മന്ത്രിസ്ഥാനം കിട്ടിയില്ല; പൊതുപ്രവർത്തനം അവസാനിപ്പിച്ചെന്ന് രാജീവ് ചന്ദ്രശേഖർ
Sunday, June 9, 2024 8:48 PM IST
തിരുവനന്തപുരം: കേന്ദ്ര മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരം മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച രാജീവ് ചന്ദ്രശേഖർ മികച്ച പോരാട്ടം കാഴ്ച വച്ചിരുന്നു.
എൻഡിഎ സർക്കാർ സത്യപ്രതിജ്ഞക്ക് തൊട്ട് മുമ്പാണ് 18 വർഷത്തെ പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായി സമൂഹമാധ്യമങ്ങളിലൂടെ രാജീവ് ചന്ദ്രശേഖർ അറിയിച്ചത്. എന്നാൽ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനാൽ അല്ല തീരുമാനം എന്ന് രാജീവ് ചന്ദ്രശേഖർ പറയുന്നു.
ഇതുവരെ പിന്തുണച്ച നേതാക്കൾക്ക് നന്ദിയെന്നും പോസ്റ്റിൽ പറയുന്നു. രണ്ടാം മോദി സർക്കാരിൽ മൂന്ന് വർഷം സേവനം ചെയ്യാൻ അവസരം ലഭിച്ചു. ഇനിയൊരു സാധാരണ ബിജെപി പ്രവർത്തകനായി തുടരുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മിനിറ്റുകൾ മാത്രം ബാക്കിനിൽക്കുമ്പോഴാണ് പൊതുപ്രവർത്തനം അവസാനിപ്പിക്കുന്ന വിവരം അദ്ദേഹം പങ്കുവച്ചത്. മൂന്നാം മോദി സർക്കാരിൽ മന്ത്രിസ്ഥാനം കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് രാജീവ് ചന്ദ്രശേഖറിന്റെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ.
കേരളത്തിൽ നിന്ന് സുരേഷ് ഗോപിയെയും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനെയുമാണ് കേന്ദ്ര മന്ത്രിസഭയിലേക്ക് പരിഗണിച്ചത്. ഇതിനു പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രഖ്യാപനം.