ഷാജു മാധവൻ
ചിറ്റാരിക്കാൽ: ആഗോളതലത്തിലുള്ള കരാട്ടെ മത്സരങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ലോക കരാട്ടെ ഫെഡറേഷ ജഡ്ജ് ആയി ചിറ്റാരിക്കൽ നല്ലോംപുഴ സ്വദേശി ഷാജു മാധവൻ തെരഞ്ഞെടുക്കപ്പെട്ടു. ഈ വർഷം ഇന്ത്യയിൽനിന്നും ഇതിനുള്ള യോഗ്യത നേടിയത് ഷാജു ഉൾപ്പെടെ രണ്ടുപേർ മാത്രമാണ്. ലോക കരാട്ടെ ഫെഡറേഷനു കീഴിൽ ഫുജൈറയിൽ നടക്കുന്ന ലോക യൂത്ത് ലീഗ് കരാട്ടെ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി നടന്ന റഫറി പരീക്ഷയിൽനിന്നാണ് ഷാജു യോഗ്യത നേടിയത്. കഴിഞ്ഞ ഏഴു വർഷമായി ഏഷ്യൻ കരാട്ടെ ഫെഡറേഷൻ ജഡ്ജ് ആയ ഷാജു നിലവിൽ സെയ്ടൊകാൻ ഇന്റർനാഷണൽ ഏഷ്യ ഫെഡറേഷന്റെ കോച്ചും കേരള കരാട്ടെ അസോസിയേഷന്റെ ടൂർണമെന്റ് കമ്മീഷൻ ചെയർമാനുമാണ്.
കെഎസ്ഇബി ഭീമനടി സെക്ഷനിലെ ജീവനക്കാരനായ ഷാജു 35 വർഷമായി കരാട്ടെ പരിശീലനരംഗത്ത് പ്രവർത്തിക്കുന്നുണ്ട്. ഭാര്യ സിന്ധുവും വർഷങ്ങളായി കരാട്ടെ പരിശീലകയാണ്. മകൻ സൂരജ് കെ. ഷാജു അന്തർദേശീയ കരാട്ടെ താരവും അബുദാബിയിൽ കരാട്ടെ പരിശീലകനുമാണ്. മകൾ സ്മൃതി കെ. ഷാജു അന്തർദേശീയ കരാട്ടെ, തായ്ക്വാണ്ടോ താരവും പരിശീലകയുമാണ്.