ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനം തുടങ്ങാതെ കിടക്കുന്ന നായരമ്പലം, ഞാറക്കല്‍ പഞ്ചായത്തുകള്‍ക്കായി ഞാറക്കല്‍ സ്ഥാപിച്ചിട്ടുള്ള ഭൂതല വാട്ടര്‍ ടാങ്ക്
വൈപ്പിന്‍: തീരദേശ മണ്ഡലമായ വൈപ്പിന്‍ കരയുടെ തീരാശാപമാണ് ഇവിടെ വര്‍ഷങ്ങളായി തുടരുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമം. എട്ടു ഗ്രാമപഞ്ചായത്തുകളിലായി നാലര ലക്ഷത്തിലധികം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ കുടിവെള്ളത്തിനായുള്ള നിരന്തര മുറവിളിക്ക് നാലു പതിറ്റാണ്ടിന്റെ ദൈര്‍ഘ്യമുണ്ട്. എന്നിട്ടും ശാശ്വത പരിഹാരം ഇന്നും കൈയെത്താ ദൂരത്ത് തന്നെയാണ്.
പര്യാപ്തമാകാതെ...
ഹഡ്കോ, ചൊവ്വര പദ്ധതികള്‍ നഗരത്തിലെ ചില പ്രദേശങ്ങള്‍ക്കും വൈപ്പിന്‍ മണ്ഡലത്തിലെ കടമക്കുടി, മുളവുകാട്, എളങ്കുന്നപ്പുഴ, ഞാറയ്ക്കല്‍, നായരമ്പലം പഞ്ചായത്തുകള്‍ക്കും വേണ്ടിയാണ് രണ്ടര പതിറ്റാണ്ട് മുമ്പ് ഹഡ്കോ കുടിവെള്ള പദ്ധതി നിലവില്‍ വന്നത്. ഇതില്‍ നിന്ന് വൈപ്പിന്‍ കരയിലെ മൂന്ന് പഞ്ചായത്തുകള്‍ക്ക് മാത്രമായി 10 എംഎല്‍ഡി വെള്ളം വാഗ്ദാനം ചെയ്തിരുന്നെങ്കിലും പ്രഖ്യാപിത അളവിലെ കുടിവെള്ളം ഇന്നും ലഭിക്കുന്നില്ല.
മണ്ഡലത്തിന്റെ വടക്കന്‍ മേഖലയായ എടവനക്കാട്, കുഴുപ്പിള്ളി, പള്ളിപ്പുറം എന്നീ ഗ്രാമപഞ്ചായത്തുകള്‍ക്കും പറവൂര്‍ മേഖലയിലെ ചില പഞ്ചായത്തുകള്‍ക്കുമായി ചൊവ്വരയില്‍ മറ്റൊരു കുടിവെള്ള പദ്ധതിയും നിലവില്‍ വന്നെങ്കിലും ഫലം കണ്ടില്ല. ഈയടുത്ത് പള്ളിപ്പുറം പഞ്ചായത്ത് ഉള്‍പ്പെടെ പലയിടങ്ങളിലും ബൂസ്റ്റര്‍ പമ്പ്, ഫീഡര്‍ ലൈന്‍ സ്ഥാപിച്ചെങ്കിലും വൈപ്പിന്‍കാരെ അത് കനിഞ്ഞില്ല.
നോക്കുകുത്തികളായി നാലു ഭൂതല ടാങ്കുകള്‍
മുരുക്കുംപാടത്തും മാലിപ്പുറത്തും ഞാറക്കലും എടവനക്കാടും വര്‍ഷങ്ങളെടുത്ത് കോടികള്‍ മുടക്കി പുതിയ ജലസംഭരണികള്‍ സ്ഥാപിച്ചെങ്കിലും ഇപ്പോള്‍ അവ നോക്കുകുത്തിയായി മാറി. രണ്ട് പദ്ധതികളുടെയും വാലറ്റമായ എടവനക്കാട് പഞ്ചായത്തിലാണ് കുടിവെള്ളക്ഷാമം രൂക്ഷം. ഇവിടെ തീരമേഖലയിലെ വാര്‍ഡുകളില്‍ മാസത്തില്‍ ഒരു തവണയെങ്കിലും രണ്ടാഴ്ചയിലധികം കുടിവെള്ളം മുടങ്ങും.
എളങ്കുന്നപ്പുഴ പൂക്കാട്, ചാപ്പക്കടപ്പുറം, ഞാറക്കല്‍ കിഴക്കേ അപ്പങ്ങാട്, മഞ്ഞനക്കാട്, ആറാട്ടുവഴി കടപ്പുറം, നായരമ്പലം നെടുങ്ങാട്, പള്ളിപ്പുറം മുനമ്പം മേഖലകള്‍, കുഴുപ്പിള്ളി ചെറുവയ്പ്പ് ഭാഗം എന്നിവിടങ്ങളിലും പലപ്പോഴും ആഴ്ചകളോളം കുടിവെള്ളം മുടങ്ങാറുണ്ട്.
ആവശ്യകത ഇരട്ടിയിലധികമായി
ടൂറിസ്റ്റ് കേന്ദ്രമായ വൈപ്പിനില്‍ വള്ളത്തിന്റെ ആവശ്യകത രണ്ട് പതിറ്റാണ്ടിന് മുമ്പുള്ളതിനേക്കാളും ഇരട്ടിയാണ്. ചെറായി, മുനമ്പം മേഖലയിലെ റിസോര്‍ട്ടുകളും മറ്റും വന്ടാങ്കുകള് കെട്ടി ശുദ്ധജലം സംഭരിക്കാന്‍ തുടങ്ങിയതോടെയാണ് സ്ഥിതി വഷളായി. ടൂറിസ്റ്റ് മേഖലയിലുള്ള റിസോര്‍ട്ടുകള്‍, ഹോംസ്റ്റേ എന്നിവിടങ്ങളിലെ സിമ്മിംഗ് പൂളുകള്‍ക്ക് തന്നെ 2,000 ലിറ്റര്‍ ശേഷിയാണ്. ഇതിനെല്ലാം ഉപയോഗിക്കുന്നത് കുടിവെള്ളമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി പള്ളിപ്പുറം പഞ്ചായത്ത് വാട്ടര്‍ അഥോറിറ്റിക്ക് പരാതികള്‍ നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
വേണം സ്വന്തമായ കുടിവെള്ള പദ്ധതി
വൈപ്പിന്‍ കരയ്ക്ക് വേണ്ടത് സ്വന്തമായ കുടിവെള്ള പദ്ധതിയാണ്. റോ വാട്ടര്‍ സ്ഥലത്തെത്തിച്ച് ശുദ്ധീകരിച്ച് ഇവിടെയുള്ള ടാങ്കുകളില്‍ സംഭരിക്കുകയും വിതരണം നടത്തുകയും വേണമെന്നാണ് ജനങ്ങളുടെ ആവശ്യം. ടോണി ചമ്മിണി എംഎല്‍എ ഇക്കാര്യത്തില്‍ അനുഭാവ പൂര്‍ണമായ ഒരു നിലപാടാണ് എടുത്തിട്ടുള്ളത്.
ആലുവയിലെ നിര്‍ദിഷ്ട 190 എംഎല്എഡി ശേഷിയുള്ള പുതിയ പദ്ധതിയാണ് ഇനി വൈപ്പിന്‍കരയ്ക്ക് ഏക പ്രതീക്ഷ. ഇത് പൂര്‍ത്തിയായാല്‍ വൈപ്പിന്‍-പറവൂര്‍ മേഖലയ്ക്ക് ആവശ്യമായ കുടിവെള്ളം ലഭിക്കും.
കൊച്ചി നഗരത്തില്‍ നിലവില്‍ നടന്നുരുന്ന പുതിയ കുടിവെള്ള പദ്ധതി പൂര്‍ത്തിയയി കഴിഞ്ഞാല്‍ പദ്ധതിയില്‍ നിന്നും നഗരത്തിലേക്കുള്ള വിഹിതം കുറച്ച് അത് വൈപ്പിന്‍ മേഖലയിലേക്ക് എത്തിക്കാന്‍ ശ്രമിക്കുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
പശ്ചിമകൊച്ചിക്കും വേണം കുടിനീര്
ഫോര്‍ട്ടുകൊച്ചി: ജില്ലയില്‍ കുടിവെള്ള പ്രശ്നം ഏറെ രൂക്ഷമായ സ്ഥലങ്ങളിലൊന്നാണ് പശ്ചിമകൊച്ചി. എന്നാല്‍, പശ്ചിമകൊച്ചിക്കാരുടെ ദാഹമകറ്റാന്‍ അധികൃതര്‍ കാര്യമായ ഇടപെടല്‍ നടത്തുന്നില്ലെന്നതാണ് വാസ്തവം. പശ്ചിമകൊച്ചിയിലെ നഗരസഭ പ്രദേശങ്ങളിലും കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളിലും കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് ജില്ലാ കളക്ടര്‍ പറയുമ്പോഴും ടാങ്കര്‍ ലോറിയില്‍ എത്തുന്നത് പതിവുപോലെ തന്നെ വെള്ളമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന സാഹചര്യങ്ങളിലെല്ലാം റവന്യൂ അധികൃതരുടെ നേതൃത്വത്തില്‍ കുടിവെള്ളം ടാങ്കര്‍ ലോറികളില്‍ എത്തിക്കുകയാണ് രീതി. ഇതിനായി അടിയന്തര ടെൻഡര്‍ വിളിക്കുകയും ചെയ്യും. എന്നാല്‍ ഇത്തവണ പ്രതിസന്ധി രൂക്ഷമായിട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയെന്ന വാക്കില്‍ ജില്ലാ ഭരണകൂടം നടപടിയൊതുക്കിയെന്നാണ് ജനപ്രതിനിധികളും പറയുന്നത്. കുടിവെള്ളം ജല അഥോറിറ്റിയില്‍ നിന്ന് സൗജന്യമായി നല്‍കുമെന്ന് പറയുമ്പോഴും ആവശ്യത്തിന് ടാങ്കര്‍ ലോറികള്‍ കിട്ടാത്ത അവസ്ഥയുണ്ട്.
കുടിവെള്ള ക്ഷാമം നേരിട്ട് ദിവസങ്ങള്‍ പിന്നിട്ടതിനു ശേഷമാണ് ജില്ലാ ഭരണകൂടം ഇടപെടല്‍ നടത്തിയതെന്നും ആക്ഷേപമുണ്ട്. ചുരുക്കം ചിലയിടങ്ങളില്‍ പമ്പിംഗ് നടക്കുന്നിടത്ത് കിട്ടുന്നത് മലിന ജലവുമാണ്. മരട് മുനിസിപ്പാലിറ്റിയിലും കുമ്പളം പഞ്ചായത്തിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. മരട് ജല ശുദ്ധീകരണശാലയുട ജല സ്രോതസായ പാഴൂര്‍ പമ്പ് ഹൗസില്‍ പമ്പ് സെറ്റിന് അടിയന്തര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിന്റെ പേരില്‍ ജല വിതരണത്തിന് കഴിഞ്ഞ നാലു മുതല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് ജനത്തെ വലയ്ക്കുന്നത്. പണം കൊടുത്ത് കുടിവെള്ളം വാങ്ങിയാണ് ഇപ്പോള്‍ പലരും ദാഹമകറ്റുന്നതും പാചകം ചെയ്യുന്നതും.
അമൃത് പദ്ധതി പുനഃപരിശോധിക്കണം
കുടിവെള്ള വിതരണ കരാറുകാര്‍ക്ക് മൂന്നു മാസത്തെ പണം കുടിശികയായി കിട്ടാനുള്ളതിനാല്‍ പ്രാധാന്യമനുസരിച്ചുള്ള ഇടങ്ങളിലേക്ക് മാത്രമാണ് കുടിവെള്ളം എത്തിക്കുന്നത്. സ്വകാര്യ കുടിവെള്ള വിതരണക്കാര്‍ ഈ അവസരം മുതലെടുത്ത് അമിത കൂലി ഈടാക്കുന്നുമുണ്ട്. പാഴൂര്‍ പമ്പ് ഹൗസിലെ 804 എച്ച്.പി.മോട്ടറുകളില്‍ ഒന്ന് തകരാറായതിനെ തുടര്‍ന്നാണ് കഴിഞ്ഞ നാലു മുതല്‍ കുടിവെള്ള വിതരണത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയത്. മൂന്ന് മോട്ടറുകളാണ് ഇവിടെയുള്ളത്. ഇതില്‍ രണ്ടെണ്ണം തകരാറിലാണ്.
ഒരു പമ്പ് സെറ്റെങ്കിലും ശരിയായാല്‍ ഒരു പരിധി വരെ പ്രശ്നം തീര്‍ക്കാന്‍ കഴിയും. തകരാര്‍ പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണെന്നും ഉടന്‍ പരിഹാരമുണ്ടാക്കാന്‍ കഴിയുമെന്നുമാണ് ജല അഥോറിറ്റി അധികൃതര്‍ പറയുന്നത്. ഇതിനിടെ പ്രശ്നം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് മന്ത്രി മോന്‍സ് ജോസഫിന്റെയും മുഹമ്മദ് ഷിയാസ് എംഎല്‍എയുടേയും സാന്നിധ്യത്തില്‍ ഉന്നതതല യോഗം നടന്നതാണ് ജനത്തിന്റെ പ്രതീക്ഷ.
ജലവിഭവ വകുപ്പ് റദ്ദാക്കിയ അമൃത് 2.0 പദ്ധതി പുനഃപരിശോധിക്കുന്നതടക്കം തീരദേശ കൊച്ചിയുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമുണ്ടാകും എന്നതാണ് യോഗ തീരുമാനം. അമൃത് പദ്ധതി വഴി തോപ്പുംപടിയില്‍ നാലുലക്ഷം ലിറ്റര്‍ ശേഷിയുള്ള ടാങ്ക് നിര്‍മാണവും പമ്പ് ഹൗസ് നവീകരണവും അനുബദ്ധ പൈപ്പ്ലൈന് ജോലികളും ഉള്‍പ്പെടുന്ന പദ്ധതിയാണ് 2027 ഓടെ പൂര്‍ത്തികരിക്കാന്‍ കഴിയുന്നതെന്ന് മുഹമ്മദ് ഷിയാസ് എംഎല്‍എ പറഞ്ഞു.
Tags : Local News Nattuvishesham Ernakulam