മയക്കുമരുന്ന് കുത്തിവച്ചതിലൂടെ എച്ച്ഐവി പടർന്ന സംഭവം; വളാഞ്ചേരിയിൽ ശനിയാഴ്ച രക്തപരിശോധന തുടങ്ങും
Friday, March 28, 2025 5:09 PM IST
മലപ്പുറം: മയക്കുമരുന്ന് കുത്തിവച്ചതിലൂടെ പത്ത് പേര്‍ക്ക് എച്ച്ഐവി പടര്‍ന്ന മലപ്പുറം വളാഞ്ചേരിയില്‍ ആരോഗ്യ വകുപ്പിന്റെ രക്തപരിശോധന ശനിയാഴ്ച തുടങ്ങും. ആദ്യഘട്ടത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ രക്തമാണ് പരിശോധിക്കുക.
എച്ച്ഐവി സ്ഥിരീകരിച്ച പത്ത് പേരില്‍ ഒരാള്‍ മാത്രമാണ് വളാഞ്ചേരി സ്വദേശിയെന്നും ബാക്കിയുള്ളവര്‍ പല സ്ഥലങ്ങളില്‍ നിന്ന് ലഹരി ഉപയോഗത്തിന് വളാഞ്ചേരിയില്‍ എത്തിയവരാണെന്നും നഗരസഭ ചെയമാൻ പറഞ്ഞു. ലഹരിക്കെതിരെയുള്ള ബോധവത്ക്കരണവും ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിംഗിലാണ് വളാഞ്ചേരിയില്‍ പത്ത് പേര്‍ക്ക് എച്ച്ഐവി ബാധ കണ്ടെത്തിയത്. ഇതിൽ മൂന്ന് പേർ ഇതര സംസ്ഥാന തൊഴിലാളികളാണ്. സ്ക്രീനിംഗിന്റെ ഭാഗമായ ഒരാൾക്ക് എച്ച്ഐവി സ്ഥിരീകരിച്ചതോടെയാണ്, ഇയാൾ ഉൾപ്പെടുന്ന ലഹരി സംഘത്തിലേക്ക് അന്വേഷണം നീണ്ടത്. പിന്നാലെ ഇവരിൽ നടത്തിയ പരിശോധനയിൽ ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ ഒമ്പത് പേർക്ക് കൂടി എച്ച്ഐവി സ്ഥിരീകരിക്കുകയായിരുന്നു.
ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗമാണ് രോഗബാധയ്ക്ക് പിന്നിലെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തി. എച്ച്ഐവി രോഗബാധിതരായ പത്ത് പേരും പ്രത്യേക നിരീക്ഷണത്തിലാണ്. ജില്ലയിൽ മറ്റ് ഭാഗങ്ങളിൽ ഇത്തരത്തിൽ രോഗ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്.