മേപ്പാടി അട്ടമലയിൽ കുംകിയാനകളുമായി തെരച്ചിൽ നടത്തുന്ന ദൗത്യസംഘം.
മേപ്പാടി: അട്ടമലയിൽ എത്തിയ കാട്ടാനകളെ തുരത്താൻ കുംകിയാനകളുമായി വനം വകുപ്പ് ദൗത്യസംഘം. പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണെന്ന പരാതിയെത്തുടർന്നാണ് ഉണ്ണികൃഷ്ണൻ, പ്രമോദ് എന്നീ കുംകിയാനകളെ അട്ടമലയിൽ എത്തിച്ച് തെരച്ചിൽ നടത്തുന്നത്. ദൗത്യം ദിവസങ്ങൾ നീണ്ടു നിണ്ടേക്കുമെന്നാണ് കരുതുന്നത്. ഉരുൾ ദുരന്തത്തെത്തുടർന്ന് മുണ്ടക്കൈ മേഖലയിൽ ജനവാസമില്ലാതായതോടെ ഇവിടങ്ങളിൽ രാത്രി കാലത്ത് കാട്ടാനകളുടെ വിളയാട്ടമാണ്.
വനമേഖലയിൽ നിന്നിറങ്ങി മുണ്ടക്കൈ, കരിമറ്റം ഭാഗങ്ങളിലൂടെ ഇവ അട്ടമലയിലെത്തുന്നുണ്ട്. ചിലപ്പോൾ പകലും ഇവ പ്രദേശത്ത് തങ്ങുന്നു. പ്രദേശത്ത് ആനകളുടെ സാന്നിധ്യമുണ്ടെങ്കിൽ കുംകിയാനകളുടെ സഹായത്തോടെ അവയെ വനത്തിലേക്ക് തുരത്താനാണ് വനം വകുപ്പ് ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായാണ് കുംകിയാനകളെ അട്ടമലയിലെത്തിച്ച് തെരച്ചിൽ നടത്തുന്നത്.
സൗത്ത് വയനാട് ഡെപ്യൂട്ടി ഡിഎഫ്ഒ പ്രദീപ്കുമാറിന്റെ നേതൃത്വത്തിലാണ് ദൗത്യസംഘം തെരച്ചിൽ നടത്തുന്നത്. മേയ് 27നാണ് മുത്തങ്ങയിൽ നിന്ന് രണ്ട് കുംകിയാനകളെ മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ചത്. കാട്ടാന ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടതിനെത്തുടർന്ന് ആക്രമണകാരിയായ ആനയെ കണ്ടെത്താനാണ് ആനകളെ എത്തിച്ചത്.
Tags : Local News Nattuvishesham Wayanad