നടുവിൽ: കുടിയാന്മലക്കാർ സന്തോഷത്തിലാണ്. കണ്ണൂർ ജില്ലയിലെ കെഎസ്ആർടിസിയുടെ ഏക ദേശസാൽകൃത റൂട്ടാണ് കുടിയാന്മലയിലേക്കുള്ളത്. ഈ റൂട്ട് ദേശസാൽക്കരിച്ചിട്ട് ഏകദേശം അര നൂറ്റാണ്ടാകാൻ പോകുന്നു. ഇന്നു മുതൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചത് ജൂബിലി സമ്മാനമായിട്ടാണ് ഇവിടുത്തെ യാത്രികർ കാണുന്നത്. സൗജന്യയാത്രയുടെ ഏറ്റവും കൂടുതൽ ആനുകൂല്യം ലഭിക്കുന്നതും കുടിയാന്മലക്കാർക്ക് ആയിരിക്കും.
മലയോര കുടിയേറ്റ ഗ്രാമമായ കുടിയാന്മലയിലേക്ക് 1978 മേയിലാണ് കണ്ണൂരിൽനിന്നു കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചത്. മലയോര ഗ്രാമങ്ങളിലേക്ക് സ്വകാര്യബസുകൾ കുറവായിരുന്ന കാലത്ത് പൊതുവേ വാനുകളും ജീപ്പുകളുമായിരുന്നു സർവീസ് നടത്തിയിരുന്നത്. കുടിയാന്മലയിലേക്ക് വലിയ വളവുകളും കയറ്റവും ആയിരുന്നതിനാൽ ഇക്കാലത്ത് സ്വകാര്യ ബസുകൾ സർവീസ് നടത്താനും തയാറായിരുന്നില്ല.
ഇതോടെ അന്നത്തെ നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന കോൺഗ്രസ് നേതാവ് പരേതനായ ഫിലിപ്പ് പെരുമ്പുഴയുടെ ശ്രമഫലമായിട്ടാണ് ആദ്യമായി കുടിയാന്മലയിലേക്ക് ഒരു കെഎസ്ആർടിസി ബസ് അനുവദിച്ചത്. തുടർന്ന് റൂട്ട് ദേശസാൽക്കരിക്കുകയും ചെയ്തു. നിലവിൽ കണ്ണൂർ ഡിപ്പോയിൽനിന്നും പയ്യന്നൂർ ഡിപ്പോയിൽ നിന്നുമായി 14 സർവീസുകൾ ആണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ഇതിൽ13 എണ്ണവും ഓർഡിനറി ബസുകൾ ആണ്. കനകക്കുന്ന്, വലിയ അരീക്കമല, ചെറിയ അരീക്കമല, പൊട്ടംപ്ലാവ്, വൈതൽമല എന്നിവിടങ്ങളിലേക്കും ഇതുവഴി സർവീസ് നടത്തുന്നുണ്ട്.
ഒടുവള്ളി, വിളക്കന്നൂർ, നടുവിൽ, മണ്ട ളം, പുലിക്കുരുമ്പ എന്നിവിടങ്ങളിലെയും തളിപ്പറമ്പ് വരെയുള്ള സ്ത്രീയാത്രക്കാർക്കും സൗജന്യ യാത്രയുടെ ആനുകൂല്യം ഏറെ ഉപകാരപ്രദമാകും. വിളക്കന്നൂർ ക്രിസ്തുരാജ തീർഥാടന പള്ളിയിലേക്ക് എത്തുന്നവർക്കും ഈ യാത്രാസൗജന്യം വലിയ അനുഗ്രഹമായി മാറും.