ആയിഷ റഷയുടെ മരണം; ആൺസുഹൃത്തിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്
Tuesday, September 2, 2025 7:00 AM IST
കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത ഫിസിയോതെറാപ്പി വിദ്യാര്‍ഥിയായ ആയിഷ റഷയെ ആൺസുഹൃത്തായ ബഷീറുദ്ദീൻ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചു. ആയിഷ റഷയുടെ ഫോണില്‍ നിന്നുള്ള വാട്സ് ആപ്പ് സന്ദേശങ്ങളാണ് പോലീസിന് ലഭിച്ചത്.
ആയിഷയുമായി നിരന്തരം ജിം ട്രെയിനറായ ബഷീറുദ്ദീന് വഴക്കിട്ടിരുന്നതായും പോലീസിന് വിവരം കിട്ടി. ആയിഷയുടെ സുഹൃത്തുക്കളുടെ മൊഴിയെടുത്ത ശേഷം ബഷീറുദ്ദീനെ അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ നീക്കം.
ബഷീറുദ്ദിനെ തിങ്കളാഴ്ച നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് അത്തോളി തോരായിക്കടവ് സ്വദേശിനിയായ ആയിഷ റഷയെ ബഷീറുദ്ദീന്റെ എരഞ്ഞിപ്പാലത്തെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മംഗലൂരുവില്‍ മൂന്നാം വര്‍ഷ ഫിസിയോതെറാപ്പി വിദ്യാര്‍ഥിനിയാണ് ആയിഷ റഫ. ഓണത്തിന് അവധിയില്ലാത്തതിനാല്‍ നാട്ടില്‍ വരുന്നില്ലെന്നായിരുന്നു ആയിഷ വീട്ടുകാരെ അറിയിച്ചത്. പിന്നെ എങ്ങനെ ആയിഷ റഷ കോഴിക്കോട് എത്തി എന്നത് ദുരൂഹമാണ്.
സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആയിഷയുടേത് കൊലപാതകമാണെന്നും സമഗ്ര അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.