പ്രശസ്ത ഡോക്യുമെന്ററി സംവിധായകൻ ആർ.എസ്. പ്രദീപ് അന്തരിച്ചു
Thursday, August 14, 2025 4:59 PM IST
തൃശൂർ: പ്രശസ്ത ഡോക്യുമെന്ററി സംവിധായകൻ ആർ.എസ്. പ്രദീപ് (58) അന്തരിച്ചു. കേരളത്തിലെ ആദ്യകാല ടെലിവിഷൻ സ്റ്റുഡിയോ ട്രിവാൻഡ്രം ടെലിവിഷന്റെ സ്ഥാപകനായിരുന്നു. ദൂരദർശനുവേണ്ടി നിരവധി പ്രോഗ്രാമുകൾ ചെയ്തിട്ടുണ്ട്. 2005 മുതൽ 2013 വരെ കേന്ദ്ര സെൻസർ ബോർഡ് അംഗമായിരുന്നു.
ലെനിൻ രാജേന്ദ്രന്റെ ജീവിതത്തെ ആസ്പദമാക്കി "വേനൽ പെയ്ത ചാറ്റു മഴ' 2019ലെ ഏറ്റവും മികച്ച ഡോക്യുമെന്ററിക്കുള്ള സംസ്ഥാന അവാർഡ് നേടി.
2023ൽ 69-ാം ദേശീയ ചലച്ചിത്ര അവാർഡിൽ "മൂന്നാം വളവ്' മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടി. 12ലധികം അന്തർദേശീയ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചു. "പ്ളാവ്' എന്ന ഡോക്യുമെന്ററി സയൻസ് ആൻഡ് എൻവയോൺമെന്റ് വിഭാഗത്തിൽ സംസ്ഥാന പുരസ്കാരം നേടി.
ഡോ. എ.പി.ജെ. അബ്ദുൽ കലാമിനെ കുറിച്ചുള്ള വിംഗ്സ് ഓഫ് ഫയർ, തുഞ്ചത്തെഴുത്തച്ഛൻ, അജാന്ത്രിക്ക് തുടങ്ങി പ്രശസ്തമായ നൂറിലധികം ഡോക്യുമെന്ററികളുടെ സംവിധായകനാണ്.
വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ ബേക്കറി ജംഗ്ഷനടുത്തുള്ള വസതിയിൽ പൊതു ദർശനത്തിനു വയ്ക്കം. വൈകിട്ട് നാലിന് തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും.