നെടുമങ്ങാട്: അരുവിക്കരയിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷം. പഞ്ചായത്തിലെ വട്ടക്കുളം, കളത്തറ, കാളിയാമൂഴി, മൈലംമൂട്, ഗോതമ്പി, തീരംറോഡ്, ഇരുമ്പ, നാണുമല, മരുതംകോട്, കുമ്മി, പാങ്ങ, തെക്കണം, പുതിയാമഠം എന്നിവിടങ്ങളിലാണ് കാട്ടുപന്നി ശല്യം രൂക്ഷമായിരിക്കുന്നത്.
സ്ഥിരമായി കൃഷിയിടങ്ങളിൽ ഇറങ്ങുന്ന പന്നികൾ മരച്ചീനി, വാഴ, ചേന, ചേമ്പ്, ചീര തുടങ്ങിയ പച്ചക്കറി കൃഷികളെല്ലാം നശിപ്പിക്കുകയാണ്. ഇതുമൂലം കൃഷിയിറക്കാനാവാതെ വിഷമിക്കുകയാണ് കർഷകർ. വായ്പയെടുത്തും കടംവാങ്ങിയുമൊക്കെയാണ് കർഷകർ കൃഷി ചെയ്യുന്നത്. കാർഷികവിളകൾ പന്നികൾ നശിപ്പിക്കുന്നതു കാരണം യഥാസമയം വായ്പാ തുകകൾ അടയ്ക്കാനാവാതെ വിഷമിക്കുകയാണ് കർഷകർ.പ്രദേശവാസികളുടെ വീട്ടിലെ വാഹനങ്ങളും മറ്റും നശിപ്പിക്കുന്നതും പതിവായി തീർന്നിരിക്കുകയാണ്.
ഈ പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണെന്നും വ്യാപകമായി കൃഷി നശിപ്പിക്കാറുണ്ടെന്നും വീട്ടുകാർ പറഞ്ഞു. അരുവിക്കരയിലെ റിസർവോയറുകൾക്ക് സമീപം കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങൾ പന്നികളുടെ ഇഷ്ടതാവളമായി മാറിയിട്ടുണ്ട്. റിസർവോയറുകൾക്കു സമീപം താമസിക്കുന്നവർ പ്രാണഭയത്താലാണ് രാത്രികാലങ്ങളിൽ പുറത്തിറങ്ങുന്നത്. നാട്ടുകാരുടെ സ്വത്തിനും ജീവനും ഭീഷണിയായി തീർന്നിരിക്കുന്ന പന്നികളെ പിടികൂടാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.