ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിക്കാനാവുമോ?; സുപ്രീംകോടതിയോട് വ്യക്തത തേടി രാഷ്ട്രപതി
Thursday, May 15, 2025 10:18 AM IST
ന്യൂഡല്‍ഹി: നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള വിധിയില്‍ സുപ്രീംകോടതിയോട് വ്യക്തത തേടി രാഷ്ട്രപതി ദ്രൗപതി മുർമു. പ്രസിഡൻഷ്യൽ റഫറൻസിനുള്ള സവിശേഷ അധികാരം ഉപയോഗിച്ചുകൊണ്ടാണ് രാഷ്ട്രപതിയുടെ നിർണായക നീക്കം.
ഭരണഘടനയിൽ ഇല്ലാത്ത സമയപരിധി കോടതിക്ക് നിർവചിക്കാനാകുമോ എന്ന് രാഷ്ട്രപതി ചോദിച്ചു. ഗവർണർക്കും രാഷ്ട്രപതിക്കും മുന്‍പാകെ ഒരു ബില്ല് വന്നാൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യാമെന്നതിലും വിശദീകരണം തേടി. ഇതടക്കം 14 കാര്യങ്ങളിൽ കോടതി വ്യക്തത വരുത്തണമെന്നും ദ്രൗപതി മുർമു ആവശ്യപ്പെട്ടിട്ടുണ്ട്.
ബില്ലുകളിൽ തീരുമാനം എടുക്കാൻ സമയപരിധി ഇല്ലെന്ന് സുപ്രീംകോടതിക്ക് കൈമാറിയ റഫറൻസിൽ രാഷ്ട്രപതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ്യത്തിന്റെ അഖണ്ഡത, സുരക്ഷ, ഫെഡറലിസം, നിയമങ്ങളുടെ ഏകീകരണം തുടങ്ങിയ ബഹുമുഖ ഘടകങ്ങൾ കണക്കിലെടുത്തതാണ് രാഷ്ട്രപതിയും ഗവർണർമാരും വിവേചന അധികാരം ഉപയോഗിക്കുന്നതെന്നും രാഷ്ട്രപതി വ്യക്തമാക്കി.
തമിഴ്നാട് ഗവർണർക്കെതിരെയുള്ള കേസിലാണ് നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർമാർക്കും സുപ്രീംകോടതി സമയപരിധി നിശ്ചയിച്ച് ഉത്തരവിറക്കിയത്. ജസ്റ്റീസുമാരായ ജെ.ബി.പർഡിവാല, ആർ.മഹാദേവൻ എന്നിവർ അടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.