പാരിപ്പള്ളി : പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിതവിഭാഗം കെട്ടിടനിർമാണം ഇഴഞ്ഞുനീങ്ങുന്നു.കെട്ടിടത്തിന്റെ ആദ്യഘട്ടം പൂർത്തിയായി ഒന്നരവർഷം കഴിഞ്ഞിട്ടും വൈദ്യുതീകരണം ഉൾപ്പെടെയുള്ള പണികൾ പൂർത്തിയായിട്ടില്ല. അതിനാൽ പെയിന്റിംഗും ഫ്ളോറിംഗും ഉൾപ്പെടെ പാതിവഴിയിൽ നിൽക്കുകയാണ്.
വൈദ്യുതീകരണം കഴിഞ്ഞാൽമാത്രമേ പ്ലംബിംഗ് ഉൾപ്പെടെയുള്ളവയും പൂർത്തിയാക്കാൻ കഴിയുകയുള്ളൂ. 2025-മാർച്ചുവരെയായിരുന്നു കെട്ടിടനിർമാണ കരാറുകാരനു കാലാവധിയുണ്ടായിരുന്നത്. 2024-മേയിൽതന്നെ കെട്ടിടനിർമാണം പൂർത്തിയായി.
ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ ലോ വോൾട്ടജ് സിസ്റ്റം വർക്ക് (ഇഎൽവിഎസ്), അഗ്നിരക്ഷാസംവിധാനം, ലിഫ്റ്റ് എന്നിവ പ്രത്യേകമായാണ് കരാർ നൽകിയത്. ഇവയുടെ കരാർ ഉറപ്പിക്കാനുണ്ടായ കാലതാമസവും സാങ്കേതികതടസങ്ങളും കെട്ടിടനിർമാണത്തെ സാരമായി ബാധിച്ചു.
മറ്റുള്ള പണികൾ വേഗത്തിൽ പൂർത്തിയാക്കി നൽകണമെന്നാവശ്യപ്പെട്ട് കരാറുകാരൻ എൻഎച്ച്എമ്മിനെയും ഡിപിഎമ്മിനെയും സമീപിച്ചിരുന്നു. എന്നാൽ അഗ്നിരക്ഷാസംവിധാനത്തിന്റെയും ലിഫ്റ്റിന്റെയും പണി ഇതുവരെയും തുടങ്ങിയിട്ടില്ല.
കാലപ്പഴക്കമുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നിലവിലെ അത്യാഹിതവിഭാഗത്തിൽ സ്ഥലപരിമിതിയുടെ ബുദ്ധിമുട്ടു നേരിടുന്നുണ്ട്. മെഡിക്കൽ കോളജിന്റെ നിലവാരത്തിലേക്ക് അത്യാഹിതവിഭാഗം മാറിയിട്ടില്ല.
Tags : nattu vishesham Construction emergency department