മേഘാലയ ഹണിമൂൺ കൊലപാതകം; രാജ രഘുവൻഷിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച വടിവാൾ കണ്ടെടുത്തു
Tuesday, June 17, 2025 7:47 AM IST
ഭോപ്പാല്‍: മേഘാലയ കൊലപാതക കേസിലെ സുപ്രധാന തെളിവ് കണ്ടെടുത്ത് പോലീസ്. നവവരന് രാജാ രഘുവന്‍ഷിയെ കൊലപ്പെടുത്തിയ ആയുധം ആണ് കണ്ടെത്തിയത്.
കൊലപാതക ശ്രമത്തിനിടയില്‍ രാജ സ്വയം പ്രതിരോധിക്കാന്‍ ശ്രമിച്ചുവെങ്കിലും വടിവാളുപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാജയെ കൊലപ്പെടുത്താനുള്ള വടിവാള്‍ വാങ്ങിയത് ഗോഹട്ടി റെയില്‍വെ സ്റ്റേഷന് സമീപത്തുനിന്നാണെന്ന് പോലീസ് കണ്ടെത്തി.
മേയ് 11 ന് വിവാഹിതരായ രാജ രഘുവന്‍ഷിയും സോനവും 20നാണ് ഹണിമൂണിനായി മേഘാലയയിലേക്ക് പോയത്. 22-ന് ഒരു സ്കൂട്ടര്‍ റെന്റിനെടുത്ത് പോയ ദമ്പതികള്‍ 25-ന് മടങ്ങി വരുമെന്നായിരുന്നു അറിയിച്ചിരുന്നത്.
എന്നാല്‍ ഹണിമൂണ്‍ ആഘോഷിക്കാന്‍ പോയ ദമ്പതികളെ പറ്റി വിവരം ഒന്നും ലഭിക്കാതെ വന്നപ്പോള്‍ വീട്ടുകാര്‍ തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്. പിന്നാലെ പോലീസ് നടത്തിയ തിരച്ചിലില്‍ ജൂണ്‍ രണ്ടിന് ഉള്‍വനത്തില്‍ നിന്ന് രാജയുടെ മൃതദേഹം കണ്ടെത്തി. അഴുകിയ നിലയിലായിരുന്നു മൃതദേഹം ലഭിച്ചത്.
വീണ്ടും ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് സോനത്തിനെതിരെ തെളിവ് ലഭിക്കുന്നതും സോനം ഉത്തര്‍പ്രദേശ് പോലീസില്‍ കീഴടങ്ങുന്നതും.
കൊലപാതകം ആസൂത്രണം ചെയ്തത് സോനം ആണെന്നും സോനത്തിന്റെ വിവാഹേതര ബന്ധമാണ് കൊലയില്‍ കലാശിച്ചത് എന്നും പോലീസ് പറയുന്നു.
ഇന്‍ഡോര്‍ അഡീഷണല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ രാജേഷ് പണ്ടോദിയ പറയുന്നത് പ്രകാരം, രാജ് കുഷ്വഹ എന്ന യുവാവുമായി സോനം പ്രണയത്തില്‍ ആയിരുന്നു. ഇവര്‍ ഒന്നിച്ചു ജീവിക്കാനായി ഹണിമൂണിനിടെ രാജയെ കൊല്ലാന്‍ തീരുമാനിക്കുകയും അതിനായി ആളെ ഏര്‍പ്പടുത്തുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് രാജ്, വിശാല്‍, ആനന്ദ്, ആകാശ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. എല്ലാ പ്രതികളും 19 മുതല്‍ 23 വരെ പ്രായം ഉള്ളവരാണ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.