ഹണിമൂണിനായി സിക്കിമിലേക്ക് പോയി; മണ്ണിടിച്ചിലിൽ കാണാതായ നവദമ്പതികൾക്കായി തിരച്ചിൽ തുടരുന്നു
Sunday, June 8, 2025 11:54 PM IST
ഗാംഗ്ടോക്ക്: ഹണിമൂണിനായി സിക്കിമിലേക്ക് പോയ ഉത്തർപ്രദേശിലെ പ്രതാപ്ഗഡ് ജില്ലയിൽ നിന്നുള്ള നവദമ്പതികളെ അപകടത്തിൽപ്പെട്ട് കാണാതായിട്ട് 15 ദിനം. മേയ് അഞ്ചിന് വിവാഹിതരായ കൗശലേന്ദ്ര പ്രതാപ് സിംഗും അങ്കിത സിംഗും മേയ് 24 നാണ് സിക്കിമിലേക്ക് പുറപ്പെട്ടത്.
മേയ് 29ന് മണ്ണിടിച്ചിലിൽ തകർന്ന മംഗൻ ജില്ലയിലെ ടീസ്റ്റ നദിയിലേക്ക് ഇവർ സഞ്ചരിച്ചിരുന്ന കാർ വീണു. ലാചെൻ-ലാചുംഗ് ഹൈവേയിൽ മുൻസിതാംഗിന് സമീപമാണ് കാർ റോഡിൽ നിന്ന് തെന്നിമാറിയത്.
അവരോടൊപ്പം സഞ്ചരിച്ചിരുന്ന മറ്റ് ഒമ്പത് പേരിൽ ഒരാൾ മരിച്ചു. വടക്കൻ സിക്കിമിലെ സിംഗിക്കിൽ നിന്നുള്ള ഡ്രൈവർ പസാംഗ് ദേനു ഷെർപ്പയാണ് സംഭവസ്ഥലത്ത് തന്നെ മരിച്ചത്.
ഒഡീഷയിൽ നിന്നുള്ള സ്വയം സുപ്രതിം നായക്, സായ്രാജ് ജെന എന്നിവരെ രക്ഷപ്പെടുത്തി. കൗശലേന്ദ്ര പ്രതാപ് സിംഗിന്റെ പിതാവ് ഷേർ ബഹാദൂർ സിംഗ് സിക്കിമിലുണ്ട്.
"ഇവിടെ എത്തിയിട്ട് എട്ടാം ദിവസമാണ്. അപകടസ്ഥലം ഞങ്ങൾ പലതവണ സന്ദർശിച്ചു. സംഭവസ്ഥലത്ത് നിന്ന് എന്തൊക്കെ സാധനങ്ങൾ കണ്ടെടുത്തിട്ടുണ്ടെങ്കിലും, ഒന്നും എന്റെ മകന്റെയും ഭാര്യയുടെയും സ്വന്തമല്ല. അവരെ കണ്ടെത്തുന്നതുവരെ ഞാൻ വീട്ടിലേക്ക് മടങ്ങില്ല. എന്റെ മകന്റെയും മരുമകളുടെയും ജീവനുവേണ്ടി എല്ലാവരും പ്രാർഥിക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു'.- ഷേർ ബഹാദൂർ സിംഗ് പറഞ്ഞു.
കാണാതായ വിനോദസഞ്ചാരികൾക്കായി എൻഡിആർഎഫ്, ഫയർ ആൻഡ് എമർജൻസി സർവീസസ്, വനം വകുപ്പ്, ടൂറിസം വകുപ്പ്, ടിഎഎഎസ് (ട്രാവൽ ഏജന്റ്സ് അസോസിയേഷൻ ഓഫ് സിക്കിം), പോലീസ് എന്നിവയിലെ ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുന്നുണ്ട്. എന്നാൽ, മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ട്.
കാണാതായ വിനോദസഞ്ചാരികളായ അജിത് കുമാർ നായക്, സുനിത നായക്, സാഹിൽ ജെന, ഇത്ഷിരി ജെന എന്നിവർ ഒഡീഷ സ്വദേശികളാണ്. ദേബ്ജ്യോതി ജോയ് ദേവ്, സ്വപ്നിൽ ദേബ് എന്നിവർ ത്രിപുരയിൽ നിന്നുള്ളവരാണ്.