Kerala
കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനം താൻ രാജിവെച്ചിട്ടില്ലെന്ന് വ്യക്തമാക്കി നടി ശ്വേത മേനോൻ. താൻ ആരെയും വഞ്ചിച്ചിട്ടില്ലെന്നും നിരപരാധിത്വം തെളിയിക്കാതെ സംഘടനയുടെ പടിയിറങ്ങില്ലെന്നും അവർ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രഖ്യാപിച്ചു.
സംഘടനയെ താൻ ഒരിടത്തും അനാഥമാക്കിയിട്ടില്ല. അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ താൻ രാജിവെക്കണമെന്ന് മുൻകൂട്ടി തയാറാക്കിയ അജണ്ടയുമായാണ് ചിലർ എത്തിയത്. തന്റെ നിശബ്ദതയെ ചിലർ മുതലെടുക്കുകയായിരുന്നു.
അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് കുറ്റാരോപിതരായ ചിലർ സംഘടനയെ ഹൈജാക്ക് ചെയ്യാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. നിലവിൽ സംഘടനയിൽ രൂപീകരിച്ചിരിക്കുന്ന പുതിയ സമിതികളെയും ശ്വേത കുറിപ്പിൽ ചോദ്യം ചെയ്തു. നിലവിലുള്ള ബൈലോയിൽ എവിടെയാണ് അഡ്ഹോക് കമ്മിറ്റി എന്നൊരു സംവിധാനത്തെക്കുറിച്ച് പറയുന്നതെന്ന് വ്യക്തമാക്കണമെന്നും ശ്വേത പറഞ്ഞു.
Kerala
കൊച്ചി: തിരുവിതാംകൂർ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ ആശുപത്രിയിൽ. ഹൃദയാഘാതത്തെ തുടർന്നാണ് പത്മകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയാണ് പത്മകുമാർ.
Kerala
കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ. മാധവൻ(80) അന്തരിച്ചു. ഏതാനും മാസങ്ങളായി വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. എറണാകുളം റിനൈ മെഡിസിറ്റി ആശുപത്രിയിൽ ആയിരുന്നു അന്ത്യം.
മണലൂർ മുൻ എംഎൽഎ ആയിരുന്നു. തൃശൂർ ജില്ല കേന്ദ്രീകരിച്ചാണ് പ്രധാനമായും പ്രവർത്തിച്ചിരുന്നത്. തൃശൂർ ഡിസിസി അധ്യക്ഷനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Business
ചെന്നൈ: കരിയർ സുരക്ഷിതമാക്കുന്ന തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് മുൻഗണന നൽകി ഹോട്ടൽ മാനേജ്മെന്റ്, ഏവിയേഷൻ, നഴ്സിംഗ് കോഴ്സുകളുമായി ദക്ഷിണേന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ ശൃംഖലയായ ചെന്നൈസ് അമിർത ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് കേരളത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു.
കേരളത്തിൽ ആദ്യത്തെ കാമ്പസ് കൊച്ചിയിലാണ് ആരംഭിക്കുക. നഴ്സിംഗ്, ഹോട്ടൽ മാനേജ്മെന്റ്, ഏവിയേഷൻ എന്നിവയിൽ മികച്ച കോഴ്സുകൾ ഇവിടെ നൽകും.
മികച്ച ലൈവ് പരിശീലനം ഉറപ്പാക്കുന്ന സംവിധാനങ്ങൾ, സ്മാർട്ട് ക്ലാസ് റൂമുകൾ, ഡിജിറ്റൽ ലൈബ്രറി, വൈഫൈ കാമ്പസ് തുടങ്ങിയ സംവിധാനങ്ങൾക്ക് പുറമെ എസി, നോൺ- എസി ഹോസ്റ്റലുകൾ, സ്വന്തമായി ട്രാൻസ്പോർട്ട് സൗകര്യം, ഇൻഡസ്ട്രിയൽ വിസിറ്റുകൾ, മികച്ച പ്ലേസ്മെന്റ് സെൽ എന്നിവയും ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രത്യേകതകളാണ്.
ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ എന്നീ നഗരങ്ങളിൽ ചെന്നൈസ് അമൃത ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന് അത്യാധുനിക കാമ്പസുകളുണ്ട്.
Kerala
കൊച്ചി: കൊച്ചി നഗരത്തിൽ നവജാത ശിശുവിനെ തട്ടുകടയ്ക്ക് സമീപത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയെ കണ്ടെത്തി പോലീസ്. ക്യാൻസർ രോഗിയാണെന്നും കുഞ്ഞിനെ വളർത്താനുള്ള സാഹചര്യമില്ലാത്തതിനാലുമാണ് ഉപേക്ഷിച്ചതെന്നാണ് ഇവർ പോലീസിന് നൽകിയ മൊഴി.
കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം വിവരം പോലീസിനെ അറിയിക്കാൻ ഇവർ ഒരാളെ ചുമതലപ്പെടുത്തിയെന്നും വിവരമുണ്ട്. ഫോറം മാളിന് സമീപമാണ് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പ്രസവിച്ചു മണിക്കൂറുകൾ മാത്രം പ്രായമുള്ള കുട്ടിയെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കുഞ്ഞിനെ എറണാകുളം അമ്മതൊട്ടിലിലേക്ക് കൈമാറിയെന്നും പോലീസ് അറിയിച്ചു.
Kerala
കൊച്ചി: കൊച്ചി നഗരത്തിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പ്രസവിച്ച് മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഫോറം മാളിന് സമീപത്തെ തട്ടുകട പരിസരത്താണ് കുഞ്ഞിനെ കണ്ടെത്തിയത്.
സംഭവത്തിൽ മരട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും കുഞ്ഞിനെ എറണാകുളം അമ്മതൊട്ടിലിലേക്ക് കൈമാറിയെന്നും പൊലീസ് വ്യക്തമാക്കി.
Kerala
കൊച്ചി: കൊച്ചി റീജണല്‍ പാസ്പോര്‍ട്ട് ഓഫീസ് ആലപ്പുഴ, ആലുവ, കൊച്ചി (കരിങ്ങാച്ചിറ), കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളിലെ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍, ചെങ്ങന്നൂര്‍, കട്ടപ്പന, കവരത്തി, നെന്മാറ, പാലക്കാട് എന്നിവിടങ്ങളിലെ പോസ്റ്റ് ഓഫീസ് പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ എന്നിവ ഇന്ന് അടച്ചിടുകയും പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തപ്രകാരം നല്‍കുന്നതിനായി നാളെ പ്രവര്‍ത്തിക്കുകയും ചെയ്യും.
Kerala
കൊച്ചി: പെരുമ്പാവൂർ മാറമ്പിള്ളിയിൽ 17 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി ഒരാൾ പിടിയിൽ. വൈപ്പിൻ അറുകാട് സ്വദേശി ആയുഷ് ആണ് പിടിയിലായത്. പ്രതിയുടെ സ്കൂട്ടറിൽ നിന്നും ഒരു കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയിരുന്നു.
ഇതേതുടർന്ന് ഇയാള്‍ താമസിക്കുന്ന ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് 16 കിലോ ഹൈബ്രിഡ് കഞ്ചാവ് കൂടി കണ്ടെടുത്തത്. ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് സ്കൂട്ടറിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തത്.
തൊട്ടടുത്ത ഫ്ലാറ്റിലാണ് ഒരാഴ്ചയായി ഇയാൾ താമസിച്ചിരുന്നത്. ഇതേ തുടർന്നായിരുന്നു ഫ്ലാറ്റിലും പരിശോധന നടത്തിയത്. ഇതേ ഫ്ലാറ്റ് സമുച്ചയത്തിലാണ് പെരുമ്പാവൂർ എഎസ്പി താമസിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടയാണിതെന്ന് പോലീസ് വ്യക്തമാക്കി.
Kerala
കൊച്ചി: എറണാകുളം വില്ലിംഗ്ടൺ ഐലന്‍ഡിലെ വാര്‍ഫിലേക്കുള്ള റെയില്‍ പാതയില്‍ അര കിലോമീറ്ററോളം ട്രാക്ക് കാണാതായ സംഭവത്തില്‍ ദുരൂഹത. ഐലന്‍ഡ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് എറണാകുളം ഭാഗത്തേക്കുള്ള പാതയിലെ ഒരു ഭാഗമാണ് അപ്രത്യക്ഷമായതായി കണ്ടെത്തിയത്.
ട്രാക്കുകള്‍ മോഷ്ടിച്ചു കൊണ്ടുപോയതാകാമെന്ന സംശയത്തിലാണ് അധികൃതര്‍. സിഐഎസ്എഫും ആര്‍പിഎഫും ഉള്‍പ്പെടെയുള്ള സുരക്ഷാസേനകളുടെ കര്‍ശന നിരീക്ഷണത്തിലുള്ള കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിന്റെ ഭൂമിയിലാണ് സംഭവം നടന്നിരിക്കുന്നത്.
നിലവില്‍ ട്രെയിന്‍ സര്‍വീസുകള്‍ ഇല്ലാത്ത പാതയായതിനാല്‍ ഏറെക്കാലമായി ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. മുമ്പ് ഈ മേഖലയിലെ റെയില്‍വേ ഗര്‍ഡറുകള്‍ അഴിച്ചുമാറ്റി അറ്റകുറ്റപ്പണികള്‍ നടത്താനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു.
അതിന്റെ മറവില്‍ ട്രാക്കുകള്‍ നീക്കം ചെയ്തതാണോ എന്നും റെയില്‍വേ അധികൃതര്‍ പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്.
Kerala
കൊച്ചി: കൊച്ചിയിലെ അങ്കണവാടിയിൽ മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ പ്രതിയുടെ അമ്മയെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. കുറ്റകൃത്യത്തെ കുറിച്ച് അങ്കണവാടി ടീച്ചറായ പ്രതിയുടെ അമ്മയ്ക്ക് അറിവുണ്ടായിരുന്നുവെന്ന സംശയത്തെ തുടർന്നാണ് പോലീസ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
പ്രതി കാശിനാഥ് അങ്കണവാടിയിലെ നിത്യ സന്ദർശകനായിരുന്നെന്നാണ് പോലീസ് കണ്ടെത്തൽ. ഇയാൾ ലഹരി ഉപയോഗിക്കുന്ന ആളാണെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അങ്കണവാടിയിലെ ആയയുടെയും മൊഴിയെടുക്കും.
സംഭവത്തെ തുടർന്ന് അങ്കണവാടി ടീച്ചറെ സര്‍വീസില്‍ നിന്നും പുറത്താക്കാൻ വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആലുവയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Kerala
കൊച്ചി: കൊച്ചിയിൽ അറ്റകുറ്റപ്പണി നടക്കുന്ന കപ്പലിന് തീപിടിച്ചു. വൈപ്പിനിൻ കാളമുക്കിൽ പ്രവർത്തിക്കുന്ന സ്വകാര്യ കപ്പല്‍ യാര്‍ഡിലാണ് തീപിടിത്തമുണ്ടായത്.
തീ പിടിക്കുന്ന സമയത്ത് നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ജീവനക്കാർ ചാടി രക്ഷപ്പെട്ടു. സംഭവത്തിൽ ആർക്കും പരിക്കില്ല.
ഇന്ന് പുലര്‍ച്ചെയാണ് കപ്പലിന്റെ മുകള്‍ഭാഗത്തു നിന്നും തീ ഉയർന്നത്. ഉടന്‍ തന്നെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
വിവിധ യൂണിറ്റുകളിൽ നിന്നും ഫയർ യൂണിറ്റുകൾ എത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
യാർഡിന്റെ മറുഭാഗത്തേക്ക് കടക്കാനാകാത്തതിനാൽ ഒരു ഭാഗത്ത് നിന്ന് മാത്രമാണ് രക്ഷാപ്രവർത്തനം. സമീപത്ത് അറ്റകുറ്റപ്പണിക്കെത്തിച്ച നിരവധി ബോട്ടുകളും കപ്പലുകളും ഉള്ളതിനാല്‍ തീ അണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് ഫയര്‍ ഫോഴ്സ്.
Kerala
കൊച്ചി: സൈക്കിൾ ചവിട്ടുന്നതിനിടെയുണ്ടായ അപകടത്തിൽ ഏഴാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. തൃക്കാക്കര മാവേലിപുരത്തെ ഫ്ലാറ്റിൽ താമസിക്കുന്ന റോഗൺ ആൻഡ്രൂസിന്റെയും ടെസി കെ. മാത്യുവിന്റെയും മകൾ റിഹാന കാതറിൻ ആൻഡ്രൂസ് (12) ആണ് മരിച്ചത്.
സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ് ആണ് അപകടം. കൊല്ലംകുടിമുകൾ വിദ്യാജ്യോതി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്.
Kerala
കൊച്ചി: നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. വടക്കൻ പറവൂർ തുരുത്തിപ്പുറം ഭുവനേശ്വരി ക്ഷേത്രത്തിന് സമീപത്താണ് അപകടം ഉണ്ടായത്. താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്ത ശേഷം കല്‍പ്പറ്റയിലേക്ക് മടങ്ങവെയാണ് അപകടം.
അബു സലിം സഞ്ചരിച്ച കാർ എതിരെ വന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. രാത്രി 8 മണിയോടെ ആയിരുന്നു അപകടം. താരത്തിന്റെ കാറിന്റെ മുൻവശം പൂർണമായും അപകടത്തിൽ തകർന്നു. അപകടസമയത്ത് അബു സലിമിനൊപ്പം ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർ കൂടി കാറിലുണ്ടായിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
Kerala
കൊച്ചി: താരസംഘടന അമ്മയുടെ ജനറല്‍ ബോഡി ഇന്ന് ചേരാനിരിക്കെ സംഘടനക്കെതിരെ വീഡിയോ സന്ദേശവുമായി ട്രഷറല്‍ ഉണ്ണി ശിവപാല്‍. അമ്മയിൽ നടക്കുന്നത് നീതി നിഷേധമെന്നും ഓഫീസ് സ്റ്റാഫിന്റെ പരാതിയിൽ തന്നെ കേട്ടില്ലെന്നും ഉണ്ണി ശിവപാൽ പറയുന്നു.
സംഘടനയുടെ വാട്സ് ആപ്പ് ഗ്രൂപ്പിലെ വീഡിയോയിലാണ് ഉണ്ണി ശിവപാൽ തുറന്നുപറച്ചിലുമായി രംഗത്തെത്തിയത്. ഇന്ന് എല്ലാം തുറന്നുപറയുമെന്നും സത്യസന്ധതയ്ക്കും നീതിക്കും വിലയുണ്ടോയെന്ന് നോക്കാമെന്നും ഉണ്ണിശിവപാല്‍ പറയുന്നു.
ഓഫീസ് സ്റ്റാഫിന്റെ പരാതിയില്‍ തന്നെ കേള്‍ക്കാന്‍ തയാറായില്ലെന്നും നിര്‍ബന്ധിത അവധിക്ക് പറഞ്ഞയച്ചുവെന്നുമാണ് ഉണ്ണിശിവപാല്‍ പറയുന്നത്. അൻസിബ ഹസന്റെ പരാതി മുതൽ നിരവധി പ്രശ്നങ്ങൾക്കാണ് ഇന്നത്തെ യോഗത്തിൽ പരിഹാരം കാണേണ്ടത്.
Kerala
കൊച്ചി: യൂട്യൂബർ തൊപ്പിക്കെതിരെ കേസെടുത്ത് സൈബർ പോലീസ്. സോഷ്യൽ മീഡിയയിലൂടെ അശ്ലീല ദൃശ്യങ്ങൾ പങ്കുവച്ച സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്. എറണാകുളം റൂറൽ സൈബർ പോലീസ് ആണ് ഐടി നിയമപ്രകാരം കേസെടുത്തിരിക്കുന്നത്.
സുഹൃത്തുക്കളുടെ നഗ്ന വീഡിയോയാണ് തൊപ്പി സോഷ്യൽ മീഡിയയിൽ പങ്കുവച്ചതെന്ന് എഫ്ഐആറിൽ പറയുന്നു. അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ പരാതിയിൽ നേരത്തെ തൊപ്പിക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു.
Kerala
ആലുവ: എറണാകുളം ആലുവയ്ക്ക് സമീപം പൂക്കാട്ടുപടിയിൽ ഏഴുവയസുകാരനെ പിതാവ് ചട്ടുകം കൊണ്ട് പൊള്ളിച്ചതായി പരാതി. സംഭവത്തിൽ എടത്തല പോലീസ് കേസെടുത്തു. അയൽവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
കുട്ടിയെ പോലീസ് ചൈൽഡ് ലൈനിന് മുന്നിൽ ഹാജരാക്കിയ ശേഷം സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഏഴുവയസുകാരന്റെ ദേഹത്ത് മർദനമേറ്റതിന്റെയും പൊള്ളലേറ്റതിന്റെയും പാടുകൾ കണ്ടെത്തിയിട്ടുണ്ട്.
ഏഴുവയസുകാരന് 12-ഉം 10-ഉം വയസുള്ള രണ്ട് സഹോദരങ്ങൾ കൂടിയുണ്ട്. കുട്ടിയുടെ അമ്മ വർഷങ്ങൾക്ക് മുൻപ് വിവാഹമോചനം നേടി മാറിതാമസിക്കുകയാണ്. കുട്ടികൾ പിതാവിനൊപ്പമാണ് താമസിച്ചുവന്നിരുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊച്ചി സിറ്റി പോലീസ് നടത്തിയ പരിശോധനയിൽ രണ്ടിടങ്ങളിൽ നിന്നായി വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. കളമശേരിയിൽ നിന്ന് 11 കിലോയിലധികം കഞ്ചാവ് പിടിച്ചെടുത്തപ്പോൾ തൃക്കാക്കരയിൽ ചിക്കൻ സെന്ററിന്റെ മറവിൽ എംഡിഎംഎ വിൽപന നടത്തിയ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു.
തൃക്കാക്കര നോർത്ത് വെട്ടിക്കാട്ട് പറമ്പ് റോഡ് നവാസ് മൻസിലിൽ മുഹമ്മദ് ഇജാസ് (25), കോതമംഗലം പിണ്ടിമന പണിക്കൊടിവീട്ടിൽ അഭിജിത്ത് സുകു (24) എന്നിവരെയാണ് നാർകോട്ടിക് സെൽ എസിപി ടി.ഡി. സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് 1.82 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
മുഹമ്മദ് ഇജാസിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിൻ ഫ്രഷ് എന്ന ചിക്കൻ സെന്ററിന്റെ മറവിലായിരുന്നു ഇവരുടെ ലഹരി കച്ചവടം. പിടിയിലായ അഭിജിത്താണ് വിൽപനയ്ക്കുള്ള എംഡിഎംഎ എത്തിച്ചിരുന്നത്. ഇയാൾ കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
മറ്റൊരു റെയ്ഡിൽ കളമശേരി റോക്ക് വെൽ റോഡ് ഭാഗത്തുനിന്ന് 11.310 കിലോഗ്രാം കഞ്ചാവ് പിടികൂടി. ഈ പ്രദേശത്തെ ആക്രി സാധനങ്ങൾക്കിടയിൽ രണ്ട് ബാഗുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പ്രതികളെക്കുറിച്ച് അന്വേഷണം ഊർജിതമാക്കിയതായി കളമശേരി പോലീസ് പറഞ്ഞു.
Kerala
കൊച്ചി: കാർ ഇടിപ്പിച്ചത് ചോദ്യം ചെയ്ത യുവാവിനെ മർദിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. കുന്നംകുളം സ്വദേശി നർഫാദ് (29)നെയാണ് ക്യൂൻസ് വാക്വേയിൽ നിന്ന് പാലാരിവട്ടം പോലീസ് പിടികൂടിയത്. കഴിഞ്ഞ 18ന് പുലർച്ചെ രണ്ടിന് കലൂർ സ്റ്റേഡിയം ലിങ്ക് റോഡിലായിരുന്നു സംഭവം.
നർഫാദിന്റെ സുഹൃത്ത് ഓടിച്ചിരുന്ന ഥാർ, സർവീസ് റോഡിൽ നിന്നും കയറാനായി നിർത്തിയിട്ടിരുന്ന ഐ20 കാറിന്റെ മുൻവശത്ത് ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന എളമക്കര സ്വദേശി ഗോകുലും സുഹൃത്തുക്കളും ഇത് ചോദ്യം ചെയ്തതോടെ തർക്കമായി. തുടർന്ന് പ്രശ്നം പരിഹരിച്ച് ഇരുകൂട്ടരും പിരിഞ്ഞെങ്കിലും നർഫാദും സുഹൃത്തും ഇവരെ മർദിക്കുകയായിരുന്നു.
ആക്രമണത്തിന് ശേഷം പ്രതികൾ ഥാറുമായി കടന്നുകളഞ്ഞെങ്കിലും സംഭവസ്ഥലത്ത് വാഹനത്തിന്റെ നമ്പർ പ്ലേറ്റ് പോലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടാം പ്രതിയായ നർഫാദ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഒളിവിലുള്ള ഒന്നാം പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
Kerala
കൊച്ചി: റോഡരികിലെ ട്രാന്‍സ്ഫോർമറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. കിടങ്ങൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപമുള്ള അരിമ്പിള്ളി കവലയിലെ ട്രാന്‍സ്ഫോമറിനാണ് ശനിയാഴ്ച രാവിലെ 11.30ന് തീപിടിച്ചത്.
ഉടൻ തന്നെ നാട്ടുകാർ കെഎസ്ഇബി ഓഫീസില്‍ വിവരം അറിയിക്കുകയായിരുന്നു. കൃത്യസമയത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി. അങ്കമാലിയിൽ നിന്ന് ഫയര്‍ ഫോഴ്സ് സ്ഥലത്ത് എത്തി തീ നിയന്ത്രണവിധേയമാക്കി.
Kerala
കൊച്ചി: മനുഷ്യത്വം മരിച്ചിട്ടില്ല, നാട്ടുകാരുടെ പ്രിയപ്പെട്ട ഷാജി ചേട്ടനു കൈയടിക്കുകയാണ് കേരളക്കരയാകെ. തൃപ്പൂണിത്തുറയില്‍ നഗരമധ്യത്തില്‍ ബസ് അപകടത്തില്‍പ്പെട്ട് വസ്ത്രം കീറിപ്പോയ യുവതിക്ക് ഉടുമുണ്ട് അഴിച്ചു നല്കി കരുതലായ തൃപ്പൂണിത്തുറ കിഴക്കേക്കോട്ട മരട്ടിപ്പറമ്പില്‍ വീട്ടില്‍ എം.ആര്. ഷാജിക്ക് അഭിനന്ദന പ്രവാഹമാണ്. ഷാജിയെ നേരില്‍ കണ്ട് അഭിനന്ദിക്കാനായി മുഖ്യമന്ത്രി വി.ഡി. സതീശനും എത്തും. ആദരിക്കാനായി അദ്ദേഹത്തെ പലരും ക്ഷണിച്ചുകൊണ്ടിരിക്കുകയാണ്.
സൈക്കിളില്‍ ചായ പാത്രവുമായി എത്തി പതിവു പോലെ ചായ വില്‍ക്കുന്നതിനിടെയാണ് തൃപ്പൂണിത്തുറ സ്റ്റാച്യൂ ജംഗ്ഷന് ഭാഗത്ത് അപകടം നടക്കുന്നത്. ചോറ്റാനിക്കര എരുവേലി സ്വദേശി ഷീജ ജോര്‍ജ് (52) ആണ് അപകടത്തില്‍ പെട്ടത്.
"സ്റ്റാച്യൂ ജംഗ്ഷനടുത്ത് മഹാരാഷ്ട്ര തുണിക്കടയില്‍ ചായ കൊടുത്ത് വരുമ്പോഴാണ് ശബ്ദം കേട്ടത്. ഓടിയെത്തിയപ്പോള്‍ ബസിന്റെ അടിയില്‍ ടൂ വീലര്‍ പെട്ടിരിക്കുന്നതാണ് കണ്ടത്. ബസ് ടൂ വീലര്‍ വലിച്ചുകൊണ്ടു പോവുകയായിരുന്നു. ബസ് കയറാന്‍ നിന്നവരെല്ലാം കൂടി ബസ് നിര്‍ത്തിച്ചു.
- ഫ്രണ്ട് വീലിന്റെ അടിഭാഗത്തായി സ്ത്രീ കിടക്കുകയാണ്. ബസ് റിവേഴ്സ് എടുപ്പിച്ച ശേഷം ഇവരെ ഉയര്‍ത്താന്‍ ശ്രമിച്ചു. സ്ത്രീയെ പൊക്കിയെടുത്തപ്പോള്‍ കാലെല്ലാം ഉരഞ്ഞ് ചുരിദാറിന്റെ പാന്റ് കീറിയത് കണ്ടപ്പോള്‍ മനസിനു വല്ലാത്ത ബുദ്ധിമുട്ട് തോന്നി. അങ്ങനെയാണ് മുണ്ട് അഴിച്ചു കൊടുത്തത്' - എന്നാണ് ഷാജി പറയുന്നത്.
ഷാജിയുടെ വലിയ മനസിന് ബിഗ് സല്യൂട്ട് നേരുകയാണ് സമൂഹം. സ്ത്രീയെ ഓട്ടോയില്‍ കയറ്റി ആശുപത്രിയിലേക്ക് വിട്ടതോടെ മുണ്ടില്ലാതെ നിന്ന ഷാജിക്ക് ചായ കൊടുത്ത മഹാരാഷ്ട്ര വസ്ത്രാലയത്തിന്റെ ഉടമയുടെ മകന് എത്തി പുതിയ മുണ്ട് നല്‍കുകയും ചെയ്തു. കൊച്ചിയില്‍ വരുമ്പോള്‍ കാണാം എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഷാജിയെ വിളിച്ച് അറിയിച്ചത്. നിലവില്‍ നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും അഭിനന്ദനങ്ങളും പ്രശംസകളും ഏറ്റുവാങ്ങുകയാണ് ഷാജി.
Kerala
പനങ്ങാട്: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി അന്യസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. ആസാം സ്വദേശികളായ മൈനുല്‍ഹഖ്, മുഖ്ത്താദൂല് ഇസ്ലാം എന്നിവരെയാണ് പനങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. കുമ്പളം വാട്ടര്‍ മെട്രോ ജെട്ടിക്ക് സമീപമുള്ള വാടക വീട്ടില്‍ നിന്ന് 2,000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് കണ്ടെടുത്തത്.
കുമ്പളത്ത് സ്കൂളുകളുടെ പരിസരത്ത് ലഹരി വില്‍പ്പന നടക്കുന്നുവെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
Kerala
കൊച്ചി: മാസപ്പടി കേസിൽ എക്സാലോജിക് കമ്പനി ഉടമയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായ ടി. വീണയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. കൊച്ചിയിലെ ഇഡി ഓഫീസിൽ ഒൻപത് മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടുനിന്നു.
ചോദ്യം ചെയ്യലിന് ശേഷം പുറത്തിറക്കിയ വീണ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. കൂടുതൽ ചോദ്യം ചെയ്യലിനായി വീണയെ വീണ്ടും വിളിപ്പിച്ചേക്കും. ഇതിനായി വീണ്ടും സമൻസ് നൽകിയിട്ടില്ല. ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.
ഇന്ന് രാവിലെ 10.30 ഓടെയാണ് വീണ കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയത്. ഭര്‍ത്താവ് പി.എ. മുഹമ്മദ് റിയാസ് എംഎല്‍എയ്ക്കൊപ്പമാണ് വീണ ഇഡി ഓഫീസില്‍ എത്തിയത്. കഴിഞ്ഞ 12ന് ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ കാരണം ഹാജരാകാത്ത സാഹചര്യത്തില്‍ 17ന് എത്താന്‍ ഇഡി വീണ്ടും സമന്‍സ് അയയ്ക്കുകയായിരുന്നു.
നല്‍കാത്ത സേവനത്തിന് സിഎംആര്‍എല്‍ കമ്പനി എക്സലോജിക്കിന് 2.78 കോടി രൂപ നല്കി എന്തിനാണ് എന്നതാണ് ഇഡി അന്വേഷിക്കുന്നത്. മേയ് 27ന് നടത്തിയ റെയ്ഡില്‍ വീണയുടെ ബാങ്ക് അക്കൗണ്ട് രേഖകളും മൊബൈല്‍ ഫോണും ഇഡി കസ്റ്റഡിയില്‍ എടുത്തിരുന്നു.
Kerala
കൊച്ചി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തിരുവനന്തപുരം സ്വദേശിയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലടച്ചു. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി രാധാകൃഷ്ണൻ (55) ആണ് പിടിയിലായത്. എറണാകുളം ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്നാണ് പോലീസ് നടപടി.
വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്ക് ആണ് ഇയാളെ മാറ്റിയത്. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ പരിധിയിലും സമീപ സ്റ്റേഷനുകളിലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് രാധാകൃഷ്ണൻ. 11 ഓളം കേസുകളിൽ ഇയാൾ പ്രതിയായിട്ടുണ്ട്.
ജനങ്ങളെ ഭീഷണിപ്പെടുത്തി പണം അപഹരിക്കുക, അടിപിടി, മോഷണം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് രാധാകൃഷ്ണൻ. ഇയാൾക്കെതിരെ മുൻപും കാപ്പ ചുമത്തിയിരുന്നു. 2025 മെയ് 30ന് ആറ് മാസത്തെ കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്ന പ്രതി, കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷവും കുറ്റകൃത്യങ്ങൾ തുടർന്നു.
2026 ഫെബ്രുവരിയിൽ കെഎസ്ആർടിസി സ്റ്റാൻഡിൽ ഇരിക്കുകയായിരുന്ന ആളുടെ മാല പൊട്ടിച്ച കേസിൽ വീണ്ടും അറസ്റ്റിലായി ജയിലിൽ കഴിയുകയായിരുന്നു. ജയിലിൽ കിടക്കവെയാണ് ഇയാൾക്കെതിരെ വീണ്ടും ശക്തമായ കാപ്പ നിയമപ്രകാരമുള്ള നടപടികളിലേക്ക് പോലീസ് കടന്നത്.
NRI
ഫിലഡൽഫിയ: ഫിലഡൽഫിയ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (പിഎച്ച്എൽ) നിന്ന് ദോഹ വഴി കൊച്ചിയിലേക്കുള്ള ഖത്തർ എയർവേയ്സ് സർവീസ് 2026 ഓഗസ്റ്റ് ഒന്ന് മുതൽ പുനരാരംഭിക്കുന്നതായി പ്രഖ്യാപിച്ചതോടെ, അമേരിക്കൻ മലയാളി സമൂഹത്തിന് ഏറെക്കാലമായി കാത്തിരുന്ന ഒരു സുപ്രധാന വാർത്തയാണ് യാഥാർഥ്യമായിരിക്കുന്നത്.
പെൻസിൽവേനിയ, ന്യൂജഴ്സി, ഡെലവെയർ എന്നിവിടങ്ങളിലെ ആയിരക്കണക്കിന് മലയാളികൾക്ക് ഈ സർവീസ് വലിയ യാത്രാസൗകര്യം ഒരുക്കുമെന്നാണ് പ്രതീക്ഷ. ഫിലഡൽഫിയയിൽ നിന്ന് കേരളത്തിലേക്കും ദക്ഷിണേന്ത്യയിലേക്കും കൂടുതൽ മികച്ച വിമാനബന്ധങ്ങൾ ലഭ്യമാക്കണമെന്ന ആവശ്യവുമായി ഓർമ ഇന്റർനാഷ്ണൽ കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി വിവിധ തലങ്ങളിൽ പ്രവർത്തിച്ചുവരികയായിരുന്നു.
ഈ വിഷയത്തിൽ നേരിട്ടുള്ള സുപ്രധാന ഇടപെടലുകളും ഔദ്യോഗിക കൂടിക്കാഴ്ചകളും 2015-ൽ ഓർമ ഇന്റർനാഷ്ണൽ പബ്ലിക് അഫയേഴ്സ് ചെയർ വിൻസന്റ് ഇമ്മാനുവേലിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. അന്നത്തെ ഫിലഡൽഫിയ സിറ്റി കൗൺസിൽ അംഗമായിരുന്ന Al Taubenbergerന്റെ സഹകരണവും പിന്തുണയും ഈ ശ്രമങ്ങൾക്ക് നിർണായകമായിരുന്നു.
തുടർന്നുള്ള വർഷങ്ങളിൽ ഓർമ ഇന്റർനാഷ്ണൽ നേതാക്കൾ ഫിലഡൽഫിയ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി നിരവധി തവണ ചർച്ചകൾ നടത്തി.
2023-ലെ ഒരു പ്രധാന കൂടിക്കാഴ്ചയിൽ ഫിലഡൽഫിയ ഇന്റർനാഷ്ണൽ എയർപോർട്ട് ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ അറ്റിഫ് സയീദ്, എയർ സർവീസ് ഡെവല്പ്മെന്റ് ഡയറക്ടർ എഡ്ഗാർ ഏരിയാസ്, ഏവിയേഷൻ ഡെപ്യൂട്ടി ഡയറക്ടർ ജെയിംസ് ടിരൽ എന്നിവർ ഇന്ത്യൻ-മലയാളി സമൂഹത്തിന്റെ യാത്രാ ആവശ്യകതകൾ വിശദമായി കേൾക്കുകയും കേരള മേഖലയിലേക്കുള്ള വിമാന സർവീസുകളുടെ സാധ്യതകൾ സംബന്ധിച്ച് അനുകൂല നിലപാട് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ആ നിർണായക യോഗത്തിൽ ഓർമ ഇന്റർനാഷ്ണൽ പബ്ലിക് അഫയേഴ്സ് ചെയർ വിൻസന്റ് ഇമ്മാനുവേലിന്റെ നേതൃത്വത്തിൽ ജോസ് ആറ്റുപുറം (ഓർമ ഇന്റർനാഷ്ണൽ ട്രസ്റ്റീ ബോർഡ് ചെയർ), സജി സെബാസ്റ്റ്യൻ (ഓർമ ഇന്റർനാഷ്ണൽ പ്രസിഡന്റ്), ജോർജ് നടവയൽ (മുൻ പ്രസിഡന്റ്), അറ്റേണി ജോസഫ് കുന്നേൽ (ചെയർ ലീഗൽ സെൽ), ജോസ് തോമസ് (ചെയർ ടാലന്റ് പ്രൊമോഷൻ ഫോറം), നൈനാൻ മത്തായി (ചെയർ ചാരിറ്റി ആക്ടിവിറ്റീസ്), ഷൈലാ രാജൻ (ഓർമ ഫിലഡൽഫിയ ചാപ്റ്റർ പ്രസിഡന്റ്), ആലീസ് ജോസ് എന്നിവർ മീറ്റിംഗിൽ ക്ഷണിതാക്കളായി പങ്കെടുത്തിരുന്നു.
ഫിലഡൽഫിയ മേഖലയിലെ ഇന്ത്യൻ - മലയാളി സമൂഹത്തിന്റെ വളർച്ചയും യാത്രാ ആവശ്യകതയും സംബന്ധിച്ച വിവരങ്ങൾ ഈ പ്രതിനിധിസംഘം വിമാനത്താവള അധികൃതർക്ക് സമർപ്പിച്ചിരുന്നു.
Kerala
കൊച്ചി: മാസപ്പടി കേസിൽ എക്സാലോജിക് കമ്പനി ഉടമയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായ ടി. വീണ ഉടൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മുമ്പാകെ ഹാജരായി. ഭർത്താവും എംഎൽഎയുമായ മുഹമ്മദ് റിയാസിനൊപ്പമാണ് വീണ എത്തിയത്. ശക്തമായ സുരക്ഷയാണ് ഇഡി കൊച്ചി ഓഫീസിൽ ഒരുക്കിയിരിക്കുന്നത്.
ഈമാസം 12ന് കൊച്ചി ഓഫിസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടിസ് അയച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങൾ അറിയിച്ചതിനെ തുടർന്നാണ് ഇന്ന് ഹാജരാകാൻ നിർദേശിച്ചത്. സിഎംആർഎല്ലുമായി നടത്തിയ സാമ്പത്തിക ഇടപാട് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇഡി ചോദിച്ചറിയും.
കേസിൽ ചൊവ്വാഴ്ച ശശിധരൻ കർത്തയുടെ ഭാര്യ ജയ കർത്തയും, മകൻ ശരൺ എസ്. കർത്തയും ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.
Kerala
കൊച്ചി: കൊച്ചി നഗരത്തിലെ ഹോട്ടലുകളില്‍ രാത്രി 11ന് ശേഷം ഡിജെ പാര്‍ട്ടികള്‍ക്കുള്ള നിയന്ത്രണം തുടരും. കൊച്ചി സിറ്റി പോലീസ് പരിധിയില്‍ രാത്രി 11ന് ശേഷം ഡിജെ പാര്‍ട്ടികളും ഉയര്‍ന്ന ഡെസിബെലില്‍ ഉള്ള സംഗീത പരിപാടികളും നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി സിറ്റി പോലീസ് കമ്മിഷ്ണര്‍ ഉത്തരവ് പുറത്തിറക്കിയിരുന്നു.
ഈ ഉത്തരവ് നിലവില്‍ 15 ദിവസത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്. പുലര്‍ച്ചെ വരുന്ന നീളുന്ന ഡിജെ പാര്‍ട്ടികള്‍ ലഹരി പാര്‍ട്ടികളായി മാറുന്ന സാഹചര്യത്തിലായിരുന്നു പോലീസ് കമ്മിഷണറുടെ ഉത്തരവ്. ഡിജെ പാര്‍ട്ടികളില്‍ സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കാരണമായിരുന്നു.
കടവന്ത്ര ആഡംബര ഹോട്ടലില്‍ പുലര്‍ച്ചെ നടന്ന വൈറ്റ് കോളര്‍ ഡ്രഗ് പാര്‍ട്ടിയെ തുടര്‍ന്ന് മയക്കുമരുന്ന് സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ലഹരി വിതരണം ചെയ്യുന്ന കെവിന് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കെവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാളില്‍ നിന്നും ലഹരി വാങ്ങുന്നവരെയും വില്ക്കുന്നവരെയും പോലീസ് പിടികൂടിയിരുന്നു.
Sports
കൊച്ചി: കാൽപ്പന്തുകളിയിലെ ലോകചാന്പ്യന്മാരായ ബ്രസീലിന്റെ മുൻ കളിക്കാരും മുൻ ഇന്ത്യൻ ടീം താരങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിന് കൊച്ചിയിൽ വേദിയൊരുങ്ങുന്നു.
ബ്രസീൽ ലെജൻഡ്സും ഇന്ത്യ ലെജൻഡ്സും തമ്മിലുള്ള പ്രദർശനമത്സരം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ സെപ്റ്റംബർ 26നാണ് നടക്കുക.
ലോകകപ്പ് നേടിയ ബ്രസീൽ ടീമംഗങ്ങളായ റൊണാൾഡീഞ്ഞോ, റിവാൾഡോ, റോബർട്ടോ കാർലോസ് തുടങ്ങിയ ഫുട്ബോൾ ഇതിഹാസങ്ങൾ കൊച്ചിയിലെത്തും.
കേരളത്തിന്റെ സ്വന്തം ഐ.എം. വിജയനും ബൈച്ചുംഗ് ബൂട്ടിയ ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങളും കളത്തിലിറങ്ങും. മത്സരത്തിന്റെ ടിക്കറ്റ് വില്പന ഉദ്ഘാടനം ഇന്നു കൊച്ചിയിൽ നടക്കും.
കഴിഞ്ഞവർഷം ചെന്നെയിൽ നടന്ന പ്രദര്‍ശനമത്സരത്തില്‍ ബ്രസീല്‍ ലെജന്‍ഡ്സ് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു.
Kerala
തിരുവനന്തപുരം: മാസപ്പടി കേസിൽ എക്സാലോജിക് കമ്പനി ഉടമയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായി ടി. വീണയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും സമൻസ് നൽകും. ഇഡി ഓഫീസിൽ ഹാജരാകുന്നതിൽ വീണ അവധി ആവശ്യപ്പെട്ട പശ്ചാത്തലിത്താണ് നടപടി.
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് വീണ അവധി ആവശ്യപ്പെട്ടത്. എന്നാൽ കേസിൽ ഇഡി ആവശ്യപ്പെട്ട രേഖകൾ അഭിഭാഷകർ മുഖേന ഇന്ന് ഹാജരാക്കാം എന്ന് വീണ അറിയിച്ചിട്ടുണ്ട്. ഇതിന് ഇഡി മറുപടി നൽകിയിട്ടില്ല.
Sports
കൊച്ചി: പ്രഥമ ബാസ്കറ്റ്ബോള്‍ ലീഗ് കേരളയില്‍ ആതിഥേയരായ കൊച്ചി സ്റ്റാലിയന്‍സും കാലിക്കട്ട് വാരിയേഴ്സും ഫൈനലില്‍.
കാലിക്കട്ട്, മൂന്ന് വ്യത്യസ്ത വിഭാഗങ്ങളില്‍ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചപ്പോള്‍ അണ്ടര്‍-19 ഗേള്‍സ് വിഭാഗത്തില്‍ കൊച്ചി സ്റ്റാലിയന്‍സ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടി.
അണ്ടര്‍-19 ഗേള്‍സ് വിഭാഗത്തില്‍ കൊച്ചിയും കാലിക്കട്ടും കൊമ്പുകോര്‍ക്കും. അണ്ടര്‍-14 ഗേള്‍സ് വിഭാഗത്തില്‍ കാലിക്കട്ട് തൃശൂര്‍ ടസ്കേഴ്സിനെയാണ് നേരിടുക.
അണ്ടര്‍-14 ബോയ്സ് കലാശപ്പോരാട്ടത്തില്‍ കാലിക്കട്ട് കോട്ടയം ബൈസണ്സുമായി ഏറ്റുമുട്ടും. അണ്ടര്‍-19 ബോയ്സ് വിഭാഗത്തില്‍ തൃശൂര്‍ ഫൈനലില്‍ ഇടം നേടി.
Kerala
കൊച്ചി: ആലുവ ചൊവ്വര പുതിയകാവ് ഭദ്രകാളി ക്ഷേത്രത്തിൽ കവർച്ച നടത്തിയ സംഭവത്തിൽ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ആസാം സ്വദേശി റസിദുൾ ഹഖ് (22) ആണ് പിടിയിലായത്. നെടുമ്പാശേരി പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
ജൂൺ രണ്ടിന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ സുക്ഷിച്ചിരുന്ന ഉരുളി, തൂക്കുവിളക്ക്, ചിലമ്പ് , ചെമ്പ് കുടം തുടങ്ങിയവയാണ് പ്രതി മോഷ്ടിച്ചത്. ചൊവ്വര മഹാദേവ ക്ഷേത്രത്തിന് സമീപം സംശയാസ്പദമായ രീതിയിൽ കണ്ട പ്രതിയെ പിടികൂടുകയായിരുന്നു.
Kerala
കൊച്ചി: മാസപ്പടി കേസിൽ കൊച്ചിയിലെ ഇഡി ഓഫീസിൽ വെള്ളിയാഴ്ച നേരിട്ട് ഹാജരാകാനുള്ള സമൻസിൽ അവധി ചോദിച്ച് എക്സാലോജിക് കമ്പനി ഉടമയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായ ടി. വീണ.
ബുധനാഴ്ച രാവിലെയാണ് വീണ അവധി ആവശ്യപ്പെട്ടുള്ള കത്ത് ഇമെയിലായി ഇഡി ഓഫീസിൽ ലഭിച്ചത്. വീണയുടെ അവധി അപേക്ഷയിൽ ഇഡിയുടെ നിലപാട് ഇന്ന് അറിയിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. വീണ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് അവധിക്ക് അപേക്ഷിച്ചത്.
ആവശ്യമായ രേഖകളും ചോദ്യങ്ങൾക്കുള്ള മറുപടിയും അഭിഭാഷകൻ വഴി സമർപ്പിക്കാമെന്നും കത്തിൽ പറയുന്നു. എന്നാൽ ഇഡി അവധി നൽകിയാലും ചോദ്യം ചെയ്യലിനുള്ള അടുത്ത തീയതിയിൽ വീണ നേരിട്ട് ഹാജരാകേണ്ടി വരും.
പിണറായി വിജയന്റെ വീട്ടിൽ ഉൾപ്പെടെ പരിശോധന നടത്തി ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും മാസപ്പടി കേസില്‍ നിര്‍ണായക ചോദ്യം ചെയ്യല്‍ നടപടികൾ. സിഎംആർഎൽ എംഡി എസ്.എൻ. ശശിധരൻ കർത്തയും ജീവനക്കാർക്കുമടക്കം ഒൻപത് പേർക്കാണ് ആദ്യ ഘട്ട നോട്ടീസ്.
കരിമണൽ കമ്പനിയിൽ നിന്ന് എന്തിന് പണം ലഭിച്ചു എന്ന് വ്യക്തമാക്കുന്ന രേഖകൾ സഹിതം ഹാജരാക്കാനാണ് വീണയ്ക്ക് ഇഡി നല്കിയ നിർദേശം. 132 കോടിയിലധികം രൂപയുടെ ക്രമക്കേട് സിഎംആർഎല്ലുമായി ബന്ധപ്പെട്ട് നടന്നെന്ന കണ്ടെത്തലിനെ തുടർന്നാണ് ചോദ്യം ചെയ്യൽ.
Kerala
കൊച്ചി: നടി ലക്ഷ്മിപ്രിയക്കും തൃപ്പൂണിത്തുറ വനിത സെല്‍ എസ്ഐ രേഷ്മയ്ക്കുമെതിരെ നടി അന്‍സിബ നല്കിയ പരാതിയില്‍ കഴമ്പില്ലെന്നു പോലീസ്. അന്‍സിബയുടെ പരാതിയില്‍ കേസ് എടുക്കാന്‍ ആവില്ലെന്നു ചൂണ്ടിക്കാട്ടി തൃക്കാക്കര എസിപി കമ്മിഷണര്‍ക്കു റിപ്പോര്‍ട്ട് നല്കി. അന്‍സിബയ്ക്കെതിരെ ലക്ഷ്മിപ്രിയ നല്കിയ പരാതിയിലും അടിസ്ഥാനമില്ലെന്നും പോലീസ് വ്യക്തമാക്കി.
ലക്ഷ്മിപ്രിയ തനിക്കെതിരെ നല്കിയ വ്യാജ പരാതിയില്‍ തൃപ്പൂണിത്തുറ വനിത സെല്‍ എസ്ഐ രേഷ്മ മൂന്നു മണിക്കൂറോളം തന്നെ സ്റ്റേഷനില്‍ നിയമവിരുദ്ധമായി തടഞ്ഞുവച്ചു മാനസികമായി പീഡിപ്പിച്ചു എന്നായിരുന്നു അന്‍സിബയുടെ പരാതി.
മുഖ്യമന്ത്രിക്കു നല്കിയ പരാതി ഡിജിപിക്ക് കൈമാറിയതിനെത്തുടര്‍ന്നാണ് തൃക്കാക്കര എസിപി നടിമാരുടെയും എസ്ഐയുടെയും മൊഴി എടുത്തത്. എന്നാല്‍, ഈ പരാതിയില്‍ കഴമ്പില്ലെന്നും കേസ് എടുക്കാന്‍ ആവില്ലെന്നുമാണ് തൃക്കാക്കര എസിപി കമ്മിഷണര്‍ക്കു നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
എസ്ഐ രേഷ്മ അന്സിബയോടു മോശമായി പെരുമാറിയിട്ടില്ല, വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തത് എന്നും റിപ്പോര്‍ട്ടിലുണ്ട്. അന്‍സിബ ലക്ഷ്മിപ്രിയയുടെ ഫോണിലേക്ക് അയച്ച മെസേജിനെ ചൊല്ലിയുള്ള തര്‍ക്കം മാത്രമാണിതെന്നാണ് പോലീസ് പറയുന്നത്.
Kerala
കൊച്ചി: എറണാകുളം മുനമ്പം പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ബിനു വര്‍ഗീസിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. മുനമ്പം സ്റ്റേഷനിലെ ഒരു കേസുമായി ബന്ധപ്പെട്ട് ബിനുവിനു മാനസിക സമ്മര്‍ദമുണ്ടായി എന്നാണ് അദ്ദേഹത്തിന്റെ ഭാര്യ സിനി ആരോപിക്കുന്നത്.
കെടാമംഗലം സ്വദേശിയായ ബിനുവിനെ ഇന്നലെ ഉച്ചയ്ക്കാണ് പെരുമ്പടന്നയിലെ സ്വന്തം വീട്ടില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഇയാള്‍ ഉച്ചയ്ക്ക് 12 ഓടെ വീട്ടിലേക്കു പോയിരുന്നു. ഉച്ചയ്ക്കു രണ്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്.
Kerala
കൊച്ചി: വിദ്യാര്‍ഥികള്‍ക്കു കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ കണ്ണി കൊച്ചിയില്‍ പിടിയില്‍. ബംഗാള്‍ സ്വദേശി അന്‍വര്‍ ഹുസൈന് ആണ് ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന മൂന്നു കിലോ കഞ്ചാവും പിടിച്ചെടുത്തു.
ഇന്നലെ രാത്രിയാണ് ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ചേരാനല്ലൂരില്‍ നിന്നുംഅന്‍വര്‍ ഹുസൈന് പിടിയിലായത്. ബംഗാളില്‍നിന്നാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചിരുന്നത്. മുര്‍ഷിദാബാദില്‍നിന്നു കിലോയ്ക്ക് 3000 രൂപയ്ക്കു വാങ്ങുന്ന കഞ്ചാവ് 23,000 രൂപയ്ക്കാണ് കൊച്ചിയിലെ വിദ്യാര്‍ഥികള്‍ക്കു വിറ്റിരുന്നത്.
എറണാകുളം ഇടപ്പള്ളിയിലെ ആക്രിക്കടകളില്‍ സ്റ്റോക്ക് ചെയ്യുന്ന കഞ്ചാവ് രാത്രിയാണ് വിദ്യാര്‍ഥികള്‍ക്കു കൈമാറിയിരുന്നത്. വിദ്യാര്‍ഥികള്‍ ഇത് ചെറിയ പാക്കറ്റുകളിലാക്കി മറ്റുള്ള വിദ്യാര്‍ഥികള്‍ക്ക് കൈമാറിയിരുന്നതായും ഡാന്‍സാഫ് കണ്ടെത്തി.
പത്തിലും പ്ലസ് ടുവിലും പഠിക്കുന്ന വിദ്യാര്‍ഥികളുടെ സംഘമാണ് കഞ്ചാവ് വാങ്ങിയിരുന്നത് എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. സംഘത്തിലെ മറ്റുള്ളവര്‍ക്കായി പോലീസ് അന്വേഷണം തുടരുകയാണ്.
Kerala
കൊച്ചി: വഴിയാത്രക്കാരിയായ യുവതിയുടെ പിന്‍ഭാഗത്തു കയറിപ്പിടിച്ച ശേഷം കടന്നു കളഞ്ഞ യുവാവിനായി അന്വേഷണം ഊര്‍ജിതം. കഴിഞ്ഞ മേയ് 11ന് അയ്യപ്പന്‍കാവ് ഭാഗത്തായിരുന്നു സംഭവം.
സ്കൂട്ടറിലെത്തിയ യുവാവ് ജോലി സ്ഥലത്തേക്കു നടന്നു പോകുകയായിരുന്ന യുവതിയോട് ആദ്യം അയ്യപ്പന്‍കാവിലേക്കുള്ള വഴി ചോദിച്ചു. യുവതി വഴി പറഞ്ഞുകൊടുത്ത ശേഷം ഇയാള്‍ സ്കൂട്ടറില്‍ അല്പദൂര മുന്നോട്ടു പോയ ശേഷം യു ടേണ്‍ എടുത്ത് പുറകിലൂടെയെത്തി യുവതിയുടെ പിന്‍ഭാഗത്തു പിടിച്ച ശേഷം കടന്നു കളയുകയായിരുന്നു.
അപ്രതീക്ഷിത ആക്രമണത്തില്‍ പകച്ചുപോയ യുവതി ബഹളം വച്ചതിനെത്തുടര്‍ന്ന് വഴിയാത്രക്കാര്‍ ഓടിയെത്തിയപ്പോഴേക്കും പ്രതി കടന്നു കളഞ്ഞു. ഇയാള്‍ സഞ്ചരിച്ച എന്‍ഡോര്‍ക്ക് സ്കൂട്ടര്‍ കണ്ടെത്തിയെങ്കിലും സിസിടിവിയില്‍ നമ്പര്‍ വ്യക്തമല്ലാത്തതു പോലീസിനെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്.
വെളുത്ത നിറത്തിലുള്ള ഷോര്‍ട്സും മെറൂണ്‍ കളര്‍ ടീ ഷര്‍ട്ടും ഹെല്‍മറ്റും ധരിച്ചെത്തിയ യുവാവ് ചാത്യാത്ത്- പച്ചാളം വഴിയാണ് അയ്യപ്പന്‍കാവിലേക്ക് എത്തിയത്. വാഹനത്തിന്റെ മുന്‍വശത്തെ മഡ് ഗാര്‍ഡ് കറുത്ത നിറത്തിലുള്ളതാണ്. 50 ലധികം സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9497980402, 9497932845 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് എറണാകുളം നോര്‍ത്ത് പോലീസ് അറിയിച്ചു.
Kerala
കൊച്ചി: നടനും സംവിധായകനുമായ സലിം കുമാറിന്റെ വിടവാങ്ങലിലുള്ള വേദന പങ്കുവച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. എല്ലാ വിടവാങ്ങലുകളും വേദനയാണെങ്കിലും ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ കടന്നുപോകുമ്പോള്‍ അതിന്റെ ആഘാതം വളരെ കൂടുതലായിരിക്കുമെന്ന് സുരേഷ് ഗോപി പ്രതികരിച്ചു.
സലിം കുമാറിന്റെ ഭൗതിക ശരീരത്തിന് ആദരമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. വര്‍ഷങ്ങളായി സൂക്ഷിക്കുന്ന ഈ ബന്ധം അറ്റുപോകുന്നത് വലിയ വേദനയുണ്ടാക്കുന്നതായി അദ്ദേഹം പറഞ്ഞു.
ചിരിക്ക് വേറിട്ട ഭാവം കൊണ്ടുവന്നയാളാണ് സലിം കുമാർ. സലീമിന്റെ രാഷ്ട്രീയമായി ചേര്‍ന്ന് പോകുന്നതായിരുന്നില്ല തന്റെ രാഷ്ട്രീയം. എന്നാല്‍ അതിലുമപ്പുറം എക്കാലവും വലിയ സൗഹൃദം സൂക്ഷിച്ചിരുന്നു.
പ്രേക്ഷകര്‍ക്കായി ഒട്ടേറെ സന്ദേശങ്ങള്‍ ബാക്കിവച്ചാണ് സലിം കുമാര്‍ യാത്രയാകുന്നത്. സലിമിന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ഥിക്കുന്നുവെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
Movies
കൊച്ചി: അന്തരിച്ച നടൻ സലിം കുമാറിന്റെ മൃതദേഹം പറവൂരിലെ ടൗൺഹാളിൽ പൊതുദർശനത്തിന് വച്ചു. അദ്ദേഹത്തിന് അന്ത്യാജ്ഞലി അർപ്പിക്കാൻ സിനിമാ മേഖലയിൽനിന്ന് അടക്കം നിരവധി പേരാണ് ഇവിടേയ്ക്ക് ഒഴുകിയെത്തുന്നത്.
രാവിലെ ഒമ്പതിന് ആരംഭിച്ച പൊതുദർശനം ഉച്ചയ്ക്ക് ഒന്ന് വരെ നീളും. ഉച്ചയ്ക്ക് ശേഷം മൂന്നിനാണ് സംസ്കാരം. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഒഴിവാക്കി വീട്ടുവളപ്പിലായിരിക്കും മൃതദേഹം സംസ്കരിക്കുന്നത്.
സർക്കാരിന്റെ പൂർണ ഒദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. ന്യൂമോണിയ ബാധിച്ച് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.
Kerala
കൊച്ചി: നടനും സംവിധായകനുമായ സലിംകുമാറിന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി. സലിംകുമാറിന്റെ അപ്രതീക്ഷിത വിയോഗം തീരാവേദനയാകുന്നുവെന്നാണ് മമ്മൂട്ടിയുടെ വാക്കുകൾ. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു അദ്ദേഹം കുറിപ്പ് പങ്കുവച്ചത്.
ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചിന്തിപ്പിക്കുകയും, ഇടയ്ക്ക് കരയുകയും കരയിപ്പിക്കുകയും ചെയ്ത സലീം. നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്. തീരാത്ത സങ്കടം ആയി സഹോദരാ നിന്റെ വിയോഗമെന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്.
മമ്മൂട്ടിയും സലിംകുമാറും ഒന്നിച്ചെത്തിയ ചിത്രങ്ങളിൽ വലിയൊരു പങ്കും തിയറ്ററിൽ വൻ വിജയമായിരുന്നു. മായാവി, തൊമ്മനും മക്കളും, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, തുറുപ്പുഗുലാൻ, അണ്ണൻ തമ്പി, പോക്കിരിരാജ തുടങ്ങിയ ചിത്രങ്ങളിലെ ഇരുവരുടെയും പ്രകടനം തിയറ്ററുകളിൽ ചിരിപടർത്തിയിരുന്നു.
ശനിയാഴ്ച രാത്രി 10.40ഓടെയായിരുന്നു കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ സലിംകുമാറിന്റെ അന്ത്യം. സംസ്കാരം ഞായറാഴ്ച വീട്ടുവളപ്പിൽ നടക്കും. ഞായറാഴ്ച രാവിലെ മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനമുണ്ടാകും.
Kerala
കൊച്ചി: നിയന്ത്രണം വിട്ട സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം. മൂവാറ്റുപുഴ - കൂത്താട്ടുകുളം റോഡിൽ മൂങ്ങാംകുന്നിന് സമീപം ശനിയാഴ്ച പുലർച്ചെയുണ്ടായ സംഭവത്തിൽ തിരൂരങ്ങാടി സ്വദേശി മുഹ്താർ അഷ്റഫാണ് മരിച്ചത്.
മൂവാറ്റുപുഴ ഭാഗത്തേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു മുഹ്താർ. മൂങ്ങാംകുന്ന് വളവിലെത്തിയപ്പോൾ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡരികിലെ വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
കൊച്ചി: എറണാകുളത്ത് രാവിലെ മുതല്‍ പെയ്ത കനത്ത മഴയില്‍ പലയിടത്തും വെള്ളക്കെട്ട്. ഇടപ്പള്ളി-വൈറ്റില ദേശീയപാതയിലെ വെണ്ണല ഭാഗത്തെ സര്‍വീസ് റോഡ് വെള്ളത്തിനടിയിലായി. റോഡും ഓടയും തിരിച്ചറിയാന്‍ സാധിക്കാത്ത വിധമാണ്. ഓടകള്‍ ക്ലീന്‍ ചെയ്യാത്തതും വെള്ളം വാര്‍ന്നു പോകാനുള്ള സംവിധാനങ്ങള്‍ ഒരുക്കാത്തതുമാണ് വെള്ളക്കെട്ട് ഉണ്ടാവാന്‍ കാരണമായിരിക്കുന്നത്.
പാലാരിവട്ടത്തും ശക്തമായ മഴയെ തുടര്‍ന്ന് വെള്ളക്കെട്ട് രൂപപ്പെട്ടു. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയ വെള്ളവും ഈ പ്രദേശത്ത് ഇന്ന് എത്തുന്നുണ്ട്. കൊച്ചി മെട്രോയുടെ പണി നടക്കുന്നതിനാല്‍ വന്‍ ഗതാഗത കുരുക്കും ഈ പ്രദേശത്തുണ്ട്. മഴ തുടങ്ങിയ ആദ്യ ദിവസം മുതല്‍ തന്നെ പാലാരിവട്ടത്ത് ബ്ലോക്ക് തുടരുകയാണ്.
കാക്കനാട് നിന്നും ആലുവ ഭാഗത്തു നിന്നും എത്തുന്ന ബസുകളും മറ്റ് വാഹനങ്ങളും കടന്നു പോകുന്ന വഴി ആയതിനാല്‍ മണിക്കൂറുകളോളം ഗതാഗത കുരുക്കില്‍ വലയുകയാണ് കൊച്ചിയിലെ ജനങ്ങള്‍. കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറയിലെ 20 ഓളം വീടുകള്‍ വെള്ളത്തിനടിയിലായിരുന്നു.
വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഇന്നലെ കൊച്ചി കോര്‍പ്പറേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. അതേസമയം, എറണാകുളത്ത് ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോതമംഗലം, മൂവാറ്റുപുഴ മലയോര മേഖകളില്‍ മണ്ണിടിച്ചലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്.
Kerala
കൊച്ചി: മാസപ്പടി കേസിലെ തുടര്‍നപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇഡിയുടെ ഉന്നതതല യോഗം കൊച്ചിയില്‍ ആരംഭിച്ചു. ഇഡി ഡറക്ടര്‍ രാഹുല്‍ നവീനിന്റെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരും അഭിഭാഷകരുമടക്കം യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ തിരുവനന്തപുരത്ത് നടന്ന ആക്രമണവും യോഗത്തില്‍ ചര്‍ച്ചയാകും.
കേസില്‍ ഇഡി അന്വേഷണം തടയണമെന്ന സിഎംആര്‍എലിന്റെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളിയതിനാല്‍ പെട്ടെന്ന് തന്നെ കൂടുതല്‍ നടപടികളിലേക്ക് ഇഡി കടക്കും. സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കാന് രണ്ടാഴ്ചത്തെ സാവകാശം സിഎംആര്‍എൽ ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതി തള്ളി.
അതിനാല്‍ വീണ അടക്കമുള്ളവരെ ഇഡി ഉടന്‍ തന്നെ ചോദ്യം ചെയ്തേക്കാനാണ് സാധ്യത. അതേസമയം, ഇഡി അന്വേഷണത്തിനെതിരെ നേരത്തെ സിഎംആര്‍എല്‍ സിംഗിള്‍ ബെഞ്ചിനെ സമീപിച്ചിരുന്നെങ്കിലും അന്വേഷണവുമായി മുന്നോട്ടു പോകാം എന്നായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്.
ഇതിനെതിരേയാണ് ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്. ജസ്റ്റീസുമാരായ രാജ വിജയരാഘവനും കെ.വി. ജയകുമാറും അടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് ഇഡിക്ക് അന്വേഷണം തുടരാമെന്ന് ഉത്തരവിട്ടത്.
Kerala
കൊച്ചി: മയക്കുമരുന്ന് മാഫിയകൾക്കെതിരെ കൊച്ചി സിറ്റി പോലീസിന്റെ ശക്തമായ നടപടി. 'ഓപ്പറേഷൻ തൂഫാൻ' എന്ന പേരിൽ സിറ്റി പോലീസ് കമ്മീഷണറുടെ കീഴിൽ കൊച്ചിയിലുടനീളം നടത്തിയ വ്യാപക റെയ്ഡിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലവരുന്ന 437 ഗ്രാം എംഡിഎംഎ ആണ് പരിശോധനയിൽ പോലീസ് കസ്റ്റഡിയിലെടുത്തത്.
നഗരത്തിലെ ലഹരി വിൽപന ശൃംഖലകളെ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് പോലീസ് 'ഓപ്പറേഷൻ തൂഫാൻ' ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കൊച്ചിയിലെ വിവിധ സ്റ്റേഷൻ പരിധികളിലുള്ള സംശയാസ്പദമായ കേന്ദ്രങ്ങളിലും, ലോഡ്ജുകളിലും ഫ്ലാറ്റുകളിലും ഒരേസമയമാണ് റെയ്ഡ് നടത്തിയത്.
വിപണിയിൽ വൻതോതിൽ വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന ലഹരിമരുന്നാണ് പരിശോധനയിൽ കണ്ടെടുത്തത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. വരും ദിവസങ്ങളിലും നഗരത്തിലും പരിസരപ്രദേശങ്ങളിലും പരിശോധന കൂടുതൽ ശക്തമാക്കുമെന്നും ലഹരി മാഫിയക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ ഉണ്ടാകുമെന്നും കൊച്ചി സിറ്റി പോലീസ് അറിയിച്ചു.
Kerala
കൊച്ചി: എറണാകുളം കലൂരില്‍ പെണ്‍കുട്ടികളെ ആക്രമിച്ച കേസിലെ മുഖ്യപ്രതി അക്ബര്‍ അലിയെ ഉടന്‍ പിടികൂടുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍. പാലക്കാടും അയല്‍ സംസ്ഥാനങ്ങളിലും അന്വേഷണത്തിനായി ടീമുകള്‍ പോയിട്ടുണ്ടെന്നും കൃത്യമായി തെളിവുകളുണ്ടെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
പ്രതിക്കായി തിരച്ചില്‍ തുടരുകയാണ്. പ്രതി പോലീസ് റഡാറിലാണ്. കൃത്യമായ നടപടി ഉണ്ടാകും. പാലക്കാട് കേന്ദ്രീകരിച്ച് ടീമുകള്‍ പോയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും പരിശോധന നടക്കുന്നുണ്ട്. പ്രതിക്കെതിരേ കൃത്യമായ തെളിവുകളുണ്ടെന്നും കാളിരാജ് മഹേഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
റിക്രൂട്ട്മെന്റ് പരീക്ഷക്ക് തയാറെടുക്കുന്ന പെണ്‍കുട്ടികളാണ് ആക്രമണത്തിന് ഇരയായത്. പുലര്‍ച്ചെ നാലരയ്ക്ക് ചായ കുടിക്കാനാണ് പെണ്‍കുട്ടികള്‍ കടയില്‍ എത്തിയത്. അക്രമി സംഘത്തിലെ യുവതികളുമായാണ് തര്‍ക്കം തുടങ്ങിയത്. പിന്നലെ അക്ബര്‍ മര്‍ദിക്കുകയായിരുന്നു.
അക്ബര്‍ അലി നഗരത്തിലെ സെക്സ് റാക്കറ്റിലെ മുഖ്യ കണ്ണിയാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഹോട്ടല്‍ നടത്തിപ്പിന്റെ മറവിലായിരുന്നു മാസങ്ങളായി സെക്സ് റാക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നാണ് പോലീസിന്റെ സംശയം. കടവന്ത്ര പോലീസ് നടത്തിയ റെയ്ഡില്‍ അനാശാസ്യ കേന്ദ്രം നടത്തിപ്പിന് ഇയാള്‍ മുമ്പ് അറസ്റ്റിലായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
Kerala
കൊച്ചി: ബ്രിക്സ് കൂട്ടായ്മയിൽപ്പെട്ട രാജ്യങ്ങളിലെ വനിതാ-ശിശുക്ഷേമ മന്ത്രിമാരുടെ സമ്മേളനം ജൂലൈ ആറു മുതല്‍ ഒമ്പതു വരെ കൊച്ചിയിൽ നടക്കും.
സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ഉന്നതതല യോഗം ചേര്‍ന്നു.കേന്ദ്ര വനിതാ-ശിശുവികസന മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി കാരലിന് ഖോങ്വര് ദേശ്മുഖ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
ഇന്ത്യക്കു പുറമെ ബ്രസീൽ, ചൈന, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാൻ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, യുഎഇ എന്നിവയാണ് ബ്രിക്സ് കൂട്ടായ്മയിലുള്ളത്.
Business
കൊച്ചി: ഫാദേഴ്സ് ഡേയുടെ ഭാഗമായി വണ്ടർല കൊച്ചി ബൈ 2 ഗെറ്റ് 2 ഓഫർ അവതരിപ്പിച്ചു. 11 മണിക്കൂർ നീളുന്ന പാർക്ക് പ്രവേശന ടിക്കറ്റുകൾ 1,803.40 മുതൽ ലഭിക്കും. ഈമാസം ഏഴു മുതൽ 21 വരെ നടത്തുന്ന ബുക്കിംഗുകൾക്കാണ് ഓഫർ.
ഓഫർ പ്രകാരമുള്ള ടിക്കറ്റുകൾ ഉപയോഗിച്ച് 20, 21 തീയതികളിൽ പാർക്ക് സന്ദർശിക്കാം. ഓഫർ ഓൺലൈൻ ബുക്കിംഗുകൾ വഴി മാത്രമാണ് ലഭിക്കുക.
കൂടുതൽ വിവരങ്ങൾക്ക് https:// www.wonderla.com/offer/mothers-day-offer സന്ദർശിക്കുക, ഫോൺ: 0484- 3514001, 7593853107.
Kerala
കൊച്ചി: “ഒരുത്തനെയെങ്കില് ഒരുത്തനെ കൊല്ലാതെ ഞങ്ങള്‍ ഇവിടുന്ന് പോകില്ല സാറെ’’... മരോട്ടിച്ചുവടില്‍ പോലീസുകാരെ ആക്രമിച്ച പ്രതികളില്‍ ഒരാളുടെ വാക്കുകളാണിത്.
കഴിഞ്ഞദിവസം മദ്യലഹരിയില്‍ അഴിഞ്ഞാടിയ അഞ്ചംഗസംഘം ഇന്‍സ്പെക്ടറുടെ കൈവിരല്‍ തല്ലിയൊടിച്ച സംഭവത്തില്‍ ഇന്നലെ പുറത്തുവന്ന ദൃശ്യങ്ങളിലാണ് പ്രതികള്‍ പോലീസിനുനേരേ നടത്തിയ ആക്രമണത്തിന്റെയും കൊലവിളിയുടെയും നടുക്കുന്ന രംഗങ്ങളുള്ളത്.
പോലീസിന്റെ അതിക്രമം എന്ന പേരില്‍ പ്രചരിപ്പിക്കാന്‍ പ്രതികള്‍ തങ്ങളുടെ ഫോണിൽ പകര്‍ത്തിയ ദൃശ്യങ്ങളാണിവ. പ്രതികള്‍ കല്ലും ഇഷ്ടികയും ഉപയോഗിച്ചു പോലീസ് ജീപ്പ് ആക്രമിക്കുന്നതും പോലീസിനുനേരേ ആക്രോശിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പ്രതികളിൽനിന്നു പോലീസ് പിടിച്ചെടുത്ത മൊബൈൽ ഫോണുകളിലായിരുന്നു ഈ ദൃശ്യങ്ങൾ.
ഐഡി കാര്‍ഡ് കാണിച്ചിട്ടും പോലീസ് തങ്ങളെ വിട്ടില്ലെന്നും മഴയത്ത് പിടിച്ചുനിർത്തി ആധാര്‍ കാര്‍ഡ് ചോദിച്ചു ബുദ്ധിമുട്ടിച്ചെന്നും ഇടിവണ്ടിയില്‍ കയറ്റിക്കൊണ്ടുപോയി ഇല്ലാത്ത വകുപ്പ് ചുമത്താനാണു പോലീസ് ശ്രമിക്കുന്നതെന്നുമാണ് വീഡിയോയില്‍ പ്രതികള്‍ ആരോപിക്കുന്നത്.
“ഇവിടെ പ്രശ്നമുണ്ടെന്നു പറഞ്ഞ് പോലീസിനെ വിളിച്ചവര്‍ സ്ഥലത്തു വരാതെ പോലീസ് വാഹനം കടത്തിവിടില്ല. എല്ലാവരും മദ്യപിച്ചിട്ടുണ്ട്. ഒരാളെയെങ്കിലും കൊല്ലാതെ ഞങ്ങള്‍ ഇവിടുന്ന് പോകില്ല സാറെ’’ എന്നു പ്രതികളില്‍ ഒരാള്‍ പറയുന്നതായും ദൃശ്യങ്ങളിലുണ്ട്.
പ്രതികള്‍ അക്രമാസക്തരായതോടെ സ്ഥലത്തെത്തിയ പോലീസ് കൂടുതല്‍ സേനാംഗങ്ങളോടു സ്ഥലത്തെത്താന്‍ ആവശ്യപ്പെടുന്നതായും രണ്ടു പോലീസ് ജീപ്പ് പിന്നീട് വരുന്നതും ദൃശ്യങ്ങളില്‍ കാണാം. എറിയെടാ എന്നാക്രോശിച്ചാണു പ്രതികള്‍ പോലീസിനെ നേരിടുന്നത്. ഈ സമയം വണ്ടി മാറ്റിയിടാന്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് ഡ്രൈവറോട് ആവശ്യപ്പെടുന്നുണ്ട്.
കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ 12.30 ഓടെയായിരുന്നു സംഭവം. പ്രതികളെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ എസ്ഐയടക്കം നാലു പോലീസുകാരെ സംഘം കൈയേറ്റം ചെയ്തിരുന്നു. ആക്രമണത്തില്‍ കൊച്ചി സിറ്റി ട്രാഫിക് ഈസ്റ്റ് ഇന്‍സ്പെക്ടര്‍ ഉദയകുമാറിന്റെ വലതുകൈവിരലിന് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സംഭവത്തില്‍ അറസ്റ്റിലായ വയനാട് സ്വദേശി അക്ഷയ് (25), കൊല്ലം സ്വദേശി ജിനീഷ് (38), തിരുവനന്തപുരം സ്വദേശികളായ അജ്മല്‍ (20), അല്‍ത്താഫ് (21), നെന്മാറ സ്വദേശി ഷംസുദ്ദീന് (36) എന്നിവര്‍ റിമാന്‍ഡിലാണ്. ഇവരുടെ ലഹരി ഇടപാടുകളടക്കം പരിശോധിക്കുന്നതിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്.
പ്രതികള്‍ അഞ്ചുപേരും മരോട്ടിച്ചോടിനു സമീപം വാടകയ്ക്കു താമസിക്കുന്ന അപ്പാര്‍ട്ട്മെന്റില്‍ മദ്യപിച്ച് ബഹളമുണ്ടാക്കുകയായിരുന്നു. പ്രദേശവാസികള്‍ വിവരം അറിയിച്ചതോടൊണു പോലീസ് സ്ഥലത്തെത്തിയത്.
Kerala
കൊച്ചി: ഇറാന് ആക്രമണത്തെ തുടര്‍ന്ന് കൊച്ചിയില്‍ നിന്നും ബഹ്റൈനിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി. ബഹ്റൈനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനമാണ് സര്‍വീസ് റദ്ദാക്കിയത്. ചെക്ക് ഇന്‍ ചെയ്ത യാത്രക്കാരെ തിരിച്ചിറക്കി. ഉച്ചയ്ക്ക് ഒന്നിന് പോകേണ്ടിയിരുന്ന വിമാനത്തില്‍ 122 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
ഇവര്‍ ചെക്ക് ഇന്‍ ചെയ്ത ശേഷമാണ് വിമാനം റദ്ദാക്കിയ അറിയിപ്പ് എത്തിയത്. ഇറാന്റെ ആക്രമണത്തെ തുടര്‍ന്ന് ബഹ്റൈന്‍ വിമാനത്താവളം അടച്ചതിനാലാണ് സര്‍വീസ് റദ്ദാക്കിയത്. വ്യോമപാത അടച്ചതിനാല്‍ കൊച്ചിയില്‍ നിന്നുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കിയേക്കും.
രാത്രി 9.45ന് കുവൈറ്റിലേക്കുള്ള ഇന്‍ഡിഗോ വിമാനവും സര്‍വീസ് റദ്ദ് ചെയ്തിട്ടുണ്ട്. നാളെ പുലര്‍ച്ചെയുമുള്ള കുവൈറ്റ് എയര്‍വേസിന്റെ വിമാനങ്ങളും റദ്ദാക്കിയതായാണ് വിവരം. അതേസമയം, ബഹ്റൈനിലെ സിവിലിയന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം തുടരുകയാണ് എന്നാണ് ബഹ്റൈന്‍ ഡിഫന്‍സ് അറിയിക്കുന്നത്. കുവൈറ്റ് വിമാനത്താവളത്തിലെ ടി 1 ടെര്‍മിനലിന് നേരെയാണ് ഇറാന് ഡ്രോണ്‍ ആക്രമണം നടത്തിയത്.
Movies
സിനിമാ താരങ്ങള്‍ക്കിടയില്‍ വിഴുപ്പലക്കലും തര്‍ക്കങ്ങളും ആളിക്കത്തുന്നതിനിടെ താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയില്‍ ചേരും. സംഘടനയ്ക്കുള്ളിലെ ഭിന്നതകള്‍ പരിഹരിക്കുന്നതിനും വരാനിരിക്കുന്ന പ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനുമായാണ് ഈ യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്.
എറണാകുളം കറുകപ്പള്ളിയിലെ അമ്മയുടെ കേന്ദ്ര ഓഫീസിലാണ് യോഗം ചേരുന്നത്. എക്സിക്യൂട്ടീവ് ജനറല്‍ ബോഡി സംബന്ധിച്ച കാര്യങ്ങള്‍ യോഗത്തില്‍ പ്രധാന ചര്‍ച്ചാവിഷയമായേക്കും.
നിലവിലെ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ഈ യോഗത്തെ ഏറെ ഗൗരവത്തോടെയാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്. ടിനി ടോമിനെതിരായ അന്‍സിബയുടെ പരാതിയും ലക്ഷ്മിപ്രിയയുടെ പരാതിയും ചര്‍ച്ചയാവും. എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ തന്നെ ചേരി തിരിവ് തുടരുന്ന സാഹചര്യത്തില്‍ കമ്മിറ്റി നിര്‍ണായകമാണ്.
അതോടൊപ്പം സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന നിര്‍ണായക തീരുമാനങ്ങള്‍ ഇന്നത്തെ യോഗത്തില്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എക്സിക്യൂട്ടീവ് അംഗം നടന് ടിനി ടോമിനെതിരെ ജോയിന്റ് സെക്രട്ടറി അന്‍സിബ ഹസന് ഉന്നയിച്ച ആരോപണത്തില്‍ വിശദീകരണം നല്‍കാനായി സംഘടന നല്കിയ തിയതി ഇന്നലെ അവസാനിച്ചിരുന്നു. എന്നാല്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ച് തന്നെ കേള്‍ക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് അന്‍സിബ.
ഈ മാസം 21 നു അമ്മ ജനറല്‍ ബോഡിയും ചേരും. പ്രത്യേക കമ്മിറ്റി രൂപീകരിക്കുന്ന കാര്യം ജനറല്‍ ബോഡിയില്‍ ആകും തീരുമാനം ഉണ്ടാകുക.
അതിനിടെ ടിനി ടോമിനെതിരെ അന്‍സിബ ഇന്‍ഫോ പാര്‍ക്ക് പോലീസില്‍ പരാതി നല്കി. തനിക്കെതിരെ തുടര്‍ച്ചയായി ടിനി സൈബര്‍ അധിക്ഷേപം നടത്തുന്നുവെന്നും വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്നുമാണ് അന്‍സിബ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.
തന്റെ കുടുംബത്തെയും ടിനി വേട്ടയാടുന്നു. ടിനിയുടെത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അന്‍സിബയുടെ പരാതിയിലുണ്ട്.
അതേ സമയം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി മാനസികമായി പീഡിപ്പിച്ചെന്ന അന്‍സിബയുടെ പരാതിയില്‍ കൂടുതല്‍ പേരുടെ മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് പോലീസ്.
സംഭവം നടന്ന ദിവസം തൃപ്പൂണിത്തുറ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാവരുടെയും മൊഴിയെടുക്കും. നടി ലക്ഷ്മിപ്രിയയുടെ ഭര്‍ത്താവിനോടും മൊഴി നല്കാന് ആവശ്യപ്പെട്ടിട്ടുണ്ട്.
സിനിമാ സംഘടനാ ഭാരവാഹികളുമായി മന്ത്രി ഇന്ന് ചര്‍ച്ച നടത്തും
തര്‍ക്കം രൂക്ഷമായ പശ്ചാത്തലത്തില്‍ വിവിധ സിനിമ സംഘടനാ ഭാരവാഹികളുമായി സിനിമാ സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് ഇന്ന് ചര്‍ച്ച നടത്തും.
വൈകുന്നേരം നാലിന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലാണ് ചര്‍ച്ച. ബജറ്റിന് മുന്നോടിയായാണ് എല്ലാ സംഘടനകളുടെയും യോഗം വിളിക്കുന്നത്.
അഭിനേതാക്കള്‍, നിര്‍മാതാക്കള്‍, വിതരണക്കാര്‍, തിയേറ്റര്‍ ഉടമകള്‍, സാങ്കേതിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ പ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അമ്മയിലെ തര്‍ക്കത്തില്‍ സര്‍ക്കാറിന്റെ ഇടപെടല്‍ എന്താകുമെന്നും കൂടി ഇന്നറിയാം.
Kerala
കൊച്ചി: എറണാകുളം കലൂരില്‍ പെണ്‍കുട്ടികളെ ആക്രമിച്ച സംഭവത്തില്‍ മൂന്നു പേര് പിടിയില്‍. കലൂര്‍ ഭാഗത്ത് നിന്നു തന്നെയാണ് പ്രതികള്‍ പിടിയിലായത്. പാലക്കാട് സ്വദേശിയായ യുവാവാണ് കേസിലെ മുഖ്യപ്രതി. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇയാളാണ് പെണ്‍കുട്ടികളോട് ലൈംഗികച്ചുവയോടെ സംസാരിച്ച് അക്രമിക്കാന്‍ ആരംഭിച്ചത്.
പ്രതികളില്‍ കൂടുതലും പാലക്കാട് സ്വദേശികളാണ് എന്നാണ് വിവരം. ഈ പ്രതികളിലൂടെ മറ്റ് പ്രതികളിലേക്ക് എത്താനാണ് പോലീസിന്റെ ശ്രമം. രണ്ടു പെണ്‍കുട്ടികള്‍ അടക്കം പതിനൊന്ന് പ്രതികളാണ് കേസിലുള്ളത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എറണാകുളം നോര്‍ത്ത് പോലീസ് കേസ് എടുത്തത്.
ഇന്ന് പുലര്‍ച്ചെ നാലരയ്ക്ക് പാര്‍ട്ട് ടൈം ജോലി കഴിഞ്ഞ് റൂമിലേക്ക് തിരിച്ചു പോയ പെണ്‍കുട്ടികള്‍ക്ക് നേരെയാണ് കലൂര്‍ ചക്കാലപ്പാടം റോഡില്‍ വച്ച് അതിക്രമം നടന്നത്. വഴിയില്‍ നില്‍ക്കുകയായിരുന്ന രണ്ടു യുവതികളും ആറു യുവാക്കളും അടങ്ങിയ എട്ടംഗ സംഘം പെണ്‍കുട്ടികളോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും ഇത് ചോദ്യം ചെയ്ത പെണ്‍കുട്ടികളെ അക്രമിക്കുകയുമായിരുന്നു.
മുടി പിടിച്ച് വലിക്കുകയും റോഡിലേക്ക് തള്ളിയിട്ട് ചവിട്ടുകയും വലിച്ചിഴയ്ക്കുകയുമായിരുന്നു. വീഡിയോ എടുക്കാന്‍ ശ്രമിച്ച ഒരു പെണ്‍കുട്ടിയുടെ ഫോണ്‍ അക്രമികള്‍ നിലത്തെറിഞ്ഞ് പൊട്ടിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരു പെണ്‍കുട്ടി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടികളെ ഉപദ്രവിച്ച ശേഷം പ്രതികള്‍ ഓടി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Kerala
കൊച്ചി: അശ്ലീല പരാമർശം ചോദ്യം ചെയ്തിന് കൊച്ചിയിൽ പെൺകുട്ടികൾക്ക് നേരെ എട്ടംഗ സംഘത്തിന്റെ ആക്രമണം. കലൂർ ചക്കാലപ്പാടം റോഡിൽ പുലർച്ചെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടികളാണ് മർദനത്തിന് ഇരയായത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു പെൺകുട്ടി എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
പാർട്ട്ടൈം ആയി ജോലി ചെയ്യുന്ന പെൺകുട്ടികൾ പുലർച്ചെ റൂമിലേക്ക് നടന്നുപോകുമ്പോഴാണ് വഴിയിൽ തങ്ങിനിന്ന സംഘം ലൈംഗികച്ചുവയോടെ സംസാരിക്കുകയും അശ്ലീല പരാമർശങ്ങൾ നടത്തുകയും ചെയ്തത്. ഇത് ചോദ്യം ചെയ്ത പെൺകുട്ടികൾ അക്രമികളുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചു.
ഇതോടെ അക്രമിസംഘം പെൺകുട്ടിയുടെ കൈ തിരിച്ചുപിടിച്ച് ഫോൺ തട്ടിയെടുത്ത് നിലത്തടിച്ചുടച്ചു. തുടർന്ന് പെൺകുട്ടികളിൽ ഒരാളുടെ മുടിയിൽ കുത്തിപ്പിടിച്ച് റോഡിലൂടെ വലിച്ചിഴയ്ക്കുകയും നെഞ്ചിലും വയറിലും ബൂട്സിട്ട് ചവിട്ടുകയും ചെയ്തു. ആക്രമണത്തിനിടെ പോൺകുട്ടികളുടെ
വസ്ത്രം വലിച്ചുകീറാനും ശ്രമമുണ്ടായി.
രണ്ട് യുവതികളും ആറ് പുരുഷന്മാരും അടങ്ങുന്ന എട്ടംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് എറണാകുളം നോർത്ത് പോലീസ് വ്യക്തമാക്കി. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Kerala
കൊച്ചി: മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾ വീണാ വിജയന് സമൻസ് അയക്കുന്ന കാര്യത്തിൽ ഇഡി തീരുമാനം ഇന്നുണ്ടായേക്കും. കേസിൽ വീണയെ ചോദ്യം ചെയ്യുന്നതിലേക്ക് കടക്കണമോ എന്ന കാര്യത്തിൽ ഇഡി കൊച്ചി യൂണിറ്റ് ഇന്ന് അന്തിമ തീരുമാനം എടുത്തേക്കുമെന്നാണ് സൂചന.
ഇഡി അന്വേഷണത്തിന് സ്റ്റേ ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജിയിൽ ഹൈക്കോടതി വെള്ളിയാഴ്ച വിധി പറയാനിരിക്കുകയാണ്. ഇഡി ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി അന്വേഷണസംഘം കൂടിയാലോചനകൾ നടത്തും. ഇതിനു ശേഷമായിരിക്കും വീണാ വിജയന് സമൻസ് അയക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
Kerala
കൊച്ചി: മസ്തിഷ്ക മരണം സംഭവിച്ച കണ്ണൂര്‍ സ്വദേശിയുടെ ഹൃദയം കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി ആശുപത്രിയിലെത്തി. എയര്‍ ആംബുലന്‍സ് വഴിയാണ് ഹൃദയം കൊച്ചിയില്‍ എത്തിച്ചത്. ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ചികിത്സയില്‍ കഴിയുന്ന 48 വയസുള്ള മലപ്പുറം സ്വദേശിക്കാണ് ഹൃദയം നല്‍കുന്നത്.
കണ്ണൂര്‍ സ്വദേശി അര്‍ജുന്റെ (23) അവയവങ്ങളാണ് ദാനം ചെയ്യുന്നത്. കരള്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്കും ഒരു വൃക്ക കണ്ണൂര്‍ ആസ്റ്റര്‍ മിംസിലേക്കും മറ്റൊരു വൃക്ക കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും നല്‍കും. ഈ മാസം 28നാണ് അര്ജുന് സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെടുന്നത്. തുടര്‍ന്ന് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ചികിത്സയിലായിരുന്ന അര്ജുന് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.
Kerala
കൊച്ചി: നഗരത്തിൽ ഡിജെ പാർട്ടികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണർ. രാത്രി 11ന് ശേഷം പബ്ബുകളിൽ ഡിജെ പാർട്ടികൾ അനുവദിക്കില്ല. നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് കമ്മിഷ്ണർ പറഞ്ഞു.
ഡിജെ പാർട്ടികൾ കേന്ദ്രികരിച്ച് ലഹരി കേസുകളും, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. നേരത്തെ ഇത്തരത്തിൽ ഒരു ഉത്തരവ് പുറത്ത് ഇറക്കിയെങ്കിലും പഞ്ചനക്ഷത്ര ഹോട്ടലിലെ പബിന്റെ പ്രവർത്തനം പുലർച്ചെ മൂന്ന് വരെ തുടർന്നിരുന്നു. ഓപ്പറേഷൻ തൂഫാന്റെ പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ ഉത്തരവ്.
പാർട്ടിക്ക് എത്തുന്നതിന് മുൻപും പിന്നീടുമുള്ള ലഹരി ഉപയോഗം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പല പബ്ബുകളിലെയും ഡിജെ പാർട്ടികൾ പോലീസിന്റെ നിരീക്ഷണത്തിലാണ്. പല ലഹരി വിൽപ്പനക്കാരെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചതെന്ന് പോലീസ് പറഞ്ഞു.
Kerala
കൊച്ചി: എറണാകുളം പള്ളുരുത്തിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പള്ളുരുത്തി സ്വദേശി ഷിജോയ് ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി 10ഓടെ ആയിരുന്നു സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഷിജോയ്യുടെ സുഹൃത്ത് ജെന്സൻ ആണ് പിടിയിലായത്. ഇരുവരും തമ്മിലുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് പോലീസ് അറിയിക്കുന്നത്.
Kerala
കൊച്ചി: വിവാഹത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടതിന് യുവതിയെ ക്രൂരമായി മർദിച്ച് സ്വർണാഭരണങ്ങളുമായി കടന്നുകളഞ്ഞ പ്രതി പിടിയിൽ. സ്വകാര്യ ബാങ്ക് ജീവനക്കാരനായ കുന്നത്തുനാട് സ്വദേശി നിധിൻ ആണ് പിടിയിലായത്.
കോതമംഗലം കോഴിപ്പള്ളിയിലാണ് സംഭവം. അക്രമത്തിന് പിന്നാലെ യുവതി മരിച്ചെന്ന് കരുതി കൈകൾ കൂട്ടികെട്ടി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. പ്രതി യുവതിയുടെ സ്വർണാഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു നിധിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ശനിയാഴ്ച ഇയാള്‍ യുവതിയെ കാണാനെത്തി. വിവാഹിതയായ ഈ സ്ത്രീ തന്റെ വിവാഹം മുടക്കുമെന്ന് നിധിൻ ഭയന്നു. പിന്നാലെ കാറിൽവച്ച് തോർത്തുകൊണ്ട് കഴുത്തിൽ മുറുക്കി കൊല്ലാൻ ശ്രമിക്കുകയായിരുന്നു.
Kerala
കൊച്ചി: മദ്യലഹരിയിൽ പോലീസുകാരെ ആക്രമിച്ച യുവാക്കൾ അറസ്റ്റിൽ. മരോട്ടിച്ചുവട് ഭാഗത്ത് യുവാക്കൾ മദ്യലഹരിയിൽ പ്രശ്നമുണ്ടാക്കുന്നുവെന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തൃക്കാക്കര സിഐയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ഇവർ ആക്രമിച്ചത്.
സംഘർഷത്തിൽ സിഎയുടെ കൈയ്ക്ക് പൊട്ടലേറ്റു. സംഭവവുമായി ബന്ധപ്പെട്ട് വയനാട് സ്വദേശി അക്ഷയ്, കൊല്ലം സ്വദേശി ജിനീഷ്, നെന്മാറ സ്വദേശി ഷംസുദ്ദീൻ, തിരുവനന്തപുരം സ്വദേശികളായ അജ്മൽ, അൽത്താഫ് എന്നിവരാണ് അറസ്റ്റിലായത്. കൊച്ചിയിലെ ഒരു പ്രമുഖ മാളിലെ ജീവനക്കാരാണ് പിടിയിലായ യുവാക്കൾ.
പോലീസിനെ ആക്രമിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനുമടക്കം ഗുരുതര വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. സംഘർഷത്തിൽ പരിക്കേറ്റ യുവാക്കൾ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Kerala
കൊച്ചി: അഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 72 വർഷം കഠിനതടവും ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ബീഹാർ മുജ്താപൂർ സ്വദേശി നജീർ മിയനാണ് (55) പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ജഡ്ജി വി.സന്ദീപ് കൃഷ്ണ ശിക്ഷ വിധിച്ചത്.
2025 ജനുവരി 17നാണ് കേസിനാസ്പദമായ സംഭവം. കുറുപ്പുംപടി പോലീസ് സ്റ്റേഷൻ പരിധിയിലെ ഓടക്കാലി കോട്ടച്ചിറലുള്ള കമ്പനിയിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു പ്രതി. അതിഥി തൊഴിലാളിയുടെ അഞ്ച് വയസുള്ള മകളെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്.
അഞ്ചു വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. മൂന്നു വകുപ്പുകളിൽ 20 വർഷം വീതം കഠിനതടവും അമ്പതിനായിരം രൂപ വീതം പിഴയുമാണ് ശിക്ഷ. മറ്റു രണ്ടു വകുപ്പുകളിൽ യഥാക്രമം അഞ്ചു വർഷവും, ഏഴു വർഷവും വീതം തടവും ഇരുപതിനായിരം രൂപ വീതം പിഴയും ശിക്ഷിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.
Kerala
തിരുവനന്തപുരം: കപ്പലിടിച്ച് മീൻപിടിത്ത ബോട്ട് മുങ്ങിയ സംഭവത്തിൽ വിഴിഞ്ഞത്ത് തടഞ്ഞുവച്ചിരിക്കുന്ന സോളിസ് എന്ന കപ്പലിനെ കൊച്ചി തുറമുഖത്തേക്ക് മാറ്റും. ആദ്യം കൊല്ലത്തേക്ക് കൊണ്ടുപോകുമെന്ന് പറഞ്ഞിരുന്നെങ്കിലും കാലവർഷത്തിൽ മണൽ അടിഞ്ഞ് കപ്പൽ മണ്ണിനടിയിലാകാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് കപ്പൽ കൊച്ചിയിലേക്ക് മാറ്റാനുള്ള തീരുമാനം.
കാലവർഷത്തിൽ വിഴിഞ്ഞത്തെ കടലടി സാധ്യത മുൻനിർത്തിയാണ് കപ്പലിനെ മാറ്റാൻ ആലോചിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗിൽ നിന്ന് നിർദേശമുണ്ടായതിനെ തുടർന്ന് ബന്ധപ്പെട്ട ഏജൻസി കൊല്ലം തുറമുഖ അധികൃതരുമായി ചർച്ചകൾ നടത്തിയിരുന്നു. ഇതേതുടർന്നാണ് കൊച്ചിയിലേക്ക് മാറ്റുന്നത്.
വിദേശ കപ്പൽ എത്തിയതിനോടനുബന്ധിച്ച് വാടക ഇനത്തിൽ 30 ലക്ഷത്തോളം രൂപ വരുമാനം ലഭിച്ചതായി കേരള മാരിടൈം ബോർഡ് അധികൃതർ പറഞ്ഞു. കപ്പലിൽ ഏതാനും ദിവസം മുൻപ് ബങ്കറിംഗ് നടത്തിയിരുന്നു.
കന്യാകുമാരിക്കടുത്തുള്ള കടലിൽ മാർച്ച് ഏഴിനുണ്ടായ അപകടത്തിൽ കൊല്ലം സ്വദേശിയുടെ സെന്റ് ജോസഫ് എന്ന ബോട്ടാണ് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന 11 പേരിൽ കൊൽക്കത്തയിൽ നിന്നുള്ള ലഖാൻ ദാസ്(45), മകൻ ബാദൽ(23) എന്നിവരെ കടലിൽ കാണാതായി. തമിഴ്നാട്, കൊൽക്കത്ത സ്വദേശികളായ ഒൻപത് പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. മാർച്ച് ഒൻപതിന് വിഴിഞ്ഞം കടലിൽ എത്തിച്ച കപ്പൽ തുറമുഖം വിടരുതെന്ന് കൊച്ചി മർക്കൻന്റൈൽ മറൈൻ വകുപ്പിന്റെ ഉത്തരവുണ്ട്. ഇതാണ് വിഴിഞ്ഞത്ത് തുടരാൻ കാരണം.
Kerala
കൊച്ചി: കിടപ്പ് രോഗിയായ വയോധികയുടെ വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ രണ്ട് യുവതികൾ പിടിയിൽ. വയോധികയെ പരിചരിച്ചിരുന്ന ഹോം നഴ്സും സുഹൃത്തുമാണ് പിടിയിലായത്.
തമിഴ്നാട് മധുര സിന്ധുപ്പാട്ടിയിൽ സെംപാട്ടി സ്വദേശി ഭാഗത്ത് സുധ ശങ്കർ (38), ദിണ്ടുഗൽ മലയഗൗഡൻപാട്ടി പൊട്ടിക്കളം ഭാഗത്ത് ലക്ഷ്മി (46) എന്നിവരാണ് പിടിയിലായത്. മേയ് 24ന് രാവിലെ 8.30 ഓടെയാണ് സംഭവം.
സുധ ശങ്കർ ആയിരുന്നു വയോധികയെ പരിചരിച്ച് വന്നിരുന്നത്. സുഹൃത്തായ ലക്ഷ്മിയെയും കൂട്ടി മോഷണം ആസൂത്രണം ചെയ്ത് നടപ്പാക്കുകയായിരുന്നു. തൊണ്ടിമുതലായ സ്വർണാഭരണങ്ങൾ പോലീസ് പ്രതികളിൽ നിന്ന് കണ്ടെടുത്തു.
Kerala
കൊച്ചി: എറണാകുളത്ത് ഇടിമിന്നലേറ്റ് വിദ്യാർഥിക്ക് പരിക്ക്. എറണാകുളം കുന്നത്തുനാട്ടിൽ ആണ് സംഭവം. കടയിരുപ്പ് കിഴക്കേ പുതിയ മഠത്തിൽ ബാബുവിന്റെ മകൻ വാസുദേവനാണ് പരിക്കേറ്റത്. മിന്നലിനെ തുടർന്ന് വീടിന്റെ ഭിത്തി അടർന്നുവീണ് ആണ് കുട്ടിക്ക് പരിക്കേറ്റത്.
പ്രദേശത്തെ മൂന്നോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മംഗലത്തുനട മാങ്ങാട്ടൂര്‍ എന്നിവിടങ്ങളിലും വീടുകൾക്ക് കേടുപറ്റി. പല വീടുകളിലും ഇലക്ട്രിക് ഉപകരണങ്ങൾ നശിച്ചിട്ടുണ്ട്.