രണ്ടാം ടെസ്റ്റ്: വിൻഡീസിനെതിരേ ടോസ് ജയിച്ച് ഇന്ത്യ, ബാറ്റിംഗ്
Friday, October 10, 2025 9:35 AM IST
ന്യൂഡൽഹി: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ഡൽഹി അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ഒന്നാം ടെസ്റ്റ് വിജയിച്ച ടീമിൽ മാറ്റമില്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. അതേസമയം, വിൻഡീസ് നിരയിൽ രണ്ടു മാറ്റങ്ങളുണ്ട്. ബ്രണ്ടൺ കിംഗ്, ജൊഹാൻ ലെയ്ൻ എന്നിവർക്കു പകരം തെവിൻ ഇംലാച്ച്, ആൻഡേഴ്സൺ ഫിലിപ്പ് എന്നിവർ അന്തിമ ഇലവനിലെത്തി.
അഹമ്മദാബാദില്‍ നടന്ന ആദ്യ ടെസ്റ്റിൽ വെറും മൂന്നുദിനംകൊണ്ട് ഇന്ത്യ ഇന്നിംഗ്സിനും 140 റണ്‍സിനും ജയം സ്വന്തമാക്കിയിരുന്നു.
വെസ്റ്റ് ഇന്‍ഡീസും ഇന്ത്യയും തമ്മില്‍ ഇതുവരെ 101 ടെസ്റ്റ് കളിച്ചിട്ടുണ്ട്. അതില്‍ 30 ജയം കരീബിയന്‍ സംഘത്തിനു സ്വന്തം. 24 ജയമാണ് ഇന്ത്യക്ക് അവകാശപ്പെടാനുള്ളത്. 47 എണ്ണം സമനിലയില്‍ കലാശിച്ചു. എന്നാല്‍, വിന്‍ഡീസ് ടീം നേടിയ മുഴുവന്‍ ജയവും 2002നു മുമ്പായിരുന്നു എന്നതാണ് ശ്രദ്ധേയം.
2002 പരമ്പരയ്ക്കുശേഷം ഒരിക്കല്‍പ്പോലും ഇന്ത്യയെ കീഴടക്കാന്‍ വെസ്റ്റ് ഇന്‍ഡീസിനു സാധിച്ചിട്ടില്ല; രണ്ടു പതിറ്റാണ്ടില്‍ അധികമായി അപരാജിതര്‍. 21-ാം നൂറ്റാണ്ടില്‍ വെറും രണ്ടു ജയം മാത്രമാണ് വിന്‍ഡീസ് ഇന്ത്യക്കുമേല്‍ അവകാശപ്പെടാനുള്ളത്. 2002ലായിരുന്നു അവസാന ജയം.
സമീപനാളില്‍ വെസ്റ്റ് ഇന്‍ഡീസ് തീര്‍ത്തും മോശം അവസ്ഥയിലാണ്. അവസാനം കളിച്ച ഏഴ് ടെസ്റ്റില്‍ ആറിലും പരാജയപ്പെട്ടു. വിന്‍ഡീസ് ക്രിക്കറ്റിനെ കാന്‍സര്‍ ബാധിച്ചിരിക്കുകയാണെന്നാണ് കോച്ച് ഡാരന്‍ സമിയുടെ ഭാഷ്യം.
കഴിഞ്ഞ 15 ടെസ്റ്റ് ഇന്നിംഗ്സുകളില്‍ 13 തവണയും 200നു താഴെയായിരുന്നു വിന്‍ഡീസിന്റെ ഇന്നിംഗ്സുകള്‍ എന്നതും ശ്രദ്ധേയം. ഈ 15 ഇന്നിംഗ്സിലും വിന്‍ഡീസ് ഒരു ദിവസം മുഴുവനോ 90 ഓവറോ ബാറ്റ് ചെയ്തിട്ടില്ല.
ഈ ചരിത്രങ്ങളുടെ നാണക്കേടുമായാണ് വിന്‍ഡീസ് ഇന്നു ദയാവധം പ്രതീക്ഷിച്ച് ടീം ഇന്ത്യക്കെതിരേ ഇറങ്ങുന്നത്. ഡല്‍ഹി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ (പഴയ ഫിറോസ് ഷാ കോട്ല) 1987നുശേഷം ഇന്ത്യ തോല്‍വി അറിഞ്ഞിട്ടില്ലെന്നതും ചരിത്രം.
1987ല്‍ വെസ്റ്റ് ഇന്‍ഡീസിനോടായിരുന്നു ഇന്ത്യ ഇവിടെ അവസാനം തോല്‍വി വഴങ്ങിയത്. ആ ചരിത്രം ആവര്‍ത്തിക്കാനുള്ള ശേഷി റോസ്റ്റണ്‍ ചേസിന്റെ വിന്‍ഡീസിന് ഇല്ലെന്നതാണ് ശ്രദ്ധേയം.
വെസ്റ്റ് ഇൻഡീസ് പ്ലേയിംഗ് ഇലവൻ: ടാഗെനരെയ്ൻ ചന്ദർപോൾ, ജോൺ കാംപ്ബെൽ, അലിക് അത്തനാസെ, ഷായ് ഹോപ്, തെവിൻ ഇംലാച്ച്, റോസ്റ്റൺ ചേസ് (ക്യാപ്റ്റൻ), ജസ്റ്റിൻ ഗ്രീവ്സ്, ഖാരി പിയർ, ജോമൽ വാരികാൻ, ആൻഡേഴ്സൺ ഫിലിപ്പ്, ജെയ്ഡൺ സീൽസ്.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, സായ് സുദർശൻ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, ധ്രുവ് ജുറെൽ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.