കെ.ജി. ശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്യുന്നു.
കുഴിക്കാട്ടുശേരി: ഭാഷയേയും ഭാവുകത്വത്തേയും നവീകരിക്കുന്നതാണ് വിവർത്തന സാഹിത്യമെന്നും പൊതുമണ്ഡലത്തെ നിരന്തരം നവീകരിക്കാനും പ്രതിരോധസജ്ജമാക്കാനും അതുസഹായകമാകുമെന്നും കെ.ജി. ശങ്കരപ്പിള്ള അഭിപ്രായപ്പെട്ടു.
പ്രമുഖ വിവർത്തന സാഹിത്യകാരനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ഇ.കെ.ദിവാകരൻ പോറ്റിയുടെ 21-ാം ചരമ വാർഷികത്തിൽ കുഴിക്കാട്ടുശേരി ഗ്രാമിക സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദിവാകരൻ പോറ്റിയുടെ പേരിലുള്ള വിവർത്തന പുരസ്കാരം അദ്ദേഹം തുന്പൂർ ലോഹിതാക്ഷനു സമ്മാനിച്ചു. പോറ്റി മാഷിന്റെ കുടുംബാംഗങ്ങളുടെ സഹകരണത്തോടെയാണ് 20, 000 രൂപയും സ്മൃതിഫലകവും പ്രശസ്തിപത്രവും ഉൾപ്പെടുന്ന പുരസ്കാരം ഏർപ്പെടുത്തിയത്. ഗ്രാമിക ആരംഭിക്കുന്ന ഇ.കെ. ദിവാകരൻ പോറ്റി സ്മാരക വായനശാല ആൻഡ് ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനവും കെജിഎസ് നിർവഹിച്ചു. കവി പി.എൻ. ഗോപീകൃഷ്ണൻ അധ്യക്ഷനായി.
ഇന്ത്യൻ ഭരണഘടനയും പൗരത്വസങ്കല്പവും എന്ന വിഷയത്തിൽ അഡ്വ.വി.എൻ. ഹരിദാസ് സ്മാരകപ്രഭാഷണവും പ്രഫ. കുസുമം ജോസഫ് അനുസ്മരണപ്രസംഗവും നടത്തി. വടക്കേടത്ത് പത്മനാഭൻ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. ആശ എടമന പ്രശസ്തിപത്രം വായിച്ചു. ഡോ. ടി.എം.സോമലാൽ, ഗ്രാമിക പ്രസിഡന്റ് പി.കെ. കിട്ടൻ, സെക്രട്ടറി എൻ.പി. ഷിന്റോ എന്നിവർ പ്രസംഗിച്ചു. ചാലക്കുടി ഗവ. പിഎംജി കോളജ് മലയാള വിഭാഗത്തിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി.