രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്ടർ കോൺക്രീറ്റിൽ കുടുങ്ങി; തള്ളി നീക്കി പോലീസ്
Wednesday, October 22, 2025 9:41 AM IST
പത്തനംതിട്ട: ശബരിമല സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു ഹെലികോപ്ടറിൽ വന്നിറങ്ങിയ കോന്നി പ്രമാടത്ത് സുരക്ഷാ വീഴ്ച. ഹെലികോപ്ടർ ചക്രങ്ങൾ കോൺക്രീറ്റിൽ കുടുങ്ങി. ഇതോടെ, പോലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ചേർന്ന് ഹെലികോപ്ടർ തള്ളി നീക്കുകയായിരുന്നു.
പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ താത്കാലിക ഹെലിപാഡിനായി ഇന്നു പുലർച്ചെ അഞ്ചോടെയാണ് കോൺക്രീറ്റ് ഇട്ടതെന്നാണ് റിപ്പോർട്ട്. ഇതാണ് ചക്രങ്ങൾ താഴാനിടയായത്. ഹെലികോപ്ടർ നിലയ്ക്കലിൽ ഇറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ അത് പിന്നീട് പ്രമാടത്തേയ്ക്ക് മാറ്റുകയായിരുന്നു.
രാവിലെ 8.40ഓടെയാണ് രാഷ്ട്രപതി പ്രമാടത്തെത്തിയത്. പിന്നീട് റോഡ് മാർഗം പമ്പയിലേക്ക് പുറപ്പെട്ടു. നിശ്ചയിച്ചതിലും നേരത്തെയാണ് രാഷ്ട്രപതി ശബരിമലയിലേക്ക് പുറപ്പെട്ടത്. പമ്പയിലെത്തി കെട്ടുനിറയ്ക്കുന്ന രാഷ്ട്രപതി പിന്നീട് പ്രത്യേക വാഹനത്തിൽ 11.50ന് സന്നിധാനത്തെത്തും. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പനെ ദർശിക്കും. രാഷ്ട്രപതി ദർശനം കഴിഞ്ഞു മടങ്ങുന്നതുവരെ മറ്റു തീർഥാടകർക്ക് നിലയ്ക്കലിനപ്പുറം പ്രവേശനമില്ല.
തുടര്ന്ന് സന്നിധാനത്ത് എത്തുന്ന രാഷ്ട്രപതിയെ കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിക്കും. ഉച്ചയ്ക്ക് 12.20 ന് ദർശനത്തിനുശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസിൽ വിശ്രമിക്കും. രാത്രിയോടെ തിരിച്ച് തിരുവനന്തപുരത്ത് എത്തും. പിന്നാലെ ഹോട്ടൽ ഹയാത്ത് റീജൻസിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ നൽകുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും. ഒക്ടോബര് 24നാണ് രാഷ്ട്രപതി തിരിച്ച് ഡൽഹിക്ക് മടങ്ങുക.