കോടനാട്ട് വയോധികയെ കൊന്നത് അയൽവാസിയായ യുവാവ്; സ്ഥിരീകരിച്ച് പോലീസ്
Sunday, August 3, 2025 2:27 AM IST
കൊച്ചി: എറണാകുളം കോടനാട് തോട്ടുവയിൽ 84 വയസുകാരിയായ അന്നമ്മയെ കൊന്നത് അയൽവാസിയായ യുവാവാണെന്ന് സ്ഥിരീകരിച്ച് പോലീസ്. അയൽവാസിയായ 24-കാരൻ അദ്വൈത് ഷിബു ആണ് അന്നമ്മയെ കൊലപ്പെടുത്തിയത്.
തേങ്ങയെറിഞ്ഞ് വീഴ്ത്തിയ ശേഷം ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് അദ്വൈത് ഷിബു പോലീസിന് കുറ്റസമ്മത മൊഴി നൽകി. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ അദ്വൈതിനെ കർണാടകയിൽ നിന്നാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് തോട്ടുവയിലെ ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിൽ അന്നമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പെരുമ്പാവൂരിലെ അഭിഭാഷകന്റെ പറമ്പ് സൂക്ഷിപ്പുകാരിയായിരുന്നു അന്നമ്മ.
മൃതദേഹത്തിൽ നിന്ന് സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതിനാൽ ഇതൊരു കൊലപാതകമാണെന്ന് പോലീസ് ഉറപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അന്നമ്മയുടെ മരണശേഷം നാടുവിട്ടുപോയ അയൽവാസിയായ അദ്വൈതിലേക്ക് പോലീസ് എത്തുന്നത്.
തന്റെ അമ്മയെ അന്നമ്മ വഴക്ക് പറഞ്ഞതിലുള്ള വൈരാഗ്യവും സാമ്പത്തിക പ്രശ്നങ്ങളുമാണ് കൊലപാതകത്തിന് കാരണമായതെന്ന് അദ്വൈത് പോലീസിനോട് പറഞ്ഞു. ദിവസങ്ങളോളം അന്നമ്മയെ നിരീക്ഷിച്ച ശേഷമാണ് ആക്രമണം നടത്തിയത്.
സംഭവ ദിവസം അന്നമ്മയുടെ പിന്നിൽ നിന്ന് തേങ്ങയെറിഞ്ഞ് വീഴ്ത്തി. നിലത്ത് വീണ അന്നമ്മ നിലവിളിച്ചപ്പോൾ മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.