ഡോക്ടർമാരുടെ സ്ഥലംമാറ്റം താത്കാലികമായി മരവിപ്പിച്ചു
1564713
Wednesday, June 4, 2025 2:11 AM IST
കാസർഗോഡ്: ജില്ലയിലെ സർക്കാർ ഡോക്ടർമാരുടെ ഒഴിവുകളുടെ എണ്ണം നൂറു കടന്നതോടെ അടിയന്തിര രക്ഷാപ്രവർത്തനവുമായി ജില്ലാ ഭരണകൂടം. കഴിഞ്ഞ ദിവസം ജില്ലാ വികസനസമിതി യോഗത്തിലെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ജനപ്രതിനിധികളും കളക്ടറും സംസ്ഥാന ആരോഗ്യവകുപ്പ് ഡയരക്ടർക്ക് കത്തു നല്കിയതിനെ തുടർന്ന് 10 ഡോക്ടർമാരുടെ സ്ഥലംമാറ്റം താത്കാലികമായി മരവിപ്പിച്ചു. സ്ഥലംമാറ്റം ലഭിച്ച 12 പേർ ദിവസങ്ങൾക്കകം വിടുതൽ വാങ്ങി പോയിരുന്നു. അവശേഷിച്ച ഡോക്ടർമാരെയാണ് നിലനിർത്താനായത്.
കാസർഗോഡ് ജനറൽ ആശുപത്രിയിൽ ഫോറൻസിക് സർജന്റെ അധിക ചുമതല വഹിക്കുന്ന അസി.സർജനേയും ബേഡഡുക്ക താലൂക്ക് ആശുപത്രിയിലെയും ഉടുമ്പുന്തല, വോർക്കാടി, ബായാർ കുടുംബാരോഗ്യകേന്ദ്രങ്ങളിലെയും ഡോക്ടർമാരെയുമാണ് തത്കാലം അതതിടങ്ങളിൽ തന്നെ നിലനിർത്തിയത്. പകരം ഡോക്ടർമാരെ നിയമിക്കുന്നതു വരെയാണ് സ്ഥലംമാറ്റം മരവിപ്പിച്ചത്. എന്നാൽ ഇക്കാര്യം നീണ്ടുപോയാൽ സ്ഥലംമാറ്റം ലഭിച്ച ഡോക്ടർമാർ കോടതിയെ സമീപിച്ച് വിടുതൽ വാങ്ങി പോകാനാണ് സാധ്യത. അതിനു മുമ്പ് പി എസ് സി റാങ്ക് പട്ടികയിൽ നിന്ന് ജില്ലയിൽ പുതിയ ഡോക്ടർമാരെ നിയമിക്കുമെന്നാണ് പ്രതീക്ഷ.
നിലവിലുണ്ടായിരുന്ന ഡോക്ടർമാർ സ്ഥലംമാറിപ്പോയതോടെ പൂടംകല്ല് താലൂക്ക് ആശുപത്രിക്കു പിന്നാലെ കാഞ്ഞങ്ങാട് ഗവ.സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും മംഗൽപാടി താലൂക്ക് ആശുപത്രിയിലും രാത്രികാല പരിശോധന നിർത്തി. മൂന്നിടങ്ങളിലും രാത്രികാലങ്ങളിൽ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനവും അവസാനിപ്പിച്ചു.