കുന്നുംഭാഗം-മറ്റത്തിൽപടി റോഡ് തകർന്ന നിലയിൽ.
കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം, ചിറക്കടവ് ഭാഗത്തെ യാത്രക്കാർ ആശ്രയിക്കുന്ന കുന്നുംഭാഗം-മറ്റത്തിൽപടി റോഡ് തകർന്നു. പ്രദേശത്തെ മറ്റു റോഡുകളുടെ പണികളെല്ലാം പൂർത്തീകരിച്ചിട്ടും ഈ റോഡിനെ അധികൃതർ അവഗണിക്കുകയാണെന്നു നാട്ടുകാർ ആരോപിച്ചു. ചിറക്കടവ് പഞ്ചായത്തിലെ കുന്നുംഭാഗം, ചിറക്കടവ്, ചിത്രാഞ്ജലി, പൊന്നയ്ക്കൽകുന്ന് ഭാഗത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങളുടെ ആശ്രയമാണ് കുന്നുംഭാഗം-മറ്റത്തിൽപടി റോഡ്.
രണ്ടു കിലോമീറ്റർ മാത്രം നീളമുള്ള റോഡ് കുണ്ടും കുഴിയുമായി വാഹനയാത്ര ദുഃസഹമാണ്. മഴ പെയ്ത് കുഴിയിൽ വെള്ളം കെട്ടിക്കിടക്കുന്നതാണ് വാഹനയാത്രക്കാരെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നത്. കുഴിയുടെ ആഴമറിയാതെ വെള്ളത്തില്‍ ചാടി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതിനൊപ്പം അപകടങ്ങള്‍ക്കും സാധ്യതയുണ്ട്. പലപ്പോഴും ഇരുചക്രവാഹനയാത്രികര്‍ കുഴികളില്‍ ചാടി അപകടത്തില്‍പ്പെടാറുമുണ്ട്.
ചിറക്കടവ്, പൊൻകുന്നം പ്രദേശത്തെ ജനങ്ങൾക്ക് താലൂക്ക് ആശുപത്രിയിലേക്കും കാഞ്ഞിരപ്പള്ളിയിലേക്കും പോകാനുള്ള എളുപ്പമാർഗം കൂടിയാണ് ഈ റോഡ്.
കുന്നുംഭാഗം കാഞ്ഞിരപ്പള്ളി ജനറലാശുപത്രിക്കു സമീപത്തുനിന്ന് ആരംഭിക്കുന്ന റോഡ് പൊന്നയ്ക്കൽക്കുന്ന് ഭാഗത്തുനിന്നു തിരിഞ്ഞ് എരുമേലി, മണിമല, പൊൻകുന്നം തുടങ്ങിയ പ്രദേശങ്ങളിലേക്കു പോകുന്നതിനുള്ള പാതയാണ്.
സ്കൂൾ ബസുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് എത്രയും വേഗം സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags : Nattuvishesham DistrictNews DeepikaNews Road Damaged