പ്രതീകാത്മക ചിത്രം
വൈത്തിരി: അത്തിമൂല, വയനാംകുന്ന് പ്രദേശങ്ങളിലുള്ള പല തെരുവ് വിളക്കുകളും കത്താത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നു.
ഗ്രാമീണ മേഖലയിലെ പ്രധാന റോഡുകളിലും ഇടവഴികളിലും സന്ധ്യ മയങ്ങുന്നതോടെ ഇരുട്ട് പടരുന്നത് യാത്രക്കാരെയും പ്രദേശവാസികളെയും ഒരുപോലെ ഭീതിയിലാഴ്ത്തുകയാണ്. മാസങ്ങളായി വിളിപ്പാടകലെ വെളിച്ചമില്ലാതെ കിടക്കുന്ന തെരുവ് വിളക്കുകൾ നന്നാക്കാൻ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി.
വെളിച്ചമില്ലാത്തത് കാരണം കുഴികളിലും മറ്റും വീണ് അപകടങ്ങൾ സംഭവിക്കുന്നത് പതിവായിട്ടുണ്ട്. പ്രദേശത്ത് കാട്ടുപന്നികളുടെയും തെരുവ് നായ്ക്കളുടെയും ശല്യവും രൂക്ഷമായി. സാമൂഹിക വിരുദ്ധരുടെ ശല്യവും ലഹരി സംഘങ്ങളും വർധിക്കുന്നതായി പരാതിയുണ്ട്.
പ്രദേശവാസികൾ പഞ്ചായത്ത് അധികൃതർക്കും കെഎസ്ഇബിക്കും പലതവണ പരാതി നൽകിയെങ്കിലും ഇതുവരെ ശാശ്വതമായ പരിഹാരം ഉണ്ടായിട്ടില്ല. പുതിയ ബൾബുകൾ സ്ഥാപിക്കാനോ കേടായവ അറ്റകുറ്റപ്പണി നടത്താനോ അധികൃതർ തയാറാകുന്നില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. തെരുവ് വിളക്കുകൾ കത്തിക്കുന്നതിനായി മാറ്റിവയ്ക്കുന്ന ഫണ്ട് കൃത്യമായി വിനിയോഗിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. തെരുവ് വിളക്കുകൾ തെളിക്കാൻ ആവശ്യമായ നടപടിയില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.
Tags : Streetlights NattuVishasham DistrictNews