"ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിനുമുമ്പ് തന്നെ സോണിയ ഗാന്ധിയുടെ പേര് ഇലക്ട്രറൽ റോളിൽ ഉണ്ടായിരുന്നു'; ആരോപണവുമായി ബിജെപി
Wednesday, August 13, 2025 4:49 PM IST
ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം സ്വീകരിക്കുന്നതിനു മുമ്പ് തന്നെ സോണിയ ഗാന്ധിയുടെ പേര് ഇലക്ട്രറൽ റോളിൽ ഉൾപ്പെടുത്തിയിരുന്നുവെന്ന് ഗുരുതര ആരോപണവുമായി ബിജെപി.
1946 ൽ ഇറ്റലിയിൽ ജനിച്ച സോണിയയുടെ പേര് ഇന്ത്യൻ പൗരയാകുന്നതിന് ഒരു വർഷം മുൻപ്, 1980 മുതൽ 1982 വരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നുവെന്ന് മുൻ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ആരോപണം ഉന്നയിച്ചത്.
ഇന്ത്യൻ പൗരത്വം നേടാത്തപ്പോൾ തന്നെ സോണിയ ഗാന്ധി വോട്ടറായിരുന്നുവെന്ന് സൂചിപ്പിക്കുന്ന 1980 ലെ വോട്ടർ പട്ടികയുടെ പകർപ്പ് അമിത് മാളവ്യ എക്സിൽ പോസ്റ്റ് ചെയ്തു. ഇത് വ്യക്തമായ തെരഞ്ഞെടുപ്പ് ദുരുപയോഗമല്ലെങ്കിൽ, എന്താണ് എന്ന് ചോദിച്ചാണ് അമിത് മാളവ്യയുടെ എക്സ് പോസ്റ്റ്.
1968 ൽ രാജീവ് ഗാന്ധിയെ വിവാഹം കഴിച്ച സോണിയ ഗാന്ധി, അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഔദ്യോഗിക വസതിയിൽ താമസിച്ചിരുന്ന സമയത്ത് വോട്ടർ പട്ടികയിൽ പേര് ചേർത്തിരുന്നുവെന്നാണ് അമിത് മാളവ്യ ആരോപിക്കുന്നത്.
1982ൽ പ്രതിഷേധത്തെ തുടർന്ന്, സോണിയയുടെ പേര് പട്ടികയിൽ നിന്ന് നീക്കം ചെയ്തു. 1983ൽ ഇന്ത്യൻ പൗരത്വം നേടിയ ശേഷം വീണ്ടും സോണിയ ഗാന്ധിയുടെ പേര് വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയതും ക്രമക്കേട് നടത്തിയാണെന്ന് അമിത് മാളവ്യ പറയുന്നു.
വോട്ടർ പട്ടികയിൽ പേരു ചേർക്കേണ്ട കട്ട് ഓഫ് തീയതി അന്നേ വർഷം ജനുവരി 1 അയിരുന്നുവെന്നും എന്നാൽ സോണിയ ഗാന്ധി ഏപ്രിലിലാണ് പൗരത്വം നേടിയതെന്നുമാണ് അമിത് മാളവ്യ ആരോപിക്കുന്നത്.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നടന്ന വോട്ടർ ലിസ്റ്റിലെ ക്രമക്കേടുകൾ കോൺഗ്രസ് തുറന്നു കാട്ടിയതിനെ തുടർന്ന് വിവാദം ചൂടുപിടിക്കുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ.