സ്വർണപ്പാളി വിവാദത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന, കുറ്റം ചെയ്തവർ നിയമത്തിന്റെ കരങ്ങളിൽപ്പെടും: മുഖ്യമന്ത്രി
Friday, October 10, 2025 2:11 PM IST
ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണപ്പാളി വിവാദത്തിൽ വീണ്ടും പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. സംഭവത്തിൽ നടന്ന ഗൂഢാലോചന അന്വേഷണത്തിൽ പുറത്തുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഗോള അയ്യപ്പസംഗമം മറ്റൊരു തരത്തിൽ വഴിതിരിച്ചുവിടാനായിരുന്നു നീക്കം. ആർക്കൊക്കെ ഗൂഢാലോചനയിൽ പങ്കുണ്ട് എന്നതെല്ലാം അന്വേഷിക്കപ്പെടുമെന്നും മുഖ്യമന്ത്രി ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശബരിമലയില്‍ എന്താണോ ക്രമക്കേട് ഉണ്ടായിട്ടുള്ളത് അതിന്മേലുള്ള കാര്യങ്ങള്‍ അന്വേഷിക്കാനാണ് പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചിട്ടുള്ളത്. ആർക്കെല്ലാം വീഴ്ചകൾ സംഭവിച്ചു എന്നത് കൃത്യമായി അന്വേഷിക്കും. കുറ്റവാളികളുണ്ടെങ്കിൽ അവരെല്ലാം നിയമത്തിന്റെ കരങ്ങളിൽപ്പെടും. ആവശ്യമായ ശിക്ഷ അവർക്ക് ഉറപ്പാക്കും.
ഹൈക്കോടതിക്ക് എല്ലാ സഹായവും ദേവസ്വം വകുപ്പും ബോര്‍ഡും നല്‍കും.സർക്കാർ ആവശ്യമായ എല്ലാ പിന്തുണയും നല്കി കഴിഞ്ഞു. ഇക്കാര്യത്തില്‍ സർക്കാരിനും ഹൈക്കോടതിക്കും ഒരേ കാഴ്ചപ്പാടാണെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് വീഴ്ചയുണ്ടായെന്നത് എന്നത് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍ക്കെങ്കിലും വീഴ്ചയുണ്ടോ എന്നത് ഒരു പ്രസ്താവനയിലൂടെ വ്യക്തമാക്കേണ്ടതല്ല. അന്വേഷണത്തിലൂടെ ആര്‍ക്കൊക്കെ വീഴ്ചയുണ്ടായി എന്നത് കണ്ടെത്തും. വിഷയം ശ്രദ്ധയില്‍ പെട്ട ഉടനെ നടപടി തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യക്തമായ ഗൂഡലോചനയുടെ ഭാഗമായാണ് ഇതൊക്കെ നടന്നത്. അയ്യപ്പ ആഗോള സംഗമത്തെ മറ്റൊരു തലത്തിൽ എത്തിക്കുവാൻ ആണ് ആരോപണങ്ങൾ ഉന്നയിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റിയെ പോലുള്ള അവതാരങ്ങൾ പലയിടത്തും ഉണ്ടാകും.ശ്രദ്ധിച്ചിരിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ചില കാര്യങ്ങൾ കാണാനില്ലെന്ന് ഉണ്ണികൃഷ്ണൻ പോറ്റി ഒരു ദിവസം വെളിപ്പെടുത്തൽ നടത്തുകയാണ്. അതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്. ശബരിമലയിലെ പീഠം അവിടുന്ന് മാറ്റിയെന്നും ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബന്ധുവീട്ടിൽ എത്തിയെന്നും അങ്ങനെയാണ് കണ്ടെത്തിയത്. വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമായി നടന്ന കാര്യങ്ങളാണിത്.
ആ ഘട്ടത്തിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തെ മറ്റൊരുതരത്തിലേക്ക് എത്തിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഈ ആരോപണങ്ങൾ വന്നത്. അയ്യപ്പസംഗമം നടക്കാൻ പാടില്ലെന്ന് തീരുമാനിച്ചവരുണ്ട്. അവർ ബദൽ സംഗമം നടത്താനും തീരുമാനിച്ചു. അവർക്കൊക്കെയുള്ള പങ്ക് എന്താണെന്ന് അന്വേഷിക്കേണ്ടിവരും. ആരൊക്കെ നേരിട്ടും പുറത്തുനിന്നും സഹായിച്ചു എന്നത് അന്വേഷണം കൃത്യമായി പോകുമ്പോൾ തെളിയും. അവരെല്ലാം പിടിക്കപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.