മൊബൈൽ ഫോണ്‍ റിപ്പയറിംഗ് അഭ്യസിക്കുന്ന വനിതകൾ.
മാനന്തവാടി: മൊബൈൽ ഫോണ്‍ റിപ്പയറിംഗ് പരിശീലനം പൂർത്തിയാകുംമുന്പേ സേവനത്തിലൂടെ വരുമാനം നേടി വനിതകൾ. നബാർഡിന്റെ സാന്പത്തിക സഹായത്തോടെ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി നടപ്പാക്കിയ പദ്ധതി ഗുണഭോക്താക്കളിൽ ചിലർക്കാണ് ഇതിനകം സ്വായത്തമാക്കിയ സാങ്കേതികവിദ്യ വരുമാനമാർഗമായത്. അഞ്ച് മാസം നീളുന്ന പരിശീലനത്തിന്റെ ആദ്യപകുതിയാണ് ഇപ്പോൾ പൂർത്തിയായത്.
സ്ത്രീകളെ ആധുനിക സാങ്കേതിക തൊഴിൽ മേഖലയിൽ സജ്ജരാക്കുന്നതിനും സാന്പത്തിക സ്വയംപര്യാപ്തത കൈവരിക്കുന്നതിനും പുതിയ തൊഴിൽ അവസരങ്ങൾ ഒരുക്കുന്നതിനും ആവിഷ്കരിച്ചതാണ് മൊബൈൽ ഫോണ്‍ റിപ്പയറിംഗ് പരിശീലന പദ്ധതി. പരിശീലനം പുരോഗമിക്കുന്നതിനിടെ റിപ്പയറിംഗ് സേവനം നൽകിത്തുടങ്ങിയവരാണ് വരുമാനം നേടുന്നത്.
ആദ്യഘട്ടത്തിൽ 30 വനിതകൾക്കാണ് സെക്ടർ സ്കിൽ കൗണ്‍സിൽ അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കുന്ന സൗജന്യ പരിശീലനം. പ്ലസ് ടു വിജയിച്ച 18നും 35നും ഇടിയിൽ വയസുള്ളവരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. പരിശീലനാർഥികൾക്ക് യാത്രച്ചെലവിന് മാസം 2,500 വീതം നൽകുന്നുണ്ട്.
ഹാർഡ്വേർ പരിശോധന, വിവിധ ഘടകങ്ങളുടെ തിരിച്ചറിയൽ, തകരാറുകൾ കണ്ടെത്തൽ, അറ്റകുറ്റപ്പണി, തുടങ്ങിയ മേഖലകളിൽ തിയറിക്കും പ്രാക്ടിക്കലിനും പ്രത്യേക പ്രാധാന്യം നൽകിയാണ് പരിശീലനം.
സംസ്ഥാനത്ത് നബാർഡിന്റെ പിന്തുണയോടെ ആദ്യമായാണ് വനിതകൾക്ക് മൊബൈൽ ഫോണ്‍ റിപ്പയറിംഗ് പരിശീലന പദ്ധതി നടപ്പാക്കുന്നത്. സാങ്കേതിക വൈദഗ്ധ്യം, തൊഴിൽ, സംരംഭകത്വം എന്നിവ ഏകോപിപ്പിച്ച് ഗ്രാമീണ വനിതകൾക്ക് സ്ഥിരമായ വരുമാനമാർഗം സൃഷ്ടിക്കുന്നതിനുള്ള മാതൃകാപരമായ ഇടപെടലായി പദ്ധതി മാറുകയാണെന്ന് സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ.ജിനോജ് പാലത്തടത്തിൽ, പ്രോഗ്രാം ഓഫിസർ പി.എ. ജോസ് എന്നിവർ പറഞ്ഞു.