കൂത്താട്ടുകുളം കെഎസ്ആർടിസി സബ് ഡിപ്പോയിലേക്കുള്ള റോഡ് ചെളിനിറഞ്ഞ നിലയിൽ.
കൂത്താട്ടുകുളം: ടൗണ്‍ തോടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ ഭാഗത്ത് സുരക്ഷയ്ക്കായി സ്ഥാപിച്ച ടാര്‍ വീപ്പുകളില് നിറയ്ക്കാന്‍ എത്തിച്ച മണ്ണ് കെഎസ്ആർടിസി സബ് ഡിപ്പോ റോഡില്‍ പരന്ന് ചെളിക്കുളമായി. മഴ ശക്തമായതോടെ മണ്ണ് പൂര്‍ണമായും ചെളിയായി റോഡിലൂടെ ഒഴുകുകയായിരുന്നു. ഇതോടെ കാല്‍നടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും ഉള്‍പ്പെടെയുള്ളവര്‍ കടുത്ത ദുരിതത്തിലാണ്.
ഇന്നലെ രാവിലെ നഗരസഭാ ചെയര്‍പേഴ്സണ്‍ റെജി ജോണിന്റെ നേതൃത്വത്തിലാണ് പ്രദേശത്ത് വീപ്പകള്‍ സ്ഥാപിച്ചത്. മഴയെ തുടര്‍ന്ന് തോടിന്റെ സൈഡ് ഇടിയുകയും ഇതുവഴി കടന്നു പോകുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് ഒഴിവാക്കുന്നതിനുമായാണ് ടാര്‍ വീപ്പുകള്‍ സ്ഥാപിച്ചത്. എന്നാല്‍, ഈ വീപ്പുകള്ക്കുള്ളില് നിറയ്ക്കാനായി റോഡരികില്‍ കൂട്ടിയിട്ടിരുന്ന മണ്ണാണ് ഇപ്പോള്‍ വില്ലനായിരിക്കുന്നത്.
മഴ പെയ്തതോടെ മണ്ണ് മുഴുവന്‍ റോഡിലേക്ക് പടരുകയും പ്രദേശം ചെളിമയമാകുകയുമായിരുന്നു. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ചെളി തെറിക്കുന്നതിനാല്‍ കാല്‍നടയാത്രക്കാര്‍ക്ക് ഈ വഴി നടക്കാന്‍ പോലുമാകാത്ത അവസ്ഥയാണ്. ഇരുചക്ര വാഹനങ്ങള്‍ ഇവിടെ തെന്നിവീഴാനും സാധ്യതയേറെയാണ്.
യാത്രയോഗ്യമല്ലാതായതോടെ നഗരസഭയ്ക്കെതിരേ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. പ്രതിപക്ഷ നേതാവ് സണ്ണി കുര്യാക്കോസ്, വാര്‍ഡ് കൗണ്‍സിലര്‍ സനൂപ് കൊളംപാടം എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. അടിയന്തരമായി റോഡിലെ ചെളി നീക്കം ചെയ്ത് ഗതാഗതം സുഗമമാക്കാന്‍ അധികൃതര്‍ തയാറാകണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷം പറഞ്ഞു.
Tags : Local News Nattuvishesham Ernakulam