Sports
മഡ്ഗാവ്: പ്രൈം വോളിബോള്‍ ലീഗിലെ അഞ്ചാം സീസണ് താര ലേലത്തില്‍ വിലയേറിയ കളിക്കാരനായി ഷമീമുദീന്‍. 20 ലക്ഷം രൂപയ്ക്ക് കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ഈ ബ്ലോക്കറെ സ്വന്തമാക്കി. സി.കെ. മുഹമ്മദ് നിഹാലാണ് (19 ലക്ഷം രൂപ, അഹമ്മദാബാദ് ഡിഫെന്‍ഡേഴ്സ്) ലേലത്തിലെ വിലയേറിയ രണ്ടാമത്തെ താരം.
യുവതാരങ്ങളുടെ കടന്നുവരവായിരുന്നു താരലേലത്തില്‍ ഏറ്റവും ശ്രദ്ധേയം. അടുത്തിടെ സമാപിച്ച ഗാര്‍ഡിയന്‍സ് ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത 11 കളിക്കാര്‍ പ്രൈം വോളി ടീമുകളില്‍ ഇടംപിടിച്ചു. കഴിഞ്ഞ നാല് വര്‍ഷമായി പിവിഎല്‍ നടത്തുന്ന താഴെത്തട്ടിലെ പദ്ധതികളുടെ ഫലമാണിത്. 9.5 ലക്ഷം രൂപയ്ക്ക് കാലിക്കട്ട് ഹീറോസില്‍ എത്തിയ യുവ ബ്ലോക്കര്‍ സൂരജ് ചൗധരിയാണ് ഈ ഗണത്തിലെ വിലയേറിയ താരം.
2026 സീസണില്‍ പത്തു ടീമുകളള്‍ രണ്ടു പൂളുകളായി വിഭജിക്കും. പൂള് എയില്‍ ബംഗളൂരു ടോര്‍പിഡോസ്, കാലിക്കട്ട് ഹീറോസ്, അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ്, ചെന്നൈ ബ്ലിറ്റ്സ്, മുംബൈ മിറ്റിയോഴ്സ് ടീമുകളാണ്. പൂള് ബിയില്‍ ഗോവ ഗാര്‍ഡിയന്‍സ്, തെലുങ്കു ബ്ലാക്ഹോക്സ്, ഡല്‍ഹി തൂഫാന്‍സ്, കോല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സ്, കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ടീമുകളും. നിലവിലെ ചാമ്പ്യന്മാരായ ബംഗളൂരു ടോര്‍പിഡോസ് ലേലത്തില്‍നിന്ന് ആരെയും സ്വന്തമാക്കിയില്ല. കിരീടം നേടിയ ടീമിനെ അവര്‍ നിലനിര്‍ത്തി.
Kerala
കൊച്ചി: ഓണക്കാലം കൊച്ചി നഗരത്തിന് നല്‍കുന്നത് മറ്റൊരു നിറമാണ്. തിരക്കേറിയ റോഡുകളും ഓഫീസുകളും ഫ്ലാറ്റുകളും വ്യാപാര കേന്ദ്രങ്ങളും ഓണത്തിന്റെ ആഘോഷച്ചൂടിലേക്ക് മാറും. പൂക്കളും ഓണക്കോടിയും സദ്യയും വിപണി തിരക്കുകളുമൊക്കെയായി നഗരം ഉത്സവലഹരിയിലാകും. തൃപ്പൂണിത്തുറയിലെ അത്തച്ചമയത്തോടെ കൊച്ചിയില്‍ ഓണാഘോഷത്തിന് തുടക്കമായിരിക്കുകയാണ്.
ഇതോടെ നഗരത്തില്‍ ഓണത്തിരക്കും വര്‍ധിച്ചു. അതിനാല്‍ തന്നെ നഗര ജീവിതത്തിന്റെ തിരക്കിനിടയില്‍ ആവശ്യത്തിന് പൂക്കള്‍ കണ്ടെത്തി വാങ്ങുക പലര്‍ക്കും വലിയ ജോലിയാണ്. ഈ ബുദ്ധിമുട്ടിന് പരിഹാരമാകുകയാണ് പൂക്കള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന ഓണ്‍ലൈന്‍ ആപ്പുകളും വെബ്സൈറ്റുകളും. തിരക്കേറിയ നഗര ജീവിതത്തിനിടയില്‍ പൂക്കള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന ഓണ്‍ലൈന്‍ സേവനങ്ങള്‍ കൂടുതല്‍ പേരെ ആകര്‍ഷിക്കുകയാണ്.
പൂവുണ്ടോ.കോം (poovundo.com), ഇന്‍സ്റ്റാമാര്‍ട്ട് (Instamart), സെപ്റ്റോ (Zepto), ബ്ലിങ്കിറ്റ് (Blinkit) തുടങ്ങിയ ആപ്പുകളിലും വെബ്സൈറ്റുകളിലും പൂ വില്‍പ്പന തകര്‍ക്കുകയാണ്. ഓണക്കാലത്ത് പൂക്കളുടെ ആവശ്യകത കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് ഇത്തരം ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് പ്രസക്തിയേറുന്നത്. സാധാരണ പൂക്കച്ചവട കേന്ദ്രങ്ങളില്‍ പോയി ഓരോ ഇനവും തിരഞ്ഞെടുത്ത് വാങ്ങുന്നതിനു പകരം ആവശ്യമായ പൂക്കള്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്ത് ലഭ്യമാക്കുകയാണ് പൂവുണ്ടോ.കോം ലക്ഷ്യമിടുന്നത്.
കൊച്ചി നഗരത്തില്‍ മാത്രമാണ് പൂവുണ്ടോ.കോം പ്രവര്‍ത്തിക്കുന്നത്. കൊച്ചിയില്‍ ഏത് കോണിലാണെങ്കിലും പൂവുണ്ടോ.കോമില് ആവശ്യത്തിനുള്ള പൂക്കളും ഡെലിവറി ചെയ്യേണ്ട ഡേറ്റും സമയവും സബ്മിറ്റ് ചെയ്തു കൊടുത്തു കഴിഞ്ഞാല്‍ കൃത്യസമയത്ത് തന്നെ പൂക്കള്‍ കയ്യിലെത്തും. വാട്സാപ്പില്‍ മെസേജ് അയച്ചാലും പൂവുണ്ടോ.കോമില് നിന്നും പൂക്കള്‍ വാങ്ങാം.
ഇന്‍സ്റ്റാമാര്‍ട്ട്, സെപ്റ്റോ, ബ്ലിങ്കിറ്റ് എന്നീ ആപ്പുകളില്‍ നിന്നും ആവശ്യാനുസരണം പൂക്കള്‍ വാങ്ങാം. ചെണ്ടുമല്ലി, ജമന്തി, വാടാര്‍മല്ലി, അരളി, റോസ് എന്നീ പ്രകൃതിദത്ത പൂക്കള്‍ എല്ലാ ആപ്പുകളിലും ലഭ്യമാണ്. നേരിട്ട് വിപണിയിലെത്തി പൂക്കള്‍ വാങ്ങാന്‍ സമയമില്ലാത്ത നഗരവാസികള്‍ക്ക് ഓണ്‍ലൈന്‍ സേവനം സൗകര്യപ്രദമായ വഴിയാകുകയാണ്. ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് അവസാന നിമിഷം ഓര്‍ഡര്‍ ചെയ്യുന്നതിനു പകരം നേരത്തെ ബുക്ക് ചെയ്യുന്നതാണ് ഉചിതം.
ഡെലിവറി ഏരിയ, ലഭ്യമായ പൂക്കളുടെ ഇനം, അളവ്, വില, ഡെലിവറി ാര്‍ജ് എന്നിവ ഓര്‍ഡര്‍ ചെയ്യുന്നതിന് മുമ്പ് പരിശോധിക്കുകയും വേണം. പരമ്പരാഗത പൂക്കച്ചവടത്തിന്റെ തിരക്കും പൂക്കളത്തിന്റെ ആവേശവും നിലനില്‍ക്കുമ്പോഴും അതിനൊപ്പം ഡിജിറ്റല്‍ സൗകര്യവും ചേരുകയാണ് കൊച്ചിയിലെ ഈ ഓണക്കാലത്ത്. വിരല്‍ത്തുമ്പിലെ ഏതാനും ക്ലിക്കുകളിലൂടെ പൂക്കള്‍ വീട്ടിലെത്തുമ്പോള്‍ നഗര ജീവിതത്തിലും ഓണത്തിന്റെ പൂവിളിക്ക് പുതിയൊരു വഴിയാണ് തുറക്കുന്നത്.
Kerala
കൊച്ചി: എറണാകുളം അംബേദ്കര്‍ സ്റ്റേഡിയത്തിന് സമീപം വയോധികന്റെ മൃതദേഹം കണ്ടെത്തി. കടവന്ത്ര സ്വദേശി ഷണ്മുഖന് (74) ആണ് മരിച്ചത്. ഇയാളെ ഈ മാസം 12 മുതല്‍ കാണാനില്ലായിരുന്നു. തുടര്‍ന്ന് 14ന് ബന്ധുക്കള്‍ കടവന്ത്ര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു
ബന്ധുക്കള്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞു. രാവിലെ മൃതദേഹം കണ്ടെത്തിയതെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഷണ്മുഖന്റേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്.
Kerala
കൊച്ചി: തിങ്കളാഴ്ച വൈകുന്നേരം എറണാകുളം വൈറ്റില ജംഗ്ഷനില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള ബസില്‍ കയറുമ്പോള്‍ രാഷ്ട്രപാല്‍ എന്ന 37കാരന് മുളവുകാട് പോലീസ് സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്ഐ കെ.എക്സ്. തോമസിന്റെ കാലുകള്‍ തൊട്ടുതൊഴുതു. ബസിനടുത്തേക്ക് നടന്നെങ്കിലും വീണ്ടും തിരിച്ചുവന്നു.
'തോമസ് സര് ശുക്രിയ, ആപ്പ് മേരേ ബഡേ ഭായി ഹൊ. മേ അപ്നെ ജീവന് മേ ആപ്പ് കോ കഭി നഹി ഭൂലേങ്കേ..' നിറമിഴികളോടെ കൈകളില്‍ പിടിച്ച് രാഷ്ട്രപാല്‍ പറഞ്ഞു. ആ നന്ദിപറച്ചിലില്‍ എസ്ഐ തോമസിന്റെയും എഎസ്ഐ സജിമോന്റെയും എസ് സിപിഒ അനിരുദ്ധന്റെയും കണ്ണുകളിലും നനവ് പടര്‍ന്നു. കാരണം കഴിഞ്ഞ ഒരു മാസത്തോളം അനാഥനെന്നു കരുതി തങ്ങള്‍ ഭക്ഷണം നല്കി സംരക്ഷിച്ച ഒരാളെ നാലു വര്‍ഷത്തിനു ശേഷം സ്വന്തം കുടുംബത്തിനൊപ്പം പറഞ്ഞുവിടുന്നതിന്റെ ചാരിതാര്‍ഥ്യം അവര്‍ക്കെല്ലാമുണ്ടായിരുന്നു.
ചെറിയ മാനസികാസ്വാസ്ഥ്യം മൂലം വര്‍ഷങ്ങളായി അലഞ്ഞുതിരിഞ്ഞിരുന്ന മഹാരാഷ്ട്ര നാഗ്പുര്‍ സ്വദേശി രാഷ്ട്രപാല്‍ മനോഹര്‍ ചഹാണ്ടെ (37) യാണ് മുളവുകാട് പോലീസിന്റെ ഇടപെടലില്‍ തിങ്കളാഴ്ച കുടുംബാംഗങ്ങള്‍ക്കൊപ്പം നാട്ടിലേക്ക് മടങ്ങിയത്.
മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സ്വദേശിയായ രാഷ്ട്രപാല്‍ ജൂലൈ മുതല്‍ മുളവുകാട് പോലീസ് സ്റ്റേഷന് പരിധിയില്‍ അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്നു. സ്റ്റേഷനില്‍ വച്ചിരിക്കുന്ന വാട്ടര്‍ പ്യൂരിഫയറില്‍ നിന്ന് ഇടയ്ക്കൊക്കെ വെള്ളം കുടിക്കാനെത്തിയിരുന്ന രാഷ്ട്രപാലിന് എസ്ഐ തോമസും, എഎസ്ഐ സജിമോനും, എസ് സിപിഒ അനിരുദ്ധനും ഭക്ഷണം വാങ്ങിനല്‍കിയിരുന്നു.
അവരുമായി പെട്ടെന്ന് ഇണങ്ങിയ ഇയാള്‍ സംസാരത്തിനിടയിലാണ് അഹമ്മദ്നഗറിലെ വി.കെ. പാട്ടീല്‍ എന്‍ജിനീയറിംഗ് കോളജില്‍നിന്ന് എംടെക് നേടിയതും കാമ്പസ് റിക്രൂട്ട്മെന്റിലൂടെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കമ്പനിയില്‍ ഉയര്‍ന്ന ജോലി രണ്ടു വര്‍ഷം ചെയ്തതുമൊക്കെ പോലീസുകാരോട് പറഞ്ഞത്.
തുടര്‍ന്ന് പോലീസ് ഇയാള്‍ക്ക് മാനസിക ചികിത്സ നല്കി. ഇദ്ദേഹം പറഞ്ഞ വിലാസത്തിന് അടുത്തുള്ള പോലീസ് സ്റ്റേഷനുകളിലേക്കും പഠിച്ച സ്ഥാപനങ്ങളിലേക്കും മുളവുകാട് പോലീസ് ബന്ധപ്പെട്ടു. ഒടുവില്‍ നാഗ്പുരിലുള്ള ബന്ധുക്കളെ ഫോണില്‍ ബന്ധപ്പെട്ടു. തുടര്‍ന്നാണ് സഹോദരി പ്രിയങ്ക സിദ്ധാര്‍ഥ് ഭാഷര്‍കര്‍, ഇവരുടെഭര്‍ത്താവ് അമന് സമ്ദ്താരോ രാംതെ, അമ്മയുടെ സഹോദരി രേഖ സിദ്ധാര്‍ഥ് ഭാഷര്‍കര്‍ എന്നിവര്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ഓടെ മുളവുകാട് പോലീസ് സ്റ്റേഷനിലെത്തിയത്.
ബന്ധുക്കള്‍ കുട്ടിക്കാലത്തെ ഫോട്ടോകളും മറ്റും കാണിച്ചതോടെ രാഷ്ട്രപാല്‍ ഇവരെ തിരിച്ചറിഞ്ഞു. മൂന്ന് സഹോദരിമാരുടെ മൂത്ത സഹോദരനായ ഇദ്ദേഹം ഇവരുടെ വിവാഹ ശേഷവും, മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്നും ജീവിതത്തില്‍ ഒറ്റപ്പെട്ടു. തുടര്‍ന്നാണ് 2019 മുതല്‍ മാനസികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായതും 2022 മുതല്‍ കാണാതായതും. അന്നു മുതല്‍ ബന്ധുക്കള്‍ അന്വേഷണം നടത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.
ബന്ധുക്കളെ തിരിച്ചറിഞ്ഞ രാഷ്ട്രപാലിനെ പോലീസ് വീണ്ടും മനോരോഗ വിദഗ്ധന്റെ അടുത്തെത്തിച്ചു മെഡിക്കല്‍ പരിശോധന നടത്തി. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോലീസ് ജീപ്പില്‍ വൈറ്റില ജംഗ്ഷനില്‍ എത്തിച്ചു. അവിടെ നിന്നാണ് ബന്ധുക്കള്‍ക്കൊപ്പം രാഷ്ട്രപാല്‍ ബംഗളൂരുവിലേക്ക് പോയത്. ബംഗളൂരുവില്‍ നിന്ന് ഇന്ന് ജന്മനാട്ടിലേക്ക് എത്തും.
Business
കൊച്ചി: റീട്ടെയില്‍ ജ്വല്ലറി രംഗത്ത് പുതിയ ഷോപ്പിംഗ് അനുഭവത്തിന് തുടക്കമിട്ട് വിന്‍സ്മെര ജുവല്‍സിന്റെ കൊച്ചിയിലെ ഫ്ളാഗ്ഷിപ്പ് ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. എംജി റോഡില്‍ ആരംഭിച്ച പുതിയ ഷോറൂം നടനും വിന്‍സ്മെര ജുവല്‍സിന്റെ ബ്രാന്‍ഡ് അംബാസഡറുമായ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട്ട് തുടക്കംകുറിച്ച് ഒരുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലും യുഎഇയിലുമായി ആറ് ഷോറൂമുകളിലേക്ക് വളര്‍ന്ന വിന്‍സ്മെര ജുവല്‍സിന്റെ ഏഴാമത്തെ ഷോറൂമാണ് കൊച്ചിയിലേത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളും വിപുലമായ ആഭരണ ശേഖരവുമാണ് എംജി റോഡിലെ പുതിയ ഷോറൂമിന്റെ പ്രധാന ആകര്‍ഷണം.
പാരമ്പര്യത്തിന്റെ തനിമ നിലനിര്‍ത്തുന്ന ആഭരണങ്ങള്‍ മുതല്‍ ആധുനിക ഡിസൈനുകള്‍ വരെ, ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ ആഭരണങ്ങള്‍ മുതല്‍ രാജകീയ പ്രൗഢിയാര്‍ന്ന ബ്രൈഡല്‍ കളക്ഷനുകള്‍ വരെ ഒരുക്കിയിട്ടുണ്ട്.
ഇന്ത്യയിലും യുഎഇയിലുമുള്ള അത്യാധുനിക ആഭരണ നിര്‍മാണ ഫാക്ടറികള്‍, ആയിരത്തിലധികം വരുന്ന വിദഗ്ധരായ ആഭരണ ശില്പികള്, ലോകോത്തര നിലവാരത്തിലുള്ള മെഷിനറികള്‍ ഇവയെല്ലാം വിന്സ്മെരയെ വ്യത്യസ്തമാക്കുന്നു.
പുതിയ ഫാഷന്‍ ട്രെന്‍ഡുകള്‍ക്ക് എന്നും വഴിയൊരുക്കുന്ന കൊച്ചിയുടെ സ്റ്റൈലിനും സ്പീഡിനും ഇണങ്ങുന്നൊരു ജ്വല്ലറി ഷോപ്പിംഗ് അനുഭവമാണ് വിന്‍സ്മെരയുടെ പുതിയ ഷോറൂമില്‍ ഒരുക്കിയിട്ടുള്ളത്. വിപുലമായ ആഭരണശേഖരവും ആധുനികമായ ഷോപ്പിംഗ് സൗകര്യങ്ങളും ഒരുമിക്കുന്ന ഈ ഷോറൂം, ആഭരണപ്രേമികള്‍ക്ക് പുതിയൊരു വിസ്മയം സമ്മാനിക്കുമെന്നതില്‍ സംശയമില്ലെന്ന് ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് വിന്‍സ്മെരയുടെ ബ്രാന്‍ഡ് അംബാസഡര്‍ മോഹന്‍ലാല്‍ പറഞ്ഞു.
തനതായ ആഭരണ ഡിസൈനുകളിലൂടെയും വൈവിധ്യമാര്‍ന്ന ശേഖരങ്ങളിലൂടെയും റീട്ടെയില്‍ ജ്വല്ലറി രംഗത്ത് പുതിയൊരു കാഴ്ചപ്പാട് അവതരിപ്പിക്കുന്നതിനൊപ്പം, ഉപയോക്താക്കള്‍ക്ക് കൂടുതല്‍ മികച്ചതും പുതുമയാര്‍ന്നതുമായ ജ്വല്ലറി ഷോപ്പിംഗ് അനുഭവം ഒരുക്കുക എന്നതാണ് കൊച്ചിയിലെ പുതിയ ഷോറൂമിലൂടെ ലക്ഷ്യമിടുന്നതെന്ന് ചെയര്മാന് ദിനേശ് കാമ്പ്രത്ത് പറഞ്ഞു.
Kerala
കൊച്ചി: ഓണത്തിന്റെ വരവറിയിച്ച് കൊച്ചിയിലെ പൂവിപണി സജീവമായി. അത്തത്തിന് മുന്നോടിയായി പൂക്കളമൊരുക്കാനുള്ള പൂക്കള്‍ തേടി ആളുകള്‍ വിപണിയിലെത്തി തുടങ്ങിയതോടെ വില്‍പ്പനശാലകളില്‍ തിരക്കേറി. ചെണ്ടുമല്ലി, ജമന്തി, അരളി, വാടാമല്ലി തുടങ്ങിയ പൂക്കള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയുള്ളത്.
ഓണപ്പൂക്കളുടെ വില ഇത്തവണ സാധാരണക്കാരുടെ പോക്കറ്റ് കാലിയാക്കുന്ന നിലയിലാണ്. ഓണപ്പൂക്കളത്തിലെ പ്രധാന താരമായ ചെണ്ടുമല്ലിക്ക് ഓറഞ്ച് നിറത്തിന് കിലോയ്ക്ക് 150 മുതല്‍ 300 രൂപ വരെയും മഞ്ഞ നിറത്തിന് 150 മുതല്‍ 250 രൂപ വരെയുമാണ് വില. വെള്ള ജമന്തിക്ക് 150 മുതല്‍ 700 രൂപ വരെയാണ് വില. ആസ്ട്രോ ബ്ലൂ, പിങ്ക് ജമന്തികള്‍ക്ക് 400 മുതല്‍ 700 രൂപ വരെയും ഈടാക്കുന്നുണ്ട്.
വയലറ്റ് വാടാമല്ലിക്ക് 250 മുതല്‍ 350 രൂപ വരെയാണ് വില. പിങ്ക് അരളിക്ക് 450 രൂപ മുതലാണ്. ചുവപ്പ് റോസാപ്പൂവിന് 400 മുതല്‍ 600 രൂപ വരെയും ഡച്ച് റോസിനും ഓറഞ്ച് റോസിനും 350 രൂപയുമാണ് വില.
പൂക്കളത്തിനൊപ്പം അലങ്കാരത്തിനാവശ്യമായ ഇലകള്‍ക്കും ആവശ്യക്കാരുണ്ട്. പനീര്‍ ലീഫ് അഥവാ ഗ്രീന്‍ ലീഫ് ഒരു കെട്ടിന് 100 രൂപയും കിലോയ്ക്ക് 200 രൂപയുമാണ്. ബൊക്കെ അലങ്കാരത്തിന് ഉപയോഗിക്കുന്ന കാമിനി ലീഫിന് 150 രൂപ മുതലാണ് വില. അലങ്കാരങ്ങള്‍ക്ക് മാത്രമല്ല, ഇവ ഇപ്പോള്‍ പൂക്കളത്തിലും എത്താറുണ്ട്.
ബംഗളൂരു, കോയമ്പത്തൂര്‍, മൈസൂരു എന്നിവിടങ്ങളില്‍ നിന്നാണ് കൊച്ചിയിലേക്ക് പ്രധാനമായും പൂക്കള്‍ എത്തുന്നത്. ഓണാഘോഷങ്ങളുടെയും പൂക്കള മത്സരങ്ങളുടെയും ഭാഗമായി വന്‍തോതില്‍ പൂക്കള്‍ വാങ്ങാനെത്തുന്നവരുടെ എണ്ണം കൂടുന്നതിനാല്‍ വരും ദിവസങ്ങളില്‍ വിലയും വിപണിയിലെ തിരക്കും ഇനിയും ഉയരാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു.
ഇതിനിടെ മുല്ലപ്പൂവിനും വില കുത്തനെ ഉയര്‍ന്നു. കഴിഞ്ഞ ദിവസം വരെ ഒരു മുഴത്തിന് 40 രൂപയായിരുന്ന മുല്ലയ്ക്ക് ഇന്ന് 60 മുതല്‍ 80 രൂപ വരെയാണ് വില. പൂക്കളത്തില്‍ മുല്ലയ്ക്ക് വലിയ ഡിമാന്‍ഡ് ഇല്ലെങ്കിലും ചിങ്ങമാസത്തിലെ വിവാഹങ്ങള്‍ക്കും ഓണപ്പരിപാടികള്ക്കും മുല്ലയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ഓണത്തിരക്ക് കൂടുന്നതോടെ പൂവിപണിയില്‍ വില ഇനിയും ഉയരുമോയെന്ന ആശങ്കയിലാണ് ഉപഭോക്താക്കള്‍.
Kerala
കൊച്ചി: കേരള കാത്തലിക് ഫെഡറേഷന് (കെസിഎഫ്) സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ സ്മൃതിസംഗമം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് പാലാരിവട്ടം പിഒസിയില്‍ നടക്കും. ‘ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യ സംരക്ഷണവും’ എന്ന വിഷയത്തിലാണു പരിപാടി.
റിട്ട. ജസ്റ്റീസ് ഏബ്രഹാം മാത്യു ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തും. കെസിഎഫ് സംസ്ഥാന പ്രസിഡന്റ് ബിജു ജോസി കരുമഞ്ചേരി അധ്യക്ഷത വഹിക്കും. കെസിബിസി ഡെഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍, കെസിഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.സി. ജോര്‍ജുകുട്ടി, സംസ്ഥാന വൈസ് പ്രസിഡന്റ് ജെയ്മോന് തോട്ടപുറം എന്നിവര്‍ പ്രസംഗിക്കും.
വിവിധ കത്തോലിക്കാ സംഘടനാ നേതാക്കളായ പ്രഫ. രാജീവ് കൊച്ചുപറമ്പില്‍, അഡ്വ. ഷെറി ജെ. തോമസ്, എസ്.ആര്. ബൈജു, അഡ്വ. ബിജു പറയന്നിലം എന്നിവര്‍ പ്രഭാഷണം നടത്തും.
Kerala
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ലാൻഡ് റവന്യൂ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ കൂടുതല്‍ ഉദ്യോഗസ്ഥരിലേക്ക് വിജിലന്‍സിന്റെ അന്വേഷണം. കൈക്കൂലി വാങ്ങാന്‍ ഉദ്യോഗസ്ഥരും ഏജന്റുമാരും അടങ്ങുന്ന വന്‍ റാക്കറ്റ് പ്രവര്ത്തിക്കുന്നുവെന്നുണ്ടെന്ന വിവരം വിജിലന്‍സിന് ലഭിച്ചു.
വില്ലേജ്, താലൂക്ക് ഓഫീസുകളിലെ ഉദ്യോഗസ്ഥര്മാരും കൈക്കൂലി വാങ്ങുന്ന റാക്കറ്റിന് പിന്നിലുണ്ടെന്നും മുമ്പും പലരില്‍ നിന്നും ഈ റാക്കറ്റ് കൈക്കൂലി വാങ്ങിയിട്ടുണ്ട് എന്നുമുള്ള വിവരങ്ങള്‍ വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്.
എളമക്കര സ്വദേശിയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കണയന്നൂര്‍ തഹസില്‍ദാര്‍ ജോസഫ് ആന്റണി പിടിയിലായത്. ഇയാളുടെ രണ്ട് ഏജന്റുമാരും അറസ്റ്റിലായി. ഷിബിന്‍, കണ്ണന് എന്ന രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. വിജിലന്‍സിന്റെ എറണാകുളം യൂണിറ്റാണ് ജോസഫ് ആന്റണിയെ കടവന്ത്രയില്‍ വച്ച് പിടികൂടിയത്.
ജോസഫ് ആന്റണിക്കെതിരെ വ്യാജപട്ടയം ഉണ്ടാക്കി ഭൂമി തട്ടിയെടുത്തതിന് കമ്മിഷന് കൈപ്പറ്റിയെന്ന കേസ് മുമ്പും ഉണ്ടായിരുന്നു. എറണാകുളം വില്ലേജ് ഓഫീസര്‍ ആയിരിക്കെയാണ് ഈ സംഭവം.
അതേസമയം, കൃഷി ഭൂമി പുരയിടമാക്കി രേഖകള്‍ നല്‍കാനാണ് വ്യാജ പരാതിക്കാരനെ സൃഷ്ടിച്ച് എളമക്കര സ്വദേശിയില്‍ നിന്നും തഹസില്‍ദാര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. സ്ഥലം ഉടമ നേരത്തെ മുതല്‍ പുരയിടം എന്ന നിലയില്‍ കരം അടച്ചു വരുന്ന ഭൂമിയായിരുന്നു വില്പനയ്ക്ക് ശ്രമിച്ചപ്പോള്‍ കൃഷി ഭൂമിയാണെന്ന് വ്യക്തമായത്.
കൃഷി മണ്ണിട്ട് നികത്തിയത് അടക്കം ചൂണ്ടിക്കാട്ടി തഹസില്‍ദാര്‍ ജോസഫ് ആന്റണിയുടെ സഹായി തന്നെയാണ് പരാതി നല്‍കിയത്. പ്രശ്നപരിഹാരത്തിനു സ്ഥലം ഉടമ ജോസഫ് ആന്റണിയെ സമീപിച്ചപ്പോള്‍ പരാതിക്കാരനുമായുള്ള ഒത്തുതീര്‍പ്പിനും കൃഷി ഭൂമി പുരയിടമാക്കി രേഖ നല്‍കാനും പത്തു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
Kerala
കൊച്ചി: കൊച്ചി നഗരത്തിൽ വിദ്യാർഥി സംഘങ്ങൾ തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടി. എറണാകുളം സൗത്ത് ജനതാ റോഡിൽ കഴിഞ്ഞ രാത്രിയാണ് സംഭവം. തേവര എസ്എച്ച് കോളജിലെ വിദ്യാർഥികളും ഏതാനും സുഹൃത്തുക്കളും, ലോ കോളേജിലെ വിദ്യാർഥികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്.
തേവര എസ്എച്ച് കോളജിലെ രണ്ട് വിദ്യാർഥികളും അവരുടെ സുഹൃത്തുക്കളും പ്രദേശത്തുള്ള ഒരു ചായക്കടയിൽ എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഈ സമയം ലോ കോളജിലെ വിദ്യാർഥികളും അതേ സ്ഥലത്തുണ്ടായിരുന്നു. തുടർന്ന് ഇരുകൂട്ടർക്കുമിടയിൽ പെട്ടെന്നുണ്ടായ വാക്കുതർക്കം പിന്നീട് കൈയാങ്കളിയിലും കൂട്ടയടിയിലും കലാശിക്കുകയായിരുന്നു.
സംഘർഷത്തിനിടയിൽ നിലത്തുവീണ ഒരു യുവാവിന്റെ തലയ്ക്ക് അക്രമികൾ ഹെൽമറ്റ് ഉപയോഗിച്ച് അടിച്ചു പരിക്കേൽപ്പിച്ചു. സംഭവത്തിന് ശേഷം പരിക്കേറ്റ വിദ്യാർത്ഥി പാലാരിവട്ടം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വിദ്യാർത്ഥിയിൽ നിന്ന് സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷം കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
Kerala
കൊച്ചി: കേന്ദ്ര ലേബർ കമ്മീഷണർ ഓഫീസിൽ നിന്ന് മിന്നൽ രക്ഷാകവചങ്ങളും ചെമ്പ് പട്ടകളും മോഷ്ടിച്ച സംഭവത്തിൽ മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി മുസ്താഖുൽ ഷേക്ക് (26) അസം സ്വദേശികളായ സഫിയാഖുൽ ഇസ്ലാം (30) മൊഫീദുൽ ഇസ്ലാം (35) എന്നിവരാണ് പിടിയിലായത്.
ലേബർ കമ്മീഷണർ ഓഫീസിന് മുകളിലും പരിസരത്തുമായി സ്ഥാപിച്ചിരുന്ന മിന്നൽ രക്ഷാകവചങ്ങളും ചെമ്പ് പട്ടകളും പ്രതികൾ അഴിച്ചെടുക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. കവർച്ചയ്ക്ക് ശേഷം സഫിയാഖുൽ ഇസ്ലാമും മൊഫീദുൽ ഇസ്ലാമും ആലുവയിലേക്കും മുസ്താഖുൽ ഷേക്ക് കാക്കനാട്ടെ താമസ സ്ഥലത്തേക്കും പോയി.
എന്നാൽ സംശയത്തിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ തടഞ്ഞുവച്ച മറ്റ് അന്യസംസ്ഥാന തൊഴിലാളികളിൽ നിന്നാണ് പോലീസിന് യഥാർഥ പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: പട്ടാപ്പകല്‍ വീട്ടില്‍ കയറിയ അജ്ഞാതന്‍ വൃക്ക രോഗിയായ വയോധികയുടെ മൊബൈല്‍ ഫോണും 2,800 രൂപയും കവര്‍ന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നോടെയാണ് സംഭവം. പനമ്പുകാട് കളരിക്കല്‍ വിജയലക്ഷ്മിയുടെ വീട്ടിലാണ് മോഷണം നടന്നത്.
ഉറങ്ങിക്കിടക്കുകയായിരുന്ന വയോധിക സംഭവ സമയത്ത് ഉണര്‍ന്ന് ഒച്ച വച്ചെങ്കിലും മോഷ്ടാവ് വായയും മൂക്കും പൊത്തിപ്പിടിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. വയോധികയുടെ മൊഴി പ്രകാരം മുളവുകാട് പോലീസ് കേസ് എടുത്തു.
Kerala
കൊച്ചി: ആലുവയില്‍ ബലിതര്‍പ്പണം കഴിഞ്ഞ് മടങ്ങിയവര്‍ക്ക് കാറിടിച്ച് പരിക്ക്. പറവൂര്‍ കോട്ടുവള്ളി സ്വദേശികളായ പുരുഷോത്തമന് ശിവന് എന്നിവരെയാണ് കാര്‍ ഇടിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ച കാര്‍ ആണ് ഇടിച്ചത്.
ബലിതര്‍പ്പണം കഴിഞ്ഞ് ബസ് കയറാനായി പോകവെ തോട്ടക്കാട്ടുകര കവലയില്‍ വച്ചാണ് അപകടമുണ്ടായത്. രണ്ടു പേരെയും ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയി. പരിക്കേറ്റവരെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിര്‍ത്താതെ പോയ വാഹനം കൊരട്ടിയില്‍ വച്ച് പോലീസ് കസ്റ്റഡിയില്‍ എടുത്തു.
Kerala
കൊച്ചി: വാഴക്കുളത്ത് വാടക വീട്ടിൽ നിന്നും 51 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ഒളിവിലായിരുന്ന പ്രധാന പ്രതികളിൽ ഒരാൾ പിടിയിൽ. പശ്ചിമ ബംഗാൾ ജലങ്കി സ്വദേശിയായ അസ്ലം ഷേക്ക് (31) ആണ് പിടിയിലായത്.
പശ്ചിമ ബംഗാളിൽ നിന്ന് ആണ് ഇയാൾ പിടിയിലായത്. പെരുമ്പാവൂരും പരിസര പ്രദേശങ്ങളിലും കഞ്ചാവ് എത്തിച്ചിരുന്ന സംഘത്തിൽ ഉൾപ്പെട്ടയാളാണ് പ്രതി. പശ്ചിമ ബംഗാളിൽ നിന്നും ട്രെയിൻ മാർഗം കഞ്ചാവ് എത്തിക്കുന്നതിന് ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നു.
കഞ്ചാവ് പിടികൂടിയ വീട് വാടകയ്ക്ക് എടുത്തിരുന്നത് ഇയാളാണ്. കഞ്ചാവ് ഏർപ്പാടാക്കുന്നതും ട്രെയിൻ മാർഗം എത്തിക്കുന്നതും ഇവിടെ വിൽപ്പന നടത്തുന്നതും പല പല ടീമുകളായിട്ടായിരുന്നു. മുർഷിദാബാദ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഹുക്കാറ എന്ന സ്ഥലത്തുനിന്നും ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ സാഹസികമായാണ് അറസ്റ്റ് ചെയ്തത്.
Kerala
കൊച്ചി: വാടക വീട്ടില്‍ നിന്ന് 51 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ മുഖ്യപ്രതിയെ പശ്ചിമബംഗാളില്‍ നിന്ന് പിടികൂടി ആലുവ റൂറല്‍ പോലീസ്. അസ്ലം ഷെയ്ഖ് ആണ് പോലീസിന്റെ പിടിയിലായത്. അന്യസംസ്ഥാനത്ത് നിന്നും ട്രെയ്ന്‍ മാര്‍ഗം കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന പ്രധാന ശൃംഖലയിലെ കണ്ണികളിലൊരാളാണ് അസ്ലം ഷെയ്ഖ്.
കഴിഞ്ഞ ഫെബ്രുവരിയില്‍ തെക്കേ വാഴക്കുളത്ത് വാടക വീട്ടില്‍ നിന്നാണ് 51 കിലോ കഞ്ചാവ് പിടികൂടിയത്. കേസില്‍ അന്ന് രണ്ടു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് അസ്ലം ഷെയ്ഖിലേക്ക് എത്തുന്നത്.
പശ്ചിമബംഗാള്‍ സ്വദേശിയായ ഇയാള്‍ കഴിഞ്ഞ 15 വര്‍ഷമായി കേരളത്തിലാണ് താമസിക്കുന്നത്. ഒളിവില്‍ പോയ ഇയാളെ ആലുവ റൂറല്‍ പോലീസ് പശ്ചിമബംഗാളില്‍ എത്തി അറസ്റ്റ് ചെയ്തു. പ്രതിയെ ട്രെയ്ന്‍ മാര്‍ഗം കേരളത്തില്‍ എത്തിച്ചു. ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കും.
Kerala
കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വൻ കഞ്ചാവ് ശേഖരവുമായി പശ്ചിമബംഗാൾ സ്വദേശി പിടിയിൽ. മുർഷിദാബാദ് കമർപുർ കോളനി സ്വദേശിയായ അഹദ് അലി (36) ആണ് പിടിയിലായത്.
ഇയാളിൽ നിന്ന് 15.183 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കൊച്ചി സിറ്റി പോലീസ് ആണ് പ്രതിയെ പിടികൂടിയത്. കളമശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ ഇടപ്പള്ളി ടോൾ ഭാഗത്തുനിന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Kerala
കൊച്ചി: ദിവസങ്ങളായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുന്ന ഗുണ്ടാ നേതാവ് അര്ജുന് ആയങ്കി കൊച്ചിയില്‍ തന്നെ തുടരുന്നതായി സംശയം. കര്‍ണാടകയിലേക്ക് കടന്നുവെന്ന പ്രചാരണം പോലീസ് തള്ളി. നിലവില്‍ പ്രതിയുടെ സഹോദരന് അഖിലും സുഹൃത്തുക്കളുമായി 20ല്‍ അധികം പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച കൊച്ചിയില്‍ നിന്നും രണ്ട് സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തിരുന്നു.
തൃശൂര്‍, തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നും പോലീസ് സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തിരുന്നു. അര്ജുന് ആയങ്കി ഉടന്‍ വലയിലാകും എന്നാണ് വിവരങ്ങള്‍. അതേസമയം, അര്‍ജുനായി വ്യാപക തെരച്ചില്‍ നടക്കുമ്പോഴും സമൂഹമാധ്യമങ്ങളില്‍ തുടര്‍ച്ചയായി പോസ്റ്റുകള്‍ എത്തുന്നത് പോലീസിന് വെല്ലുവിളിയാവുകയാണ്.
ഫേസ്ബുക്കില്‍ പോസ്റ്റുകളും ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറികളും തുടര്‍ച്ചയായി എത്തുന്നുണ്ട്. ഒളിവിലിരിക്കെ വരുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ അര്ജുന് തന്നെയാണോ ഇടുന്നത്, അതോ മറ്റാരെങ്കിലുമാണോ എന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. അര്‍ജുനെ പിടികൂടാന്‍ മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ആര്. മനോജിന്റെ നേതൃത്വത്തില്‍ പത്തംഗ സ്പെഷല്‍ സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.
Kerala
കൊച്ചി: എറണാകുളം പിപി റോഡില്‍ നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക്, ടെലിഫോണ്‍ പോസ്റ്റുകളില്‍ ഇടിച്ച് അപകടം. കാര്‍ യാത്രികരായ നാലുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.
രാവിലെ ഒമ്പതരയോടെയാണ് സംഭവം. അപകടത്തിൽ സ്വിഫ്റ്റ് കാര്‍ പൂര്‍ണമായും തകര്‍ന്നു. അഗ്നിസുരക്ഷാസേനാഗങ്ങള് എത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
Kerala
കൊച്ചി: പഴന്തോട്ടത്ത് 16 കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാനക്കാര്‍ പിടിയില്‍. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശികളായ സൂഫിയാന് ബിശ്വാസ്, അസ്തക്കിന് സൈക്ക് എന്നിവരെയാണ് പുത്തന്‍കുരിശ് പോലീസ് പിടികൂടിയത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആലുവ റെയില്‍വേ സ്റ്റേഷന് മുതല്‍ പോലീസ് പ്രതികളെ പിന്തുടര്ന്നിരുന്നു. പ്രതിഭ നഗറിന് അടുത്തു നിന്നാണ് ഇവരെ പിടികൂടുന്നത്. വെസ്റ്റ് ബംഗാളില്‍ നിന്നും കേരളത്തിലേക്ക് വില്‍പ്പനയ്ക്കായാണ് ഇവര്‍ കഞ്ചാവ് എത്തിച്ചത്.
Kerala
കൊച്ചി: കാക്കനാട് ബ്രഹ്മപുരം റോഡില്‍ ട്രക്ക് മറിഞ്ഞ് അപകടം. കോയമ്പത്തൂരില്‍ നിന്നും ബ്രഹ്മപുരത്തേക്ക് സിമന്റുമായി എത്തിയ ട്രക്കാണ് നിയന്ത്രണവിട്ട് കുഴിയിലേക്ക് മറിഞ്ഞത്. ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ ആറോടെയാണ് അപകടം.
ബ്രഹ്മപുരത്തേക്ക് പോകുന്നതിനിടെ വഴി തെറ്റിയ ട്രക്ക് തെങ്ങോട് വായനശാല ജംഗ്ഷനില്‍ വച്ച് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ റോഡിന് സമീപത്തുണ്ടായിരുന്ന വലിയ കുഴിയിലേക്ക് മറിയുകയായിരുന്നു.
റോഡിന് പുറത്തേക്ക് മറിഞ്ഞുവീണതിനാല്‍ ഗതാഗത തടസമില്ല. ക്രെയിനുകള്‍ ഉള്‍പ്പെടെ എത്തിച്ച് വണ്ടി ഉയര്‍ത്താനാണ് അഗ്നിരക്ഷാസേനയുടെ ശ്രമം.
Kerala
കൊച്ചി: കര്‍ണാടകയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു വധക്കേസിലെ പ്രതി ഉമര്‍ ഫാറൂഖ് കൊച്ചിയില്‍ പിടിയില്‍. കേസില്‍ രണ്ടാഴ്ച മുമ്പ് കൊച്ചിയിലെ ഹോട്ടലില്‍ പണിക്കു നിന്ന അബ്ദുള്‍ നസീര്‍ എന്ന പ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നുള്ള വിവരത്തെ തുടര്‍ന്നാണ് ഉമര്‍ ഫാറൂഖും അറസ്റ്റിലായത്.
ഗൂഢാലോചന കേസിലാണ് ഉമര്‍ ഫാറൂഖ് പിടിയിലായിരിക്കുന്നത്. അക്രമിസംഘത്തിന് രക്ഷപ്പെടാനുള്ള വാഹനം സംഘടിപ്പിച്ചു നല്കിയതും ഉമര്‍ ഫാറൂഖാണ്. മൂന്നു വര്‍ഷമായി ഒളിവിലായിരുന്ന പ്രതിയെ കണ്ടെത്തുന്നവര്‍ക്ക് നാലുലക്ഷം രൂപ പാരിതോഷികവും എന്‍ഐഎ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം 25 ആയി. ഇനി രണ്ടു പ്രതികള്‍ കൂടിയാണ് കേസില്‍ പിടിയിലാകാനുള്ളത്.
2022 ജൂലൈയിലായിരുന്നു ദക്ഷിണ കന്നഡയിലെ യുവമോര്‍ച്ച ജില്ല നേതാവായിരുന്ന പ്രവീണ്‍ നെട്ടാരുവിനെ ഒരു സംഘം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കിലെത്തിയാണ് അക്രമിസംഘം പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയത്. 2022 ഓഗസ്റ്റില്‍ തന്നെ കേസ് എന്‍ഐഎ ഏറ്റെടുത്തിരുന്നു.
Kerala
കൊച്ചി: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് പിന്നിലെ സൗത്ത് സ്റ്റാര്‍ അപ്പാര്‍ട്ട്മെന്റില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം. ഇന്ന് പുലര്‍ച്ചെ 4.15നാണ് സംഭവം. അഞ്ചു യുവതികള്‍ താമസിക്കുന്ന ഫളാറ്റിനുള്ളില്‍ അതിക്രമിച്ച് കടന്നാണ് യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
യുവതി നിലവിളിച്ച് മുറിയില്‍ നിന്നും ഇറങ്ങി ഓടിയതോടെ അജ്ഞാതന്‍ ബാല്‍ക്കണി വഴി രക്ഷപ്പെടുകയായിരുന്നു. അപ്പാര്‍ട്ട്മെന്റിന്റെ മുന്‍ വാതിലും ബാല്‍ക്കണിയുടെ വാതിലും തുറന്നു കിടക്കുകയായിരുന്നു. എന്നാല്‍ ഫ്ളാറ്റില്‍ എവിടെയും മോഷണശ്രമത്തിന്റെ ലക്ഷണങ്ങളില്ല. ബെഡ്റൂമിന്റെ നിലത്ത് നിന്നു രക്തക്കറകള്‍ കണ്ടെത്തി.
അലമാരയുടെ വാതിലുകളും തുറന്നുകിടക്കുകയായിരുന്നു. എന്നാല്‍ മേശപ്പുറത്തുണ്ടായിരുന്ന പഴ്സ് സ്പര്‍ശിച്ചിരുന്നില്ല. പെണ്‍കുട്ടി കടവന്ത്ര പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. തറയില്‍ നിന്നും ലഭിച്ച രക്തതുള്ളികളുടെ സാമ്പിളുകളും പരാതിക്കൊപ്പം കൈമാറി.
Kerala
കൊച്ചി: വൈപ്പിനില്‍ മത്സരയോട്ടം നടത്തിയ സ്വകാര്യ ബസുകള്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യാത്രക്കാരിക്ക് ഗുരുതര പരിക്ക്. മാലിപ്പുറം കത്തേടം തത്തങ്കേരി ബെന്നിയുടെ മകള്‍ ബെറ്റ്നക്കാണ് (25) പരിക്കേറ്റത്.
ബസിലെ കമ്പിയില്‍ ഇടിച്ച് വാരിയെല്ലുകള്‍ ഒടിഞ്ഞ യുവതി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി ഏഴേ കാലോടെ ഗോശ്രീ റോഡില്‍ വല്ലാര്‍പാടം മേല്‍പ്പാലത്തിന് സമീപത്തായിരുന്നു അപകടം.
വൈപ്പിന്‍-പറവൂര്‍ റൂട്ടിലോടുന്ന കുമാര്‍ എന്ന ബസ് നിയന്ത്രണം വിട്ട് തൊട്ടു മുന്നിലായി ഓടിക്കൊണ്ടിരുന്ന ചീനിക്കാസ് എന്ന ബസിന്റെ പിന്നില്‍ ചെന്ന് ഇടിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
Kerala
കൊച്ചി: നിയന്ത്രണം നഷ്ടപ്പെട്ട കണ്ടെയ്നർ കപ്പൽ കൊച്ചി തീരത്തേക്ക് അതിവേഗം നീങ്ങിയത് ആശങ്ക സൃഷ്ടിച്ചു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സൂറത്തിൽ നിന്ന് കൊച്ചിയിലെത്തിയ എസ്എസ്എൽ മുംബൈ എന്ന കണ്ടെയ്നർ കപ്പലിനാണ് അപ്രതീക്ഷിതമായി നിയന്ത്രണം നഷ്ടമായത്.
സാധാരണയായി തുറമുഖത്തിന് പുറത്തെത്തുന്ന കപ്പലുകൾ ഡോക്ക് ചെയ്ത ശേഷം ടഗ് ബോട്ടുകളുടെ സഹായത്തോടെയാണ് സുരക്ഷിതമായി അകത്തേക്ക് എത്തിക്കുന്നത്. എന്നാൽ ഇന്നലെ രാത്രി നിയന്ത്രണം നഷ്ടപ്പെട്ട എസ്എസ്എൽ മുംബൈ നിയന്ത്രണമില്ലാതെ തീരത്തേക്ക് നീങ്ങുകയായിരുന്നു.
വിവരം ലഭിച്ചതോടെ ടഗ് ബോട്ടുകൾ ഉടൻ സ്ഥലത്തെത്തി കപ്പലിനെ നിയന്ത്രണവിധേയമാക്കി. അപകടസാധ്യതയേറിയ സാഹചര്യം ആയിരുന്നെങ്കിലും ടഗ് ബോട്ടുകളുടെ സമയോചിത ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായി. കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെടാനുണ്ടായ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പരിശോധന തുടരുകയാണ്. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായതെന്ന് അധികൃതർ പറഞ്ഞു.
Business
കോട്ടയം: മധ്യ തിരുവിതാംകൂറില്‍ ആദ്യമായി ഹാള്‍മാര്‍ക്ക് സ്വര്‍ണാഭരണങ്ങള്‍ അവതരിപ്പിച്ച ഇടിമണ്ണിക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്, ഓഗസ്റ്റ് രണ്ടു മുതല്‍ കേരളത്തിന്റെ ബിസിനസ് ഹബ്ബായ കൊച്ചിയില്‍ 15,000 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള അത്യാധുനിക ഷോറൂമിലൂടെ പ്രവര്‍ത്തനം ആരംഭിക്കുന്നു. നാളെ രാവിലെ 10.30ന് മുഖ്യമന്ത്രി വി.ഡി. സതീശന് ഷോറൂം ഉദ്ഘടനം നിര്‍വഹിക്കും.
കൊച്ചിയിലെ പുതിയ ഷോറൂമില്‍ റോയല്‍ ആന്റിക് , ചെട്ടിനാട് കളക്ഷന്‍, ടെംപിള്‍ കളക്ഷന്‍, ബംഗാളി കളക്ഷന്‍, ഡയമണ്ട് കളക്ഷന്‍, റോസ് ഗോള്‍ഡ്, ടര്‍ക്കിഷ് ഡിസൈനുകള്‍ തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന ആഭരണ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്.
ഒരു ലക്ഷത്തില്‍ ആരംഭിക്കുന്ന എക്സ്ക്ലൂസീവ് ഡയമണ്ട് സെറ്റുകളും ഉപഭോക്താക്കള്‍ക്കായി ലഭ്യമാണ്. കൂടാതെ, വിവാഹങ്ങള്‍ക്കായി പ്രത്യേകം ഒരുക്കിയ ബ്രൈഡല്‍ കളക്ഷനുകളും, ദൈനംദിന ഉപയോഗത്തിനനുയോജ്യമായ എക്സ്ക്ലൂസീവ് ലൈറ്റ് വെയ്റ്റ് കളക്ഷനുകളും ഷോറൂമിലെ പ്രധാന ആകര്‍ഷണങ്ങളാണ്.
കേരളത്തില്‍ ആദ്യമായി അവതരിപ്പിച്ച പെയറിംഗ് നെക്ലേസ് കോണ്‍സെപ്റ്റാണ് ഇടിമണ്ണിക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്. കേരളത്തിലെ ബ്രൈഡ്സിനിടയില് ഒരു പുതിയ ഫാഷന്‍ ട്രെന്‍ഡിന് തുടക്കമിട്ട ഈ കോണ്‍സെപ്റ്റ് ഇന്ന് നിരവധി ബ്രൈഡ്സിന്റെ പ്രിയപ്പെട്ട തെരഞ്ഞെടുപ്പായി മാറിയിട്ടുണ്ട്.
ഉപഭോക്താക്കളില്‍നിന്ന് ലഭിച്ച മികച്ച പ്രതികരണമാണ് ഇതിന്റെ ഏറ്റവും വലിയ വിജയമെന്ന് വിശ്വസിക്കുന്നതായി ഇടിമണ്ണിക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് മാനേജിംഗ് ഡയറക്ടര്‍ സണ്ണി തോമസ് പറയുന്നു.
ഇടിമണ്ണിക്കലിന്റെ ഏറ്റവും വലിയ കരുത്ത് രാജ്കോട്ട്, അഹമ്മദാബാദ്, സൂറത്ത്, ജയ്പുര്‍, കോല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലുള്ള മാനുഫാക്ചറിംഗ് യൂണിറ്റുകളാണ്. ഷോറൂം ഉദ്ഘാടനത്തോടനുബന്ധിച്ച് 50 ദിവസത്തെ മെഗാ ഉദ്ഘാടന ഓഫര്‍ ഒരുക്കിയിട്ടുണ്ട്.
സ്വര്‍ണാഭരണങ്ങള്‍ക്ക് ഫ്ളാറ്റ് 50 ശതമാനം മേക്കിംഗ് ചാര്‍ജില്‍ കിഴിവ്, ഡയമണ്ട് ആഭരണങ്ങള്‍ക്ക് കാരറ്റിന് 20,000 വരെ പ്രത്യേക ആനുകൂല്യം എന്നിവയാണ് ഓഫര്‍.
Kerala
കൊച്ചി: വീണ്ടും സമരവുമായി കൊച്ചിയിലെ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍. ഇന്നു മുതല്‍ യൂബര്‍ സര്‍വീസുകള്‍ ബഹിഷ്കരിക്കും. നിരക്ക് വര്‍ധന ആവശ്യപ്പെട്ടുള്ള സമരത്തിന് പിന്നാലെ ഇന്നലെ ഡ്രൈവര്‍മാരെ യൂബര്‍ ഓഫീസിലേക്ക് ചര്‍ച്ചക്ക് വിളിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചയ്ക്ക് എത്തിയപ്പോള്‍ ഓഫീസ് പൂട്ടിയ നിലയിലായിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം.
ജൂലൈ 21 മുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ ടാക്സി സമരം 25ന് ഭാഗികമായി പിന്‍വലിച്ചിരുന്നു. തങ്ങളുടെ പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായ കേരള സവാരി, റാപ്പിഡോ തുടങ്ങിയ കമ്പനികള്‍ക്കായി ഡ്രൈവര്‍മാര്‍ സര്‍വീസ് പുനരാരംഭിച്ചിരുന്നു. എന്നാല്‍ യൂബര്‍, ഒല കമ്പനികള്‍ ഡിമാന്‍ഡുകള്‍ അംഗീകരിച്ചിരുന്നില്ല.
യൂബര്‍ പ്രതിനിധികളുമായി ഡ്രൈവര്‍മാര്‍ ഓണ്‍ലൈനായി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയ്ക്കൊടുവില്‍ നേരിട്ട് സംസാരിക്കാമെന്ന് യൂബര്‍ പ്രതിധികള്‍ അറിയിച്ചിരുന്നു. എന്നാല്‍ ഡ്രൈവര്‍മാര്‍ എത്തിപ്പോള്‍ ഓഫീസുകള്‍ അടഞ്ഞു കിടക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്നു മുതല്‍ യൂബറിനെതിരെ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവേഴ്സ് യൂണിയന് സമരം പ്രഖ്യാപിച്ചത്.
11 ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ സമരം ആരംഭിച്ചത്. കമ്പനി കമ്മീഷന് പിടിക്കുന്ന തുക, ഇന്ധന വിലയിലെ വര്‍ധനവിന് ആനുപാതികമായി നിരക്കില്‍ വര്‍ധനവ് ഇല്ലാത്തത്, ബൈക്ക് ടാക്സിയുടെ നിരോധനം, തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തണം, മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ ഡ്രൈവര്‍മാരെ ബ്ലോക്ക് ചെയ്യുന്ന സ്ഥിതി ഒഴിവാക്കണം, ഡ്രൈവര്‍മാരെ ബ്ലോക്ക് ചെയ്യുന്ന സ്ഥിതി ഒഴിവാക്കണം, ഇന്ധന വില വര്‍ധനവിനിടയിലും ടാക്സി നിരക്ക് കുറയ്ക്കല്‍, ഏകീകൃത നിരക്ക് തുടങ്ങിയ ആവശ്യങ്ങളാണ് ടാക്സി ഡ്രൈവര്‍മാര്‍ മുന്നോട്ടു വെച്ചിരുന്നത്.
Kerala
കൊച്ചി: ഫോർട്ട് കൊച്ചിയിൽ സൗജന്യമായി മത്സ്യം നൽകാത്തതിന് കച്ചവടക്കാരനെ മർദിച്ച സംഭവത്തിൽ പ്രതി പിടിയിൽ. തുരുത്തി സ്വദേശി ഹനീഫ്(66) ആണ് മർദനത്തിനിരയായത്. സംഭവത്തിൽ തീക്കട്ട സ്വദേശി ബൈജു ആണ് പിടിയിലായത്.
സൗജന്യമായി മത്സ്യം നൽകാൻ തയാറാകാത്തതോടെ ബൈജു ഹനീഫിനെ മുഖത്തടിച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് നിലത്ത് വീണുകിടന്ന വയോധികന്റെ തലയ്ക്ക് കരിങ്കൽ ഉപയോഗിച്ച് ഇടിക്കുകയും ചെയ്തു.
പിടിയിലായ ബൈജു നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ബൈജു സൗജന്യമായി മത്സ്യം ആവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും അസഭ്യം പറഞ്ഞിരുന്നതായും ഹനീഫ് ആരോപിക്കുന്നു.
Kerala
കൊച്ചി: ഓപ്പറേഷന് സ്റ്റീല്‍ ബേർഡിന്റെ ഭാഗമായി കഴിഞ്ഞ മൂന്നു മാസത്തിനിടെ 22 ഗുണ്ടകളെ അറസ്റ്റ് ചെയ്തതായി എറണാകുളം റൂറല്‍ എസ്പി കെ.എസ്. സുദര്ശന്. ഗുണ്ടാ ഗാംഗ് ലീഡേഴ്സിനെയും മോഷ്ടാക്കളെയും അടക്കം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഇവരുടെ ജാമ്യം റദ്ദാക്കുമെന്നും എസ്പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഗുണ്ടകള്‍ക്കെതിരേ കഴിഞ്ഞ മാര്‍ച്ച് മാസം തൊട്ട് ഓപ്പറേഷന് സ്റ്റീല്‍ ബേര്‍ഡ് എന്ന നടപടിക്ക് രൂപം കൊടുക്കുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ 22 ഓളം ഗുണ്ടകളെ കഴിഞ്ഞ മൂന്ന് മാസത്തിനിടെ അറസ്റ്റ് ചെയ്തു. ആദ്യം അങ്കമാലിയില്‍ വെച്ച് കോമ്പാക്ട് വിനോദ്, സുലൈമാന്‍ എന്നീ രണ്ട് ഗാംഗ് ലീഡേഴ്സിനെ അറസ്റ്റ് ചെയ്തു.
കോതമംഗലത്ത് അര്ജുന് ആയങ്കിയെയും ആറു പേരെയും അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം നെടുമ്പാശേരിയില്‍ വെച്ച് മരട് അനീഷിനെയും ടീമിനെയും അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി അങ്കമാലിയില്‍ വച്ച് മറ്റൊരു ഗുണ്ടാനേതാവായ നിതിനെയും ടീമിനെയും അടക്കം അഞ്ചു പേരെ അറസ്റ്റ് ചെയ്തു. എല്ലാവരും ഹാര്‍ഡ്കോര്‍ ക്രിമിനല്‍സ് ആണ്.
നിതിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത സമയത്ത് 23-ാം തീയതി പാലക്കാട് ആലത്തൂര്‍ പോലീസ് സ്റ്റേഷന് ലിമിറ്റില്‍ ഒരു ഹൈവേ റോബറി നടത്തി രക്ഷപ്പെട്ട് വരികയായിരുന്നു. ആയുധങ്ങള്‍ അടക്കം ആ ടീമിനെ പിടിച്ച് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കി.
തുടര്‍ന്നും ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും. ഈ അറസ്റ്റ് ചെയ്ത മുഴുവന്‍ ആളുകളുടെ പേരിലും ഗുണ്ട ആക്ട് അനുസരിച്ചും അതുപോലെ തന്നെ മുമ്പ് രജിസ്റ്റര്‍ ചെയ്യപ്പെട്ടുള്ള കേസുകളിലെല്ലാം ജാമ്യം റദ്ദാക്കാനുള്ള നടപടികളും സ്വീകരിക്കും എന്ന് റൂറല്‍ എസ്പി വ്യക്തമാക്കി.
Kerala
കൊച്ചി: പണവുമായി വരുന്ന വാഹനം കൊള്ളയടിക്കാൻ ഒത്തുകൂടിയ സംഘം പിടിയിൽ. ചൊവ്വാഴ്ച പുലർച്ചെ പൂതംകുറ്റി ഭാഗത്ത് നടന്ന വാഹന പരിശോധനയ്ക്കിടെ സംശയാസ്പദമായ സാഹചര്യത്തിൽ മൂന്ന് പേർ പിടിയിലായിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഘം പോലീസ് പിടിയിലാകുന്നത്.
ഞാറയ്ക്കൽ വൈപ്പിൻ ബ്ലാവേലി വീട് ശ്യാംകുമാർ (42), തൃശൂർ തൃപ്രയാർ തിരിയേടത്ത് വീട് അരുൺ ദേവ് (23), പാറക്കടവ് കുറുമശ്ശേരി വേങ്ങൂപറമ്പിൽ വീട് നിധിൻ (32), പൂതംകുറ്റി മാളിയേക്കൽ വീട് ജോയി (53), ആലപ്പുഴ മുളക്കഴ പുത്തൻപുരയ്ക്കൽ വീട് ഷെമാൻ മാത്യു(33) എന്നിവരാണ് പിടിയിലായത്.
വാഹന പരിശോധനയ്ക്കിടെ ശ്യാംകുമാർ, അരുൺ ദേവ്, നിധിൻ എന്നിവർ പിടിയിലായിരുന്നു. ഇവരുടെ വാഹനത്തിൽ നിന്ന് പോലീസ് കത്തി കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കൊള്ളയടിക്കാനുള്ള പദ്ധതിയുമായി ഒത്തുചേർന്നതാണെന്ന് കണ്ടെത്തിയത്. അങ്കമാലി പോലീസ് ആണ് പ്രതികളെ പിടികൂടിയത്.
Kerala
കൊച്ചി: വൈപ്പിനില്‍ എട്ടു ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പോലീസ് പിടിയില്‍. തെക്കന്‍ മാലിപ്പുറം പുത്തന്‍വീട്ടില്‍ റിന്‍ഷാദ് (25) ആണ് അറസ്റ്റിലായത്. ഞാറക്കല്‍ പോലീസിന്റെ പട്രോളിംഗിനിടെ തിങ്കളാഴ്ച രാത്രി പത്തോടെയാണ് പ്രതി പിടിയിലായത്.
തെക്കന്മാലി പുറത്തു വച്ച് പോലീസ് ജീപ്പ് കണ്ടതിനെ തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ എസ്ഐമാരായ കെ.വി. ജിതിന്, ഹെമില്‍ ജോയ് എന്നിവര്‍ പിടികൂടി ചോദ്യം ചെയുകയും ദേഹ പരിശോധന നടത്തുകയും ചെയ്തപ്പോഴാണ് ഹാഷിഷ് ഓയില്‍ കണ്ടെടുത്തത്. അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടു.
Business
ഇടിമണ്ണിക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഗ്രൂപ്പിന്റെ ഡിസൈനര്‍ ആഭരണ വിഭാഗമായ അമേറ സിഗ്നേച്ചര്‍ ജ്വല്ലറിയുടെ രണ്ടാമത്തെ ഷോറൂം കൊച്ചി എംജി റോഡില്‍ ദ്വാരക ബില്‍ഡിംഗില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
വി സ്റ്റാര്‍ എംഡി ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. നടി പൂര്‍ണിമ ഇന്ദ്രജിത് ഭദ്രദീപം തെളിച്ചു. നടന് സിജോയ് വര്‍ഗീസ് ആദ്യവില്പന നടത്തി.
ഇടിമണ്ണിക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഗ്രൂപ്പ് എംഡി സണ്ണി തോമസ് ഇടിമണ്ണിക്കല്‍, അമേറ സിഗ്നേച്ചര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് എംഡി അമ്പിളി സണ്ണി ഇടിമണ്ണിക്കല്‍, ഡയറക്ടര്‍മാരായ നീമ റോസ് ജോസഫ്, നിയ അന്ന ജോസഫ്, ഡോ. ടോണി ജോസഫ് ഇടിമണ്ണിക്കല്‍ എന്നിവര്‍ പങ്കെടുത്തു.
റോയല്‍ ആന്റിക്, ഡയമണ്ട്, പോള്‍ക്കി ബ്രൈഡല്‍ കളക്ഷന്‍ എന്നിവ ഒറ്റയിടത്തു ലഭ്യമാക്കുന്നതാണ് ബ്രൈഡല്‍ ജ്വല്ലറി ബൂട്ടീക്കായ അമേറ സിഗ്നേച്ചര്‍ ജ്വല്ലറിയുടെ പ്രത്യേകത.
ക്ലാസിക്, കണ്ടംപററി ഡിസൈനുകളും മിനിമല്‍ മുതല്‍ ഗ്രാന്‍ഡ് ബ്രൈഡല്‍ ഡിസൈനുകളും അണിനിരക്കുന്ന ഷോറൂമില്‍ കൈകള്‍ കൊണ്ടു നിര്‍മിച്ച ആഭരണങ്ങളുടെ കേരളത്തിലെ ഏറ്റവും വലിയ ശേഖരമാണ് ഒരുക്കിയതെന്ന് എംഡിമാരായ സണ്ണി തോമസും അമ്പിളി സണ്ണിയും പറഞ്ഞു.
ഇന്ത്യന്‍ പാരമ്പ്യത്തിനൊപ്പം യൂറോപ്യന്‍, വെസ്റ്റേണ്‍, മുഗള്‍ ശൈലികളിലുള്ള ആഭരണങ്ങളും ലഭ്യമാണ്. കൂടാതെ പോള്‍ക്കി ഡയമണ്ട്സിന്റെ വിപുലമായ ശേഖരത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്.
Kerala
കൊച്ചി: സിജെപി സമരത്തിന് പിന്തുണ അറിയിച്ച് കൊച്ചിയിൽ റാപ്പർ വേടന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിക്കെതിരെ പോലീസ് കേസെടുത്തു. പനമ്പിള്ളി നഗറിൽ സംഘടിപ്പിച്ച സംഗീത സംഗമത്തിനെതിരെ എറണാകുളം സൗത്ത് പോലീസാണ് നടപടിയെടുത്തത്.
ബുധനാഴ്ച വൈകുന്നേരമാണ് ആസാദി പാട്ടും പ്രതിഷേധവും നമ്മളും അവർക്കൊപ്പം എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. പോലീസിന്റെ മുൻകൂർ അനുമതിയില്ലാതെ ആളുകളെ സംഘടിപ്പിച്ച് പരിപാടി നടത്തിയതിനും പൊതുഗതാഗതം തടസപ്പെടുത്തിയതിനുമാണ് കേസ്.
വേടന്റെ മാനേജർ ഉൾപ്പെടെ ഇരുന്നൂറോളം പേർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ മാനേജരുടെ പേര് മാത്രമാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റുള്ളവരെ കണ്ടാലറിയാവുന്നവരായി ഉൾപ്പെടുത്തിയിട്ടുണ്ട്.
വേടനെ കൂടാതെ മുൻ ഇന്ത്യൻ ഫുട്ബോൾ താരം സി.കെ. വിനീത്, റാപ്പർ ഗബ്രി, ഗായകൻ അലോഷി, എഴുത്തുകാരി നവമി തുടങ്ങിയ നിരവധി പ്രമുഖരും പരിപാടിയിൽ പങ്കെുക്കാൻ എത്തിയിരുന്നു. ധാരാളം ആളുകൾ തടിച്ചുകൂടിയതിനെ തുടർന്ന് പ്രദേശത്ത് ഗതാഗത തടസമുണ്ടായെന്നാണ് എഫ്ഐആറിൽ പറയുന്നത്.
Kerala
തോപ്പുംപടി: എറണാകുളം തോപ്പുംപടിയിലെ സൂപ്പർമാർക്കറ്റിൽ നിന്ന് 62 ലക്ഷത്തോളം രൂപ കവർന്ന കേസിലെ പ്രതികൾ പിടിയിൽ. മട്ടാഞ്ചേരി നസ്രത്ത് ഹോളിക്രോസ് നഗർ സ്വദേശി സനമോൾ എം.എ. (31), മുൻ ജീവനക്കാരനായ പള്ളുരുത്തി സ്വദേശി രഞ്ജു സാജ് എബ്രഹാം (23) എന്നിവരാണ് പിടിയിലായത്.
തോപ്പുംപടിയിലെ പിക് എൻ സേവ് സൂപ്പർമാർക്കറ്റിൽ നിന്ന് ആണ് പ്രതികൾ പണം തട്ടിയത്. 2022 മേയ് മുതൽ 2025 ഒക്ടോബർ വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. ബില്ലിംഗ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന സനമോൾ ദിവസേന കവർന്ന പണം രഞ്ജു സാജിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു.
ഉടമയ്ക്ക് തോന്നിയ സംശയത്തെ തുടർന്ന് നടത്തിയ നിരീക്ഷണത്തിലാണ് തട്ടിപ്പ് നടന്നതായി തിരിച്ചറിഞ്ഞത്. ഇതേതുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. തട്ടിപ്പ് പുറത്തായെന്നറിഞ്ഞ സനമോൾ ഇതിനിടെ വിദേശത്തേക്ക് കടന്നു.
പോലീസ് ഇവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പിന്നാലെ നേപ്പാൾ വഴി സനമോൾ കൊച്ചിയിലെത്തിയതോടെയാണ് പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Sports
കൊച്ചി: ഫിഫ 2026 ലോകകപ്പ് ഫൈനലില്‍ കിരീടമോഹവുമായെത്തിയ അര്‍ജന്റീനയെ തകര്‍ത്ത് സ്പെയിനിനുവേണ്ടി വിജയഗോള്‍ നേടിയ ഹീറോ ഫെറാന്‍ ടോറസ് കൊച്ചിയിൽ പന്തു തട്ടിയിട്ടുണ്ട്. 2017ല്‍ ഇന്ത്യ ആതിഥേയത്വം വഹിച്ച ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ സ്പാനിഷ് ടീമിലെ പ്രധാന താരമായിരുന്നു ഈ ചെറുപ്പക്കാരന്.ടോറസിന്റെ പ്രതിഭയുടെ ആദ്യ മിന്നലാട്ടങ്ങള്‍ കണ്ടത് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലും മുംബൈയിലെ പട്ടേല്‍ സ്റ്റേഡിയത്തിലുമായിരുന്നു. ഒക്ടോബര്‍ 22ന് കൊച്ചിയില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ സ്പെയിൻ 3-1ന് ഇറാനെതിരേ ജയിക്കുമ്പോള്‍ അവസാന ഗോള്‍ നേടിയത് ഫെറാന്‍ ടോറസ് ആയിരുന്നു. 67-ാം മിനിറ്റിലായിരുന്നു ആ ഗോള്‍.
മുംബൈയില്‍ നടന്ന സെമി ഫൈനലില്‍ മാലിക്കെതിരേ 71-ാം മിനിറ്റില്‍ മൂന്നാമത്തെ ഗോള്‍ നേടിയതും ഫെറാന്‍. 3-1ന് ആ മത്സരം സ്പെയിന് ജയിച്ചു. ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ സ്പെയിന് രണ്ടു ഗോള്‍ നേടിയെങ്കിലും അതില്‍ ഫെറാന്റെ കൈയൊപ്പ് ഉണ്ടായിരുന്നില്ല. ഇന്നത്തെ ഇംഗ്ലീഷ് ടീമിലെ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ഫില്‍ ഫോഡന്റെ കരുത്തിലാണ് അന്ന് രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ നേടി ഇംഗ്ലണ്ട് കപ്പുയര്‍ത്തിയത്. ടൂര്‍ണമെന്റിലുടനീളം രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളുമായിരുന്നു ഫെറാന്റെ സമ്പാദ്യം.
2026 ലോകകപ്പിൽ സ്പെയിനിനായി പന്തു തട്ടിയ സെന്റര്‍ ബാക്ക് എറിക് ഗാര്‍സ്യയും അണ്ടര്‍-17 ലോകകപ്പിനായി ഇന്ത്യയിൽ എത്തിയ താരമാണ്. ടീമിലുണ്ടായിരുന്നു. അർജന്റീനയ്ക്ക് എതിരായ ഫൈനലിൽ ലാപ്പോര്ട്ടയെ പിന്‍വലിച്ച് 99-ാം മിനിറ്റിലാണ് ഗാര്‍സ്യയെ കളത്തിലിറക്കിയത്.
Business
കൊച്ചി: വിദേശത്തുനിന്ന് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി കൊച്ചി വണ്ടര്‍ലാ ‘ബാക്ക് ടു നാട്’ എന്ന പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. യാത്രികര്‍ക്കായി സാധുവായ ബോര്‍ഡിംഗ് പാസുമായി എത്തിയാല്‍ പാര്‍ക്ക് ടിക്കറ്റുകളില്‍ 30 ശതമാനം ഇളവ് ലഭിക്കും. സന്ദര്‍ശകര്‍ക്കായി പ്രത്യേകമായി കേരളാധിഷ്ഠിത അനുഭവങ്ങളും ഒരുക്കിയിട്ടുണ്ട്.
പ്രവാസികള്‍ക്ക് കുടുംബസമേതം അവിസ്മരണീയ നിമിഷങ്ങള്‍ ആഘോഷിക്കുന്നതിനായി അവസരമൊരുക്കുകയാണ് കൊച്ചി വണ്ടര്‍ലാ ചെയ്യുന്നത്. വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്തതിന്റെ സാധുവായ ബോര്‍ഡിംഗ് പാസ് (2026 ജൂണ്‍ മുതല്‍ ഉള്ളത്) ഹാജരാക്കുന്ന അതിഥികള്‍ക്ക് പാര്‍ക്ക് ടിക്കറ്റുകളില്‍ 30 ശതമാനം ഇളവ് ലഭിക്കും.
ഒരു സാധുവായ ബോര്‍ഡിംഗ് പാസ് ഉപയോഗിച്ച് പരമാവധി 20 അതിഥികള്‍ക്ക് ഈ ഓഫര്‍ പ്രകാരം ടിക്കറ്റുകള്‍ എടുക്കാം. ഓഗസ്റ്റ് 14 വരെ നടത്തുന്ന ബുക്കിംഗുകള്‍ക്ക് ഓഫര്‍ ലഭിക്കും. ഓഫര്‍ ഉപയോഗിച്ച് ഓഗസ്റ്റ് 14 വരെ പാര്‍ക്ക് സന്ദര്‍ശിക്കാം.
വീട്ടിലേക്കുള്ള മടങ്ങിവരവിന്റെ സന്തോഷം ആഘോഷിക്കുന്നതിനുള്ള തങ്ങളുടെ ചെറിയ ശ്രമമാണു ബാക്ക് ടു നാട് എന്ന് വണ്ടര്‍ലാ ഹോളിഡേയ്സ് ലിമിറ്റഡിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ധീരജ് ചൗധരി പറഞ്ഞു.
ഈ പ്രത്യേക ഓഫറുകളെല്ലാം വണ്ടര്‍ലായുടെ ഓണ്‍ലൈന്‍ ബുക്കിംഗ് പോര്‍ട്ടലിലൂടെ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും ഫോണ്‍: 04843514001, 75938 53107.
Kerala
കൊച്ചി: ബിഹാറില്‍ നിന്നും ബാലവേലയ്ക്കെത്തിച്ച ഒമ്പതു ആണ്‍കുട്ടികളെ രക്ഷപ്പെടുത്തി. കുട്ടികളെ കൊച്ചിയില്‍ എത്തിച്ച രണ്ടു ബിഹാര്‍ സ്വദേശികളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശികളായ ഡബ്ലുനാട്ട് (35), സുനില്‍ മൊണ്ടാല്‍ (22) എന്നിവരാണ് അറസ്റ്റിലായത്.
പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയിലെ ജോലിക്ക് മണിക്കൂറിന് 50 രൂപ കൂലി വാഗ്ദാനം ചെയ്താണ് കുട്ടികളെ എത്തിച്ചത്. കുട്ടികളെ എത്തിക്കാന്‍ ആവശ്യപ്പെട്ട മലയാളി ഏജന്റിനായി തെരച്ചില്‍ തുടരുകയാണ്. ബിഹാറില്‍ നിന്നു ഞായറാഴ്ച പുലര്‍ച്ചയോടെയാണ് പട്ന-എറണാകുളം സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസില്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ കുട്ടികളെ എത്തിക്കുന്നത്.
സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ കുട്ടികള്‍ ഉള്‍പ്പെട്ട പതിനൊന്നംഗ സംഘത്തെ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതോടെയാണ് കുട്ടികളെ ബാലവേലയ്ക്ക് വേണ്ടി എത്തിച്ചതാണെന്ന വിവരം ലഭിക്കുന്നത്.
മലയാളി ഏജന്റ് ആവശ്യപ്പെട്ട പ്രകാരമാണ് കുട്ടികളെ കൊണ്ടുവന്നത് എന്നാണ് ബിഹാര്‍ സ്വദേശികളുടെ മൊഴി. ചൈല്‍ഡ് വെല്‍ഫയര്‍ ഹോമില്‍ പാര്‍പ്പിച്ച കുട്ടികളെ ഇന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കും.
Kerala
കൊച്ചി: എറണാകുളത്ത് പെട്രോൾ പമ്പിൽ മാനേജർക്ക് നേരെ ആക്രമണം. ചുള്ളിക്കലിലെ പെട്രോൾ പമ്പിലാണ് സംഭവം. 100 രൂപയ്ക്ക് പെട്രോൾ അടിച്ച ശേഷം പണം നൽകാതെ പോകാൻ ശ്രമിച്ച രണ്ടംഗസംഘത്തെ മാനേജർ തടഞ്ഞുനിർത്തിയതിനെത്തുടർന്നാണ് ആക്രമണം ഉണ്ടായത്.
ഇവരിൽ നിന്ന് പണം ഈടാക്കിയതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. പണം ചോദിച്ചതിന് പമ്പ് മാനേജരായ മട്ടാഞ്ചേരി സ്വദേശി വിഷ്ണു വിനോദിനെ ഈ രണ്ടംഗസംഘം ക്രൂരമായി മർദിക്കുകയായിരുന്നു. ആക്രമണം നടത്തിയ ഈ സംഘം സ്ഥിരമായി പമ്പിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കാറുള്ളവരാണെന്ന് പെട്രോൾ പമ്പ് ഉടമ വ്യക്തമാക്കുന്നു.
മർദനമേറ്റ ജീവനക്കാരനായ വിഷ്ണു വിനോദിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മട്ടാഞ്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ചുള്ളിക്കൽ സ്വദേശികളായ പ്രതികളെ കണ്ടെത്തുന്നതിനായി മട്ടാഞ്ചേരി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
Kerala
കൊച്ചി: ഫുട്ബോള്‍ ആവേശത്തിന്റെ അലയൊലികള്‍ കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും അലയടിക്കുമ്പോള്‍ ലോകകപ്പ് ഫൈനല്‍ പോരാട്ടത്തിനരികെയാണ്. അര്‍ജന്റീനയും സ്പെയിനും തമ്മിലുള്ള വിസ്മയകരമായ ഫൈനല്‍ പോരാട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ രാജ്യം മുഴുവന്‍ കാത്തിരിക്കുകയാണ്.
സ്വന്തമായി ഒരു ടീം ലോകകപ്പിന്റെ ഭാഗമല്ലെങ്കിലും ഫുട്ബോളിനെ ജീവശ്വാസമായി കാണുന്ന മലയാളികള്‍ക്ക് ഇതൊരു ഉത്സവകാലം തന്നെയാണ്. നീണ്ട കാത്തിരിപ്പിനൊടുവില്‍ എത്തുന്ന ഈ ഫൈനല്‍ വിരുന്നിനെ അതിശയിപ്പിക്കുന്ന ആവേശത്തോടെയാണ് കൊച്ചിയും പരിസരപ്രദേശങ്ങളും വരവേല്‍ക്കുന്നത്.
ഫുട്ബോള്‍ ഭ്രമം കേവലം മുതിര്‍ന്നവരില്‍ മാത്രം ഒതുങ്ങി നില്ക്കുന്നതല്ല. കുട്ടികളുടെ ആവേശം തിരിച്ചറിഞ്ഞുകൊണ്ട് കൊച്ചിയിലെ പല പ്രമുഖ സ്കൂളുകളും മാതൃകാപരമായ തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നത്.
ഞായറാഴ്ച രാത്രി നടക്കുന്ന ഫൈനല്‍ മത്സരം ആസ്വദിച്ച ശേഷം കുട്ടികള്‍ക്ക് സുഖമായി ഉറങ്ങാനും കൂടുതല്‍ ഉന്മേഷത്തോടെ സ്കൂളിലെത്താനും അവസരമൊരുക്കി തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ് സ്കൂള്‍ അധികൃതര്‍.
കൊച്ചി ഗ്രിഗോറിയന്‍ പബ്ലിക് സ്കൂള്‍, മൂവാറ്റുപുഴ സെന്റ് തോമസ് സ്കൂള്‍ തുടങ്ങിയ വിദ്യാലയങ്ങള്‍ ഇതിനകം തന്നെ ഈ സന്തോഷ വാര്‍ത്ത കുട്ടികളുമായി പങ്കുവച്ചു കഴിഞ്ഞു. ലോകകപ്പിന്റെ ആവേശം മലയാളികളുടെ സിരകളില്‍ എങ്ങനെയാണ് ഒഴുകുന്നതെന്ന് ഈ തീരുമാനങ്ങളിലൂടെ ലോകം വീണ്ടും തിരിച്ചറിയുകയാണ്.
ഫുട്ബോളിനെ നെഞ്ചേറ്റുന്ന ഇന്ത്യന്‍ ആരാധകരുടെ അഭിനിവേശം എത്ര വലുതാണെന്ന് ഈ ഫൈനല്‍ ദിനം ലോകത്തിന് മുന്നില്‍ തുറന്നുകാട്ടപ്പെടും. നാലു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട്, ലോകകപ്പിന്റെ വിസില്‍ മുഴങ്ങുമ്പോള്‍, സ്കൂള്‍ ബെല്ലുകള്‍ക്ക് പകരം ആവേശം നിറയുന്ന ആര്‍പ്പുവിളികള്‍ക്കായിരിക്കും കൊച്ചി സാക്ഷ്യം വഹിക്കുക.
Kerala
കൊച്ചി: കതൃക്കടവ് പാലത്തില്‍ ഡീസല്‍ തീര്‍ന്ന് ബസ് കുടുങ്ങി. ഡീസല്‍ തീര്‍ന്ന് ബ്രേക്ക് ജാമായതോടെയാണ് ബസ് പാലത്തില്‍ കുടുങ്ങിയത്. ഇതോടെ ഗതാഗത കുരുക്ക് രൂപപ്പെട്ടു. രാവിലെ ഏഴു മണിയോടെയാണ് കലൂര്‍-എറണാകുളം ഭാഗത്തേക്ക് പോകുന്ന ഹോളി എയ്ഞ്ചല്‍ എന്ന ബസ് കുടുങ്ങിയത്.
തുടര്‍ന്ന് ഡീസല്‍ കൊണ്ടുവന്ന് ഒഴിച്ചതിന് ശേഷമാണ് ബസ് മാറ്റാനായത്. രാവിലെ ഒമ്പതരയോടെയാണ് ബസ് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. വൈറ്റില ഭാഗത്തേക്കും കലൂര്‍ ഭാഗത്തേക്കും പോകാനുള്ള പ്രധാന വഴിയാണ് കതൃക്കടവ് പാലം. ബസ് കുടുങ്ങിയതോടെ കലൂര്‍ മുതല്‍ വൈറ്റില മുതല്‍ ബ്ലോക്ക് രൂപപ്പെട്ടിരുന്നു.
പോലീസ് എത്തി വണ്ടി ക്രെയ്ന് ഉപയോഗിച്ച് വലിച്ചു കൊണ്ടു പോവാന്‍ ശ്രമം നടന്നിരുന്നുവെങ്കിലും ബ്രേക്ക് ജാമായതിനെ തുടര്‍ന്ന് അതിന് സാധിച്ചിരുന്നില്ല. അതിനാല്‍ രണ്ടര മണിക്കൂറോളം എടുത്താണ് ഡീസല്‍ ഒഴിച്ച് ബസ് മാറ്റാനായത്. ബസ് മാറ്റിയെങ്കിലും സ്ഥലത്ത് ഗതാഗതക്കുരുക്ക് തുടരുകയാണ്.
Kerala
വൈപ്പിന്‍: രണ്ടു കേസുകളിലായി അഞ്ചു ഗ്രാം വീതം കഞ്ചാവുമായി രണ്ടു യുവാക്കളെ മുളവുകാട് പോലീസ് അറസ്റ്റ് ചെയ്തു. മുളവുകാട് സ്വദേശി അഭിനവ് ബാബു (20), പനമ്പുകാട് സ്വദേശി എ.എം. വിഷ്ണു (21) എന്നിവരാണ് പിടിയിലായത്.
വ്യാഴാഴ്ച വൈകിട്ട് പട്രോളിംഗിനിടെയായിരുന്നു അറസ്റ്റ്. കേസ് എടുത്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.
Kerala
കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ണായക അവലോകന യോഗം രണ്ടാം ദിവസവും തുടരുന്നു. ഇഡി അന്വേഷിക്കുന്ന പ്രധാന കേസുകളുടെ പുരോഗതി വിലയിരുത്താനായാണ് ഉന്നതതല യോഗം നടക്കുന്നത്. കേരളത്തില്‍ ഇഡി അന്വേഷിക്കുന്ന പ്രധാന കേസുകളുടെ അന്വേഷണ പുരോഗതി, തുടര്‍നടപടികള്‍ എന്നിവയാണ് യോഗത്തിന്റെ പ്രധാന അജണ്ട.
ദക്ഷിണ മേഖലാ മേധാവി പ്രശാന്ത് കുമാര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരും യോഗത്തില്‍ പങ്കെടുക്കും. സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസ്, അവയവക്കടത്ത് കേസ്, ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് തുടങ്ങിയ അന്വേഷണങ്ങളിലെ നിലവിലെ സ്ഥിതിഗതികള്‍ വിശദമായി വിലയിരുത്തും.
സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ തുടര്‍ നടപടികള്‍ സംബന്ധിച്ച് വിശദമായ ചര്‍ച്ച നടക്കും. കേസുമായി ബന്ധപ്പെട്ട് ടി. വീണയുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത് വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട് എന്നാണ് വിവരം. സ്വത്ത് കണ്ടുകെട്ടല്‍ ഉള്‍പ്പെടെയുള്ള നിയമനടപടികളിലേക്ക് ഇഡി കടക്കുമെന്നാണ് സൂചന.
വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത് കേസിന്റെ അന്വേഷണ പുരോഗതിയും യോഗം വിലയിരുത്തും. കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ചില സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരുടെയും ആശുപത്രി അധികൃതരുടെയും മുഖ്യപ്രതി നജീബിന്റെയും ഭാര്യയുടെയും മൊഴികള്‍ ഇഡി രേഖപ്പെടുത്തിയിട്ടുണ്ട്.
നജീബും ആശുപത്രി മാനേജ്മെന്റും തമ്മിലുള്ള കരാറിന്റെ നിര്‍ണായക രേഖകള്‍ വ്യാഴാഴ്ച പുറത്തു വന്നിരുന്നു. നജീബിന്റെ കല്ലട്ര മെഡിക്കല്‍ ടൂറിസം കമ്പനിയുമായി കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രി ഒപ്പു വച്ച കരാറാണ് പുറത്തു വന്നത്. ഇതില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ട്.
Kerala
കൊച്ചി: അസമിൽ നിന്ന് കേരളത്തിലേക്ക് വൻതോതിൽ ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ മുഖ്യസൂത്രധാരനെ പോലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശിയായ ഷെഫീഖുൾ ഇസ്ലാമാണ് പിടിയിലായത്. ലഹരി സംഘങ്ങൾക്കിടയിൽ ദാദ എന്ന വിളിപ്പേരിലറിയപ്പെടുന്ന ഇയാൾ പെരുമ്പാവൂർ, ആലുവ കേന്ദ്രീകരിച്ച് ആക്രി കച്ചവടത്തിന്റെ മറവിലായിരുന്നു ഹെറോയിൻ വിൽപ്പന നടത്തിയിരുന്നത്.
ഒരു മാസം മുൻപ് അങ്കമാലിയിൽ വെച്ച് 609 ഗ്രാം ഹെറോയിനുമായി അസമിൽ നിന്ന് കാറിലെത്തിയ മൂന്ന് പേരെ പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരി ശൃംഖലയിലെ വമ്പൻ സ്രാവായ ഷെഫീഖുളിലേക്ക് അന്വേഷണം എത്തിയത്. അസമിൽ നിന്ന് വലിയ അളവിൽ എത്തിക്കുന്ന ഹെറോയിൻ ചെറിയ ബോട്ടിലുകളിൽ നിറച്ചാണ് വിതരണം ചെയ്തിരുന്നത്.
ഇതിനായി ഇതരസംസ്ഥാന തൊഴിലാളികളെയാണ് ഇയാൾ വിതരണക്കാരായി ഉപയോഗിച്ചിരുന്നത്. ലഹരിപ്പണം ഒഴുകിയെത്തിയതോടെ ആഡംബര ജീവിതമായിരുന്നു ഷെഫീഖുൾ നയിച്ചിരുന്നത്. അസമിലേക്കും തിരികെ കൊച്ചിയിലേക്കുമുള്ള യാത്രകളെല്ലാം വിമാന മാർഗമായിരുന്നു. പ്രതി പോഞ്ഞാശേരിയിൽ താമസിച്ചിരുന്ന വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ രണ്ട് ചാക്ക് നിറയെ ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകൾ കണ്ടെടുത്തു.
പ്രതിയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും ഇതിന് പിന്നിൽ വൻ സംഘമുണ്ടെന്നും പോലീസ് വ്യക്തമാക്കി. റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ വലയിലാക്കിയത്.
Kerala
കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ദക്ഷിണ മേഖലാ മേധാവിയുടെ നേതൃത്വത്തില്‍ രണ്ടു ദിവസത്തെ നിര്‍ണായക അവലോകന യോഗം കൊച്ചിയില്‍ ചേരുന്നു. സിഎംആര്‍എല്‍ -എക്സാലോജിക് സാമ്പത്തിക ഇടപാട് കേസ്, അവയവക്കച്ചവട കേസ് ഉള്‍പ്പെടെ നിലവില്‍ അന്വേഷണം പുരോഗമിക്കുന്ന പ്രധാന കേസുകളുടെ സ്ഥിതിഗതികള്‍ യോഗത്തില്‍ വിലയിരുത്തും.
സിഎംആര്‍എല്‍ - എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ അന്വേഷണത്തിന്റെ തുടര്‍നടപടികളാണ് പ്രധാനമായും ചര്‍ച്ചയാകുക. കേസുമായി ബന്ധപ്പെട്ട് ടി വീണയെ രണ്ടു തവണ ചോദ്യം ചെയ്തതിന് പിന്നാലെ കുടുംബത്തിന്റെ ആസ്തിവിവരങ്ങള്‍ ഇഡി ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം. തുടര്‍ അന്വേഷണ നടപടികളെ കുറിച്ച് യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
അതേസമയം, അവയവക്കച്ചവട കേസിലും അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് ചില സ്വകാര്യ ആശുപത്രികള്‍ക്ക് ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ശേഖരിച്ച തെളിവുകളും യോഗത്തില്‍ പരിശോധിക്കും. ആശുപത്രി മാനേജ്മെന്റ് പ്രതിനിധികളെയും ഡോക്ടര്‍മാരെയും ചോദ്യം ചെയ്തതിലൂടെ ലഭിച്ച വിവരങ്ങളും വിലയിരുത്തും.
തുടരന്വേഷണത്തിന്റെ ഭാഗമായി ആരെയെല്ലാം ചോദ്യം ചെയ്യണമെന്ന് യോഗത്തില്‍ തീരുമാനിക്കാനാണ് സാധ്യത. തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ട സംഭവവും യോഗത്തില്‍ ചര്‍ച്ചയാകും. സംഭവത്തിലെ ഗൂഢാലോചന, തുടര്‍ നിയമനടപടികള്‍ എന്നിവയും യോഗത്തില്‍ പരിഗണിക്കുമെന്നാണ് വിവരം.
Kerala
കൊച്ചി: ലഹരിവിരുദ്ധ പോരാട്ടത്തിൽ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കേരള സർക്കാരിനൊപ്പം കൈകോർക്കുന്നു. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച 'ഓപ്പറേഷൻ തൂഫാൻ' എന്ന ലഹരിവിരുദ്ധ പദ്ധതിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. കൊച്ചിയിൽ നടക്കുന്ന പ്രത്യേക പരിപാടിയിൽ കേരളത്തിന്റെ ലഹരിവിരുദ്ധ ബ്രാൻഡ് അംബാസഡറായ നടൻ മോഹൻലാലിനൊപ്പമാകും വിജയ് പങ്കെടുക്കുക.
ചെന്നൈയിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്. തമിഴ്നാട് മുഖ്യമന്ത്രിയുമായി അരമണിക്കൂറിലേറെ നീണ്ട ചർച്ചകൾ നടത്തിയിരുന്നുവെന്നും, ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് അദ്ദേഹം പൂർണ പിന്തുണ ഉറപ്പുനൽകിയെന്നും മന്ത്രി വ്യക്തമാക്കി.
കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടി പങ്കെടുക്കുന്ന രീതിയിൽ എറണാകുളത്ത് വലിയൊരു പൊതുപരിപാടി സംഘടിപ്പിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. ലഹരിക്കെതിരായ ഈ വലിയ പോരാട്ടത്തിൽ കേരളത്തോടൊപ്പം കൈകോർക്കാൻ സന്നദ്ധനായ തമിഴ്നാട് മുഖ്യമന്ത്രിക്ക് ആഭ്യന്തര മന്ത്രി പ്രത്യേകം നന്ദി രേഖപ്പെടുത്തി.
Kerala
കൊച്ചി: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ഞാറക്കല്‍ പോലീസും ഡാന്‍സാഫും സംയുക്തമായി നടത്തിയ റെയ്ഡില്‍ പ്രമുഖ രാസ ലഹരി വില്പ്പനക്കാരന് പിടിയില്‍. എടവനക്കാട് സെന്റ് അംബ്രോസ് പള്ളി റോഡില്‍ കൊല്ലംപറമ്പില്‍ വീട്ടില്‍ ലെനിഷ് ലാലിനെ (33) ആണ് പോലീസ് പിടികൂടിയത്.
ഇയാളുടെ വീട്ടില്‍ നിന്നും 0.56 ഗ്രാം എംഡിഎംഎയും തൂക്കി വില്‍ക്കാനുള്ള ത്രാസ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും സിപ് ലോക്ക് കവറുകളും പിടികൂടി. ലെനീഷിന്റെ കിടപ്പുമുറിയിലെ അലമാരയില്‍ തുണികള്‍ക്കിടയില്‍ പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുകയായിരുന്ന രാസലഹരിയാണ് പോലീസ് കണ്ടെടുത്തത്.
എടവനക്കാട് മേഖലയിലെ പ്രമുഖ രാസ ലഹരി വില്‍പ്പനക്കാരനായ ലെനീഷ് നേരത്തെയും മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായിരുന്നു. വളരെ നാളുകളായി ഇയാള്‍ വീട് കേന്ദ്രീകരിച്ച് രാസലഹരി വിറ്റു വരികയാണ്. പാതിരാത്രിയിലും ഇവിടെ ഇടപാടുകാര്‍ എത്തി സാധനം വാങ്ങാറുണ്ട്. ഡാന്‍സാഫ് ടീമിന് ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് ആറു മാസത്തോളമായി പ്രതി നിരീക്ഷണത്തില്‍ ആയിരുന്നു.
രാസലഹരി മറ്റെവിടെയോ മൊത്തമായി സൂക്ഷിച്ച് ആവശ്യനുസരണം കുറഞ്ഞ അളവില്‍ വീട്ടില്‍ എത്തിച്ചാണ് വില്‍പ്പന നടത്തുന്നത് എന്നാണ് പോലീസ് നിഗമനം. ഇത് അനുസരിച്ച് ചൊവ്വാഴ്ച ഉച്ച മുതല്‍ രാത്രി ഏറെ വൈകിട്ടും റെയ്ഡ് തുടര്‍ന്നെങ്കിലും കൂടുതലായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Kerala
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍. ഒളിവില്‍ കഴിയുന്ന നിഹാദ് വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുന്നത്.
ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോഴും ആരോഗ്യ പ്രശ്നമുണ്ടെന്ന് പറഞ്ഞ് നിഹാദ് ഹാജരായിരുന്നില്ല. നിഹാദിന്റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ചെയ്തത് ഗൗരവ സ്വഭാവമുള്ള കുറ്റമെന്നാണ് പോലീസ് പറയുന്നത്.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി തീരുമാനമെടുത്ത ശേഷം മാത്രമായിരിക്കും അറസ്റ്റ് അടക്കമുള്ള തുടര്‍ നടപടികളിലേക്ക് പോലീസ് നീങ്ങുക. പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിഹാദിന്റെ ചാനല്‍ യൂട്യൂബ് നീക്കം ചെയ്തിരുന്നു.
സുഹൃത്തുക്കളുടെ നഗ്ന വീഡിയോ പോസ്റ്റ് ചെയ്തതുവെന്നാണ് കേസ്. നിഹാദിന്റെ കൂട്ടാളികളായ മമ്മു, ഷമീര്‍ എന്നിവര്‍ ഇയാള്‍ക്കെതിരെ ചില ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് മറുപടി നല്കിയ വീഡിയോയിലാണ് നഗ്ന ദൃശ്യങ്ങള്‍ കാണിച്ചത്.
ആലുവ റൂറല്‍ സൈബര്‍ പോലീസാണ് ഐടി നിയമപ്രകാരം കേസെടുത്തത്. നിഹാദിന്റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ചായിരുന്നു പോലീസ് നടപടി. അഭിഭാഷകന് ശ്രീജിത്ത് പെരുമന നല്കിയ പരാതിയില്‍ നേരത്തെ നിഹാദിനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിക്കണമെന്ന പ്രതി സുനിൽ കുമാർ എന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി. ശിക്ഷ മരവിപ്പിക്കേണ്ട അസാധാരണ സാഹചര്യമില്ലെന്ന് ജസ്റ്റീസുമാരായ രാജ വിജയരാഘവനും കെ.വി. ജയകുമാറും അടങ്ങിയ ഡിവിഷന് ബെഞ്ച് വിലയിരുത്തി.
ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പള്‍സര്‍ സുനി നല്കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. 20 വര്‍ഷം തടവിനാണ് പള്‍സര്‍ സുനിയെ വിചാരണ കോടതി ശിക്ഷിച്ചത്. ശിക്ഷ മരവിപ്പിച്ചാല്‍ കുറ്റകൃത്യത്തിന്റെ ഗൗരവം കുറച്ചുകാണുന്നുവെന്ന് കരുതപ്പെടുമെന്നാണ് പ്രോസിക്യൂഷന് വാദിച്ചത്. അതിനാല്‍ ശിക്ഷ മരവിപ്പിക്കരുതെന്ന് പ്രോസിക്യൂഷന് കോടതിയോട് ആവശ്യപ്പെട്ടു. ട
പ്രതി സ്ഥിരം കുറ്റവാളിയാണെന്നും സര്‍ക്കാര്‍ വാദിച്ചു. നടന്നത് ഹീനമായ കുറ്റകൃത്യമാണെന്നും ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തിയെന്നും അതിജീവിത കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇരുകൂട്ടരുടെയും വാദം കേട്ടശേഷമാണ് കോടതി ഹര്‍ജി തള്ളിയത്.
Kerala
കൊച്ചി: എറണാകുളത്ത് എംഡിഎംഎയുമായി പ്രൊഡക്ഷൻ കൺട്രോളർ പിടിയിൽ. തലയോലപ്പറമ്പ് സ്വദേശി വിശാൽ സോമനെയാണ് ഡാൻസാഫ് സംഘം പിടികൂടിയത്.
ഇയാൾ താമസിച്ചിരുന്ന ലോഡ്ജിൽ നിന്ന് 5.6 ഗ്രാം എംഡിഎംഎ പിടികൂടി. വെള്ളിയാഴ്ച അറസ്റ്റിലായ ബോഡി ബിൽഡർ സാദിഖിൽ നിന്നാണ് ഇയാളെ കുറിച്ച് വിവരം ലഭിച്ചത്.
Kerala
കൊച്ചി: താരസംഘടനയായ 'അമ്മ'യില്‍ അനിശ്ചിതത്വവും ചേരിപ്പോരും തുടരുന്നതിനിടെ ശ്വേത മേനോന് പ്രസിഡന്റ് ആയ ഭരണസമിതിയുടെ യോഗം ചേരുന്നു. രമേഷ് പിഷാരടി കണ്‍വീനറായ അഡ്ഹോക് കമ്മിറ്റിക്ക് കോടതി വിലക്ക് വന്നതോടെയാണ് ശ്വേതയുടെ കമ്മിറ്റി വീണ്ടും സജീവമാകുന്നത്.
ഉടന്‍ ജനറല്‍ ബോഡി വിളിച്ച് കണക്ക് അവതരിപ്പിക്കാനും തെരഞ്ഞെടുപ്പ് നടത്താനുമാണ് ശ്വേത മേനോന്റെ നീക്കം. രേഖാമൂലം രാജി വയ്ക്കാത്ത എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയെല്ലാം പങ്കെടുപ്പിച്ച് ഇന്ന് യോഗം ചേര്‍ന്ന ശേഷമായിരിക്കും ജനറല്‍ ബോഡി വിളിക്കുക.
ജൂണ്‍ 21ലെ ജനറല്‍ ബോഡിയില്‍ സാമ്പത്തിക ക്രമക്കേട് അടക്കമുള്ള ആരോപണങ്ങളെ തുടര്‍ന്ന് ശ്വേത മേനോന്റെ കമ്മിറ്റി രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ രാജി പ്രഖ്യാപനം നടത്തി ഇറങ്ങിപ്പോയിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു സംഘടനയുടെ നടത്തിപ്പിനായി അഡ്ഹോക് കമ്മിറ്റി വന്നത്.
രാജി പ്രഖ്യാപിച്ചെങ്കിലും ശ്വേത അടക്കമുള്ളവര്‍ രാജി ഔദ്യോഗികമായി സമര്‍പ്പിച്ചിട്ടില്ലെന്ന് അഡ്ഹോക് കമ്മിറ്റി യോഗത്തിന് ശേഷം പിഷാരടി മാധ്യമങ്ങളോട് വെളിപ്പെടുത്തിയതിന് പിന്നാലെ ശ്വേത വീണ്ടും രംഗത്തെത്തുകയായിരുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാതെ രാജി വയ്ക്കില്ല എന്ന നിലപാട് വ്യക്തമാക്കുകയും അഡ്ഹോക് കമ്മിറ്റി നിലവില്‍ വന്നതിനെ നിയമപരമായി നേരിടുകയുമായിരുന്നു.
ശ്വേത മേനോനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുകയും ജനറല്‍ ബോഡിയില്‍ ഒറ്റപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ അവര്‍ തന്നെ നേതൃത്വത്തില്‍ തുടരുന്നത് പ്രതിസന്ധിയുണ്ടാക്കും. തനിക്കെതിരായ രാഷ്ട്രീയ ആരോപണങ്ങളില്‍ ഇതുവരെ ശ്വേത പ്രതികരിച്ചിട്ടില്ല.
Kerala
കൊച്ചി: അമേരിക്ക ആസ്ഥാനമായ കോറോ ഹെൽത്ത് കമ്പനിയിലെ കൂട്ടപിരിച്ചുവിടലിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ, ലേബർ കമ്മിഷണർ ഇന്ന് കൊച്ചിയിലെത്തും. കൊച്ചിയിലെ സ്ഥാപനത്തിൽ ഇന്നും ജോലിക്ക് എത്തുമെന്നാണ് ജീവനക്കാർ അറിയിച്ചിരിക്കുന്നത്.
സ്ഥാപനം തുറന്ന് പ്രവർത്തിച്ചില്ലെങ്കിൽ സ്ഥാപനത്തിന് മുൻപിൽ പ്രതിഷേധമായിരിക്കാനാണ് ജീവനക്കാരുടെ തീരുമാനം. അതിനിടെ ഇന്ന് കൊച്ചിയിൽ യോഗം ചേരുമെന്നാണ് പ്രഖ്യാപിച്ചത്. അത് അനുസരിച്ച് കോഴിക്കോട് നിന്നുള്ള പ്രതിനിധികൾ കൊച്ചിയിൽ എത്തും. ഈ മാസം 10 ന് വിഷയത്തിൽ സർക്കാർ തല ചർച്ചയും നടക്കും.
കോറോ ഹെൽത്ത്, അമേരിക്കയിലെ ആശുപത്രികളിലെ രോഗികളുടെ രജിസ്ട്രേഷൻ, ക്ലിനിക്കൽ ഡോക്യുമെന്റ്, ഇൻഷുറൻസ്, ബിൽ മാനേജ്മെന്റ് തുടങ്ങി മൊട്ടുസൂചി മുതൽ മൊത്തവ്യാപാരം വരെ നീളുന്ന സമ്പൂർണ ആരോഗ്യ സേവനങ്ങൾ നൽകുന്ന കോഡിഗ് സ്ഥാപനമാണ്. 2021ൽ കൊച്ചിയിൽ പ്രവർത്തനം ആരംഭിക്കുന്ന കോറോ ഹെൽത്തിന് തമിഴ്നാട്, കർണാടക, ഉത്തർപ്രദേശ്, തെലങ്കാന തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ ബ്രാഞ്ചുകളുണ്ട്.
രാജ്യത്താകമാനം ലക്ഷക്കണക്കിന് ജീവനക്കാരും. കേരളത്തിലെ ഉദ്യോഗാർഥികളെയും, തൊഴിൽ വിദ്യാഭ്യാസ നൈപുണ്യവും കണക്കിലെടുത്ത് 2024ൽ കോഴിക്കോട് കേന്ദ്രീകരിച്ച് രണ്ടാമത്തെ ബ്രാഞ്ചും മലയാളക്കരയിൽ തുടങ്ങി. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ മാനേജ്മെന്റ് സ്വീകരിച്ച സമീപനത്തോട് തൊഴിലാളികൾ പ്രതികരിച്ച രീതിയായിരുന്നില്ല കേരളത്തിൽ നിന്ന് കമ്പനിക്ക് ലഭിച്ചത്.
തൊഴിലിനെക്കുറിച്ച് ഉത്തമബോധ്യമുള്ളപ്പോൾതന്നെ തൊഴിൽ ചൂഷണത്തോടുള്ള പ്രതികരണവും കേരളത്തിൽ നിന്നുണ്ടായി. തൊഴിലനുസരിച്ചുള്ള ശമ്പളവർദ്ധനവോ, സമയക്രമീകരണമോ ചോദ്യങ്ങളായാൽ സ്ഥാപനം കോർപ്പറേറ്റ് രീതിയിൽ പെരുമാറും.
പരിമിതമായ സ്ഥാനക്കയറ്റം, മോശം പെരുമാറ്റം, പ്രവർത്തനക്ഷമത ചൂണ്ടിക്കാണിച്ച് വാക്കേറ്റം, അങ്ങറ്റത്തേയ്ക്ക് നീണ്ട് പിരിച്ചുവിടൽ നടപടി. കഴിഞ്ഞ വർഷം പുവർ പെർഫോമെൻസ് എന്ന പേരിൽ ബംഗളൂരുവിൽ നിന്ന് 200 പേർക്ക് ജോലി തെറിച്ചെങ്കിൽ കേരളത്തിൽ 300 പേരാണ് ഇരകൾ.
Kerala
കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായ പരിശോധനയിൽ കൊച്ചിയിൽ വൻ ലഹരി വേട്ട. അത്താണിയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിലായി. നെടുമ്പാശേരി പോലീസും റൂറൽ ജില്ലാ ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്.
മട്ടാഞ്ചേരി ഇരവേലി മംഗലത്ത് പറമ്പ് സ്വദേശി റിസ്വാൻ (23), സൗത്ത് ചെല്ലാനം സ്വദേശി വിക്ടർ ജോസ് (36) എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്ന് 24 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു.
ബംഗളൂരുവിൽ നിന്നും കാറിൽ രാസലഹരി കടത്തിക്കൊണ്ടുവരുന്നതിനിടെ അത്താണി ഭാഗത്ത് വച്ചാണ് പ്രതികൾ പിടിയിലായത്. തുടർന്ന് കസ്റ്റഡിയിലെടുത്ത വാഹനം വിശദമായി പരിശോധിച്ചപ്പോൾ കാറിന്റെ ഡാഷ്ബോർഡിന് താഴെ രഹസ്യമായി നിർമിച്ച പ്രത്യേക അറയിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
Kerala
കൊച്ചി: കൊച്ചിയില്‍ സമയക്രമത്തെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ തര്‍ക്കം. മാരകായുധങ്ങള്‍ കൊണ്ടുള്ള ആക്രമണത്തില്‍ ബസ് ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 12.20 ഓടെ വൈറ്റില ഭാഗത്തു വച്ചാണ് സംഭവം.
അതുല്യ, ഗുരുദേവന് എന്നീ ബസുകളിലെ ജീവനക്കാര്‍ തമ്മിലാണ് പ്രശ്നങ്ങളുണ്ടായത്. അതുല്യ ബസിലെ ജീവനക്കാര്‍ വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ഉപദ്രവിച്ചു എന്നാണ് ഗുരുദേവന് ബസ് ജീവനക്കാരുടെ പരാതി. ഇരു ബസിലെയും ജീവനക്കാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Kerala
കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനം താൻ രാജിവെച്ചിട്ടില്ലെന്ന് വ്യക്തമാക്കി നടി ശ്വേത മേനോൻ. താൻ ആരെയും വഞ്ചിച്ചിട്ടില്ലെന്നും നിരപരാധിത്വം തെളിയിക്കാതെ സംഘടനയുടെ പടിയിറങ്ങില്ലെന്നും അവർ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രഖ്യാപിച്ചു.
സംഘടനയെ താൻ ഒരിടത്തും അനാഥമാക്കിയിട്ടില്ല. അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ താൻ രാജിവെക്കണമെന്ന് മുൻകൂട്ടി തയാറാക്കിയ അജണ്ടയുമായാണ് ചിലർ എത്തിയത്. തന്റെ നിശബ്ദതയെ ചിലർ മുതലെടുക്കുകയായിരുന്നു.
അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് കുറ്റാരോപിതരായ ചിലർ സംഘടനയെ ഹൈജാക്ക് ചെയ്യാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. നിലവിൽ സംഘടനയിൽ രൂപീകരിച്ചിരിക്കുന്ന പുതിയ സമിതികളെയും ശ്വേത കുറിപ്പിൽ ചോദ്യം ചെയ്തു. നിലവിലുള്ള ബൈലോയിൽ എവിടെയാണ് അഡ്ഹോക് കമ്മിറ്റി എന്നൊരു സംവിധാനത്തെക്കുറിച്ച് പറയുന്നതെന്ന് വ്യക്തമാക്കണമെന്നും ശ്വേത പറഞ്ഞു.
Kerala
കൊച്ചി: തിരുവിതാംകൂർ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ ആശുപത്രിയിൽ. ഹൃദയാഘാതത്തെ തുടർന്നാണ് പത്മകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയാണ് പത്മകുമാർ.
Kerala
കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ. മാധവൻ(80) അന്തരിച്ചു. ഏതാനും മാസങ്ങളായി വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. എറണാകുളം റിനൈ മെഡിസിറ്റി ആശുപത്രിയിൽ ആയിരുന്നു അന്ത്യം.
മണലൂർ മുൻ എംഎൽഎ ആയിരുന്നു. തൃശൂർ ജില്ല കേന്ദ്രീകരിച്ചാണ് പ്രധാനമായും പ്രവർത്തിച്ചിരുന്നത്. തൃശൂർ ഡിസിസി അധ്യക്ഷനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Business
ചെന്നൈ: കരിയർ സുരക്ഷിതമാക്കുന്ന തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് മുൻഗണന നൽകി ഹോട്ടൽ മാനേജ്മെന്റ്, ഏവിയേഷൻ, നഴ്സിംഗ് കോഴ്സുകളുമായി ദക്ഷിണേന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ ശൃംഖലയായ ചെന്നൈസ് അമിർത ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് കേരളത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു.
കേരളത്തിൽ ആദ്യത്തെ കാമ്പസ് കൊച്ചിയിലാണ് ആരംഭിക്കുക. നഴ്സിംഗ്, ഹോട്ടൽ മാനേജ്മെന്റ്, ഏവിയേഷൻ എന്നിവയിൽ മികച്ച കോഴ്സുകൾ ഇവിടെ നൽകും.
മികച്ച ലൈവ് പരിശീലനം ഉറപ്പാക്കുന്ന സംവിധാനങ്ങൾ, സ്മാർട്ട് ക്ലാസ് റൂമുകൾ, ഡിജിറ്റൽ ലൈബ്രറി, വൈഫൈ കാമ്പസ് തുടങ്ങിയ സംവിധാനങ്ങൾക്ക് പുറമെ എസി, നോൺ- എസി ഹോസ്റ്റലുകൾ, സ്വന്തമായി ട്രാൻസ്പോർട്ട് സൗകര്യം, ഇൻഡസ്ട്രിയൽ വിസിറ്റുകൾ, മികച്ച പ്ലേസ്മെന്റ് സെൽ എന്നിവയും ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രത്യേകതകളാണ്.
ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ എന്നീ നഗരങ്ങളിൽ ചെന്നൈസ് അമൃത ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന് അത്യാധുനിക കാമ്പസുകളുണ്ട്.
Kerala
കൊച്ചി: കൊച്ചി നഗരത്തിൽ നവജാത ശിശുവിനെ തട്ടുകടയ്ക്ക് സമീപത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയെ കണ്ടെത്തി പോലീസ്. ക്യാൻസർ രോഗിയാണെന്നും കുഞ്ഞിനെ വളർത്താനുള്ള സാഹചര്യമില്ലാത്തതിനാലുമാണ് ഉപേക്ഷിച്ചതെന്നാണ് ഇവർ പോലീസിന് നൽകിയ മൊഴി.
കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം വിവരം പോലീസിനെ അറിയിക്കാൻ ഇവർ ഒരാളെ ചുമതലപ്പെടുത്തിയെന്നും വിവരമുണ്ട്. ഫോറം മാളിന് സമീപമാണ് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പ്രസവിച്ചു മണിക്കൂറുകൾ മാത്രം പ്രായമുള്ള കുട്ടിയെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കുഞ്ഞിനെ എറണാകുളം അമ്മതൊട്ടിലിലേക്ക് കൈമാറിയെന്നും പോലീസ് അറിയിച്ചു.
Kerala
കൊച്ചി: കൊച്ചി നഗരത്തിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പ്രസവിച്ച് മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഫോറം മാളിന് സമീപത്തെ തട്ടുകട പരിസരത്താണ് കുഞ്ഞിനെ കണ്ടെത്തിയത്.
സംഭവത്തിൽ മരട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും കുഞ്ഞിനെ എറണാകുളം അമ്മതൊട്ടിലിലേക്ക് കൈമാറിയെന്നും പൊലീസ് വ്യക്തമാക്കി.
Kerala
കൊച്ചി: കൊച്ചി റീജണല്‍ പാസ്പോര്‍ട്ട് ഓഫീസ് ആലപ്പുഴ, ആലുവ, കൊച്ചി (കരിങ്ങാച്ചിറ), കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളിലെ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍, ചെങ്ങന്നൂര്‍, കട്ടപ്പന, കവരത്തി, നെന്മാറ, പാലക്കാട് എന്നിവിടങ്ങളിലെ പോസ്റ്റ് ഓഫീസ് പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ എന്നിവ ഇന്ന് അടച്ചിടുകയും പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തപ്രകാരം നല്‍കുന്നതിനായി നാളെ പ്രവര്‍ത്തിക്കുകയും ചെയ്യും.
Kerala
കൊച്ചി: പെരുമ്പാവൂർ മാറമ്പിള്ളിയിൽ 17 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി ഒരാൾ പിടിയിൽ. വൈപ്പിൻ അറുകാട് സ്വദേശി ആയുഷ് ആണ് പിടിയിലായത്. പ്രതിയുടെ സ്കൂട്ടറിൽ നിന്നും ഒരു കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയിരുന്നു.
ഇതേതുടർന്ന് ഇയാള്‍ താമസിക്കുന്ന ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് 16 കിലോ ഹൈബ്രിഡ് കഞ്ചാവ് കൂടി കണ്ടെടുത്തത്. ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് സ്കൂട്ടറിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തത്.
തൊട്ടടുത്ത ഫ്ലാറ്റിലാണ് ഒരാഴ്ചയായി ഇയാൾ താമസിച്ചിരുന്നത്. ഇതേ തുടർന്നായിരുന്നു ഫ്ലാറ്റിലും പരിശോധന നടത്തിയത്. ഇതേ ഫ്ലാറ്റ് സമുച്ചയത്തിലാണ് പെരുമ്പാവൂർ എഎസ്പി താമസിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടയാണിതെന്ന് പോലീസ് വ്യക്തമാക്കി.
Kerala
കൊച്ചി: എറണാകുളം വില്ലിംഗ്ടൺ ഐലന്‍ഡിലെ വാര്‍ഫിലേക്കുള്ള റെയില്‍ പാതയില്‍ അര കിലോമീറ്ററോളം ട്രാക്ക് കാണാതായ സംഭവത്തില്‍ ദുരൂഹത. ഐലന്‍ഡ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് എറണാകുളം ഭാഗത്തേക്കുള്ള പാതയിലെ ഒരു ഭാഗമാണ് അപ്രത്യക്ഷമായതായി കണ്ടെത്തിയത്.
ട്രാക്കുകള്‍ മോഷ്ടിച്ചു കൊണ്ടുപോയതാകാമെന്ന സംശയത്തിലാണ് അധികൃതര്‍. സിഐഎസ്എഫും ആര്‍പിഎഫും ഉള്‍പ്പെടെയുള്ള സുരക്ഷാസേനകളുടെ കര്‍ശന നിരീക്ഷണത്തിലുള്ള കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിന്റെ ഭൂമിയിലാണ് സംഭവം നടന്നിരിക്കുന്നത്.
നിലവില്‍ ട്രെയിന്‍ സര്‍വീസുകള്‍ ഇല്ലാത്ത പാതയായതിനാല്‍ ഏറെക്കാലമായി ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. മുമ്പ് ഈ മേഖലയിലെ റെയില്‍വേ ഗര്‍ഡറുകള്‍ അഴിച്ചുമാറ്റി അറ്റകുറ്റപ്പണികള്‍ നടത്താനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു.
അതിന്റെ മറവില്‍ ട്രാക്കുകള്‍ നീക്കം ചെയ്തതാണോ എന്നും റെയില്‍വേ അധികൃതര്‍ പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്.