ജിജിൽ
പയ്യന്നൂര്‍: സ്വർണവ്യാപാരിയും കുടുംബവും സഞ്ചരിച്ച കാര്‍ തട്ടിയെടുത്ത് കവര്‍ച്ച നടത്തിയ സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റിൽ. കണ്ണപുരം ചെറുകുന്ന് പൂങ്കാവിലെ ആരംഭന്‍ ഹൗസില്‍ ജിജിൽ എന്ന കുട്ടുവിനെ (38) യാണ് കണ്ണൂര്‍ റൂറല്‍ എസ്പിയുടെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സ്ക്വാഡിലെ എഎസ്ഐമാരായ സയിദ്, ശ്രീകാന്ത്, സീനിയര്‍ സിപിഒമാരായ ജയദേവൻ, അഷ്റഫ്, നൗഫല്‍ അഞ്ചില്ലത്ത്, അബ്ദുള്‍ ജബ്ബാർ, ഷിജോയ് എന്നിവരടങ്ങിയ സംഘമാണ് മട്ടന്നൂരില്‍ ഒളിവില്‍ കഴിയുന്നതിനിടെ പ്രതിയെ പിടികൂടിയത്.
ജൂൺ രണ്ടിന് പുലര്‍ച്ചെ അഞ്ചിന് ദേശീയപാതയില്‍ എടാട്ടായിരുന്നു കേസിനാസ്പദമായ സംഭവം. തലശേരിയിലേക്ക് വരുന്നതിനിടെ സ്വര്‍ണവ്യാപാരിയായ മഹാരാഷ്ട്ര സ്വദേശി കുമാര്‍ ജലന്തര്‍ നിഗവും ഭാര്യയും രണ്ടു കുട്ടികളും ഡ്രൈവറുമുണ്ടായിരുന്ന കാർ തട്ടിയെടുത്ത് കവർച്ച നടത്തുകയായിരുന്നു.
മാനന്തവാടി, കോഴിക്കോട് എന്നിവിടങ്ങളിലെ സ്വര്ണംപൊട്ടിക്കല് കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ ജിജിലെന്ന് പോലീസ് പറഞ്ഞു. മാലൂര്‍ കുണ്ടേരിപ്പൊയിലിലെ അശ്വന്ത്(26), പാപ്പിനിശേരി കീച്ചേരി അഞ്ചാംപീടിക സ്വദേശി സനു സന്തോഷ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. രണ്ട് ഇന്നോവയടക്കം മൂന്ന് വാഹനങ്ങളും അന്വേഷണ സംഘം പിടികൂടിയിരുന്നു. തട്ടിയെടുത്ത കാറിലുണ്ടായിരുന്ന മുപ്പത് പവനോളം സ്വര്‍ണവും ഒന്നരകോടിയോളം രൂപയും കവര്‍ന്നതായി പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കാർ പിന്നീട് പിലാത്തറ കോ-ഓപ്പറേറ്റീവ് കോളജിന് സമീപത്തെ ജനവാസമില്ലാത്ത പ്രദേശത്ത് തകര്‍ത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.
Tags : Nattuvishesham DistrictNews DeepikaNews Payyannur