ഇരിയണ്ണി: മുളിയാർ പഞ്ചായത്തിലെ വിവിധ വനസംരക്ഷണ സമിതികളുടെ പ്രവർത്തനത്തിനെതിരേ പരാതിയുമായി ഒരു വിഭാഗം നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ചേർന്ന് സേവ് വനസംരക്ഷണ സമിതി രൂപീകരിച്ചു. മഞ്ചക്കൽ കേന്ദ്രീകരിച്ച് വനസംരക്ഷണസമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ ഇവർ ഡിഎഫ്ഒയ്ക്ക് കത്തുനൽകിയിരുന്നു.
എന്നാൽ ഈ പ്രദേശത്തുള്ളവർക്ക് നിലവിലുള്ള അരിയിൽ വനസംരക്ഷണസമിതിയിൽ അംഗത്വം നൽകാമെന്ന മറുപടിയാണ് ലഭിച്ചത്. ഇതിനായി അപേക്ഷ നൽകിയിട്ടും നടപടികളൊന്നും ഉണ്ടാകാതെ വന്നതോടെയാണ് മഞ്ചക്കൽ കേന്ദ്രമാക്കി സേവ് വനസംരക്ഷണസമിതി രൂപീകരിച്ചതെന്ന് പൊതുപ്രവർത്തകനായ ശ്രീനേഷ് ബാവിക്കര പറഞ്ഞു.
കാനത്തൂർ, പയസ്വിനി, അരിയിൽ എന്നിങ്ങനെ മൂന്ന് വനസംരക്ഷണ സമിതികളാണ് മുളിയാറിലുള്ളത്. ഇവയുടെ നിയന്ത്രണം കാലങ്ങളായി ചിലർ തന്നെ കുത്തകയാക്കി വച്ചിരിക്കുകയാണെന്നും വിവിധ പ്രവർത്തനങ്ങളുടെ മറവിൽ വനംവകുപ്പിന്റെ ഫണ്ട് വിനിയോഗിച്ച് സാമ്പത്തിക ക്രമക്കേടുകളുൾപ്പെടെ നടത്തുന്നുണ്ടെന്നുമാണ് ഇവരുടെ ആരോപണം.
പാലപ്പൂവൻ ആമകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് അരിയിൽ വനസംരക്ഷണ സമിതിക്ക് ലഭിക്കുന്ന ഫണ്ട് വിനിയോഗത്തിൽ വ്യാപകമായ ക്രമക്കേട് നടക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ തെളിവുകൾ സഹിതം വിജിലൻസിന് പരാതി നൽകുമെന്നും സേവ് വനസംരക്ഷണ സമിതി പ്രവർത്തകർ പറഞ്ഞു.