പരീക്ഷാ കേന്ദ്രീകൃതവും മാർക്ക് നേടുക, സർട്ടിഫിക്കറ്റ് കരസ്ഥമാക്കുക എന്നിവ മാത്രം ലക്ഷ്യമാക്കിയുള്ളതുമായ പഠനസന്പ്രദായത്തിൽനിന്നു പ്രായോഗിക ജ്ഞാനവും തൊഴിൽ പരിശീലനവുംകൂടി ലഭ്യമാകുന്ന വിദ്യാഭ്യാസത്തിലേക്കു നാം മാറണം
നിലവാരമില്ലായ്മ ഏത് ഉത്പന്നത്തെയും സേവനത്തെയും അസ്വീകാര്യമാക്കും എന്നതു സാധാരണ കാര്യം മാത്രം. ഗുണനിലവാരം ഇല്ലാത്ത വിദ്യാഭ്യാസം വ്യർഥമാണ്. സർട്ടിഫിക്കറ്റുകളല്ല വിദ്യാഭ്യാസമികവിന്റെ ഗുണനിലവാര മാനദണ്ഡമായി പലയിടത്തും സ്വീകരിക്കപ്പെടുന്നത്. സമഗ്രമായ മാനസികവികാസവും പ്രായോഗികശേഷിയും സാധ്യമാക്കുന്നതാണു നല്ല വിദ്യാഭ്യാസം. ഇന്ത്യയിലെ വിദ്യാഭ്യാസ സന്പ്രദായത്തിനു ഗുണനിലവാരം കുറവാണെന്ന് അന്തർദേശീയമായ പല പഠനങ്ങളിലും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണല്ലോ ലോകത്തിലെ മികച്ച സർവകലാശാലകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പട്ടികയിൽ ആദ്യഭാഗത്തെങ്ങും ഒരു ഇന്ത്യൻ സ്ഥാപനത്തിന്റെയും പേരു കാണാത്തത്. ഇപ്പോഴിതാ യൂണിസെഫിന്റെ ഒരു പഠനറിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. നമ്മുടെ ഭരണാധികാരികളെയും വിദ്യാഭ്യാസ പ്രവർത്തകരെയും ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണിതിലെ നിരീക്ഷണങ്ങൾ. 2030 ആകുന്പോൾ ഇന്ത്യയിലെ വിദ്യാസന്പന്നരായ യുവജനങ്ങളിൽ 53 ശതമാനം പേർ തൊഴിൽ നൈപുണ്യമില്ലാത്തവരായിരിക്കുമെന്നാണ് ഒക്ടോബർ 30നു പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്. അതായത്, അവർ നേടുന്ന വിദ്യാഭ്യാസത്തിനും സർട്ടിഫിക്കറ്റുകൾക്കും വെറും കടലാസുവില. യൂണിസെഫിന്റെ വിദ്യാഭ്യാസ കമ്മീഷനും ഗ്ലോബൽ ബിസിനസ് കൊയലീഷൻ ഫോർ എഡ്യുക്കേഷനും ചേർന്നു നടത്തിയ പഠനത്തിന്റേതാണ് ഈ റിപ്പോർട്ട്.
ഇന്ത്യൻ യുവാക്കളുടെ തൊഴിൽ നൈപുണ്യം ആഗോള ശരാശരിയേക്കാൾ വളരെ താഴെയാണത്രേ. ഇന്ത്യയിലെ മാത്രമല്ല, ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ 54 ശതമാനം യുവാക്കളും വരുംകാല ജോലികൾക്കു പ്രാപ്തരല്ലെന്നാണു റിപ്പോർട്ട് പറയുന്നത്. മനുഷ്യപ്രവർത്തനങ്ങളെ ലഘൂകരിക്കുന്ന ഡിജിറ്റൈസേഷൻ, ഓട്ടമേഷൻ എന്നിവ വ്യാപകമാകുന്നതോടെ വിദഗ്ധ ജോലികളുടെ സ്വഭാവത്തിൽ മാറ്റങ്ങളുണ്ടാവും. അതിനൂതന സാങ്കേതികവിദ്യകൾ പുതിയ തൊഴിൽ സാധ്യതകൾ തുറക്കുകയും ചെയ്യും. അഴിമതി, വിവേചനം, കൈക്കൂലി, ഉദ്യോഗസ്ഥ നിയമനത്തിലെ തെറ്റായ പ്രവണതകൾ എന്നിവയും തൊഴിൽമികവു കുറയാൻ ഇടയാക്കുന്നു.
കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ സ്ഥിതി ഭിന്നമല്ല. മാർക്ക് തട്ടിപ്പ്, പിഎസ്സി പരീക്ഷാ ക്രമക്കേട് തുടങ്ങി വിദ്യാഭ്യാസ, തൊഴിൽ മേഖലകളുമായി ബന്ധപ്പെട്ടു സമീപകാലത്ത് ഏറെ വിവാദങ്ങളുയർന്നല്ലോ. സ്വർണക്കടത്തുകേസിലെ പ്രതിയുടെയും കത്തിക്കുത്തുകേസ് പ്രതിയുടെയുമൊക്കെ വീടുകളിൽനിന്നു സർവകലാശാലാ ഉത്തരക്കടലാസുകളും വ്യാജ മാർക്ക് ലിസ്റ്റുകളും ഈയിടെ കണ്ടെടുത്തിരുന്നു. നമ്മുടെ വിദ്യാഭ്യാസ സന്പ്രദായത്തെക്കുറിച്ചും പരീക്ഷാ സന്പ്രദായത്തെക്കുറിച്ചും വളരെ മോശമായ പ്രതിച്ഛായയാണ് ഇത്തരം സംഭവങ്ങൾ സൃഷ്ടിക്കുന്നത്.
കുറെ ദശകം മുന്പുവരെ പൊതുവിദ്യാഭ്യാസരംഗത്തും ഉന്നതവിദ്യാഭ്യാസരംഗത്തും കേരളം ഒരുവിധം മെച്ചപ്പെട്ട ഗുണനിലവാരം പുലർത്തിയിരുന്നു. പ്രഗത്ഭരായ വിദ്യാഭ്യാസ പ്രവർത്തകരും പേരുകേട്ട കലാലയങ്ങളും കേരളത്തിന്റെ അഭിമാനമായിരുന്നു. എന്നാലിപ്പോൾ കേരളത്തിലെ വിദ്യാഭ്യാസമേഖല മാർക്ക് തട്ടിപ്പിന്റെയും ഗുണനിലവാര ശോഷണത്തിന്റെയുമൊക്കെ മുദ്രകളാണു പേറുന്നത്. സംസ്ഥാനത്തു തൊഴിൽ രഹിതരുടെ എണ്ണം 36.25 ലക്ഷമാണെന്നു തൊഴിൽ മന്ത്രി കഴിഞ്ഞദിവസം നിയമസഭയിൽ പറഞ്ഞു. അതായത്, ജനസംഖ്യയുടെ 9.53 ശതമാനം. മെഡിസിൻ, എൻജിനിയറിംഗ് ബിരുദധാരികളും ഈ പട്ടികയിലുണ്ട്.
നമ്മുടെ വിദ്യാഭ്യാസ സന്പ്രദായം പരീക്ഷാകേന്ദ്രീകൃതമാണ്. മാർക്ക് നേടുക, സർട്ടിഫിക്കറ്റ് കരസ്ഥമാക്കുക എന്നതു മാത്രമായി വിദ്യാഭ്യാസ ലക്ഷ്യം. മാർക്ക് വാങ്ങാൻ ഇപ്പോൾ കുറുക്കുവഴികളുമേറെ. മോഡറേഷൻ എന്ന ഓമനപ്പേരിൽ നടത്തുന്ന മാർക്ക് ദാനം വിദ്യാഭ്യാസനിലവാരത്തെ നിലംപറ്റിക്കും. സർട്ടിഫിക്കറ്റുകൾക്കപ്പുറം എന്തു വൈദഗ്ധ്യമാണ് ഇവിടെ ഒരു ബിരുദധാരി നേടുന്നത്? പ്രഫഷണൽ ബിരുദം നേടുന്നവർക്കുപോലും തൊഴിൽ നൈപുണ്യം തീരെയില്ലെങ്കിൽ അതെന്തൊരു വിദ്യാഭ്യാസ സന്പ്രദായമാണ്? ഇന്ത്യയിൽ ഓരോ വർഷവും എൻജിനിയറിംഗ് പഠനം പൂർത്തിയാക്കുന്ന 15 ലക്ഷം വിദ്യാർഥികളിൽ 0.4 ശതമാനം മാത്രമാണു തൊഴിൽ നൈപുണ്യമുള്ളവർ എന്ന പഠനറിപ്പോർട്ട് എത്രയോ ആശങ്കാജനകം. ശാസ്ത്ര, മാനവിക വിഷയങ്ങളിൽ ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെ നേടി പുറത്തുവരുന്നവരിൽ ഭൂരിപക്ഷത്തിനും തൊഴിൽ നൈപുണ്യം തീരെയില്ല.
ഒാരോ വർഷവും ഒന്നേകാൽ കോടി യുവജനങ്ങളാണ് ഇന്ത്യയുടെ തൊഴിൽ വിപണിയിലേക്കു കടന്നുവരുന്നത് - ഭൂരിപക്ഷവും തൊഴിൽ നൈപുണ്യമില്ലാതെ. ഇന്ത്യയിൽ നിലവിലുള്ള തൊഴിൽശക്തിയുടെ 4.69 ശതമാനത്തിനു മാത്രമാണ് ഔപചാരിക നൈപുണ്യ പരിശീലനം ലഭിച്ചിട്ടുള്ളതെന്നു യൂണിസെഫ് റിപ്പോർട്ടിനെ അടിസ്ഥാനമാക്കി കഴിഞ്ഞ ദിവസം ദീപിക പ്രസിദ്ധീകരിച്ച ലേഖനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. അമേരിക്കയിൽ 52 ശതമാനം വിദ്യാർഥികൾക്കും ദക്ഷിണകൊറിയയിൽ 96 ശതമാനം വിദ്യാർഥികൾക്കും ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി നൈപുണ്യ പരിശീലനം ലഭിക്കുന്പോഴാണിത്. ചില സ്ഥാപനങ്ങൾ നിയമനത്തിന് അക്കഡേമിക് മികവിനേക്കാൾ പരിഗണിക്കുന്നതു തൊഴിൽ നൈപുണ്യമാണ്.
നിലവാരം കുറഞ്ഞ പഠനരീതികളും ക്രമമായ പരിശീലനത്തിന്റെ അഭാവവുമാണ് ഇന്ത്യയിലെ വിദ്യാഭ്യാസ സന്പ്രദായത്തിന്റെ രണ്ടു പ്രധാന കുറവുകളായി യൂണിസെഫ് ചൂണ്ടിക്കാട്ടുന്നത്. വിദേശ തൊഴിൽ വിപണിയിൽ നമ്മുടെ യുവാക്കൾ പിന്തള്ളപ്പെടുന്നതും ഇതുകൊണ്ടുതന്നെ. അതേസമയം, അമേരിക്കയിൽ ഉപരിപഠനം നടത്തുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം വർധിക്കുന്നതായി ഓപ്പൺ ഡോർസ് പഠനറിപ്പോർട്ടിനെ അധികരിച്ച് ദീപിക ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അമേരിക്കയിലെ യൂണിവേഴ്സിറ്റികളിലും കോളജുകളിലും 2017-18 അധ്യയനവർഷം 2,02,014 ഇന്ത്യൻ വിദ്യാർഥികളാണുണ്ടായിരുന്നത്. അമേരിക്കയിലെ വിദേശവിദ്യാർഥികളിൽ 18.4 ശതമാനമാണ് ഇന്ത്യക്കാർ. ഇന്ത്യൻ വിദ്യാർഥികളുടെ മികവും ഓപ്പൺ ഡോർസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. നമ്മുടെ വിദ്യാർഥികൾക്കല്ല, വിദ്യാഭ്യാസ സന്പ്രദായത്തിനാണു കുഴപ്പമെന്നല്ലേ ഇതിനർഥം? യുഎസിൽ പഠനശേഷം അവിടെ പരിശീലനത്തിനു തെരഞ്ഞെടുക്കപ്പെടുന്നതിൽ ഇന്ത്യൻ വിദ്യാർഥികളാണു മുന്നിൽ. അവിടത്തെ പഠനസാഹചര്യത്തിൽ നമ്മുടെ വിദ്യാർഥികൾ നന്നായി പ്രവർത്തിക്കുന്നു എന്നതാണിതിനു കാരണം. ആ അക്കഡേമിക് അന്തരീക്ഷം നമുക്കിവിടെ ഉണ്ടാക്കാൻ സാധിക്കുന്നില്ല.
നൈപുണ്യവികസനത്തിനായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. സ്കിൽ ഇന്ത്യ ഈ ലക്ഷ്യത്തോടെയുള്ള പദ്ധതിയാണ്. കേരളത്തിൽ അസാപ് പോലുള്ള നൈപുണ്യ പരിശീലന പദ്ധതികളുമുണ്ട്. പക്ഷേ ഇതൊന്നും പോരാ എന്നാണു നമ്മുടെ തൊഴിൽരഹിതരുടെ എണ്ണം വിളിച്ചുപറയുന്നത്.