ഭാരതത്തിന്റെ അഭിമാനമായ രവീന്ദ്രനാഥ ടാഗോറി(1861-1941)നെക്കുറിച്ച് അറിയാത്തവർ വിരളമായിരിക്കും. കവിയും ചെറുകഥാകൃത്തും നോവലിസ്റ്റും നാടകകൃത്തും സംഗീതജ്ഞനും ചിത്രകാരനും തത്ത്വചിന്തകനും സാമൂഹിക പരിഷ്കർത്താവുമൊക്കെയായിരുന്നു അദ്ദേഹം. വിശ്വഭാരതി യൂണിവേഴ്സിറ്റി സ്ഥാപിച്ചുകൊണ്ടു വിദ്യാഭ്യാസരംഗത്തും അദ്ദേഹം പുതിയ പന്ഥാവ് വെട്ടിത്തുറന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലും അദ്ദേഹം ഭാഗഭാക്കായിരുന്നു.
1913-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ അദ്ദേഹം ആധ്യാത്മികരംഗത്തും ജ്വലിച്ചുനിന്നിരുന്നു. നോബൽ സമ്മാനത്തിന് അദ്ദേഹത്തെ അർഹനാക്കിയ ‘ഗീതാഞ്ജലി’ എന്ന ഗദ്യകവിതാസമാഹാരം തന്നെ അതിന്റെ ഏറ്റവും വലിയ ഉദാഹരണം. ദേശഭക്തിയിൽ എന്നും മുൻപനായിരുന്ന ടാഗോർ രചിച്ചതാണ് നാം ആലപിക്കുന്ന ദേശീയഗാനം.
ടാഗോർ പ്രസിദ്ധനായ ഒരു ബാരിസ്റ്ററായിത്തീരണമെന്നായിരുന്നു അദ്ദേഹത്തിന്റെ പിതാവ് ദേവേന്ദ്രനാഥ് ആഗ്രഹിച്ചത്. തന്മൂലം, ടാഗോർ കുറെക്കാലം ഇംഗ്ലണ്ടിൽ നിയമം പഠിക്കുകയും ചെയ്തു. എന്നാൽ സാഹിത്യത്തിലും സംഗീതത്തിലുമൊക്കെ ഏറെ അഭിരുചിയുണ്ടായിരുന്ന അദ്ദേഹം ആ വഴിക്കു നീങ്ങുകയാണ് ചെയ്തത്.
ടാഗോറിന് എട്ടു വയസുള്ള കാലം. അക്കാലത്ത് അദ്ദേഹത്തിന്റെ പിതാവ് ഏറെ തിരക്കുള്ള മനുഷ്യനായിരുന്നു. വലിയ ഭൂസ്വത്തിന്റെ ഉടമയും തത്ത്വചിന്തകനും സമുദായനേതാവും മതപരിഷ്കർത്താവുമായിരുന്നു ദേവേന്ദ്രനാഥ്. ജീവിതത്തിലെ വലിയ തിരക്കുകൾക്കിടയിൽ മകനായ ടാഗോറുമൊത്ത് ചെലവഴിക്കുവാൻ ആ പിതാവിനു സമയം വളരെ കുറവായിരുന്നു. തന്മൂലം, ടാഗോർ ഏറെ സമയവും ചെലവഴിച്ചിരുന്നതു വീട്ടിലുണ്ടായിരുന്ന ഭൃത്യന്മാരോടൊപ്പമായിരുന്നു.
തനിയെ പാട്ടുകൾ എഴുതി അതു ഭൃത്യന്മാരെ പാടി കേൾപ്പിക്കുക ടാഗോറിന്റെ വിനോദമായിരുന്നു. ഒരു ദിവസം ടാഗോർ അങ്ങനെ പാട്ടുപാടുന്നത് അദ്ദേഹത്തിന്റെ പിതാവ് കേൾക്കാനിടയായി. ശ്രുതിമധുരമായ ആ ഗാനം ആ പിതാവിന്റെ ഹൃദയത്തെ സ്പർശിച്ചു. അദ്ദേഹം മകനെ തന്റെ മുറിയിലേക്കു വിളിച്ചിട്ടു പറഞ്ഞു: ‘ മകനേ, എനിക്കുവേണ്ടി ആ ഗാനം നീ വീണ്ടും പാടൂ!’
ടാഗോറിനു തന്റെ പിതാവിനെ ഏറെ ഇഷ്ടമായിരുന്നു. എന്നാൽ, അദ്ദേഹത്തെ ഏറെ ഭയപ്പെടുകയും ചെയ്തിരുന്നു. തന്മൂലം, പാട്ടുപാടാൻ ടാഗോറിനു ധൈര്യം വന്നില്ല. അപ്പോൾ പിതാവ് പറഞ്ഞു: ‘ മോനേ, ഞാനല്ലേ പറയുന്നത്. നീ പാടൂ. ഒട്ടും പേടിക്കേണ്ട.’
ടാഗോർ അപ്പോൾ മടിച്ചുമടിച്ചു പാടി. എങ്കിലും ഗാനത്തിന്റെ മാധുര്യത്തിന് ഒരു കുറവും വന്നില്ല. എന്നുമാത്രമല്ല, അത് ഏറെ മെച്ചപ്പെടുകയും ചെയ്തിരുന്നു. ദേവേന്ദ്രനാഥിന് ആ ഗാനവും അതിന്റെ അർഥവും ഏറെ ഇഷ്ടപ്പെട്ടു. അദ്ദേഹം സമാധിയിൽ ലയിച്ചതുപോലെയായി.
അതിവേഗം സമാധിയിൽനിന്നുണർന്ന അദ്ദേഹം തന്റെ മകനെ വാരിപ്പുണർന്ന് അഭിനന്ദിച്ചു. അദ്ദേഹം തന്റെ അഭിനന്ദനം വാക്കുകളിൽ അവസാനിപ്പിച്ചില്ല. അദ്ദേഹം വേഗം ഒരു ചെക്ക് ബുക്ക് എടുത്ത് അഞ്ഞൂറു രൂപയ്ക്കുള്ള ചെക്കെഴുതി മകനു കൊടുത്തുകൊണ്ടു പറഞ്ഞു: ’ സാഹിത്യത്തിലും സംഗീതത്തിലുമൊക്കെ വലിയ അഭിരുചി കാണിക്കുന്നവർക്ക് മുഗൾ ചക്രവർത്തിമാർ വിലയേറിയ സമ്മാനങ്ങൾ നല്കി പ്രോത്സാഹിപ്പിക്കുമായിരുന്നു. അവർ ഇന്നില്ല. സംഗീതരചനയിലും ആലാപനത്തിലും നിനക്കുള്ള കഴിവ് അപാരമാണ്. തത്കാലം, മുഗൾ ചക്രവർത്തിമാർ നല്കിയിരുന്നതുപോലെയുള്ള പ്രോത്സാഹനം നീയും അർഹിക്കുന്നു!’’
അന്നത്തെ അഞ്ഞൂറു രൂപയുടെ ഇന്നത്തെ മൂല്യം 10,500 രൂപയായി കണക്കാക്കപ്പെടുന്നു. ടാഗോറിന് അഞ്ഞൂറു രൂപ സമ്മാനമായി ലഭിച്ചപ്പോൾ അതു ഒരു കോടി രൂപയുടെ ലോട്ടറിയടിച്ച സന്തോഷമാണ് അദ്ദേഹത്തിൽ സൃഷ്ടിച്ചത്. എന്നാൽ, അതിലേറെ നേട്ടം ടാഗോറിനുണ്ടായി. പിതാവ് അദ്ദേഹത്തിനു നല്കിയ പ്രോത്സാഹനം മൂലം അദ്ദേഹത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കുവാനും തന്റെ കഴിവുകൾ പരമാവധി വികസിപ്പിച്ച് അവ വിജയപൂർവം വിനിയോഗിക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു.
എട്ടു വയസിൽ കവിത എഴുതാനാരംഭിച്ച ടാഗോർ 16-ാം വയസിൽ തന്റെ ആദ്യകവിതാസമാഹാരം പ്രസിദ്ധീകരിച്ചു. പിന്നീട് അദ്ദേഹം എത്രയെത്ര ഗാനങ്ങളും കവിതകളും എഴുതി! എത്രയെത്ര നോവലുകളും ചെറുകഥകളും നാടകങ്ങളും പ്രസിദ്ധീകരിച്ചു! എത്രമാത്രം ചിത്രങ്ങൾ അദ്ദേഹം പെയിന്റ് ചെയ്തു! തന്റെ കഴിവും അറിവും സന്പത്തുമെല്ലാം എത്രമാത്രം ജനോപകാരപ്രദമായ കാര്യങ്ങൾക്കാണ് അദ്ദേഹം ചെലവഴിച്ചത്.
ടാഗോർ എല്ലാ വിധത്തിലും ഒരു ജീനിയസായിരുന്നു. ഒരു സകലകലാവല്ലഭനും! ടാഗോറിനു നിരവധി കഴിവുകൾ ദൈവം ദാനമായി നല്കിയിരുന്നു. അവ വളർത്തി വികസിപ്പിക്കുന്നതിൽ സ്വന്തം പിതാവിന്റേതുൾപ്പെടെ വലിയ പ്രോത്സാഹനവും ലഭിച്ചു. അതായിരുന്നു ടാഗോറിന്റെ വലിയ വളർച്ചയ്ക്കു കാരണം.
ഈ ഭൂമുഖത്തു ജനിച്ചുവീഴുന്ന എല്ലാ ശിശുക്കളും ടാഗോറിനെപ്പോലെ അനുഗ്രഹിക്കപ്പെട്ടവരായിരിക്കുകയില്ല. എങ്കിൽപ്പോലും നാം സാധാരണ കരുതുന്നതിലുമധികമായി വിവിധ കഴിവുകൾകൊണ്ട് അനുഗ്രഹിക്കപ്പെട്ടവരാണ് എല്ലാ മനുഷ്യരും.
പക്ഷേ, അവ വളർത്തി വികസിപ്പിച്ചു സ്വന്തം നന്മയ്ക്കും മറ്റുള്ളവരുടെ നന്മയ്ക്കുമായി ഉപയോഗിക്കുന്നതിൽ ഏറെപ്പേരും പരാജയപ്പെടുന്നു. അതിന്റെ ഒരു പ്രധാന കാരണം തങ്ങളുടെ കഴിവുകൾ കണ്ടുപിടിച്ച് വികസിപ്പിക്കുന്നതിനുള്ള അവസരവും അതുപോലെ പ്രോത്സാഹനവും അവർക്കു ലഭിക്കാതെ പോകുന്നു എന്നതാണ്.
ബേദ്ലഹം സ്റ്റീൽ എന്ന അമേരിക്കൻ കന്പനി കെട്ടിപ്പടുത്ത അദ്ഭുത വ്യവസായ ജീനിയസായിരുന്നു ചാൾസ് എം. ഷ്വാബ് (1862-1939). അദ്ദേഹം പറഞ്ഞിട്ടുള്ളതനുസരിച്ച്, ഒരു മനുഷ്യന്റെ വ്യക്തിത്വരൂപീകരണത്തിലും കഴിവുകളുടെ വികസനത്തിലും സുപ്രധാന പങ്ക് വഹിക്കുന്നതു മറ്റുള്ളവരുടെ ആത്മാർഥമായ അംഗീകാരവും പ്രോത്സാഹനവുമാണ്. ഈ അംഗീകാരവും പ്രോത്സാഹനവും വാക്കുകളിൽ ഒതുക്കിനിർത്താതെ പ്രവൃത്തികളിലും വേണമെന്നു മാത്രം.
നമ്മുടെ സ്വന്തം വളർച്ചയിൽ ഒരുപക്ഷേ മറ്റുള്ളവരുടെ അംഗീകാരവും പ്രോത്സാഹനവുമൊന്നും എപ്പോഴും കിട്ടിയിട്ടുണ്ടാവണമെന്നില്ല. എന്നാൽ, അതിന്റെ പേരിൽ മറ്റുള്ളവരുടെ വളർച്ചയിൽ അവർക്കു പ്രോത്സാഹനം നല്കുവാൻ നാം വിസമ്മതിക്കരുത്. നേരേമറിച്ച്, അപ്പോൾ നാം മറ്റുള്ളവർക്കു കൂടുതൽ പ്രോത്സാഹനം നല്കുകയാണു വേണ്ടത്. അപ്പോൾ മാത്രമേ നമ്മുടെ വളർച്ചയും ശരിയായ രീതിയിലാണെന്നു നമുക്ക് ഉറപ്പുവരുത്താനാവൂ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ