സമാധാന കരാര്‍ ഒപ്പുവെച്ചു; ഗാസ ഇനി ശാന്തം
Monday, October 13, 2025 11:06 PM IST
കയ്റോ: രണ്ടു വർഷം നീണ്ട ഗാസ യുദ്ധം അവസാനിച്ചു. യുഎസ്എ, ഈജിപ്ത്, തുർക്കി, ഖത്തർ തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിലാണ് സമാധാന കരാര്‍ സാധ്യമായത്.
ഉച്ചകോടിയിൽ നിന്ന് നെതന്യാഹു അവസാന നിമിഷം പിന്മാറിയെന്നും റിപ്പോർട്ടുകളുണ്ട്. കരാർ ഒപ്പുവയ്ക്കാനുള്ള സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ ട്രംപിനെ കൂടാതെ വിവിധ ലോക നേതാക്കൾ ഈജിപ്തിലെത്തിയിരുന്നു. ഹമാസ് തടവിലാക്കിയിരുന്ന മുഴുവൻ ബന്ദികളെയും മോചിപ്പിച്ചു.
അതേസമയം ഇസ്രയേൽ തടവിലാക്കിയ 1700ലധികം പലസ്തീൻകാരുടെ കൈമാറ്റവും തുടരുകയാണ്. ബന്ദികളെയെല്ലാം വിട്ടയച്ചതിന് പിന്നാലെ ഇസ്രയേൽ പാർലമെന്റിനെ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അഭിസംബോധനചെയ്തു.
ഇത് ഒരു യുദ്ധത്തിന്റെ അവസാനം മാത്രമല്ല. ഇത് പുതിയ പശ്ചിമേഷ്യയുടെ ചരിത്രപരമായ ഉദയമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും ട്രംപ് പ്രശംസിച്ചു.
താങ്ക്യൂ വെരിമച്ച് ബിബി, ഗ്രേറ്റ് ജോബ് എന്നാണ് ട്രംപ് പറഞ്ഞത്. അമേരിക്കയും ഈജിപ്തും സംയുക്തമായി നടത്തിയ ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യസഹമന്ത്രി കീർത്തി വർദ്ധൻ സിംഗാണ് പങ്കെടുത്തത്.
2023 ഒക്ടോബർ ഏഴിനു തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ മിന്നലാക്രമണത്തിൽ 1200 പേരാണു കൊല്ലപ്പെട്ടത്. 251 പേരെ ബന്ദികളാക്കുകയും ചെയ്തു. ഇതേ തുടർന്നാണ് ഇസ്രയേൽ ഗാസയിൽ ആക്രമണം ആരംഭിച്ചത്.