അലനല്ലൂരിലെ കത്തിക്കുത്ത്; പിടിയിലായത് ഒരാൾ മാത്രം, അന്വേഷണം ഊർജിതമാക്കി
Thursday, September 4, 2025 7:35 AM IST
പാലക്കാട്: പാലക്കാട് അലനല്ലൂരിൽ വാഹനം തട്ടിയതിന് നടുറോഡിൽ കത്തിക്കുത്ത് നടന്ന സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്. സംഭവത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും പ്രതികളിൽ ഒരാൾ മാത്രമാണ് പിടിയിലായത്. മറ്റ് അഞ്ച് പേർക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച അലനല്ലൂർ സെന്ററിലായിരുന്നു സംഭവം. കാട്ടുകുളം സ്വദേശി റഷീദ് സഞ്ചരിച്ച കാർ പ്രദേശവാസികളായ ആറംഗ സംഘം സഞ്ചരിച്ച കാറിൽ തട്ടിയത് ചെറിയ വാക്കുതർക്കത്തിനിടയാക്കിയരുന്നു. തുടർന്ന് ഇരുകൂട്ടരും പിരിഞ്ഞു പോയി. ഇതിനിടെ പ്രശ്നങ്ങൾ പരിഹരിച്ചു തീർക്കാനായി റഷീദിന്റെ സഹോദരങ്ങളായ അഷ്റഫ്, യൂസഫ്, ഷിഹാബ് എന്നിവർ സംഭവ സ്ഥലത്തെത്തി. ഇവരെ കണ്ട ആറംഗ സംഘം പ്രകോപിതരായി കത്തികൊണ്ട് കുത്തുകയും ഇരുമ്പ് ദണ്ഡ് അടക്കമുള്ള മാരക ആയുധങ്ങളുപയോഗിച്ച് അക്രമിക്കുകയും ചെയ്തെന്നാണ് പോലീസ് എഫ്ഐആർ.
ആക്രമണത്തിൽ യൂസഫിനും ഷിഹാബിനും തലയ്ക്ക് വെട്ടേറ്റു. അഷ്റഫിന് മുഖത്തുമാണ് ഗുരുതര പരിക്കേറ്റത്. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റ മൂവരെയും ആശുപത്രിയിലെത്തിച്ചത്. പ്രതികളെ പിടികൂടാനെത്തിയ പോലീസിന് നേരെയും ആക്രമികൾ കത്തിവീശി. ഇതോടെ കമ്പും വടികളുമായി നാട്ടുകാരും സംഘടിച്ചെത്തി. പ്രതികൾ പ്രദേശത്ത് ലഹരി വിതരണക്കാരാണെന്നു നാട്ടുകാർ ആരോപിക്കുന്നു.
സംഘർഷത്തിനിടെ പരിക്കേറ്റ് ആശുപത്രിയിൽ ചികത്സ തേടിയ രണ്ടാം പ്രതി ഫിറോസിനെ അടുത്ത ദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കി. മറ്റു പ്രതികളായ നിഹാൽ, സാദിഖ് അലി, സഞ്ജിത്ത്, ഹസീബ്, സമീർ എന്നിവർക്കായി അന്വേഷണം ഊർജിതമെന്ന് നാട്ടുകൽ പോലീസ് അറിയിച്ചു.