കർണാടക ഗുണ്ടൽപേട്ട-മധുര കൃഷിയിടത്തിൽ സ്പ്രിംഗ്ലർ ഉപയോഗിച്ച് ജലസേചനം നടത്തുന്നു.
സുൽത്താൻ ബത്തേരി: കാലവർഷത്തിന്റെ വരവ് വൈകിയതോടെ കർണാടക അതിർത്തി ഗ്രാമങ്ങളിലെ പൂക്കൃഷി കടുത്ത പ്രതിസന്ധിയിലായി. എല്ലാ വർഷവും ജൂണ്‍ മാസത്തിൽ വിളവെടുപ്പിന് തയാറാകാറുള്ള സൂര്യകാന്തി കൃഷിയിടങ്ങളിൽ ചെടികൾ ഇപ്പോഴും വളർച്ചയുടെ പ്രാരംഭ ഘട്ടത്തിലാണ്.
മഴയുടെ കുറവ് മൂലം പല സ്ഥലങ്ങളിലും വിത്തുകൾ വൈകിയാണ് മുളച്ചത്.ജൂണ്‍-ജൂലൈ മാസങ്ങളിൽ വിപണിയിലെത്തേണ്ട ചെണ്ടുമല്ലി കൃഷിയും പ്രതികൂല കാലാവസ്ഥയുടെ ആഘാതം നേരിടുകയാണ്. ആവശ്യമായ മഴ ലഭിക്കാത്തതിനാൽ ചെടികളുടെ വളർച്ച മന്ദഗതിയിലായതോടെ കർഷകർ ആശങ്കയിലാണ്.
വർഷത്തിലെ പ്രധാന വരുമാന സ്രോതസായ പൂക്കൃഷിയാണ് ഇത്തവണ ഏറ്റവും കൂടുതൽ തിരിച്ചടി നേരിടുന്നത്. സൂര്യകാന്തിയും ചെണ്ടുമല്ലിയും ഈ മേഖലയിലെ കർഷകർ വ്യാപകമായി കൃഷി ചെയ്യുന്ന വിളകളാണ്. വിവിധ കന്പനികളും സഹകരണ സംഘങ്ങളും വിത്തും വളവും നൽകിയാണ് കൃഷിക്ക് പിന്തുണ നൽകുന്നത്. വിളവെടുപ്പിന് ശേഷം ചെണ്ടുമല്ലിപ്പൂ കിലോയ്ക്ക് ശരാശരി 10 രൂപ നിരക്കിൽ സഹകരണ സംഘങ്ങളും കന്പനികളും തിരികെ വാങ്ങാറുണ്ട്. ഇതിലൂടെ നിരവധി കർഷകർക്ക് വർഷംതോറും നല്ല വരുമാനം ലഭിക്കാറുണ്ട്.
എന്നാൽ ഇത്തവണ മഴയുടെ കുറവും ഉയർന്ന താപനിലയും കൃഷിയെ സാരമായി ബാധിച്ചു. ജലസേചന സൗകര്യമുള്ള കർഷകർ രാവിലെയും വൈകുന്നേരവും വെള്ളമെത്തിച്ച് ചെടികൾ നിലനിർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ചെലവ് വർധിച്ചതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ജലസേചന സൗകര്യമില്ലാത്ത പല കൃഷിയിടങ്ങളിലും വിളനാശ ഭീഷണിയും ഉയർന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ കാലവർഷം ശക്തിപ്രാപിച്ച് ആവശ്യമായ മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർണാടക അതിർത്തി മേഖലയിലെ പൂക്കർഷകർ. മഴ ലഭിച്ചില്ലെങ്കിൽ ഇത്തവണത്തെ പൂ ഉത്പാദനത്തിലും കർഷകരുടെ വരുമാനത്തിലും വലിയ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ.
Tags : Local News Nattuvishesham Wayanad