സുൽത്താൻ ബത്തേരി: പൗരത്വ നിയമ ഭേദഗതിയിൽ കോണ്‍ഗ്രസിനു നിലപാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് വയനാട് എംപിപോലും അരയക്ഷരം മിണ്ടുന്നില്ല. രാജ്യത്തെ ബാധിക്കുന്ന പ്രധാന വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെ പിന്താങ്ങുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. പൗരത്വ നിയമ ഭേദഗതി, ജമ്മു-കാഷ്മീരിലെ ആർട്ടിക്കിൾ 370 റദ്ദുചെയ്യൽ, യുഎപിഎ തുടങ്ങിയ വിഷയങ്ങളിൽ ബിജെപിക്കൊപ്പം കൈ ഉയർത്തുകയാണ് കോണ്‍ഗ്രസ് ചെയ്തത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനു വോട്ട് ചെയ്തവർ പശ്ചാത്താപത്തിലാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരേ ആദ്യം രംഗത്തുവന്നത് കേരളമാണ്. ബിജെപി ആരെയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് എല്ലാവർക്കുമറിയാം. ഭരണഘടനയെ പിച്ചിച്ചീന്തുന്ന സമീപനമാണ് കേന്ദ്ര സർക്കാരിന്.
വെറുപ്പിന്റെയും വിദ്വേഷത്തിന്റെ അന്തരീക്ഷമാണ് കേന്ദ്ര ഭരണം കൈയാളുന്നവർ രാജ്യത്ത് സൃഷ്ടിക്കുന്നത്. തോന്നിയത് ചെയ്യുമെന്ന ധാർഷ്യമാണ് ബിജെപി നേതൃത്വത്തിനെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള കോണ്‍ഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ദേവസ്യ അധ്യക്ഷത വഹിച്ചു. പാർലമെന്റ് മണ്ഡലം സ്ഥാനാർഥി ആനി രാജ, എൽഡിഎഫ് നേതാക്കളായ സി.കെ. ശശീന്ദ്രൻ, പി. ഗഗാറിൻ, കെ.സി. റോസക്കുട്ടി, കെ.കെ. ഹംസ, പി.എം. ജോയി, പി.ആർ. ജയപ്രകാശ്, വി.വി. ബേബി, സി.എം. സുധീഷ്, ടി.വി. ബാലൻ, ബെന്നി കുറന്പാലക്കാട്ട്, കെ.എസ്. സ്കറിയ, സി.എൻ. ശിവരാമൻ എന്നിവർ പ്രസംഗിച്ചു.