജനുവരി ഒന്നിന് ഷെഡ് ഉടമകളുടെ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള നോട്ടീസ് ലഭിച്ചതിനെത്തുടർന്ന് തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തിയിരുന്നെന്നും ഓഗസ്റ്റ് ഒന്നുമുതൽ ഒരു കിലോഗ്രാമിന് 1.50 രൂപ വർധിപ്പിച്ച് 21 രൂപയായി നൽകാൻ തത്വത്തിൽ സമ്മതിച്ചിരുന്നെന്നും ഭാരവാഹികൾ വ്യക്തമാക്കി.
സംസ്കരണ മേഖലയിലും കയറ്റുമതി മേഖലയിലും ഗുരുതര പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ മുൻകൂർ അറിയിപ്പോ കൂടുതൽ ചർച്ചകളോ ഇല്ലാതെ സമരമാർഗത്തിലേക്ക് പോകുന്നത് മേഖലയുടെ നിലനിൽപ്പിനെതന്നെ ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. നിലവിൽ ഒരു കിലോ ചെമ്മീൻ സംസ്കരിക്കുന്നതിന് 23 മുതൽ 30 രൂപ വരെ കൂലി ഷെഡ് ഉടമകൾ ഈടാക്കുന്നുണ്ടെന്നും അതിലും കൂടുതൽ വർധന നേടുന്നതിനുള്ള സമ്മർദ തന്ത്രത്തിന്റെ ഭാഗമായാണ് സമരനീക്കമെന്നുമാണ് എക്സ്പോർട്ടേഴ്സ് അസോസിയേഷിന്റെ ആരോപണം.
കയറ്റുമതിക്ക് ഏറ്റവും പ്രിയമേറിയ ചെമ്മീൻ സംസ്കരിച്ച് നൽകുന്നതിനുള്ള കൂലി വർധിപ്പിക്കണമെന്ന ആവശ്യം കയറ്റുമതി സ്ഥാപനങ്ങൾ അംഗീകരിക്കാത്ത സാഹചര്യത്തിൽ ഇന്നലെ മുതൽ പീലിംഗ് ഷെഡുകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ സംയുക്ത സമരസമിതി തീരുമാനിച്ചു.
ചേംബർ ഓഫ് കേരള സീഫുഡ് ഇൻഡസ്ട്രിയൽ അസോസിയേഷനും മറൈൻ പ്രോഡക്ട് ഇൻഡസ്ട്രിയൽ അസോസിയേഷനും ഉൾപ്പെടുന്ന ഷെഡ് ഉടമകളുടെ സംഘടനകൾ കൂലി വർധന ആവശ്യപ്പെട്ട് നേരത്തേതന്നെ കയറ്റുമതിക്കാർക്ക് നോട്ടീസ് നൽകിയിരുന്നു. നിലവിൽ ചെമ്മീൻ സംസ്കരിച്ച് കയറ്റുമതി സ്ഥാപനങ്ങൾക്ക് കൈമാറുന്നതിനുള്ള നിരക്ക് പര്യാപ്തമല്ലെന്നും ഇതുമൂലം തൊഴിലാളികൾക്ക് കൂലി കൂട്ടി നൽകാൻ കഴിയുന്നില്ലെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
ഒരു കിലോ ചെമ്മീൻ പൊളിക്കുന്നതിന് സ്ത്രീ തൊഴിലാളികൾക്ക് നിലവിൽ 19.50 രൂപയാണ് ലഭിക്കുന്നത്. ഇത് 23 രൂപയാക്കി ഉയർത്തണമെന്ന ആവശ്യവുമായി ജനുവരിയിലേ കയറ്റുമതിക്കാർക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും ഇതുവരെ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. ചേർത്തല താലൂക്കിൽ മാത്രം നാനൂറിലധികം പീലിംഗ് ഷെഡുകളും നൂറിലധികം കയറ്റുമതി സ്ഥാപനങ്ങളുമുണ്ട്. ഇരുപതിനായിരത്തിലധികം തൊഴിലാളികളാണ് പീലിംഗ് ഷെഡുകളെ ആശ്രയിച്ച് ജീവിക്കുന്നത്.
സ്ഥാപനങ്ങൾ അടച്ചിട്ടാൽ തൊഴിലാളികൾ പട്ടിണിയിലാകുമെന്ന് കയറ്റുമതിക്കാർ പറയുമ്പോഴും തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങളോട് പ്രതികരിക്കാൻ അവർ തയാറാകുന്നില്ലെന്നാണ് ആക്ഷേപം. സമരം പ്രഖ്യാപിച്ചതിന് ശേഷമാണ് ചർച്ചയ്ക്കായി ക്ഷണം ലഭിച്ചതെന്നും അത് തങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും സംയുക്ത സമരസമിതി നേതാക്കൾ ആരോപിച്ചു. ഇതിന് ശക്തമായ മറുപടി നൽകുമെന്നും ചെയർമാൻ വി.പി.ഹമീദും കൺവീനർ അബ്ദുൽ ഗഫൂറും വ്യക്തമാക്കി.
അനുബന്ധ തൊഴിലാളികൾക്കും കടുത്ത അവഗണന
പീലിംഗ് ഷെഡുകളിൽ അനുബന്ധ ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്കും കടുത്ത അവഗണന നേരിടുന്നതായി പരാതി. കിലോയ്ക്ക് നാലു രൂപ മാത്രമാണ് ഇവർക്കുള്ള ലേബർ ചാർജ്. പുലർച്ചെ ഷെഡും പരിസരവും വൃത്തിയാക്കി സംസ്കരിച്ച ചെമ്മീൻ കൗണ്ട് അനുസരിച്ച് വേർതിരിച്ച് ഐസ് ചെയ്ത് വാഹനങ്ങളിൽ കയറ്റി അയച്ച ശേഷമാണ് ഇവർ വീടുകളിലേക്ക് മടങ്ങുന്നത്. ഇത്രയേറെ കഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് കുറഞ്ഞത് കിലോയ്ക്ക് ആറു രൂപയെങ്കിലും നൽകണമെന്നാണ് ഇവരുടെ ആവശ്യം.
പ്രതിസന്ധി ഇരട്ടിയാക്കി മൺസൂണും ട്രോളിംഗ് നിരോധനവും
മൺസൂൺ ആരംഭിച്ചതോടെ ട്രോളിംഗ് നിരോധനവും നിലവിൽവന്നിരിക്കുകയാണ്. മത്സ്യലഭ്യത കുറയുന്ന ഈ കാലയളവിൽത്തന്നെ ചെമ്മീൻ സംസ്കരണ മേഖലയിലെ തൊഴിലാളികൾ കടുത്ത തൊഴിൽക്ഷാമം നേരിടുന്ന സാഹചര്യമാണ്. സമരവും അടച്ചിടലും നീണ്ടാൽ ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതം കൂടുതൽ ദുരിതത്തിലാകും.
മേഖലയിൽ തൊഴിൽ നഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് സർക്കാർ പ്രത്യേക സഹായപദ്ധതികൾ പ്രഖ്യാപിക്കണമെന്നും സൗജന്യ റേഷൻ ഉൾപ്പെടെയുള്ള അടിയന്തര ആശ്വാസ നടപടികൾ നടപ്പാക്കണമെന്നും തൊഴിലാളി പ്രതിനിധികൾ ആവശ്യപ്പെട്ടു.
കയറ്റുമതിക്കാരും ഷെഡ് ഉടമകളും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെ, ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതോപാധി സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് മേഖലയിലെ തൊഴിലാളികളുടെയും വ്യാപാരികളുടെയും ആവശ്യം.
District News
ഏറ്റുമാനൂർ: സ്വന്തമായി ഒരു ചുണ്ടൻവള്ളം എന്ന ആർപ്പൂക്കര ഗ്രാമനിവാസികളുടെ സ്വപ്നം യാഥാർഥ്യമാകുന്നു. നാട് ഒത്തുചേർന്നു നടത്തിയ ജനകീയ മുന്നേറ്റത്തിൽ കോട്ടയത്തെ ആദ്യ ജനകീയ ചുണ്ടൻവള്ളം നീരണിയാൻ ഒരുങ്ങുന്നു. ആർപ്പൂക്കര ചുണ്ടന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. ജൂലൈ മധ്യത്തോടെ വള്ളം നീറ്റിലിറക്കാനുള്ള തീവ്രശ്രമത്തിലാണ് ആർപ്പൂക്കര ചുണ്ടൻ വള്ള സമിതി.
ഇക്കൊല്ലം നെഹ്റു ട്രോഫി വള്ളംകളിയിൽ തങ്ങളുടെ ചുണ്ടൻ വള്ളം മാറ്റുരയ്ക്കുന്നത് ആവേശത്തോടെ കാത്തിരിക്കുകയാണ് ആർപ്പൂക്കര നിവാസികൾ. കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ്ബാണ് ആർപ്പൂക്കര ചുണ്ടൻ തുഴയുന്നത്.
മധ്യകേരളത്തിൽനിന്ന് ആദ്യമായാണ് ബഹുജന പങ്കാളിത്തത്തിൽ ഒരു ചുണ്ടൻ വള്ളം ജലോത്സവ ലോകത്തേക്ക് എത്തുന്നതെന്ന് ആർപ്പൂക്കര ചുണ്ടൻവള്ള സമിതി പറഞ്ഞു. 500 കുടുംബങ്ങൾക്ക് ആർപ്പൂക്കര ചുണ്ടനിൽ ഷെയറുണ്ട്. 60 ലക്ഷം രൂപയാണ് നിർമാണച്ചെലവ്. ആഞ്ഞിലിത്തടിയിലാണ് നിർമാണം. പാലാ, തൊടുപുഴ പ്രദേശങ്ങളിൽ നിന്നാണ് ലക്ഷണമൊത്ത തടികൾ വാങ്ങിയത്.
കഴിഞ്ഞ സെപ്റ്റംബറിൽ വള്ളം നിർമാണം ആരംഭിച്ചു. എടത്വ കോയിൽമുക്ക് സാബു നാരായണൻ ആചാരിയാണ് മുഖ്യശില്പി. വള്ളത്തിന് 128 അടി നീളം ഉണ്ടാകും. മത്സരത്തിൽ 83 തുഴച്ചിൽകാരും അഞ്ച് അമരക്കാരും ഏഴ് താളക്കാരും ഉൾപ്പെടെ 95 പേർ ചുണ്ടനിൽ ഉണ്ടാകും.
ഫാ.ഡോ. ജയിംസ് മുല്ലശേരി സിഎംഐയുടെ നേതൃത്വത്തിൽ 20 അംഗ ബോർഡ് മെംബർമാരാണ് ചുണ്ടന്റെ നിർമാണത്തിന് ചുക്കാൻ പിടിക്കുന്നത്. എൻ.കെ. കുര്യൻ, സനൂപ് മണലേൽ, ഡോ. മാത്യു പുതിയിടം, സണ്ണി ചിറയിൽ, ജോയി വട്ടത്തിൽ, ബൈജു മാതിരമ്പുഴ, സുഭാഷ് മംഗലശേരി എന്നിവർ ചുണ്ടൻ നിർമാണം കോ ഓർഡിനേറ്റ് ചെയ്യുന്നു.
മുഖ്യ രക്ഷാധികാരികളായ ഫ്രാൻസിസ് ജോർജ് എംപി, നാട്ടകം സുരേഷ് എംഎൽഎ, മുൻമന്ത്രി വി.എൻ. വാസവൻ, രക്ഷാധികാരി അന്നമ്മ മാണി, പ്രസിഡന്റ് ബിജു വെട്ടൂർ, സെക്രട്ടറി അരുൺ മോഹൻ, ചെയർമാൻ പി.ജെ. ഫിലിപ്പ്, വൈസ് ചെയർമാൻ വിനേഷ് കുമാർ, ട്രഷറർ വി.കെ. സാഗർ എന്നിവരാണ് ചുണ്ടൻ വള്ളസമിതി ഭാരവാഹികൾ.
District News
പാലാ: നഗരസഭാ ചെയര്‍പേഴ്സണില്‍ വിശ്വാസം നഷ്ടപ്പെട്ടതായി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ കത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ച പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സെബാസ്റ്റ്യന്‍ പനയ്ക്കലിനെ സ്ഥാനത്തുനിന്നു നീക്കി. പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി ടോണി തൈപ്പറമ്പിലിനെ തെരഞ്ഞെടുത്തു.
കോണ്‍ഗ്രസ് വിമതയായി തെരഞ്ഞെടുക്കപ്പെട്ട് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ മായാ രാഹുല്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഇവരുള്‍പ്പെടെ ആറ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരാണ് സ്വതന്ത്ര കൂട്ടായ്മയിലെ ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിയ്ക്കക്കണ്ടത്തിലില് വിശ്വാസം നഷ്ടപ്പെട്ടെന്ന് വ്യക്തമാക്കിയുള്ള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ പ്രസ്താവനയില്‍ ഒപ്പിട്ടിരിക്കുന്നത്. ബിജു മാത്യൂസ്, ലിസിക്കുട്ടി മാത്യു, റിയ ചീരാംകുഴി, ടോണി തൈപ്പറമ്പില്‍, രജിത് പ്രകാശ് എന്നിവരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍.
നഗരസഭാ ഭരണസഖ്യം തുടരണോ എന്നത് സംബന്ധിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തീരുമാനം അനുസരിച്ചാകും തന്റെ നിലപാടെന്നും അതുവരെ താന്‍ സഖ്യത്തിനൊപ്പമായിരിക്കുമെന്നുമാണ് സെബാസ്റ്റ്യന്‍ പനയ്ക്കല്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിലപാട് അറിയിച്ചത്. ഈ നിലപാട് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന്റെ പൊതു വികാരത്തിനെതിരായതോടെയാണ് സെബാസ്റ്റ്യന്‍ പനയ്ക്കലിനെ സ്ഥാനത്തുനിന്ന് നീക്കാന്‍ തീരുമാനിച്ചത്.
പ്രശ്നങ്ങള്‍ രൂക്ഷമായതോടെ പരിഹാര മാര്‍ഗം തേടി മാണി സി. കാപ്പന് എംഎല്‍എയുടെ വസതിയില്‍ ഉന്നത കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കള്‍ പങ്കെടുത്ത് രാത്രി വൈകിയും ചര്‍ച്ച നടക്കുകയാണ്. യുഡിഎഫ് യോഗമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ചെയര്‍പേഴ്സണ്‍ അടക്കം സ്വതന്ത്ര മുന്നണി അംഗങ്ങളും യുഡിഎഫ് വിട്ട കേരള കോണ്‍ഗ്രസ്, കെഡിപി അംഗങ്ങളുമായാണ് ചര്‍ച്ച നടക്കുന്നത്. കോണ്‍ഗ്രസ് അംഗങ്ങള്‍ ചര്‍ച്ചയ്ക്ക് വൈകിയാണ് എത്തിയത്.
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നിലപാട് വ്യക്തമാക്കിയതോടെ ഈ മാസം നടക്കാനിരിക്കുന്ന നഗരസഭാ വൈസ് ചെയര്മാന് തെരഞ്ഞെടുപ്പ് സ്വതന്ത്ര കൂട്ടായ്മയ്ക്ക് തിരിച്ചടിയാകും. ആറ് മാസത്തെ കാലാവധി പൂര്‍ത്തിയാക്കുന്ന മായാ രാഹുലിന് പകരം സ്വതന്ത്ര കൂട്ടായ്മയെ നയിക്കുന്ന ബിനു പുളിയ്ക്കക്കണ്ടത്തിലിനാണ് അടുത്ത രണ്ട് വര്‍ഷത്തേക്ക് പദവി എന്നാണ് യുഡിഎഫ്, സ്വതന്ത്രകൂട്ടായ്മ സഖ്യത്തിലെ മുന്‍ ധാരണ.
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അംഗങ്ങള്‍ നിലപാട് വ്യക്തമാക്കിയത് ബിനുവിന്റെ താല്പര്യത്തിന് തടസമാകും.
നിലവിലെ വൈസ് ചെയര്‍പേഴ്സണ്‍ മായാ രാഹുലും കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് നിലപാട് സ്വീകരിച്ചതും ബിനുവിന് തിരിച്ചടിയായി. വൈസ് ചെയര്മാന് പദവിയിലേക്ക് ബിനുവിനെ പിന്തുണയ്ക്കില്ലെന്നും പകരം കോണ്‍ഗ്രസ് പ്രതിനിധിയെ നിശ്ചയിച്ചാലേ താന്‍ സ്ഥാനം ഒഴിയൂ എന്നുമാണ് മായാ രാഹുലിന്റെ നിലപാട്. ബിനുവിനെ വൈസ് ചെയര്മാന് ആക്കുന്നതില്‍ കോണ്‍ഗ്രസിനും താത്പര്യമില്ലെന്നാണ് അറിയുന്നത്.
ഇത് മുന്‍കൂട്ടി കണ്ടാണ് യുഡിഎഫിലെ കേരള കോണ്‍ഗ്രസ് വിഭാഗത്തിന്റെ മൂന്നും കെഡിപിയുടെ ഒരംഗവും ഉള്‍പ്പെടെ നാല് കൗണ്‍സിലര്‍മാരെ സ്വതന്ത്ര കൂട്ടായ്മ ഒപ്പം ചേര്‍ത്ത് വിലപേശല്‍ ശക്തമാക്കിയത്. എന്നാല്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ നിലപാട് എതിരായതിനാല്‍ വൈസ് ചെയര്മാന് പദവിയിലേക്ക് ബിനു വരുന്നതിന് തടസമാകും. അങ്ങനെ വന്നാല്‍ സ്വതന്ത്ര കൂട്ടായ്മ യുഡിഎഫ് സഖ്യം ഉപേക്ഷിക്കുമെന്നാണ് അറിയുന്നത്. ഇത് നഗരസഭയില്‍ യുഡിഎഫിനുള്ള മേല്‍ക്കൈ നഷ്ടപ്പെടുത്തും.
26 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിന് 12 അംഗങ്ങളുണ്ട്. കോണ്‍ഗ്രസ് വിമത മായാ രാഹുല്‍ പാര്‍ട്ടി പാര്‍ലമെന്ററി സമിതിയില്‍ ചേര്‍ന്നതോടെ യുഡിഎഫ് 11, സ്വതന്ത്ര കൂട്ടായ്മ മൂന്ന് എന്നിങ്ങനെയാകും കൗണ്‍സിലിലെ അംഗബലം. സ്വതന്ത്ര കൂട്ടായ്മയ്ക്കൊപ്പം ചേര്‍ന്ന യുഡിഎഫിലെ നാല് അംഗങ്ങള്‍ നിലപാടില്‍ ഉറച്ചുനിന്നാല്‍ യുഡിഎഫിന്റെ അംഗബലം ഏഴായി ചുരുങ്ങും.
District News
കുമരകം: കുമരകത്തെ ടൂറിസം രംഗത്തെ പ്രധാന ആകര്‍ഷണമായ മണ്‍സൂണ്‍ ടുറിസത്തിന് പശ്ചിമേഷ്യന്‍ യുദ്ധം തിരിച്ചടിയായി. യുദ്ധത്തെ തുടര്‍ന്നു വിമാന യാത്രാക്കൂലിയിലുണ്ടായിരിക്കുന്ന വര്‍ധനയാണു വിദേശ വിനോദസഞ്ചാരികളുടെ വരവ് കുറയാന്‍ കാരണമെന്നാണ് ടൂറിസം മേഖലയുള്ളവരുടെ വിലയിരുത്തല്‍.
വിദേശീയരായ വിനോദസഞ്ചരികളുടെ മുന്‍കൂര്‍ ബുക്കിംഗ് തീരെയില്ലായിരുന്നു. അറബ് സീസണ് ഇക്കുറി നഷ്ടപ്പെടുമെന്ന ആശങ്കയും ഏറെയാണ്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളായ കുവൈറ്റ്, ദുബായ്, സൗദി, ഒമാന്‍, ബഹറിന്‍ എന്നിവിടങ്ങളില്‍നിന്നും മാസങ്ങള്‍ക്കു മുമ്പേ മണ്‍സൂണ്‍ ആസ്വദിക്കാനുള്ള ബുക്കിംഗ് പോയ വര്‍ഷങ്ങളില്‍ ലഭിച്ചിരുന്നെങ്കിലും ഈ സീസണില്‍ ബുക്കിംഗ് തീര്‍ത്തും കുറഞ്ഞിരിക്കുന്നു.
അന്യ സംസ്ഥാനക്കാരായ വിനോദസഞ്ചാരികള്‍ എത്തിത്തുടങ്ങിയത് ആശ്വാസകരമായി കരുതുന്നു. ട്രാവല്‍ ഏജന്റുമാര്‍ ശുഭപ്രതീക്ഷയാണ് റിസോര്‍ട്ടുകള്‍ക്കും വന്‍കിട ഹോട്ടലുകള്‍ക്കും പങ്കുവയ്ക്കുന്നത്. മണ്‍സൂണ്‍ അവസാനിക്കുന്നതിനു മുമ്പുതന്നെ വിദേശ വിനോദസഞ്ചാരികള്‍ കേരളത്തില്‍ പറന്നിറങ്ങുമെന്നാണ് അവര്‍ അവകാശപ്പെടുന്നത്. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പ്രത്യേക പാക്കേജിനൊപ്പം നിരക്കുകളും കുറച്ചിട്ടുണ്ട്.
അടുത്തകാലത്തായി ടൂറിസം രംഗം മറ്റുപല പ്രതിസന്ധികളും അഭിമുഖീകരിക്കുന്നു. പാചകവാതകത്തിനും പെട്രോള്‍ ഉത്പന്നങ്ങള്‍ക്കും വില വര്‍ധിക്കുകയും വിനോദസഞ്ചാരികളുടെ വരവ് കുറയുകയും ചെയ്തതാണു പ്രധാന വെല്ലുവിളി. ഇത് ടൂറിസം രംഗത്തുള്ളവരുടെ വരുമാനം കുറയ്ക്കുകയും ചെലവ് വര്‍ധിപ്പിക്കുകയും ചെയ്തു. പ്രതിസന്ധി നേരിടാന്‍ പല മാര്‍ഗങ്ങളും സ്വീകരിച്ചു വരുന്നു. ജോലിക്കാര്‍ക്കുള്ള ആഹാരം പാകം ചെയ്യുന്നത് വിറകടുപ്പിലാണ്. ദോശ, പൊറോട്ട തുടങ്ങിയവ ഒഴിവാക്കി.
തന്തൂരി വിഭവങ്ങള്‍ക്കാണു പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഇത് ഗ്യാസ്, എണ്ണ എന്നിവയുടെ ചെലവ് ഒഴിവാക്കാന്‍ സഹായിക്കുന്നു. വേമ്പനാട്ടു കായല്‍ സവാരിക്കായി ചെലവുകുറഞ്ഞ മാര്‍ഗങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കി സംതൃപ്തിയോടെ യാത്രയാക്കാനാണ് ശ്രമമെന്ന് ചേംബര്‍ ഓഫ് വേമ്പനാട് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്സ് പ്രസിഡന്റ് സലിം എം. ദാസ് പറഞ്ഞു.
District News
കോട്ടയം: അന്താരാഷ്ട്ര ലഹരിവിരുദ്ധദിനമായ 26ന് ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നാര്‍കോ കോ ഓര്‍ഡിനേഷന്‍(എന്‍കോര്‍ഡ്) യോഗം തീരുമാനിച്ചു.
പോലീസ്, എക്സൈസ്, ആരോഗ്യം, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം തുടങ്ങി വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ജില്ലാ തലത്തിലും നിയോജക മണ്ഡലാടിസ്ഥാനത്തിലും ലഹരിവിരുദ്ധ കാമ്പയിനുകള്‍, ബോധവത്കരണ ക്ലാസുകള്‍, മാരത്തണ്‍, സൈക്ലത്തോണ്‍, ചിത്രരചനാ മത്സരം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. ജേസീസ്, റോട്ടറി ക്ലബ്ബ്, ലയണ്‍സ് ക്ലബ്ബ് തുടങ്ങിയ സംഘടനകളുടെ സഹകരണവും ഉറപ്പാക്കും.
സ്കൂളുകളില്‍ അന്ന് ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കും. ലഹരി ഉപയോഗവും വ്യാപനവും തടയാന്‍ പോലീസ്, എക്സൈസ് വകുപ്പുകള്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി.
ജില്ലാ പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദ്, കോട്ടയം ആര്‍ഡിഒ ഡി. ഷിബു, പാലാ ആര്‍ഡിഒ ഇ.എം. സഫീര്‍, ഡിവൈഎസ്പിമാരായ എസ്. ആഷാദ്, വിശാല്‍ ജോണ്സണ്, കെ. സദന്, കെ.ആര്. ബിജു, കെ. സജീവ്, കെ.എസ്. അരുണ്‍, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ എസ്. സഞ്ജീവ് കുമാര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഹണി ജി. അലക്സാണ്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
District News
ഗാന്ധിനഗർ: ചിന്നക്കനാലിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ സന്ദർശിച്ചു. ചിന്നക്കനാൽ സിങ്കുകണ്ടം അങ്കണവാടി തെരുവിൽ പരേതരായ രാജ-മാരി ദമ്പതികളുടെ മകൻ രക്ഷൻ (11) ആണ് കാട്ടാനയുടെ തട്ടേറ്റ് മെഡിക്കൽ കോളജ് ആശുപത്രി ന്യൂറോ സർജറി വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്.
വാർഡിലെത്തിയ പ്രതിപക്ഷ നേതാവ് രക്ഷനോടും ബന്ധുക്കളോടും വിവരങ്ങൾ അന്വേഷിച്ചു. തുടർന്ന് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ കുട്ടിക്ക് വേദനയുള്ളതായി ബന്ധുക്കൾ പറഞ്ഞതായി പറഞ്ഞു.
ആശുപത്രി സൂപ്രണ്ടും ന്യൂറോ ഡോക്ടറും വിവരങ്ങൾ പറഞ്ഞു. കുട്ടിയുടെ അമ്മ മാരി ആനയുടെ ചവിട്ടേറ്റ് തിങ്കളാഴ്ചതന്നെ മരണപ്പെട്ടിരുന്നു.
വന്യജീവി ആക്രമണം ഉണ്ടായാൽ സാധാരണ ഗതിയിൽ സ്വീകരിക്കേണ്ട നടപടികൾ സർക്കാർ എടുക്കണം. കഴിഞ്ഞ സർക്കാർ അതു തുടങ്ങിവച്ചിരുന്നു. അതിന് തുടർച്ചയുണ്ടാകണം. ആളുകൾക്ക് നേരേ ആക്രമണം ഉണ്ടാകാതിരിക്കാൻ മുൻകരുതൽ എടുക്കണം. സർക്കാർ മാറിയത് ആന അറിഞ്ഞില്ലെന്നത് മറുപടിയല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മുൻ മന്ത്രി വി.എൻ. വാസവൻ, ആശുപത്രി സൂപ്രണ്ട് ഡോ. ടിജി തോമസ് ജേക്കബ്, ആർഎംഒ സാം ക്രിസ്റ്റി മാമ്മൻ എന്നിവർ പ്രതിപക്ഷ നേതാവിനൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് സൂര്യനെല്ലിയിൽ കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
District News
കോട്ടയം: നിര്‍മാണ സാമഗ്രികളുടെ വില കുതിച്ചുയര്‍ന്നതോടെ കെട്ടിട നിര്‍മാണ മേഖലയില്‍ മാന്ദ്യം. ജില്ലയിലുടനീളം നിരവധി സ്ഥലങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചിരിക്കുകയാണ്. നാളുകള്‍ക്കു മുമ്പ് ഇതര സംസ്ഥാന തൊഴിലാളികള്‍ വോട്ട് ചെയ്യുന്നതിനായി സ്വന്തം നാടുകളിലേക്കു മടങ്ങിയതോടെയാണ് നിര്‍മാണ മേഖലയില്‍ പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്.
ജോലിക്കാരുടെ അഭാവത്തോടെ പുതിയ കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ണമായും നിലച്ചിരുന്നു. ഇതിനു പിന്നാലെ എല്ലാ സാധനങ്ങള്‍ക്കും വില കുതിച്ചു കയറി. തിരിച്ചെത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂലി വര്‍ധനകൂടി ആവശ്യപ്പെട്ടതോടെ കെട്ടിട നിര്‍മാണം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. ഇതോടെ നിര്‍മാണച്ചെലവ് 25 ശതമാനത്തോളമാണ് ഉയര്‍ന്നത്.
ഗ്ലാസ്, സ്റ്റീല്‍, ഇലക്ര്ടിക്കല്‍ തുടങ്ങിയ സാധനങ്ങള്‍ക്കാണ് വില വലിയതോതില്‍ വര്‍ധിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിര്‍മാണ സാമഗ്രികളുടെ വിലയില്‍ കുതിച്ചു ചാട്ടമുണ്ടായത്. അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറഞ്ഞതോടെ പിവിസി പൈപ്പുകള്‍ക്കു പോലും വില ഉയര്‍ന്നു. പ്ലംബിംഗ് ഉത്പന്നങ്ങളുടെ വില 60 ശതമാനമാണ് ഉയര്‍ന്നത്.
ഇലക്ട്രിക് ഉത്പന്നങ്ങള്‍ക്കു 40 ശതമാനവും വില ഉയര്‍ന്നിട്ടുണ്ട്.
നിലവിലത്തെ സാഹചര്യത്തില്‍ സിമന്റിനു വില ഉയര്‍ന്നിട്ടില്ലെങ്കിലും ദിവസങ്ങള്‍ക്കുള്ളിൽ വില വര്‍ധിക്കുമെന്നാണ് നിര്‍മാണ മേഖലയിലുള്ളവര്‍ പറയുന്നത്. 50 കിലോഗ്രാം സിമന്റ് ചാക്കിനു 320 മുതല്‍ 460 രൂപവരെയാണ് വിലയീടാക്കുന്നത്. ഇതില്‍ 10 മുതല്‍ 25 രൂപ വര്‍ധിക്കാനാണ് സാധ്യത.
District News
ചെറുതോണി: ഒരിടവേളയ്ക്കുശേഷം പെരുങ്കാലയിലെ മലഞ്ചെരുവുകളിൽ വീണ്ടും അനധികൃത പടുതാക്കുളങ്ങൾ പൊതുജനത്തിന് ഭീഷണിയാകുന്നു. കിഴുക്കാംതൂക്കായ മലനിരകളിൽ ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള നിരവധി പടുതാക്കുളങ്ങൾ നിർമിച്ചിട്ടുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.
പടുതാക്കുളങ്ങൾക്കെതിരേ പ്രദേശവാസികളും ആദിവാസി കുടുംബങ്ങളും വിവിധ വകുപ്പുകൾക്ക് പരാതി നൽകിയിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. മണ്ണൊലിപ്പ് കൂടുതലുള്ളതും മണ്ണിന് ഉറപ്പ് കുറവുള്ളതുമായ പ്രദേശങ്ങളിലാണ് കുളങ്ങൾ നിർമിച്ചിരിക്കുന്നത്. ചില കുളങ്ങളിൽ പടുത വിരിച്ചിട്ടില്ലെന്നും മഴവെള്ളം നേരിട്ട് മണ്ണിലേക്ക് ഇറങ്ങാനുള്ള സാഹചര്യമാണുള്ളതെന്നും പ്രദേശവാസികൾ പറയുന്നു. ഇതുമൂലം മണ്ണിലെ ജലാംശം വർധിച്ച് മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത കൂടുമെന്നാണ് ആശങ്ക.
പൈനാവ്-താന്നിക്കണ്ടം-അശോക കവല ഹൈവേക്ക് മുകളിലുള്ള മലഞ്ചെരുവുകളിലും പൈനാവ്-പെരുങ്കാല-ആനക്കൊമ്പൻ റോഡിന് മുകളിലുമാണ് പ്രധാനമായും ഇത്തരം പടുതാക്കുളങ്ങൾ നിർമിച്ചിട്ടുള്ളത്.
നിരവധി വീടുകളും കൃഷിയിടങ്ങളും പ്രദേശത്തെ പടുതാക്കുളങ്ങൾക്ക് താഴ്ഭാഗത്തായുണ്ട്. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് ഒരു കുളത്തിലെ വെള്ളം ഒഴുക്കിക്കളഞ്ഞെങ്കിലും വീണ്ടും മഴ കനത്താൽ കുളം നിറയും. അപകടസാധ്യത സൃഷ്ടിക്കുന്ന ഇത്തരം നിർമാണങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.