കോഴിക്കോട്: നിലമ്പൂര്‍ എംഎല്‍എയായ പി.വി അന്‍വറിനെതിരായ മിച്ചഭൂമി കേസില്‍ താമരശേരി ലാന്‍ഡ് ബോര്‍ഡിന്‍റെ സിറ്റിംഗ് ഇന്ന് നടക്കും. പി. വി അന്‍വറിനും കുടുംബാംഗങ്ങള്‍ക്കും കൈവശമുള്ള ഭൂമി സംബന്ധിച്ച തെളിവുകള്‍ ഹാജരാക്കാനുള്ള സമയപരിധി ഇന്നാണ് അവസാനിക്കുന്നത്.

എന്നാല്‍ കൈവശമുള്ള ഭൂമി സംബന്ധിച്ച് ലാന്‍ഡ് ബോര്‍ഡിന് മുന്നില്‍ അന്‍വറോ കുടുംബാംഗങ്ങളോ വിശദമായ രേഖകളൊന്നും സമര്‍പ്പിച്ചിട്ടില്ല. 19 ഏക്കര്‍ മിച്ചഭൂമിയാണ് അന്‍വറിന്‍റെയും കുടുംബത്തിന്‍റെയും പക്കലുള്ളതെന്ന് ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തിയിരുന്നു.

എന്നാല്‍ ഇതില്‍ കൂടുതല്‍ ഭൂമി ഇവരുടെ പക്കലുണ്ടെന്ന് പരാതിക്കാരനായ കെ.വി.ഷാജി ആരോപിച്ചിരുന്നു. ഇതോടെയാണ് വിശദമായ രേഖകള്‍ ഹാജരാക്കാന്‍ സെപ്റ്റംബര്‍ ഏഴ് വരെ അന്‍വറിന് സമയം നല്‍കിയത്.