കീരംപാറ പുന്നേക്കാട് കൂരികുളം സ്വദേശി ഷെജി കുമാറിന്റെ വീടിന്റെ മേല്‍ക്കൂര കാട്ടാന തകർത്ത നിലയിൽ.
കോതമംഗലം: കീരംപാറയില്‍ ജനവാസ മേഖലയില്‍ കാട്ടാന വീടിന്റെ മേല്‍ക്കൂര തകര്‍ത്തു. പുന്നേക്കാട് കൂരികുളം സ്വദേശി ഷെജി കുമാറിന്റെ വീടിന്റെ മേല്‍ക്കൂരയാണ് ആന തകര്‍ത്തത്. വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് ആന എത്തിയത്. സംഭവത്തിൽ വീട്ടുകാര്‍ക്ക് പരിക്കുകളൊന്നും ഇല്ല.
കാട്ടാന ഭീതിയില്‍ പേടിച്ചാണ് ഷെജിയും മാതാപിതാക്കളും ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബം കഴിയുന്നത്. എട്ടു വര്‍ഷമായി കാട്ടാന ഈ പ്രദേശത്ത് എത്തുന്നുണ്ട്. ആനയെ വനപാലകരും നാട്ടുകാരും ചേർന്ന് ഓടിച്ചു വിടുമെങ്കിലും ആന വീണ്ടും തിരിച്ചെത്തും. നേരത്തെ രാത്രിയാണ് ആന എത്തിക്കൊണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ സന്ധ്യയാകുമ്പഴേക്കും ആനകൾ ജനവാസ മേഖലയില്‍ എത്തുകയാണ്.
വനംവകുപ്പ് ഉദ്യോഗസ്ഥരോട് നടപടി എടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഒരു തീരുമാനവും ഉണ്ടായിട്ടില്ല. വെള്ളിയാഴ്ച രാത്രി ഒരു കാട്ടാന മാത്രമാണ് എത്തിയതെങ്കിലും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു കൊമ്പനും രണ്ടു പിടിയാനുകളും ഒരു കുട്ടിയാനയുമാണ് പ്രദേശത്ത് എത്തിയിരുന്നത് എന്നാണ് ഷെജി കുമാര്‍ പറയുന്നത്.
രണ്ട് ദിവസം മുമ്പാണ് പുന്നേക്കാട് പ്ലാന്റേഷനിൽ തമ്പടിച്ച് ജനവാസ മേഖലയിലിറങ്ങിരുന്ന നാല് ആനകളെ വനപാലകരും നാട്ടുകാരുമടങ്ങുന്ന ദൗത്യ സംഘം ഉൾവനത്തിലേക്ക് തുരത്തിയോടിച്ചത്. എന്നിട്ടും പ്രദേശത്ത് ആനശല്യത്തിന് ഒരു ദിവസം പോലും അറുതിയില്ലെന്നത് നാട്ടുകാർക്കിടയിൽ അമർഷം ഉളവാക്കിയിരിക്കുകയാണ്.
Tags : Local News Nattuvishesham Ernakulam