താമരശേരി ഫ്രഷ് കട്ട് ഫാക്ടറിക്കു മുന്നിൽ നടന്നത് ആസൂത്രിത അക്രമമെന്ന് ഡിഐജി യതീഷ് ചന്ദ്ര
Wednesday, October 22, 2025 1:32 AM IST
താമരശേരി: താമരശേരി ഫ്രഷ് കട്ട് ഫാക്ടറിക്കു മുന്നിൽ നടന്ന സംഘർഷം സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കി നടത്തിയ ആസൂത്രിതമായ അക്രമമെന്ന് കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര. അക്രമത്തിന് പിന്നിൽ ചില തൽപ്പരകക്ഷികളാണെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഡിഐജി വ്യക്തമാക്കി.
രാവിലെ മുതൽ വൈകിട്ട് വരെ സമാധാനപരമായിരുന്നു കാര്യങ്ങൾ. വൈകിട്ടാണ് ആസൂത്രിത അക്രമം ഉണ്ടായത്. ഫ്രഷ് കട്ടിലെ ജീവനക്കാർ അകത്തുള്ളപ്പോഴാണ് ഫാക്ടറിക്ക് തീയിട്ടത്. തീ അണയ്ക്കാൻ എത്തിയ അഗ്നിരക്ഷാസേനയെ തടഞ്ഞുവച്ചു. മനുഷ്യത്വരഹിതമായ നടപടിയാണ് ഉണ്ടായതെന്നും കർശനമായ നടപടി പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും യതീഷ് ചന്ദ്ര വ്യക്തമാക്കി.
റൂറൽ എസ്പി ബൈജു, താമരശേരി എസ്എച്ച്ഒ എന്നിവരടക്കം 16 ഓളം പോലീസുകാർക്ക് സംഘർഷത്തിൽ ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നും ഡിഐജി പറഞ്ഞു. ഉത്തര മേഖല ഐജി രാജ്പാൽ മീണക്കൊപ്പം താമരശേരി പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് യതീഷ് ചന്ദ്ര ഇക്കാര്യങ്ങൾ മാധ്യമങ്ങളോട് പറഞ്ഞത്.